Tuesday, December 25, 2012

ഞാൻ ഒരു കപടസദാചാരവാദി തന്നെ!

ഡിസംബർ പതിനാറാം തീയതി ഓടുന്ന ബസ്സിൽ വച്ച് ഒരു പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തോടെ തുടങ്ങിയ പ്രക്ഷോഭങ്ങളും പ്രതികരണങ്ങളും ഇത:പര്യന്തമുള്ള ഭാരത ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്.


തലസ്ഥാനനഗരിയുടെ തെരുവീഥിയിൽ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെടുകയും, ഇഞ്ചിഞ്ചായി അവഹേളിക്കപ്പെടുകയും ചെയ്യപ്പെട്ട സംഭവം അന്താരാഷ്ട്രതലത്തിൽ തന്നെ സ്വതന്ത്ര ഇൻഡ്യയ്ക്ക് നാണക്കേട് വരുത്തി വച്ചു.

ലൈംഗികാതിക്രമങ്ങളിൽ ഇത്രത്തോളം മൃഗീയത കണ്ടിട്ടില്ലെന്ന്  ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞത്രെ!

കൂട്ടമായി വളഞ്ഞിട്ട് ഭോഗിക്കുകയും ഒടുവിൽ ജനനേന്ദ്രിയത്തിനുള്ളിൽ കമ്പിവടികുത്തിക്കയറ്റുകയും ഒക്കെ മൃഗങ്ങൾ ചെയ്യുമോ? ഏതു മൃഗമാണ് ഇത്തരം ക്രൂരത കാണിക്കുക!

ഇതു മാനുഷികമായ പൈശാചികതയാണ് (പിശാച് പ്രതിഷേധിക്കുകയില്ലെങ്കിൽ!)


അതാണ് ഇത്ര തീവ്രമായി ജനം പ്രതികരിക്കാൻ കാരണം. യുവാക്കൾ തുടങ്ങിവച്ച പ്രക്ഷോഭം ആബാലവൃദ്ധം ജനങ്ങളും ഏറ്റെടുക്കുന്ന സമാനതകളില്ലാത്ത അനുഭവം ഭാരതത്തിൽ ഇതാദ്യമാണ്.

ഭൂരിപക്ഷം ഭാരതീയരുടെ മനസ്സാക്ഷിയും ആ പ്രതികരണങ്ങൾക്കൊപ്പമാണെങ്കിലും ചില്ലറ എതിരഭിപ്രായങ്ങളും ഉയർന്നു വരുന്നുണ്ട്. 

അതിനിടെയാണ് സ്ത്രീപീഡനങ്ങൾ അവസാനിക്കാത്തത് നാടെങ്ങും ചുവന്ന തെരുവുകകൾ ഇല്ലാത്തതുകൊണ്ടാണെന്ന വാദം വീണ്ടും ഉയർന്നു വന്നിരിക്കുന്നത്. കാലാകാലങ്ങളിൽ സ്ത്രീപീഡനങ്ങൾ വാർത്തയിൽ നിറയുമ്പോൾ ചിലർ ഈ വാദവുമായി വരാറുണ്ട്. ഇക്കുറിയും വന്നു.

പുരുഷന്റെ അടിച്ചമർത്തിയ ലൈംഗികാഭിവാഞ്ഛയ്ക്ക് ബഹിർസ്ഫുരിക്കാനുള്ള അവസരമൊരുക്കിയാൽ ലൈംഗികാതിക്രമങ്ങൾ ഉണ്ടാവില്ല എന്നതാണ് ഈ വാദക്കാർ ഉന്നയിക്കുന്നത്.

അതിനെ എതിർക്കുന്നവർ ഒക്കെ കപടസദാചാരവാദികൾ ആണത്രെ!

കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ത്രീപീഡനങ്ങൾ ചൂണ്ടിക്കാട്ടി, ഇവിടെ ഒരു ചുവന്ന തെരുവില്ലാത്തതാണ് ഇതിനു കാരണമെന്ന് പല വേദിയിൽ, പല സാമൂഹിക-വിദ്യാഭാസ നിലവാരത്തിലുള്ള പുരുഷന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തിൽ ഈ ബ്ലോഗിൽ തന്നെ രണ്ടു വർഷം മുൻപൊരു പോസ്റ്റും ഇടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോൾ ഫെയ്സ് ബുക്കിൽ വീണ്ടും ഈ വാദം ഉയർന്നു കണ്ടപ്പോൾ, തെറ്റിദ്ധരിച്ചിട്ടാണെന്നു സമ്മതിച്ചിട്ടാണെങ്കിലും ഒരാൾ എന്നെ കപടസദാചാരി എന്നു വിളിച്ചപ്പോൾ, അതെക്കുറിച്ച് വീണ്ടും എഴുതണമെന്നു തോന്നിപ്പോയി.

ചുവന്ന തെരുവിനു വേണ്ടി വാദിക്കുന്നവർ കാണാതെ പോകുന്ന, അഥവാ കണ്ടില്ലെന്നു നടിക്കുന്ന ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കാതെ വയ്യ.

ചുവന്ന തെരുവ് എന്നാൽ അത് കേവലം ലൈംഗികാഗ്രഹമുള്ളവർക്ക് അതു തീർക്കാൻ പറ്റിയ ഒരിടം മാത്രമല്ല. മദ്യവും, മയക്കുമരുന്നും, അധികാരവും, കൂട്ടിക്കൊടുപ്പും, ദാരിദ്ര്യവും ലൈംഗികരോഗങ്ങളും, ഭീഷണിയും ഭേദ്യം ചെയ്യലും ഒക്കെ തിമർക്കുന്ന ഒരു അധോലോകം കൂടിയാണ്.

നിഷ്കളങ്കത തട്ടിയെടുക്കപ്പെട്ട കുഞ്ഞുബാല്യങ്ങളുടെ കുരുതിക്കളമാണ്. തട്ടിക്കൊണ്ടുവന്നോ, പ്രലോഭിപ്പിച്ചോ പിഞ്ചു പെൺകിടാങ്ങളുടെ മനുഷ്യാവകാശം ലംഘിക്കപ്പെടുന്ന അറവുശാലകളാണ്.

12 ലക്ഷം കുട്ടികളാണ് ഇൻഡ്യയിലെ ചുവന്ന തെരുവുകളിൽ അകപ്പെട്ടിട്ടുള്ളതെന്ന് വിക്കി പീഡിയ പറയുന്നു.

ഇവരിൽ തട്ടിക്കൊണ്ടുപോയി കാണാതാക്കപ്പെടുന്ന ആയിരക്കണക്കിനു കുട്ടികളുണ്ട്. അഭിസാരികകളുടെ കുഞ്ഞുങ്ങളുണ്ട്. ആരുടെ കുഞ്ഞായാലും ഇളം മാംസത്തിനു വില ഇരട്ടിയാണ്!

ചുവന്നതെരുവുകൾക്കു വേണ്ടി വാദിക്കുന്ന ഒരാളും സ്വന്തം അമ്മയെയോ പെങ്ങളെയോ അവിടെ സേവനമനുഷ്ഠിക്കാൻ വിടാൻ ഇതുവരെ തയ്യാറായ ചരിത്രമില്ല. കടിഞ്ഞാണിടാൻ കഴിയാത്ത പുരുഷകാമത്തിന് കയറിമേയാൻ ബലിമൃഗങ്ങളായി കിടാങ്ങൾ എവിടെ നിന്നു വരണം?

എന്റെ അമ്മയെയും പെങ്ങളെയും ആരും അപമാനിക്കാതിരിക്കാൻ നിന്റെ പെങ്ങളെ വേശ്യാത്തെരുവിലയയ്ക്കുക! എന്നതാണ് ഇക്കൂട്ടരുടെ മുദ്രാവാക്യം.

ഇതു ചോദ്യം ചെയ്യുന്നവൻ കപടസദാചാരവാദിയാണ്.

ദില്ലിക്കൊപ്പമില്ലെങ്കിലും, ലോകത്തെ എറ്റവും വലിയ വേശ്യാത്തെരുവുള്ള മുംബൈയിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളും, ബലാത്സംഗവും വർദ്ധിച്ചുവരികയാണെന്ന സത്യം ഇവർ കണ്ടതായി നടിക്കുന്നില്ല.

ചുവന്ന തെരുവുള്ള മുംബൈയിൽ നിന്ന് ഈയിടെ (കഴിഞ്ഞ 2 മാസം) വന്ന ബലാത്സംഗവാർത്തകൾ മാത്രമൊന്നു നോക്കൂ.
http://www.deccanherald.com/content/300239/nepali-woman-gang-raped-mumbai.html

http://www.indianexpress.com/news/spanish-musician-raped-in-mumbai-apartment/1027325

http://articles.timesofindia.indiatimes.com/2012-11-10/mumbai/35033878_1_bhayander-private-parts-mumbai

http://in.news.yahoo.com/german-raped-mumbai-144205677.html

http://www.indiatvnews.com/crime/news/security-official-arrested-for-blackmail-rape-in-mumbai--2015.html

2007 ലെ കണക്കു പ്രകാരം കാമാത്തിപ്പുര എന്ന സ്ഥലത്തു മാത്രം അൻപത്തയ്യായിരത്തിലധികം വോട്ടർമാരുണ്ടത്രെ. The area has 55,936 voters in 2007 (http://en.wikipedia.org/wiki/Kamathipura)

18 വയസിനു മുകളിൽ അര ലക്ഷത്തിനു മീതെ ആളുള്ളിടത്ത് 18 വയസിനു താഴെ എത്രയുണ്ടാകുമോ എന്തോ!?  25,000 പേരെങ്കിലും ഉണ്ടെങ്കിൽ, ഒന്നാലോചിച്ചു നോക്കൂ എത്ര ബാലജന്മങ്ങളാണ് നിത്യവും പലതവണ ബലാത്സംഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്!?


കേരളത്തിൽ ഇതരമൊരു തെരുവ് നമുക്കെന്തിനാണ്!? എവിടെനിന്നു കൊണ്ടുവരും ഇവിടേക്ക് യുവതികളെയും കുഞ്ഞുകുട്ടികളേയും!? 


ഇനി ഉണ്ടാക്കുകയാണെങ്കിൽ, സംസ്ഥാന തലസ്ഥാനങ്ങളിൽ മാത്രം ചുവന്ന തെരുവുകൾ ഉണ്ടാക്കിയാൽ മതിയോ?

ഇടുക്കിയിലോ വയനാട്ടിലോ ഉള്ള ഒരാൾ ‘പൂശാൻ മുട്ടിയാൽ’ അങ്ങു തിരുവനന്തപുരം വരെ യാത്ര ചെയ്ത കാര്യം സാധിച്ചു തൃപ്തനായി മടങ്ങുകയും, മറ്റൊരു സ്ത്രീയേയും ബലാൽ സംഗമിക്കാതിരിക്കുകയും ചെയ്യുമോ?

ലൈംഗികാതിക്രമങ്ങൾ നിർത്താൻ ചുവന്ന തെരുവ് മാത്രം മതിയോ?

അഗമ്യഗമനത്തിൽ താല്പര്യമുള്ളവർക്ക് അതിനുള്ള അവസരം ഒരുക്കുമോ? വിശേഷിച്ചും അതിൽ താല്പര്യമില്ലാത്തവരാണ് മിക്കപ്പൊഴും ഇര എന്ന നിലയ്ക്ക് അത് എങ്ങനെ അംഗീകരിക്കാനാവും?

എട്ടും പത്തും വയസ്സുള്ള പാവം പെൺകുട്ടികളെ ബലം പ്രയോഗിച്ചോ, ഭീഷണിപ്പെടുത്തിയോ, പ്രലോഭിപ്പിച്ചോ  പ്രാപിക്കുന്ന അച്ഛനെയും, അമ്മാവനെയും, സഹോദരനെയും ഒക്കെ എങ്ങനെയാണ് ന്യായീകരിക്കാനാവുക?


ഈ ചോദ്യങ്ങളൊന്നും ചുവന്ന തെരുവിനുവേണ്ടി വാദിക്കുന്നവർ ശ്രദ്ധിക്കുന്നേയില്ല.

ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്നതിവിടങ്ങളിലാണ്.

 സ്വവർഗരതിക്കാരായ മധ്യവയസ്കരാണ് പിഞ്ച് ആൺകുട്ടികളെ പീഡിപ്പിക്കുന്നതിൽ പ്രമുഖർ. ബന്ധുക്കൾ മുതൽ അധ്യാപകർ വരെ ഇക്കൂട്ടത്തിൽ പെടുന്നു. ആണുങ്ങൾ പെൺകുട്ടികളെ മാത്രമല്ല ആൺ കുട്ടികളെയും ബലാത്സംഗം ചെയ്യുന്ന കാലമാണിത്.


രതി എന്തെന്നറിയാനുള്ള പ്രായം പോലുമാകാതെ അതിലേക്കു വലിച്ചിഴക്കപ്പെടുന്ന പാവം കുട്ടികളുടെ മനസ്സിൽ ഇതു സൃഷ്ടിക്കുന്ന ആഘാതവും, വ്യക്തിത്വവൈകല്യങ്ങളും പലപ്പോഴും മാതാപിതാക്കളുൾപ്പടെ ആരും ശ്രദ്ധിക്കുന്നില്ല. തന്റെ കുട്ടി പെട്ടെന്നൊരുനാളിനു ശേഷം എന്തുകൊണ്ട് വല്ലാതെ ഉൾവലിഞ്ഞും, അന്തർമുഖനായും പെരുമാറുന്നു, അല്ലെങ്കിൽ അക്രമാസക്തനാകുന്നു, ലഹരിക്കടിമയാകുന്നു എന്നൊക്കെ അന്വേഷിച്ചാലറിയാം ഇതിന്റെ ഭീകരാവസ്ഥ. ഇത്തരം  അതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും കണ്ടില്ലെന്നു നടിക്കാൻ ഇനി ആവില്ല.


മനുഷ്യന്റെ നാല് പ്രാഥമികവികാരങ്ങളാണ് വിശപ്പ്, ദാഹം, ഉറക്കം, ലൈംഗികേച്ഛ എന്നിവ. എന്നാൽ ആദ്യത്തെ മൂന്നും പോലെയല്ല അവസാനത്തേത്.

ആഹാരം കഴിക്കാതെ വിശന്ന് ഒരാൾക്ക് അധികകാലം ജീവിക്കാനാവില്ല. വെള്ളം കുടിച്ചു ദാഹം തീർക്കാതെയും നമുക്ക് അധികനാൾ കഴിയാനാവില്ല. ഉറക്കം കൂടാതെ  ഒരു സാധാരണ മനുഷ്യന് ഒരാഴ്ചപോലും താണ്ടാനാവില്ല.

എന്നാൽ ലൈംഗികേച്ഛ അങ്ങനെയല്ല. അത് ഒഴിവാക്കിയാലും ആരും മരിച്ചുപോകില്ല. എന്നു തന്നെയുമല്ല അത് നിയന്ത്രിച്ചു നിർത്താനുള്ള കഴിവ് സാധാരണ മനുഷ്യർക്കുണ്ടു താനും. പിന്നെ, ലൈംഗികേച്ഛ പുരുഷനു മാത്രമല്ലല്ലോ, അത് സ്ത്രീക്കുമില്ലേ? അവർ അതിന്റെ പേരിൽ ആരെയും ആക്രമിക്കുന്നില്ലല്ലോ!

നമ്മുടെ നാട്ടിൽ (വിദേശത്തും) മാസങ്ങളോ വർഷങ്ങളോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്തവരോ, ലൈംഗികബന്ധം നിഷേധിക്കപ്പെട്ടവരോ ഒന്നുമല്ല പലപ്പോഴും ബലാത്സംഗം ചെയ്യുന്നത്. ബലാത്സംഗം ചെയ്യണം എന്ന മാനസികാവസ്ഥയുള്ളവരുണ്ട്. സാഹചര്യങ്ങൾ അനുകൂലമായിക്കിട്ടുമ്പോൾ ബലാത്സംഗ ചെയ്തു പോകുന്നവരുമുണ്ട്. രണ്ടു കൂട്ടരും ശിക്ഷയർഹിക്കുന്നു. ലൈംഗികകുറ്റകൃത്യം എന്നതിനപ്പുറം മറ്റൊരു വ്യക്തിക്കു മേലുള്ള കറ്റന്നുകയറ്റം എന്ന നിലയിൽ കണ്ടാൽ‌പ്പോലും അതിനെ ന്യായീകരിക്കാനാവില്ല.

ദീർഘകാലം ലൈംഗികബന്ധത്തിനവസരം കിട്ടാത്ത കോടിക്കണക്കിനാളുകൾ ഒരു സ്ത്രീയേയും ബലാത്സംഗം ചെയ്യാതെ ഈ രാജ്യത്ത് ജീവിക്കുന്നുണ്ട്.

സ്ത്രീയുടെ സമ്മതമില്ലാതെ അവളെ അക്രമിച്ച് കീഴ്പ്പെടുത്തി തന്റെ ലൈംഗികദാഹം തീർക്കുന്നത് അതിഭീകരമായ കുറ്റകൃത്യം തന്നെയാണ്. അതിനുള്ള ശിക്ഷ കടുത്തതു തന്നെയാവണം.ബലാത്സംഗം ചെയ്യപ്പെട്ടാലത്തെ അവഹേളനവും, വേദനയും, രോഷവും, നിസ്സഹായതയും, വഞ്ചിക്കപ്പെടലും ഒരു പുരുഷനു മനസ്സിലാകുന്നുണ്ടോ എന്ന് എനിക്കു സംശയം തോന്നുന്നു.സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമായി ലൈംഗിക കുറ്റകൃത്യങ്ങൾ പരിഗണിക്കപ്പെടുകയും, അവയ്ക്ക് പരമാവധി ശിക്ഷ ലഭ്യമാക്കുകയും ചെയ്തേ മതിയാവൂ.


എല്ലാവർക്കും ലൈംഗികാഗ്രഹങ്ങൾ ഉണ്ട്. പക്ഷേ, മറ്റൊരാളുടെ മേൽ ബലം പ്രയോഗിച്ച് തന്റെ കാമപൂർത്തി വരുത്താൻ ഒരാൾക്കും അവകാശമില്ല!

ഇനി, എത്ര ശ്രമിച്ചിട്ടും ഒരാൾക്ക് ബലാത്സംഗം ചെയ്തേ തീരൂ എന്ന അവസ്ഥയുണ്ടെങ്കിൽ, സമൂഹത്തിന്റെ മൊത്തം ആകുലത കണക്കിലെടുത്ത് അങ്ങനെയുള്ളവരെ നിയമം നിർമ്മിച്ച് ലിംഗഛേദം നടത്തുകയോ, കുറഞ്ഞ പക്ഷം വരിയുടയ്ക്കുകയോ എങ്കിലും ചെയ്യണമെന്ന ആവശ്യം ഒരു കപടസദാചാരവാദി എന്ന നിലയിൽ ഞാൻ ഉന്നയിക്കുന്നു! മാത്രവുമല്ല ദില്ലി സംഭവം പോലെയുള്ള പൈശാചിക കൃത്യങ്ങളിൽ വധശിക്ഷയും പരിഗണിക്കണം എന്നാണെന്റെ ആഗ്രഹം. വധശിക്ഷ നിയമാനുസൃതമുള്ള കൊലപാതകമാണെന്ന വിമർശനമുണ്ട്. എന്തുചെയ്യാം, വേറെ വഴിയില്ലാത്ത കാലമാണിപ്പോൾ!

Sunday, June 24, 2012

അ വായനയും ഇ വായനയും!

രണ്ടാഴ്ചമുൻപു മാത്രമാണ് ‘അ’ വായനയെന്നും ‘ഇ’ വായനയെന്നും രണ്ടായാണ് വായനയെ സമകാലിക ലോകം കാണുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.

വായനാവാരാചരണവുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് നടക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കണം എന്ന് പ്രശസ്ത ബ്ലോഗറും, ഇ - എഴുത്തുകാരിയുമായ  മൈന ഉമൈബാൻ വിളിച്ചു പറഞ്ഞു. 23 നാണ് ചടങ്ങു നടത്താൻ ആഗ്രഹം എന്ന് മൈന പറഞ്ഞെങ്കിലും അന്ന് അസൌകര്യമുള്ളതിനാൽ അത് ഒരു ദിവസം മുന്നേ ആക്കുകയായിരുന്നു.  (ഇൻഫർമേഷൻസ് ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പാണ് ചടങ്ങ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്.)

പിന്നാലെ ബ്ലോഗെഴുതാൻ ആവേശത്തോടെ കോളേജ് വിദ്യാർത്ഥികൾ... എന്ന എന്റെ പോസ്റ്റിലേക്ക് താഴെക്കാണുന്ന വാർത്തയുടെ ലിങ്ക് നിരക്ഷരൻ അയച്ചു തരികയുണ്ടായി.





അതിനുശേഷം ഇ എഴുത്തുകാരായ മൈന ഉമൈബാൻ, സുനിത ടി.വി, നിരക്ഷരൻ, മനോരാജ്, സജി മാർക്കോസ്, ജയൻ എവൂർഎന്നിവർ പലദിവസങ്ങളിലായി നടത്തിയ ഓൺലൈൻ ചർച്ചകളിലൂടെ ആശയസമാഹരണം നടത്തി. അതിൻ പ്രകാരം ഇ - വായന ശക്തിയും ദൌർബല്യവും എന്ന വിഷയത്തിൽ ക്ലാസും ചർച്ചയും നടത്താൻ തീരുമാനമായി. വിഷയാവതരണം ശ്രീമതി.സുനിത.ടി.വി.യും, ശക്തിദൌർബല്യങ്ങൾ നിരക്ഷരനും ജയൻ ഏവൂരും അവതരിപ്പിക്കാനും, മൈന ഉമൈബാൻ മോഡറേറ്റർ ആകാനുമാണ് ധാരണയായത്.

ഇ മെയിലുകൾ വഴിയുള്ള ചർച്ചകൾക്കുശേഷം ജൂൺ 22 നു രാവിലെ 11 മണിക്ക് നിരക്ഷരനും ഞാനും എറണാകുളത്തു നിന്ന് കാറിൽ യാത്ര തിരിച്ചു. കൊടുങ്ങല്ലൂർ വഴി പോയാൽ ചമ്രവട്ടം എന്ന സ്ഥലത്ത് പുതുതായി നിർമ്മിച്ച ഒരു പാലം പ്രത്യക്ഷപ്പെടുമെന്നും അതിലൂടെ സഞ്ചരിച്ചാൽ 35 കിലോമീറ്റർ ലാഭിക്കാം എന്നും നിരക്ഷരൻ ഉദ്ബോധിച്ചു. പരീക്ഷ നടത്തി അര മണിക്കൂർ വൈകിയാണ് ഞാൻ എത്തിയത് എന്നതിനാൽ ഈ നിർദേശം ഞാൻ ആശ്വാസത്തോടെ സ്വീകരിച്ചു. സമയത്തിനു മുൻപു തന്നെ  കോഴിക്കോട്ടെത്താമല്ലോ!

ചമ്രവട്ടം പാലത്തിലൂടെ യാത്ര ചെയ്തെങ്കിലും അതിനു ശേഷമുള്ള ഒരു കുഞ്ഞു പാലം പൊളിഞ്ഞതുകാരണം റോഡ് വഴിതിരിച്ചുവിട്ടതു കാരണം പിന്നീടുള്ള യാത്ര ഇടവഴികൾ വഴിയായി. ഇതിന്റെ വിശദവിവരം നിരക്ഷരൻ ‘യാത്രകൾ.കോം’ വഴി നൽകും എന്നതുകൊണ്ട് യാത്രാവിവരണം ഒഴിവാക്കുന്നു!

സംഗതി ശകുനപ്പിഴയാണല്ലോ എന്നു കരുതി, ചടങ്ങിന് ആളു കുറയുമോ എന്ന ആശങ്ക വിക്കിപീഡിയ ക്ലാസുകൾക്കു പോയ അനുഭവം വച്ച് നിരക്ഷരൻ സൂചിപ്പിച്ചു. എന്നാൽ, 15 ആളുള്ള സ്ഥലത്തായാലും ഫലപ്രദമായി ക്ലാസ് സംഘടിപ്പിക്കാം എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ആഹ്ലാദത്തോടെ ഞാൻ ശരി വച്ചു. മറ്റെന്തു വഴി!

കിലോമീറ്റർ ലാഭിക്കാം എന്നുകേട്ട് ഇനി ചമ്രവട്ടം വഴി പോകേണ്ടതില്ല എന്ന് എനിക്കു ബോധ്യപ്പെട്ടു!

എന്തായാലും നിരക്ഷരന്റെ സഞ്ചാരവിജ്ഞാനവും, ഡ്രൈവിംഗ് മിടുക്കും സമന്വയിച്ചതുകൊണ്ട് വൈകുന്നേരം മൂന്നേ മുക്കാലോടെ ക്കോഴിക്കോട്ടെത്തി. മാനാഞ്ചിറയിലുള്ള സ്പോർട്ട്സ് കൌൺസിൽ ഹാളിലാണ് ചടങ്ങ്.

മൈന വ്യക്തമായി വഴി പറഞ്ഞു തന്നതുകൊണ്ട് മാനാഞ്ചിറയ്ക്ക് നാലു വലം വച്ചു. ഒന്നു കറങ്ങും, മൈനയെ ഫോണിൽ വിളിക്കും. അല്പം ഡ്രൈവ് ചെയ്യും, വീണ്ടും വിളിക്കും.

ഒടുവിൽ “അയ്യോ! നിങ്ങൾ എന്തിനാ ആ വഴി പോയത്!? വഴി തെറ്റിയല്ലോ!!” എന്ന് മൈന പറയുന്നത് ഫോണിലൂടെ കേൾക്കാനും, മൈന റോഡരികിൽ നിന്ന് ഞങ്ങളോട് ഫോണിൽ സംസാരിക്കുന്നത് കാറിലിരുന്നു കാണാനും ഞങ്ങൾക്കു കഴിഞ്ഞപ്പോൾ കാർ നിർത്തി! അല്പം അകലെയായി വണ്ടി പാർക്ക് ചെയ്ത് വേദിയിലെത്തി.

പത്തു നാല്പതാളുണ്ട്. സന്തോഷം!

നിരക്ഷരൻ സംഘാടകരും


ചടങ്ങിന് ശ്രീ. ഖാദർ പാലാഴി സ്വാഗതം പറഞ്ഞു.

















എഴുത്തിന്റെയും വായനയുടെയും പുതിയ ഇടം എന്ന നിലയിൽ ഇ മാധ്യമത്തെ ഗൌരവപൂർവം പരിഗണിച്ചുകൊണ്ട് സർക്കാർ തലത്തിൽ സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ ചടങ്ങെന്ന നിലയിൽ ഇതിന് അത്യധികം പ്രാധാന്യം ഉണ്ടെന്ന് മോഡറേറ്റർ മൈന ഉമൈബാൻ പറഞ്ഞു.




ഇ വായന എന്നാൽ ഇന്റർനെറ്റ് വായന അല്ല ഇലക്ട്രോണിക് വായനയെന്നാണർത്ഥം എന്ന്  സുനിത.റ്റി.വി. പറഞ്ഞു. അതിന് ഇന്റർനെറ്റ് വേണമെന്നു പോലുമില്ല. നാരായവും താളിയോലയും എഴുത്തുപകരണങ്ങളായിരുന്ന കാലത്തു നിന്ന് എഴുത്ത് എത്രയോ പുരോഗമിച്ചു. പിൽക്കാലത്ത് കമ്പ്യൂട്ടർ വന്നു. ലാപ് ടോപ്പും, നോട്ട് ബുക്കും, ഐ പാഡും വന്നു. ഇന്ന് മൊബൈൽ ഫോൺ വരെ വായനയ്ക്കുള്ള മാധ്യമമായി. ഇനി വായന വലിയതോതിൽ നടക്കാൻ പോകുന്നത് ഇ ബുക്ക് റീഡറുകൾ വഴി ആയിരിക്കും. വിങ്കും, ആമസോൺ കിൻഡിലും ഒക്കെ അതിനു നാന്ദി കുറിച്ചു കഴിഞ്ഞു. ഇ വായനയിൽ നിന്ന് ഇനി നമുക്ക് ഒഴിഞ്ഞു നിൽക്കാനാവില്ല.














തുടർന്ന് ഇ എഴുത്തിന്റെ ശക്തിയെക്കുറിച്ച് മനോജ് രവീന്ദ്രൻ (നിരക്ഷരൻ) സംസാരിച്ചു. വിവിധതരം ഇ വായനകളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. അവയുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചു. ധാരാളം ഇ ബുക്കുകൾ ഇപ്പോൾ സൌജന്യമായി ലഭ്യമാണെന്ന് പറയുകയും അന്നു രാവിലെ താൻ സൌജന്യമായി ഡൌൺ ലോഡ് ചെയ്തെടുത്ത വിവിധ പുസ്തകങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്തു. ഇതു കൂടാതെയാണ് ബ്ലോഗ്, വിക്കിപീഡിയ, സോഷ്യൽ മീഡിയ തുടങ്ങിയവ. എഡിറ്റർ ഇല്ലാത്ത മാധ്യമം എന്ന നിലയിൽ ബ്ലോഗുകൾ നൽകുന്ന സ്വാതന്ത്ര്യം പ്രിന്റ് മീഡിയത്തിൽ ആലോചിക്കാനേ കഴിയില്ല. സാഹിത്യം, സംസ്കാരം, ശാസ്ത്രം, യാത്രാവിവരണം തുടങ്ങി കച്ചവടം വരെയുള്ള മേഖലകൾക്ക് ആശയാവിഷ്കാരത്തിനുള്ള മെഖലയാണിത്. അഗ്രഗേറ്ററുകൾ വഴി ഇവ വായനക്കാരന് തെരഞ്ഞെടുക്കാം.





എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള സംവാദത്തിനുള്ള സാഹചര്യമാണ് ബ്ലോഗിനെ സവിശേഷമാക്കുന്നത്. ഒരു രചന നന്നെങ്കിൽ അതും, ചവറെങ്കിൽ അതും വെളിപ്പെടുന്ന മേഖലയാണിത്.അതേ സമയം ലോകമെമ്പാടുമുള്ള മലയാളികൾക്ക്  തങ്ങളുടെ മാതൃഭാഷയുമായുള്ള ജൈവബന്ധം നിലനിർത്താനും, സർഗശേഷി പ്രകടിപ്പിക്കാനും ബ്ലോഗുകൾ നൽകുന്ന സഹായം അതുല്യമാണ്.

സി.രാധാകൃഷ്ണനെപ്പോലെയുള്ള സാഹിത്യകാരന്മാർ ആണ് ഇ രചന്യ്ക്കു തുടക്കം കുറിച്ചത്. തുടർന്ന് ഒ സാഹിത്യ (ഓഡിയോ - സാഹിത്യകാരൻ തന്നെ തന്റെ രചന വായിച്ചു കേൾപ്പിക്കൽ)വും ഉണ്ടാകാനുള്ള ശ്രമം ആരംഭിച്ചു. സാങ്കേതിക വിദ്യയുടെ പുരോഗതി നമ്മുടെ വായനയെ പോസിറ്റീവായിസ്വാധീനിക്കട്ടെ എന്നാശിക്കാം.


വിക്കിപീഡിയ വഴി വിജ്ഞാനത്തിന്റെ മഹാസാഗരം തന്നെയാണ് മാലോകർക്കു മുന്നിൽ തെളിഞ്ഞത്.  ഇന്ന് ഇൻഡ്യൻ ഭാഷകളിൽ ഏറ്റവും കൂടുതൽ പേജുകളുള്ളത് മലയാളം വിക്കിപീഡിയയ്ക്കാണ്. ഒപ്പം വിക്കി ഗ്രന്ഥശാലയുമുണ്ട്. ഇതിൽ നിന്നും ഗ്രന്ഥങ്ങൾ സൌജന്യമായി ഡൌൺ ലോഡ് ചെയ്യാം.

ഇവയ്ക്കു പുറമേയാണ് ഫെയ്സ് ബുക്ക് പോലുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ. എഴുത്തും വായനയും ഇതിലൂറ്റെയും നടക്കുന്നു.  ലോകത്തെ തന്നെ ഏറ്റവും വലിയ പ്രാദേശിക സൊഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റാണ് മലയാളത്തിലുള്ള ‘കൂട്ടം’. സൌഹൃദവും സാഹിത്യവും രാഷ്ട്രീയവുമൊക്കെ ഇവിടെ കൈകോർക്കുന്നു.




തുടർന്ന് ഇ വായനയുടെ ദൌർബല്യങ്ങൾ ജയൻ ഏവൂർ വിശദീകരിച്ചു. (ചിത്രം എടുക്കാൻ കഴിഞ്ഞില്ല)

ഇ ബുക്ക് റീഡർ വഴി വായിക്കണം എങ്കിൽ ഒരാൾ പണം നൽകി ആ ഉപകരണം വാങ്ങിക്കേണ്ടതുണ്ട്. മാത്രവുമല്ല അത് കേടാകാനുള്ള സാധ്യതയും ഉണ്ട്.  എല്ലാ എഴുത്തുകാരുടെയും രചനകൾ കിട്ടില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അതിനു സബ്സ്ക്രിപ്ഷനും പണവും നൽകേണ്ടി വരും. എന്നാൽ അതുണ്ടെങ്കിൽ മാത്രമെ ഇ വായന നടക്കൂ എന്നില്ല. ബഹു ഭൂരിപക്ഷം ആളുകളും ബ്ലോഗും, ഇ മാഗസിനുകളും, ഓൺലൈൻ പത്രങ്ങളുമാണ് ഇ വായനയായി കാണുന്നത് എന്നതാണ് സത്യം.

നിരന്തരം കമ്പ്യൂട്ടറിന്റെ മുന്നിൽ കുത്തിയിരുന്നു വായിക്കുന്ന ഒരാൾക്ക് കണ്ണു വേദനയും നടുവേദനയും മുതൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടായേക്കാം. ഒപ്പം സമൂഹവുമായി അധികം ബന്ധപ്പെടാതെ നെറ്റിൽ മാത്രം ആക്ടിവിസം കാണിക്കുകയും വിപ്ലവം സൃഷ്ടിക്കുകയും ചെയ്യുന്ന മാനസികാവസ്ഥ ഉണ്ടായെന്നും വരാം. പല ഓൺലൈൻ പുലികളും സമൂഹത്തിൽ എലികളേക്കാൾ നിഷ്ക്രിയരാണ്!

ബ്ലോഗ്  എഡിറ്റർ ഇല്ലാത്തമാധ്യമമായതുകൊണ്ട് ആർക്ക് എന്തും പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാവുകയും അത് ചവറുകളുടെ എണ്ണം കൂട്ടുന്നതിനു കാരണമാവുകയും ചെയ്യുന്നുണ്ട്. ബ്ലോഗർമാർ തമ്മിലുള്ള പുറം ചൊറിയലും, വാഗ്വാദങ്ങളും സംഭവിക്കുന്നുമുണ്ട്.

ബ്ലോഗ് മോഷണമാണ് മറ്റൊരു ന്യൂനത. പലപ്പോഴും പെട്ടെന്നു പ്രശസ്തരാകാനാഗ്രഹിക്കുന്നയാളുകൾ മറ്റുള്ളവരുടെ രചനകൾ മോഷ്ടിക്കുന്ന പ്രവണത നിലനിൽക്കുന്നു.

സാമ്പ്രദായിക സാഹിത്യത്തെ അതിശയിക്കുന്ന രചനകൾ സംഭാവന ചെയ്യാൻ ബ്ലോഗുകൾക്ക് ഇനിയുമായിട്ടില്ല എന്നത് സത്യമാണ്. എങ്കിലും വൈവിധ്യമേറിയ ഇ രചനാ/വായനാരംഗത്ത് ഇന്നും ഏറ്റവും വലിയ ശക്തി ബ്ലോഗുകൾ തന്നെയാണ്.



ഇ വായനയുടെ ശക്തിയും ദൌർബല്യങ്ങളും എന്ന വിഷയത്തെ അധികരിച്ചായിരുന്നു ഞങ്ങൾ സംസാരിച്ചത്. എന്നാൽ ഇ - സാഹിത്യത്തെക്കുറിച്ചോ, അതിന്റെ സവിശേഷതകളെക്കുറിച്ചോ ഒരു അവലോകനമോ, നന്മതിന്മകളെക്കുറിച്ചുള്ള ചർച്ചയോ ഉണ്ടായില്ല്ല എന്ന് സദസിൽ നിന്നൊരാൾ വിമർശനമുന്നയിച്ചു.

പ്രഭാഷണങ്ങളുടെ ഉദ്ദേശം അതായിരുന്നില്ല എന്ന് ഞങ്ങൾ മൂന്നാളും വിശദീകരിച്ചെങ്കിലും അദ്ദേഹത്തിനു തൃപ്തിയായില്ല. പിന്നീടാണ് ഞാൻ വേദിയിലെ ബാനർ ശ്രദ്ധിച്ചത്. അതിൽ “ഇ എഴുത്തുകാരുടേയും വായനക്കാരുടേയും സംഗമവും സംവാദവും” എന്നാണെഴുതിയിരുന്നത്! അപ്പോൾ സംഗതി അതാവും. അവിടെ ഇ എഴുത്തുകാരുടെ സംഗമമോ, സാഹിത്യസംവാദമോ ഉണ്ടായില്ല! സംഘാടകരും വിഷയാവതാരകരും തമ്മിൽ എവിടെയോ വന്ന ആശയവിനിമയത്തിലെ പിശകാവാമിത്. അതുകൊണ്ടു തന്നെ ആ വിമർശനം ഞങ്ങൾ പോസിറ്റീവായെടുക്കുന്നു.

നമ്മൾ ഉദ്ദേശിച്ചത് കൂടുതൽ ആൾക്കാരെ ഇ വായനയിലേക്ക് ആകർഷിക്കുക എന്നതായിരുന്നു. പലതരം ഇ വായനകളിൽ ഒന്നു മാത്രമായാണ് ബ്ലോഗിനെ പരാമർശിച്ചത്. എന്നാൽ ചടങ്ങിൽ പങ്കെടുത്ത് ഭൂരിഭാഗം ആൾക്കാരും ഇ വായനയെന്നാൽ ബ്ലോഗ് വായനയോ, ഇ പത്രം/ജേണൽ വായനയോ ആയിട്ടാണ് അതിനെ കണ്ടത്.

ഒരു തരത്തിൽ ഇത് ബ്ലോഗിനെ സംബന്ധിച്ചിടത്തോളം നല്ല കാര്യം തന്നെ. പണം കൊടുത്ത് ഇ ബുക്ക് റീഡർ വാങ്ങി പുസ്തകം വായിക്കുന്നതിനേക്കാൾ എളുപ്പം ബ്ലോഗ് വായന തന്നെ.



അ വായനയും ഇ വായനയും കടന്ന് ഒ വായനയിലേക്കും കാലം നമ്മെ എത്തിച്ചേക്കാം!


മലയാളം പത്രമാധ്യമം ഇ വായനയ്ക്ക് വളരെ നല്ല പിന്തുണയാണ് നൽകി വരുന്നത്.
ദാ നോക്കൂ....


....... വായന അപാരതയുടെ ‘ഇ ലോകത്തെത്തി’ നിൽക്കുന്നു. ഇത് മരണമല്ല, വായനയുടെ വിസ്ഫോടനമാണ്.
(ചുവന്ന വരയിട്ട ഭാഗം വായിച്ചു നോക്കൂ.... )


ഇ മലയാളത്തെക്കുറിച്ച് സിന്ധു.കെ.വി. എഴുതിയ കുറിപ്പ്.





ഇ മലയാളത്തെക്കുറിച്ച് സിന്ധു.കെ.വി. 
(വായനാ വാരത്തിൽ ദേശാഭിമാനി പ്രസിദ്ധീകരിച്ച വിശദമായ ലേഖനം.)




ബ്ലോഗുകൾ ജനകീയമാക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് പരാമർശം......


നോക്കൂ, ഇ വായനയ്ക്ക് പത്രങ്ങൾ തരുന്ന ബഹുമാനം, അംഗീകാരം...!

അത് നമ്മൾ അവർക്കും തിരിച്ചു നൽകണം.

തമ്മിൽ പടവെട്ടിയല്ല, പരസ്പരം സഹകരിച്ചാണ് ഫോർത്ത് എസ്റ്റെറ്റിനപ്പുറം ഫിഫ്ത്ത് എസ്റ്റേറ്റായി നമ്മൾ വളരേണ്ടത്.

ടെലിവിഷൻ തത്സമയ വാർത്തകൾ വരുന്നതോടെ പത്രങ്ങൾ പൂട്ടിപ്പോകുമെന്നു പറഞ്ഞവരുണ്ട്. എന്നാൽ വാർത്താപ്രളയവും, ക്രിക്കറ്റ് ലൈവും, ചാനലുകൾ തോറും സിനിമകളും വന്നിട്ടും പത്രങ്ങൾ ക്ഷയിച്ചില്ല. ഇ - മാധ്യമം വളർന്നാലും അതിനു മാറ്റമൊന്നുമുണ്ടാവില്ല. പുതിയ ഈ മാധ്യമം വളരും എന്നു മാത്രം.

ഒരുമിച്ചു വളരാം, ഒരുമിച്ചു നിലനിൽക്കാം, നമുക്ക് ! അല്ലേ!?


അടിക്കുറിപ്പ്: 1996 മുതൽ കേരള സർക്കാർ ജൂൺ 19 വായനാ ദിനമായി ആചരിക്കുന്നു. ഇപ്പോൾ ജൂൺ 19 മുതൽ 25 വരെ വായനാവാരമായും ഇപ്പോൾ ആചരിക്കുന്നു. മലയാളിയുടെ വായനാശീലം വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കു വഹിക്കുകയും, കേരളത്തിൽ ഗ്രന്ഥശാലാപ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ചെയ്ത ശ്രീ.പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19.

Thursday, June 14, 2012

ബ്ലോഗെഴുതാൻ ആവേശത്തോടെ കോളേജ് വിദ്യാർത്ഥികൾ...

 യുവതലമുറയിൽ വിശിഷ്യാ കോളേജ് വിദ്യാർത്ഥികളിൽ ബ്ലോഗ് എന്ന മാധ്യമത്തെക്കുറിച്ച് അവബോധമുണ്ടാക്കാനും, അവരെ മലയാളത്തിൽ എഴുതാനും വായിക്കാനും പ്രേരിപ്പിക്കാനുമായി ബ്ലോഗ് ശില്പശാലകൾ സംഘടിപ്പിക്കണമെന്നുള്ള  തീരുമാനത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ നടത്താൻ തീരുമാനിച്ചിരുന്ന ശില്പശാല ഇന്ന് (14-06-12)വൈകുന്നേരം നാലരയ്ക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് പ്രൊഫ.ഡോ.കെ.മുരളി ഉദ്ഘാടനം ചെയ്തു.






ആശയപ്രചരണത്തിനും, ആത്മാവിഷ്കാരത്തിനുമുള്ള നവവേദിയായ ബ്ലോഗുകൾ എഡിറ്ററുടെ കത്രികയ്ക്കുള്ള ഒന്നാം തരം മറുപടിയാണെന്നും, ഇത് കാലഘട്ടത്തിന്റെ മാധ്യമമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പ്രദായികമാധ്യമങ്ങൾ പലപ്പോഴും മറച്ചുവയ്ക്കുന്ന സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ ഇ-മാധ്യമങ്ങൾക്കു കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ അർത്ഥത്തിൽ കൂടുതൽ സത്യസന്ധമായ മാധ്യമമാണിത്.ആയുർവേദം മാത്രമല്ല സാഹിത്യവും കലയും പരിപോഷിപ്പിക്കാൻ ബ്ലോഗ് ഉപയോഗപ്പെടുത്തണം എന്ന് അദ്ദേഹം നിർദേശിച്ചു.




എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള സംവാദവും, സമ്പർക്കവും ഇത്രയധികം വേഗത്തിലും, സുതാര്യവുമായി മറ്റെവിടെയുമില്ലെന്നും, അവനവൻ തന്നെ എഴുത്തുകാരനും, എഡിറ്ററും, പ്രസാധകനും ആകുന്ന ഈ പ്രതിഭാസം സമാനതകളില്ലാത്തതാണെന്നും നിരക്ഷരൻ പറഞ്ഞു,. തുടർന്ന് അദ്ദേഹം കുട്ടികൾക്കായി ബ്ലോഗ് നിർമ്മാണത്തിന്റെ പ്രാഥമിക പാഠങ്ങൾ ഉദാഹരണ സഹിതം വിവരിച്ചു കൊടുത്തു. മലയാളം ടൈപ്പിംഗ് ലളിതമായി എങ്ങനെ ചെയ്യാം എന്നതിനെക്കുറിച്ചും അദ്ദേഹം വിവരിച്ചു.



അടുത്ത ഘട്ടമായി, ബ്ലോഗിൽ എന്തെഴുതണം, എങ്ങനെ എഴുതണം, എഴുതിയത് എങ്ങനെ വായനക്കാരിലെത്തിക്കാം എന്നീ വിഷയങ്ങളെക്കുറിച്ച് ജയൻ ഏവൂർ ക്ലാസെടുത്തു. എഴുത്തിന്റെ വിവിധ മേഖലകൾ, ബ്ലോഗ് അഗ്രഗേറ്ററുകൾ, സൊഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ ഉപയോഗപ്പെടുത്തുന്ന വിധം എന്നിവയും വിവരിക്കപ്പെട്ടു.














വിദ്യാർത്ഥികൾ (ഏറെയും വിദ്യാർത്ഥിനികൾ) വളരെ താല്പര്യത്തോടുകൂടിയാണ് ഈ ശില്പശാലയിൽ പങ്കെടുത്തത്. ഇതിൽ പങ്കുകൊണ്ട പത്തു പേരെങ്കിലും ബ്ലോഗെഴുത്താരംഭിച്ചാൽ അത് ഒരു നാഴികക്കാല്ല്ലാകും എന്ന സംഘാടകരുടെ പ്രതീക്ഷയെ മറികടന്ന് അൻപതോളം പേർ ബ്ലോഗ് തുടങ്ങാൻ താല്പര്യം പ്രകടിപ്പിച്ചു. വരും ദിനങ്ങളിൽ ഈ ക്യാമ്പസിൽ ഇതിന്റെ തുടർപ്രവർത്തനങ്ങൾ കോളെജ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്നതായിരിക്കും.


മലയാളം എഴുതപ്പെടുകയും, വായിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ പറ്റിയ മാധ്യമമാണ് ബ്ലോഗ് എന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു. ശില്പശാലയുടെ അവസാനം വിദ്യാർത്ഥികൾക്ക് സംശയ നിവാരണത്തിനായി അവസരം നൽകി.



കോളേജ് യൂണിയൻ ചെയർമാൻ വരുൺ രാം രാജ് അദ്ധ്യക്ഷനായിരുന്നു. ജസീൽ മാലിക് സ്വാഗതവും, ശില്പ നന്ദിയും പറഞ്ഞു.





ശില്പശാലയിൽ 150 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. വൈകുന്നേരം ആറേകാലോടെ ശില്പശാല സമാപിച്ചു.


തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ ആവേശകരമായ പ്രതികരണം കൂടുതൽ കോളേജുകളിൽ ശില്പശാലകൾ സംഘടിപ്പിക്കുവാൻ പ്രചോദനം നൽകുന്ന ഒന്നാണ്. ബ്ലോഗർ സുഹൃത്തുക്കൾ താന്താങ്ങളുടെ ജില്ലകളിൽ ഇതിനു തയ്യാറായി മുന്നോട്ടു വന്നാൽ, എല്ലാ വിധ സഹായങ്ങളും നൽകുമെന്ന് അറിയിക്കട്ടെ.


മലയാളഭാഷയുടെ നിലനിൽ‌പ്പിനും, വ്യക്തിയുടെ ആത്മാവിഷ്കാരത്തിനും, സ്വയം പ്രകാശനത്തിനും സഹായിക്കുന്ന മഹത്തായ ഈ മാധ്യമം  കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം.



Friday, June 8, 2012

മലയാളം ബ്ലോഗ് കോളേജ് ക്യാമ്പസുകളിലേക്ക്!

മലയാളഭാഷയുമായുള്ള ജൈവബന്ധം പുതുതലമുറയിലും നിലനിർത്താൻ സഹായിക്കുന്ന ഏറ്റവും നല്ല മാധ്യമം എന്ന നിലയിൽ ബ്ലോഗിനെ ഉയർത്തിക്കാണിച്ചുകൊണ്ട്  പല പോസ്റ്റുകളും മുൻപ് ഇട്ടിരുന്നു. ബ്ലോഗിലേക്ക് കൂടുതൽ യുവതീയുവാക്കളെ ആകർഷിക്കാൻ നമുക്കു സാധിച്ചാലേ ഇത് സാർത്ഥകമാവൂ.

കഴിഞ്ഞ ഡിസംബറിൽ ഇട്ട പോസ്റ്റിൽ 2012 ജനുവരിയിൽ തന്നെ ഇതിനു തുടക്കം കുറിക്കാമെന്നും ആദ്യ സംരംഭം തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ വച്ചു തന്നെ സംഘടിപ്പിക്കാമെന്നും ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഔദ്യോഗിക തിരക്കുകളും, പരീക്ഷകളും കാരണം അത് നടന്നില്ല.

ഇപ്പോൾ അതിനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണെന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളട്ടെ.

തൃപ്പൂണിത്തുറ ആയുർവേദ കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ 2012 ജൂൺ മാസം 14, വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് ഒരു ബ്ലോഗ് ശില്പശാല സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

ബ്ലോഗ് എങ്ങനെ തുടങ്ങണം, തുടങ്ങിയാൽ അത് എങ്ങനെ വായനക്കാരിലെത്തിക്കാം, എന്തെഴുതണം, എങ്ങനെ എഴുതണം തുടങ്ങിയ സംശയങ്ങൾക്ക് പരിഹാരം നിർദേശിച്ചുകൊണ്ട് 2 മണിക്കൂർ നീളുന്ന ഒരു സെഷൻ ആണ് ഉദ്ദേശിക്കുന്നത്.

പ്രശസ്തരായ ഏതാനും ബ്ലോഗർമാരെക്കൂടി ക്ഷണിച്ച് ചടങ്ങു സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ ബ്ലോഗർ സുഹൃത്തുക്കളുടെ സഹായം അഭ്യർത്ഥിക്കുന്നു.



ആയുർവേദ കോളേജിലെ തുടർ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്. ഇതുപോലെ എറണാകുളം ജില്ലയിലെ പ്രശസ്തമായ മറ്റു കോളേജുകളിലും നമുക്ക് ശില്പശാലകൾ സംഘടിപ്പിക്കാം.പിന്നീട് കേരളം മുഴുവനും അത് വ്യാപിപ്പിക്കുകയും ചെയ്യാം.

അതിനു തയ്യാറുള്ള എല്ലാ സുഹൃത്തുക്കളും ആ വിവരം ഇവിടെ രേഖപ്പെടുത്തിയാൽ അത് മലയാളം ബ്ലോഗിനും ,  ഭാഷയ്ക്കും അമൂല്യമായ ഒരു സംഭാവനയായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

അതുകൊണ്ട് പ്രിയ സുഹൃത്തുക്കളെ, നിങ്ങളുടെ സമീപ പ്രദേശത്തുള്ള കലാലയങ്ങളിൽ ഈ സംരംഭം തുടങ്ങാൻ തയ്യാറുള്ളവർ മുന്നോട്ടു വരൂ!

ചില മുൻ സംരംഭങ്ങൾ

http://jayanevoor1.blogspot.in/2010/10/blog-post_26.html

http://jayanevoor1.blogspot.in/2010/12/blog-post.html

http://jayanevoor1.blogspot.in/2011/01/blog-post.html

http://jayanevoor1.blogspot.in/2011/04/blog-post_19.html

http://jayanevoor1.blogspot.in/2011/07/blog-post.html



Sunday, February 12, 2012

നിലാമഴ മാഞ്ഞു.....

മലപ്പുറം പൂക്കോട്ടൂർ പി.കെ.എം.ഐ.സി. സ്കൂൾ വിദ്യാർത്ഥിനിയും, കവയിത്രിയും, ഇളം തലമുറ ബ്ലോഗറും, നമ്മുടെയൊക്കെ പ്രിയങ്കരിയുമായിരുന്ന നീസ വെള്ളൂർ അന്തരിച്ചു. ‘നിലാമഴകൾ’ എന്ന ബ്ലോഗിന്റെ ഉടമായാണ് ഖമറുന്നീസ എന്ന ‘നീസ’.

തുഞ്ചൻ പറമ്പു മീറ്റിൽ വച്ചാണ് നീസയെ ആദ്യം കണ്ടത്. കൊട്ടോട്ടിക്കാരൻ പറഞ്ഞതനുസരിച്ച് അവളുടെ ഫോട്ടോയും എടുത്തിരുന്നു. മീറ്റിനെക്കുറിച്ചിട്ട പോസ്റ്റിൽ, അവളുടെ കവിത ഉൾപ്പെടുന്ന ‘കാ വാ രേഖ’ യുടെ ഒരു പ്രതി  മനോരാജിൽ നിന്ന് സ്വീകരിക്കുന്ന ചിത്രം ഇടുകയും ചെയ്തിരുന്നു.
 

രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു നീസ. ബൂലോകത്തിന്റെ സഹായം ഒരു കൈത്താങ്ങായി ഉണ്ടായിരുന്നെങ്കിലും, നൂറുകണക്കിനു സുമനസ്സുകളുടെ പ്രാർത്ഥന അവൾക്കായി ഉണ്ടായിരുന്നെങ്കിലും, കരുണകാട്ടാൻ പിശുക്കു കാണിക്കുന്ന ക്യാൻസർ അവളെ കൂട്ടിക്കൊണ്ടു പോയി.
മുൻപ് രമ്യ ആന്റണി എന്ന യുവകവയിത്രിയെ കൊണ്ടു പോയപോലെ തന്നെ.....

എന്താണ് പറയാനാവുക..... ഇന്നു നാലു മണിക്ക് കൊട്ടോട്ടിക്കാരൻ വിളിച്ചു പറഞ്ഞ വാർത്ത കേട്ടപ്പോൾ നമ്മുടെയൊക്കെ നിസ്സഹായാവസ്ഥയാണോർത്തത്.... എന്തു ചെയ്താലാണ് നമ്മുടെ പ്രിയപ്പെട്ടവരെ ഇത്തരം ഘട്ടങ്ങളിൽ രക്ഷിക്കാനാവുക....? ഒരു പിടിയുമില്ല. വിധി എന്നോ, ഇതൊക്കെയാണ് ലോകഗതി എന്നോ പറയാൻ വേണ്ടി പറയാം....

എല്ലാവരും നിലാമഴകൾ വായിക്കുക.

അവൾക്കുള്ള അശ്രുപൂജ അവിടെയാവട്ടെ....



നീസ

Saturday, January 28, 2012

ഹംസഗീതം പോലും പാടാനാകാതെ.....

വിടപറയും മുൻപുള്ള അവസാനഗാനം.... അതാണ് ഹംസഗീതം. മരിക്കുന്നതിനു മുൻപ് അരയന്നം പാടുന്ന പാട്ട് എന്നത് സാഹിത്യത്തിലെ ഒരലങ്കാരപ്രയോഗമാണെങ്കിലും പലപ്പോഴും കളിക്കളത്തിലെ അവസാനമത്സരത്തിലെ ഗംഭീരപ്രകടനത്തെ “സ്വാൻ സോങ് ഓഫ് എ മയെസ്റ്റ്ട്രോ” എന്ന് പലപ്പോഴും എഴുതാറുണ്ട് പത്രങ്ങൾ. പല മഹാന്മാരായ കളിക്കാരും ഹംസഗീതം പാടി വിടപറഞ്ഞിട്ടുമുണ്ട്. എന്നാൽ അതൊന്നുമില്ലാതെ തന്നെ ഇൻഡ്യൻ ക്രിക്കറ്റിൽ നിന്ന് മഹാരഥന്മാർ വിടവാങ്ങുന്നതിനു സാക്ഷ്യം വഹിക്കാൻ പോകുകയാണ് നമ്മൾ കാണികൾ.

ഓർമ്മ വച്ച നാൾമുതലിന്നോളം തുടർച്ചയായ രണ്ടു വിദേശ പരമ്പരകളിൽ നാലും നാലും വീതം ടെസ്റ്റ് മത്സരങ്ങളിൽ ഇൻഡ്യ തോൽക്കുന്നതു കണ്ടിട്ടില്ല. ഇപ്പോൾ അതും കാണേണ്ടി വന്നിരിക്കുന്നു.

നൂറ്റിയിരുപതു കോടി ഇൻഡ്യക്കാരുടെ ക്രിക്കറ്റിലെ കൺ കണ്ട ദൈവം സച്ചിൻ തെണ്ടുൽക്കർ, വിശ്വസ്തനായ വന്മതിൽ രാഹുൽ ദ്രാവിഡ്, വെരി വെരി സ്പെഷ്യൽ ലക്ഷ്മൺ..... ഇവരിലാർക്കും നാലു ടെസ്റ്റിലെ എട്ട് ഇന്നിംഗ്സുകൾ കളിച്ചിട്ടും ഒരു സെഞ്ച്വറി പോലും നേടാനായില്ല. ഇൻഡ്യക്കു വേണ്ടി പൊരുതി ഒരു സമനില പോലും നേടാനായില്ല!

സച്ചിൻ അർദ്ധസെഞ്ച്വറികൾ നേടി. എന്നാൽ ദ്രാവിഡും ലക്ഷമണും അമ്പേ പരാജയപ്പെട്ടു. ദ്രാവിഡ് തുടരെ ക്ലീൻ ബൌൾഡ് ആകുന്ന കാഴ്ച അദ്ദേഹത്തിന്റെ ആരാധകനെന്ന നിലയിൽ ഹൃദയഭേദകമായിരുന്നു.

വേൾഡ് ക്ലാസ് ബാറ്റ്സ്മാന്മാർ പ്രതിസന്ധികൾ തരണം ചെയ്ത് എങ്ങനെയാണ് ബാറ്റ് ചെയ്യുന്നത് എന്ന് മൈക്കൽ ക്ലാർക്കും, റിക്കി പോണ്ടിങ്ങും കാണിച്ചു തന്നു!

വിരാട് കോലിക്കു കഴിഞ്ഞതുപോലും ഇൻഡ്യയുടെ ‘വിശ്രുത ത്രയ’ത്തിനും, വീരേന്ദർ സേവാഗിനും കഴിഞ്ഞില്ല!


സ്വന്തം ടീമിനു വേണ്ട സമയത്ത് ഒരിക്കൽ പോലും ലൊകോത്തര നിലവാരമുള്ള ഒരിന്നിംഗ്‌സ്.... ഒരേയൊരിന്നിംഗ്സ് എങ്കിലും പുറത്തെടുക്കാൻ കഴിയാത്തവർ ടീമിലെന്തിനു തുടരണം?

ഇവരെല്ലാവരും വമ്പൻ ഇന്നിംഗ്സുകൾ കളിച്ചിട്ടുള്ളവരാണ്. പ്രതിഭയുള്ളവർ ആയിരുന്നു താനും. എന്നാൽ ഇന്ന് അവരുടെ മനസ്സു പറയുന്നിടത്ത് ശരീരം ചലിക്കാതായിരിക്കുന്നു.

വിടവാങ്ങാൻ സമയം അതിക്രമിച്ചിരിക്കുന്നു....



ഇതാ ഇൻഡ്യൻ വീരന്മാരുടെ പ്രകടനം.....



SR Tendulkar 4  8  0  287  80    35.87






V Sehwag      4  8  0  198  67     24.75





R Dravid      4  8  0  194  68 24.25






VVS Laxman 4   8  0  155  66    19.37


ഇനി ഓസ്റ്റ്ട്രേലിയക്കാരുടെ കളി നോക്കാം.

MJ Clarke 4  6 1  626   329*  125.20






RT Ponting 4  6 1  544   221  108.80






MEK Hussey 4  6   1  293  150*   58.60






DA Warner 4 6 0  266  180   44.33









ഇവർ അവരുടെ നാട്ടിലല്ലേ ഈ കളി കളിച്ചതെന്നു ചോദിക്കരുത്.
കാരണം അവരുടെ നാട്ടിൽ വച്ചു തന്നെയാണ് സച്ചിനും, ദ്രാവിഡും, ലക്ഷ്മണും, സേവാഗും മുൻപ് ഇതിഹാസങ്ങൾ തീർത്തിട്ടുള്ളത്. ഇപ്പോൾ അവരെ പ്രായം ബാധിച്ചിരിക്കുന്നു.

മനസ്സു പറയുന്നിടത്ത് ശരീരം എത്തുന്നില്ല....

അതെ... മതിയാക്കാൻ സമയമായി.... ശരിക്കും സമയമായി!

ഇനി വിരാട് കോലിയും, രോഹിത് ശർമ്മയും, ചേതേശ്വർ പുജാരയും, അഭിനവ് മുകുന്ദും, വൃദ്ധിമാൻ സാഹയും, സുരേഷ് റെയ്നയുമൊക്കെ ഉയർന്നു വരട്ടെ.... അവരെ അതിനനുവദിക്കാനുള്ള മഹാമനസ്കത - അല്ല കോമൺ സെൻസ് - സച്ചിൻ ഉൾപ്പടെയുള്ള വിശ്രുത ത്രയം കാണിക്കുമെന്നാശിക്കാം.

എട്ടു കളികളിൽ ഒന്നു പോലും ജയിപ്പിക്കാനാവാത്തവർ, അവർ മുൻ കാലത്ത് എത്ര കേമന്മാർ ആയിരുന്നെങ്കിലും ഇനി ഇൻഡ്യയ്ക്കുവേണ്ടി കളിക്കാനർഹിക്കുന്നില്ല.

ഇട്ടുമൂടാൻ പണവും, കൊരിത്തരിക്കാൻ റെക്കോഡുകളും ഏറെ സ്വന്തമാക്കിയില്ലേ...? ഇനി ദയവായി പുതിയതലമുറയ്ക്കു വഴിമാറുക!







Saturday, January 7, 2012

ആലിൻ കായ് പഴുത്തപ്പോൾ....

അരയാൽ എല്ലാവർക്കും സുപരിചിതമാണ്. മിക്ക ക്ഷേത്രങ്ങൾക്കു മുന്നിലും ആൽത്തറകൾ ഉണ്ട്. എന്നാൽ പേരാൽ അത്ര സാധാരണം അല്ല.

കഴിഞ്ഞ ദിവസം കൃഷിപ്പണിയുമായി ക്യാമ്പസിൽ നടക്കുമ്പോൾ ദാ കിട്ടി സ്വയമ്പൻ ഒരെണ്ണം. എന്നാൽ പിന്നെ അത് ഇവിടെ പങ്കു വച്ചുകളയാം എന്നു കരുതി.


ഒന്നു നോക്കിക്കോളൂ...


അല്പം കൂടി അടുത്ത്....




ദാ ഒരു ചില്ല.....




ക്ലിയറാക്കാം....




ഇതെങ്ങനെ ഉണ്ട്?

















കൊതി വരുന്നുണ്ടോ?

“ആലിൻ കായ് പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണെ”ന്നു കേട്ടിട്ടുണ്ടല്ലോ അല്ലേ?



വെറുതെയാണൊ കാക്ക ഡെസ്പടിക്കുന്നത്!?

(ഔഷധഗുണങ്ങളെക്കുറിച്ച് വിശദമായ കുറേ പോസ്റ്റുകൾ തൃപ്പൂണിത്തുറ ആയുർവേദകോളേജിലെ കുട്ടികൾ വഴി ബ്ലോഗാക്കി ഇടാം എന്നു വിചാ‍രിക്കുന്നു. ഈ മാസാ‍വസാനം അവിടെ ഒരു ബ്ലോഗ് ശില്പശാല നടത്തുന്നുണ്ട്.)