Tuesday, December 30, 2014

ഉന്നാൽ മുടിയും പൊണ്ണേ! (നിനക്കു കഴിയും പെണ്ണേ!)

ആക്ടിവിസത്തിനപ്പുറം, പരിഹാരമാർഗങ്ങളിലേക്കു പോവുക എന്നതാവണം ന്യൂ ജനറേഷൻ സമരങ്ങളുടെ പരിണതി. സമൂഹത്തോടുള്ള തങ്ങളുടെ പ്രതിഷേധം പൊട്ടിത്തെറിയിലൂടെ പ്രകടിപ്പിക്കുക എന്നത് യൗവനത്തിൽ അസാധാരണമായ ഒരു കാര്യമല്ല. എന്നാൽ പ്രശ്നങ്ങൾക്കു പരിഹാരം കാണുക എന്നതിലേക്ക് അവർ നീങ്ങിയാൽ അതാവും ശരിയായ വിപ്ലവം.





ഉദാഹരണത്തിന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർത്തിക്കാട്ടുന്ന സാനിറ്ററി നാപ്കിൻ വിഷയം. ഈ വിഷയത്തെ (മറ്റേതൊരു വിഷയത്തേയും എന്നപോലെ തന്നെ!) നിഷ്പക്ഷതയോടെ ആരും സമീപിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട ഏതാനും വസ്തുതകൾ ഒന്നു നോക്കാം. (തീണ്ടാരിയല്ല വിഷയം; നാപ്കിൻ ഡിസ്പോസലാണ്)

1. കേരളത്തിൽ എന്നുമാത്രമല്ല വിദേശരാജ്യങ്ങളിൽ പോലും ഇത് ഒരു വിഷയം തന്നെയാണ്. ഹോസ്റ്റലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കൊമേർഷ്യൽ കോമ്പ്ലക്സുകൾ തുടങ്ങിയ ബഹുഭൂരിപക്ഷം കെട്ടിടങ്ങളിലും പ്ലംബിംഗ് ബ്ലോക്കുണ്ടാകുന്നതിന്റെ പ്രധാനകാരണവും ഇതു തന്നെ.

2.  ക്ലോസറ്റിൽ ഫ്ലഷ് ചെയ്തു വിടരുത് എന്ന കർശന നിർദേശമുണ്ടായാലും പലരും അതു മാനിക്കാറില്ല. അതുകൊണ്ട് സ്ത്രീകളെ മൂത്രമൊഴിക്കാൻ അനുവദിക്കാത്ത പെട്രോൾ പമ്പിലെ മൂത്രപ്പുരക്കാരോ, റെസ്റ്റോറന്റുകാരോ ഈ ദുസ്തിതിക്ക് പൂർണ ഉത്തരവാദികളാവില്ല. (കമ്പനിയിൽ സംഭവിച്ചത് വേറേ കാര്യം. അത് കുറ്റകരമാണ്. ആ വിഷയം ഉയർത്തിക്കൊണ്ടു വന്നതാണ് ഇപ്പോൾ ഇങ്ങനൊരു ചർച്ചയ്ക്കും കാരണമായത് എന്നതു വിസ്മരിക്കനാവില്ല.)

3. ഉപയോഗിക്കപ്പെട്ട നാപ്കിന്നുകൾ മാലിന്യപ്രശ്നം തന്നെയാണ്. ജൈവ - അജൈവ മാലിന്യം. നദികളും, കായലുകളും, കടലും ആണ് ഈ മാലിന്യം ഏറ്റെടുക്കേണ്ടി വരുന്നത്. ഏതു മാലിന്യമായാലും അത് സുരക്ഷിതമായി നിർമാർജനം ചെയ്തേ പറ്റൂ.

4. സാനിറ്ററി നാപ്കിൻ ഡിസ്പോസൽ പോയിട്ട്, ശുചിത്വമുള്ള മൂത്രപ്പുരകൾ പോലും നമ്മുടെ നാട്ടിൽ സ്ത്രീകൾക്കായി ഇല്ല എന്നു തന്നെ പറയാം. അതിനുള്ള സാഹചര്യം ഒരുക്കണം. ആദ്യം ദേശീയപാതയോരങ്ങളിൽ സ്ത്രീ സൗഹൃദ റെസ്റ്റോറന്റുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവ തുടങ്ങാൻ സ്ത്രീകൂട്ടായ്മകൾ മുന്നോട്ടു വരണം. സ്ത്രീ സംരംഭകർ ഇല്ലാത്ത നാടൊന്നുമല്ല കേരളം. അഥവാ ഇല്ലെങ്കിൽക്കൂടി കാലഘട്ടം അതാവശ്യപ്പെടുന്നു.

5. ഐ.ടി. സ്ഥാപനങ്ങൾ, ഓഫീസുകൾ, കോളേജുകൾ തുടങ്ങി വൃത്തിയുള്ള ശൗചാലയങ്ങൾ ഉള്ളിടത്തു പോലും നാപ്കിൻ ഡിസ്പോസൽ ശരിയായല്ല നടക്കുന്നത്. ഇക്കാര്യത്തിൽ ബോധവൽക്കരണവും, ഡിസ്പോസൽ ടെക്നിക്കുകളും നടത്താൻ പ്രതിഫലം വാങ്ങിക്കൊണ്ടുള്ള സേവനക്കൂട്ടായ്മകൾ (കുടുംബശ്രീ മാതൃകയിൽ) ഉണ്ടാക്കണം. നാടു മുഴുവൻ ഒറ്റയടിക്ക് ശരിയാക്കനാവില്ല. ആദ്യം ഇവിടങ്ങൾ നന്നാവട്ടെ. തുടർന്ന് മറ്റിടങ്ങളിലേക്കും ഇതു വ്യാപിപ്പിക്കാം. ബാത്ത് റൂം ഭിത്തിയിൽ തന്നെ പതിപ്പിച്ചു വയ്ക്കാവുന്ന ഡിസ്പോസൽ കിറ്റുകൾ ഇപ്പോൾ ലഭ്യമാണ്. അതുണ്ടെങ്കിൽ ആരും നാപ്കിൻ ക്ലോസറ്റിലിടില്ല.






6. മുഴുവൻ വനിതാഹോസ്റ്റലുകളിലും സ്ത്രീകൂട്ടായ്മകൾ വഴി നാപ്കിന്നുകൾ ശുചിയായി നിർമാർജനം ചെയ്യാനുള്ള 'ഡ്രൈവ്' ആരംഭിക്കാവുന്നതാണ്. ഇതോടൊപ്പം തന്നെ കൗമാര/സ്ത്രീ ആരോഗ്യബോധവൽക്കരണവും, സ്വയം പര്യാപ്തതാ ബോധവും ഉണ്ടാക്കിയെടുക്കുകയും ചെയ്യാം.

താല്പര്യമുള്ളവർക്ക് നെറ്റിൽ ധാരാളം മാർഗനിർദേശങ്ങൾ കിട്ടും. ഉദാഹരണം
http://jackieggi.hubpages.com/hub/Sanitary-napkin-disposal-that-reduces-cross-contamination
http://www.sanitarypaddisposal.com/
ഇവ കൂടാതെ നിരവധിയിടങ്ങൾ ഉണ്ടാവും, നെറ്റിൽ.

7. ജനപ്രതിനിധികളുടെ സഹായത്തോടെ വനിതാകൂട്ടായ്മയുണ്ടാക്കിയാൽ നാട്ടിലെ മുഴുവൻ സ്കൂളുകളിലും വൃത്തിയുള്ള ശൗചാലയങ്ങൾ ഉണ്ടാകും.

പ്രതിഷേധിക്കുക മാത്രമാവരുത്  ഉദ്ദേശ്യം. ക്രിയാത്മകമായി പ്രവർത്തിക്കലാവണം പ്രധാനലക്ഷ്യം. പുരുഷന്മാർക്കു വേണ്ടി കാത്തു നിൽക്കാതെ സ്ത്രീകൾ തന്നെ ഈ സംരംഭങ്ങൾ കയ്യേൽക്കണം എന്നാണഭിപ്രായം.

കേരളം മുഴുവൻ ഇങ്ങനൊരു മൂവ്മെന്റ് ഉണ്ടാക്കാൻ കഴിയില്ല എന്നോർത്ത് ആരും പിന്നാക്കം പോകേണ്ടതില്ല. ഏതെങ്കിലും ഒരു ഗ്രാമത്തിൽ/ നഗരത്തിൽ/ സ്ഥാപനത്തിൽ/സ്കൂളിൽ/കോളേജിൽ/ഓഫീസിൽ ഇതു തുടങ്ങൂ. പിൻ തുണയ്ക്കായി ഞാനുൾപ്പടെയുള്ള പുരുഷസമൂഹം ഉണ്ടാവും. പക്ഷെ, മുൻ നിരയിലും, നടത്തിപ്പിലും സ്ത്രീകൾ തന്നെയുണ്ടാകണം. ഒപ്പം സ്ത്രീ സൗഹൃദ റെസ്റ്റോന്റുകൾ, സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രങ്ങൾ, സ്ത്രീ സൗഹൃദ ബാത്ത് റൂമുകൾ എന്നിവയുമായി വനിതാ സംരംഭകർ മുന്നോട്ടു വരട്ടെ.

ഉന്നാൽ മുടിയും പൊണ്ണേ!
(നിനക്കു കഴിയും പെണ്ണേ!)

വെള്ളക്കുപ്പായമുപേക്ഷിച്ച് എം.എസ്.ധോനി






മഹേന്ദ്രസിംഗ് ധോനി ടെസ്റ്റ് കളി മതിയാക്കി. വിമർശനങ്ങൾ ഏറെ ഉന്നയിക്കാമെങ്കിലും എപ്പോൾ കളി മതിയാക്കണം എന്നു തീരുമാനിക്കാൻ കഴിയാതിരുന്ന പല മുൻ ടെസ്റ്റ് താരങ്ങളെ വച്ചു നോക്കുമ്പോൾ ആ തീരുമാനമെടുക്കുന്ന കാര്യത്തിൽ മഹി സ്കോർ ചെയ്തു.

ക്യാപ്റ്റൻ എന്ന നിലയിലും, ബാറ്റ്സ്മാൻ എന്ന നിലയിലും ഏകദിനങ്ങളിലെയോ, 20-20 യിലെയോ പോലെ വൈഭവം ധോനിക്ക് ടെസ്റ്റിൽ ഉണ്ടായിരുന്നില്ല. എങ്കിലും കളിച്ച 90 ടെസ്റ്റുകളിൽ 60 എണ്ണത്തിലും നായകനാകാൻ അദ്ദേഹത്തിനു ഭാഗ്യം സിദ്ധിച്ചു. 27 കളികളിൽ ജയിച്ചു. 18 പരാജയം. വിജയശതമാനം 45. തൊട്ടടുത്തു വരുന്ന ഗാംഗുലിക്ക് 21 ജയങ്ങൾ, 13 പരാജയം, വിജയശതമാനം 42.9. എന്നാൽ ഒരു കൂട്ടത്തിന്റെ നായകൻ എന്ന നിലയിൽ ദാദയ്ക്കടുത്തെത്തില്ല മഹി. പക്ഷേ വിദേശത്ത് തുടർച്ചയായ പരാജമായിരുന്നു ധോനിയുടെ കീഴിൽ ഇൻഡ്യ.

ഇത് ധോനിയെ ചെറിയയാൾ ആക്കുന്നില്ല. കാരണം ഇതിഹാസ താരങ്ങളായ ഗാവസ്കർ, കപിൽ ദേവ്, സച്ചിൻ എന്നിവരുടെ വിജയശതമാനം 19.1, 11.8, 16. എന്നിങ്ങനെയാണ്. അസറുദ്ദീന്റേത് 29.8 ഉം.

ബാറ്റ്സ്മാൻ എന്ന നിലയിൽ 90 ടെസ്റ്റിൽ നിന്ന് 4876 റൺസ് ആണ് ധോനിയുടെ സമ്പാദ്യം. സാങ്കേതികത്തികവുള്ള ബാറ്റ്സ്മാൻ അല്ലായിരുന്നെങ്കിലും, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നിലയിൽ ഒരു ഇൻഡ്യക്കാരന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.  6 സെഞ്ച്വറികൾ, 33 ഫിഫ്റ്റികൾ.  ഓസ്ടേലിയക്കെതിരെ ചെന്നെയിൽ നേടിയ 224 (24ഫോർ 6 സിക്സ്) ഉം, പാക്കിസ്ഥാനെതിരെ ഫൈസലാബാദിൽ നേടിയ 148 (19 ഫോർ 4 സിക്സ് ) ഉം മറക്കാനാവില്ല.

ധോനിയുടെ ആവറേജ് 38.09 മാത്രമാണെന്നതും ഒരു വൻ ന്യൂനതയായി കാണേണ്ടതില്ല. ഇപ്പോഴത്തെ കോച്ചും, മുൻ ക്യാപ്റ്റനും, ഓപ്പണിംഗ് ബാറ്റ്സ്മാനുമായിരുന്ന രവിശാസ്ത്രി നേടിയത് 35.79 ശരാശരിയിൽ 3830 റൺസാണ്. (80 ടെസ്റ്റ്). ടി.വി. കമന്റേറ്ററും, ക്ലാസിക് ബാറ്റ്സ്മാനുമായിരുന്ന മഞ്ച് രേക്കർ നേടിയത് 37.14 ശരാശരിയിൽ 2043 റൺസ്. വെടിക്കെട്ടു ബാറ്റ്സ്മാൻ ശ്രീകാന്ത് 29.88 ശരാശരിയിൽ 2062 റൺസ്. യുവരാജ് സിംഗ് 33.92 ശരാശരിയിൽ 1900 റൺസ്. അപ്പോ, അതു പോട്ടെ! ടെസ്റ്റ് ഈസ് എ ഡിഫറന്റ് ബോൾ ഗെയിം!

വിക്കറ്റ് കീപ്പർ എന്ന നിലയിൽ എക്കാലത്തെയും മികച്ച കീപ്പർമാരിൽ അഞ്ചാം സ്ഥാനമുണ്ട് ധോനിക്ക്. ആകെ 294 ഇരകൾ. ഒരു മോശം ബൗളിംഗ് ടീമിലെ കീപ്പറെ സംബന്ധിച്ച് ഇതൊരു നേട്ടം തന്നെയാണ്.

സെയ്യദ് കിർമാണിയും, കിരൺ മോറെയും, നയൻ മോംഗിയയുമായിരുന്നു ധോനിക്കു മുൻപ് ഇൻഡ്യ കണ്ട പ്രമുഖ കീപ്പർമാർ. എന്നാൽ അവരെയൊക്കെക്കാൾ ഏറെ മുന്നിലെത്താൻ ധോനിക്കായി. അവരുടെ ഇരകൾ യഥക്രമം 198, (88 ടെസ്റ്റ്) 130, (49ടെസ്റ്റ്) 107 (44 ടെസ്റ്റ്).

ധോനിയുടെ ടെസ്റ്റ് റെക്കോഡുകൾ
1. ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിയ ഇൻഡ്യൻ ക്യാപ്റ്റൻ (27)
2. ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നാട്ടിൽ നേടിയ ക്യാപ്റ്റൻ (21)
3. ക്യാപ്റ്റനായ ശേഷം ഇൻഡ്യക്കു വേണ്ടി ഏറ്റവും കൂടുതൽ റണ്ണടിച്ച താരം 3454 റൺസ്.
4. ഇൻഡ്യൻ ക്യാപ്റ്റൻ  നേടിയ ഏറ്റവും ഉയർന്ന സ്കോർ (224)
5.  വിക്കറ്റ് കീപ്പർ ക്യാപ്റ്റൻ നേടിയ ഏറ്റവും ഉയർന്ന സ്കോർ (224)
6.  ഇൻഡ്യൻ കീപ്പർ നേടിയ ഏറ്റവും ഉയർന്ന സ്കോർ (224)
7.  എറ്റവും കൂടുതൽ ക്യാച്ചെടുത്ത ഇൻഡ്യൻ കീപ്പർ (256)
8. എറ്റവും കൂടുതൽ ഇരകളെ നേടിയ ഇൻഡ്യൻ കീപ്പർ (294)
9.  ഒരു കളിയിൽ ഏറ്റവും കൂടുതൽ ഇരകളെ നേടിയ ഇൻഡ്യൻ കീപ്പർ (9)

ധോനിയുടെ യഥാർത്ഥ പ്രതിഭ ഏകദിന ക്രിക്കറ്റിൽ ആണ്. എക്കാലത്തെയും മികച്ച ഏകദിന ക്യാപ്റ്റന്മാരിൽ ഒരാളാണദ്ദേഹം. എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്സ്മാന്മാരിൽ ഒരാൾ. 50 ൽ കൂടുതൽ ബാറ്റിംഗ് ആവറേജ് ഉള്ള  താരം. ഏറ്റവും കൂടുതൽ പുറത്താക്കൽ നടത്തിയ വിക്കറ്റ് കീപ്പർമാരിൽ നാലാമൻ... അങ്ങനെ. അതെപ്പറ്റി വിശദമായി ധോനി ഏകദിനത്തിൽ നിന്നു വിരമിക്കുമ്പോൾ എഴുതാം.

ടെസ്റ്റിൽ ധോനിയുടെ അഭാവം ഇൻഡ്യയെ കാര്യമായി ബാധിക്കാൻ പോകുന്നില്ല എന്നാണെനിക്കു തോന്നുന്നത്. എന്നാൽ ഏകദിനത്തിൽ നിന്നു വിരമിച്ചാൽ  'പ്രഷർ കുക്കർ' സന്ദർഭങ്ങളിൽ ഇൻഡ്യയ്ക്ക് ക്യാപ്റ്റൻ കൂളിനെ ശരിക്കും മിസ്സ് ചെയ്യുക തന്നെ ചെയ്യും.

ശരിയായ തീരുമാനം, ശരിയായ സമയത്ത് എടുത്തതിന് ധോനിക്ക് അഭിനന്ദനങ്ങൾ! ഇനിയുമുണ്ടല്ലോ ഏകദിനങ്ങളും 20-20 യും. 2015 ലെ ലോകകപ്പിൽ തിളങ്ങാൻ ധോനിക്കും, ടീം ഇൻഡ്യയ്ക്കും കഴിയട്ടെ!!

സച്ചിൻ തെണ്ടുൽക്കർ ധോനിക്കായി സമർപ്പിച്ച ട്വീറ്റ് പകർത്തി ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.


sachin tendulkar @sachin_rt  ·  4h 4 hours ago

well done on a wonderful career in test cricket @msdhoni. Always enjoyed playing together. Next target 2015 WC my friend!!




Monday, December 8, 2014

എയ്ഡ്സും തൊട്ടുകൂടായ്മയും


ലോക എയ്ഡ്സ് ദിനത്തിൽ  http://www.southlive.in ൽ പ്രസിദ്ധീകരിച്ചത്.

 
എട്ടു വര്‍ഷം മുന്‍പ് ഒരു ഡിസംബര്‍ ഒന്നിന്, ഇരുന്നൂറിലേറെ വരുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ ഒരു ചോദ്യം ചോദിച്ചു. 'നിങ്ങള്‍ക്കൊരു വിവാഹാലോചന വരുന്നു. പയ്യന്‍ / പെണ്ണ് നല്ല വിദ്യാഭ്യാസവും സന്ദര്യവും ഉള്ളയാള്‍. സര്‍ക്കാര്‍ ജോലിയുമുണ്ട്. എന്നാല്‍ ഒരു പ്രശ്‌നം. അയാളുടെ പിതാവ് എച്ച്.ഐ.വി. ബാധിതനാണ്. നിങ്ങളില്‍ എത്ര പേര്‍ ഈ വിവാഹത്തിനു തയ്യാറാകും?'
 
സദസ്സ് നിശ്ശബ്ദമായി. കുട്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി. മിക്കവരും നേരേ നോക്കിയതേ ഇല്ല.ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു പെണ്‍കുട്ടി കയ്യുയര്‍ത്തി. ഒരേയൊരു പെണ്‍കുട്ടി!
 
വര്‍ഷങ്ങള്‍ കടന്നു പോയി.
കഴിഞ്ഞയാഴ്ച.
മറ്റൊരു കോളേജില്‍ ഇരുന്നൂറിലേറെ കുട്ടികളുള്ള സദസ്സില്‍ ഇതേ ചോദ്യമുന്നയിച്ചു.
വീണ്ടും നിശ്ശബ്ദത.
പക്ഷേ ഇക്കുറി മൂന്നു പേര്‍ കയ്യുയര്‍ത്തി.
സ്റ്റാറ്റിസ്റ്റിക്കലി സ്പീക്കിംഗ്, കയ്യുയര്‍ത്തിയവരില്‍ 300% വര്‍ദ്ധന!
 
ഇത്രയേ വളര്‍ന്നിട്ടുള്ളു നമ്മള്‍, ഈ 2014 ലും.
 
കേരളത്തില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ പരിപാടികള്‍ ആവശ്യമുണ്ടോ? എല്ലാവര്‍ക്കും അതൊക്കെ അറിയില്ലേ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഈ ഉദാഹരണം.
 
സത്യത്തില്‍ കേരളത്തില്‍ എച്ച്.ഐ.വി.രോഗബാധ, ഇന്‍ഡ്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് തുലോം കുറവാണ്. 0.13% മാത്രമാണത്. ഗര്‍ഭിണികളായ സ്ത്രീകളില്‍ നടത്തിയ പരിശോധനാ ഫലമനുസരിച്ച് ഇന്‍ഡ്യയില്‍ ഇരുപത്തിയഞ്ചാം സ്ഥാനത്തു മാത്രമേ കേരളം വരുന്നുള്ളൂ. പക്ഷേ മേല്‍ സൂചിപ്പിച്ച ശതമാനമനുസരിച്ചാണെങ്കില്‍ പോലും എച്ച്.ഐ.വി. അണുബാധയുമായി ജീവിക്കുന്ന കാല്‍ ലക്ഷത്തിലധികം ആളുകള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. അവരില്‍ പുരുഷന്മാരുണ്ട്, സ്ത്രീകളുണ്ട്, കുട്ടികളുമുണ്ട്. ഇവര്‍ നമ്മുടെയൊക്കെ കണ്‍ മുന്നില്‍ തന്നെയുണ്ട്. നമ്മള്‍ അവരെ കാണുന്നുമുണ്ട്. തിരിച്ചറിയുന്നില്ല എന്നേയുള്ളൂ.
 
ഒരു ദശാബ്ദം മുന്‍പ് മാധ്യമങ്ങളിലൂടെ പരിചിതരായ ബെന്‍സണ്‍  ബെന്‍സി സഹോദരങ്ങളുടെ കഥ നമുക്കറിയാം. സമൂഹത്തിന്റെ ക്രൂരമായ ഒറ്റപ്പെടുത്തലിന്റെ ഇരകളാണവര്‍. 1997 ല്‍ അച്ഛനും, 2000 ല്‍ അമ്മയും രോഗത്തിനു കീഴടങ്ങി. പിന്നീട് അപ്പൂപ്പനായ ഗീവര്‍ഗീസായിരുന്നു തുണ. അദ്ദേഹം 2005 ല്‍ മരിച്ചു. പിന്നീട് അമ്മൂമ്മ മാത്രമായി തുണ. സന്നദ്ധപ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും സഹായത്തോടെ ആ കുട്ടികള്‍ക്ക് ചികില്‍സ ലഭ്യമാക്കിയെങ്കിലും, 2010 ല്‍ ബെന്‍സി മരണത്തിനു കീഴടങ്ങി. മരിക്കുമ്പോള്‍ 15 വയസ്സുണ്ടായിരുന്ന അവള്‍ക്ക് ശരീരഭാരം വെറും 16 കിലോ ആയിരുന്നു. അമ്മൂമ്മ സാലമ്മയ്‌ക്കൊപ്പം കഴിയുന്ന അനിയന്‍ ബെന്‍സണ് ഇപ്പോള്‍ പ്രായം 17 ആയിട്ടുണ്ടാവണം.
 
കൊല്ലം ജില്ലയിലെ ഈ കഥപോലെ കണ്ണൂരിലും സംഭവിച്ചു ഒന്ന്. കുട്ടികളുടെ പേര് അനന്തു എന്നും അക്ഷര എന്നുമാണ്. പെറ്റമ്മ ഒപ്പമുള്ളതുകൊണ്ടും, നിരവധി സുമനസ്സുകളുടെ സഹായം ഉണ്ടായതുകൊണ്ടും സാമൂഹികമായ ഒറ്റപ്പെടലില്‍ നിന്നും, സാമ്പത്തിക പരാധീനതകളില്‍ നിന്നും അവര്‍ കരകയറി. അക്ഷര ആത്മധൈര്യമുള്ള പെണ്‍കുട്ടിയായി വളര്‍ന്നു വരികയും ചെയ്തു. കുറച്ചു കാലം മുന്‍പ് ആ കുടുംബത്തെ കൈരളി ചാനലിലെ ഒരു ഷോയില്‍ കണ്ടിരുന്നു.അമ്മ രമ ഇന്ന് എച്ച്.ഐ.വി. ബോധവല്‍ക്കരണ പരിപാടികളിലെ ഒരു പോസിറ്റീവ് സ്പീക്കര്‍ ആണ്. അക്ഷരയാവട്ടെ തന്റെ സുഹൃത്തുക്കള്‍ നല്‍കി വരുന്ന പിന്തുണയിലും, സ്‌നേഹത്തിലും ധൈര്യപൂര്‍വം ജീവി്തത്തെ നേരിടുന്നു. ഒപ്പം അനിയന്‍ അനന്തുവും. അവര്‍ക്ക് ഒരു മൂത്ത സഹോദരി കൂടിയുണ്ട്. അവളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ആ കുടുംബത്തിന് മൂടി വയ്‌ക്കേണ്ടി വരുന്നു. എന്‍ജിനീയറിംഗ് വിദ്യാര്‍ത്തിനിയായ ആ കുട്ടി സമൂഹത്തില്‍ വെളിപ്പെട്ടാലുണ്ടാകുന്ന ഭവിഷ്യത്ത് അവര്‍ക്കറിയാം എന്നതുകൊണ്ടു മാത്രമാണത്. ഇന്നും ഇതാണ് കേരള സമൂഹം.
 
ഇവര്‍ നാടറിയുന്ന 'ഇന്നസന്റ് വിക്ടിംസ്' ആണെങ്കില്‍, അധികമാരുമറിയാതെ കഴിയുന്ന എച്ച്.ഐ.വി.ബാധിതരായ നിരവധി കുഞ്ഞുങ്ങള്‍ ഇന്നാട്ടിലുണ്ട്. ധൈര്യപൂര്‍വം അവര്‍ക്കും ഈ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വരാനും, വിവേചനരഹിതമായി സ്വാതന്ത്ര്യമനുസരിച്ച് കൗമാര യൗവനങ്ങള്‍ ചിലവിടാനുമുള്ള അവസരമാണ് നമ്മള്‍ ഒരുക്കേണ്ടത്. അവരുടെ മാതാപിതാക്കള്‍ യാത്രാമധ്യേ കൊഴിഞ്ഞു വീണാലും അവര്‍ക്കു കൈത്താങ്ങായി ഒപ്പമുണ്ടാകാനുള്ള സന്നദ്ധതയാണ് നാം പ്രദര്‍ശിപ്പിക്കേണ്ടത്.
 
അബദ്ധവശാല്‍ പകരുന്ന ഒരു രോഗമല്ല എച്ച്.ഐ.വി. ഇന്ന്. ലൈംഗികബന്ധത്തിലൂടെയോ, ഞരമ്പു വഴിയുള്ള മയക്കു മരുന്ന് ഇഞ്ചക്ഷനിലൂടെയോ അല്ലാതെ അതു പകരുന്നത് തുലോം വിരളമാണ്. രക്തബാങ്കുകളും, ആശുപത്രി ഇഞ്ചക്ഷനുകളും അങ്ങേയറ്റം എച്ച്.ഐ.വി. മുക്തമാണ്. അതുകൊണ്ടു തന്നെയാണ് കേരളത്തിലെ എച്ച്.ഐ.വി. ബാധയുടെ തോത് 0.13% ല്‍ നില്‍ക്കുന്നതും. ഇങ്ങനെയൊക്കെയാണെങ്കിലും നമ്മള്‍ ജാഗരൂകരാകേണ്ടതുണ്ട്. പുകവലി വളരെ കുറയുകയും, മദ്യപാനം അങ്ങേയറ്റം കൂടുഅക്യും ചെയ്ത ഒരു സമൂഹമാണ് മലയാളികളുടേത്. എന്നാല്‍ ഇന്‍ട്രാവീനസ് ഡ്രഗ് യൂസ് മെല്ലെ കൂടിവരുന്നോ എന്ന സംശയമുണ്ട്. ചെറിയൊരു ശതമാനം ആളുകളില്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം ഇന്നും നിലനില്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ട് 0% എച്ച്.ഐ.വി. ബാധ എന്ന ലക്ഷ്യത്തിലെത്താന്‍ നമുക്ക് പ്രതിരോധ  ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ശക്തമാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും 20 ലക്ഷത്തിനു മേല്‍ അന്യഭാഷാ തൊഴിലാളികള്‍ നമ്മുടെ നാട്ടില്‍ സജീവ സാന്നിധ്യമായ സാഹചര്യത്തില്‍. ഇവരില്‍ ഭൂരിഭാഗമാളുകളും പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്തവരാണ് എന്നത് നമ്മുടെ ശ്രമം ദുഷ്‌കരമാക്കുകയും ചെയ്യുന്നു. (എച്ച്.ഐ.വി. മാത്രമല്ല, മറ്റു പല സാംക്രമികരോഗങ്ങളും പരത്താനുള്ള സ്രോതസ്സുകളായി ഈ ജനസമൂഹം മാറിയിരിക്കുന്നു. ഇവിടെ സാധാരണമല്ലാതിരുന്ന മലേറിയ ഇന്നു പലയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത് ഒരുദാഹരണം മാത്രം). എച്ച്.ഐ.വി. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഈ സമൂഹത്തെ കൂടി പരിഗണിച്ചുകൊണ്ടുള്ള പുതുക്കിയ കര്‍മ്മ പദ്ധതികള്‍ കേരളത്തില്‍ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു.
 
20 വയസ്സില്‍ എച്ച്.ഐ.വി.ക്കെതിരായ ചികില്‍സ തുടങ്ങിയാല്‍ അടുത്ത 40 വര്‍ഷമെങ്കിലും ജീവിതം തുടരാനുതകുന്ന മരുന്നുകള്‍ ഇന്നു ലഭ്യമാണ്. തല്‍ക്ഷണം കൊല്ലുന്ന ഒരസുഖമല്ല എച്ച്.ഐ.വി. ബാധ ഇന്ന്. ശ്രദ്ധയോടെ ജീവിച്ചാല്‍ ദീര്‍ഘകാലം ഒപ്പം കൊണ്ടു നടക്കാവുന്ന ഒന്നായി അതു മാറിയിരിക്കുന്നു. നമുക്കു ചെയ്യാവുന്നത് അത്രകാലം അവരെ നമ്മുടെയൊപ്പം കൂട്ടുക എന്നതാണ്. കൂര്‍ത്ത കണ്മുനകളാലും, മൂര്‍ച്ചയുള്ള വാക് ശരങ്ങളാലും അത്രകാലം അവരെ പീഡിപ്പിക്കാതിരിക്കുക എന്നതാണ്. അതിനേക്കാളുപരി അവര്‍ക്കൊപ്പം കൂടി നാമെല്ലാം ഒരു സമൂഹത്തിന്റെ തന്നെ തുല്യ ഭാഗധേയാവകാശമുള്ള പൗരന്മാരാണ് എന്നു പ്രഖ്യാപിക്കലാണ്. 2014 ലെ ലോക എയ്ഡ്‌സ് ദിനത്തില്‍ അതാവും നമുക്കു ചെയ്യാനാവുന്ന ഏറ്റവും നല്ല കാര്യം

Sunday, April 27, 2014

ഐ ആം ക്ലീൻ ബൗൾഡ് !


രക്തബന്ധങ്ങൾക്കപ്പുറമുള്ള  എന്തു പ്രത്യേകതയാണ്  സൌഹൃദത്തിനുള്ളത് എന്ന് ചിലരെങ്കിലും അതിശയം കൂറാറുണ്ട്. എന്നാൽ സൌഹൃദത്തിന്റെ നിറ നിലാവുനുകർന്ന ഒരാൾക്കും അങ്ങനെയൊരതിശയം ഉണ്ടാകാനിടയില്ല.

ജീവിതത്തിന്റെ പല കാലഘട്ടങ്ങളിലായി ആയിരക്കണക്കിനാളുകളെ നമ്മൾ പരിചയപ്പെടുന്നു. പലരെയും മറക്കുന്നു. ചിലരെ ഹൃദയത്തിൽ സൂക്ഷിക്കുന്നു. എതിർ ലിംഗത്തോടുള്ള പ്രണയത്തേക്കാൾ തീവ്രമായ ബന്ധമായി ആ സൌഹൃദങ്ങൾ വളരുന്നു. പ്രണയം തകർന്നാലും സൌഹൃദം തകരാതെ നില്ക്കുന്നു..... ഈ അനുഭവത്തിനു സ്ത്രീ-പുരുഷ ഭേദമില്ല.

ബാല്യ-കൗമാര-യൌവന കാലഘട്ടങ്ങളിലായി പേരെടുത്തു  വിളിക്കാവുന്ന ആയിരം സുഹൃത്തുക്കളെങ്കിലും ഉള്ള ഒരാളാണ് എന്നതിൽ എനിക്കഭിമാനമുണ്ട്. അതുകൊണ്ടു തന്നെ ജീവിതത്തിലെ നിരവധി സന്ദിഗ്ധ ഘട്ടങ്ങളിൽ ബന്ധുക്കളേക്കാൾ ഞാനാശ്രയിച്ചിട്ടുള്ളതും സുഹൃത്തുക്കളെയാണ്.


ഏതാനും മാസങ്ങൾക്കു മുൻപു മാത്രം പരിചയപ്പെട്ട സുഹൃത്താണ്  ശ്രീ.മധു വാര്യർ. കോട്ടക്കൽകാരൻ. ആര്യവൈദ്യശാലക്കാരൻ. മറ്റൊരു മധു  (എന്റെ വിദ്യാർത്ഥിയും ഇപ്പോൾ കോട്ടക്കൽ ആയുർ വേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.കെ.പി.മധു) വഴി ഫോണിലൂടെയാണ് ഇദ്ദേഹത്തെ പരിചയപ്പെട്ടത്. ഇന്നിപ്പോൾ ജീവിതത്തിലെ ഏറ്റവും മധുരമുള്ള ഒരു ചടങ്ങിനു കാരണക്കാരനായത് മധു വാര്യരാണ്. അദ്ദേഹമില്ലായിരുന്നെങ്കിൽ ഒരിക്കലും സംഭവിക്കുമായിരുന്നില്ല എന്നുറപ്പുള്ള ഒരു ചടങ്ങ്!

പറഞ്ഞു വരുന്നത് എന്തിനെപ്പറ്റി എന്നല്ലേ?

മറ്റൊന്നുമല്ല.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെക്കുറിച്ചുള്ള    എന്റെ പുസ്തകം - 'സച്ചിൻ താരങ്ങളുടെ താരം '  മലയാളത്തിന്റെ ഇതിഹാസതാരം മോഹൻലാൽ പ്രകാശനം ചെയ്തു!


ഇത് എങ്ങനെ സംഭവിച്ചു എന്നല്ലേ?

അതൊരു കഥയാണ്.

ബ്ലോഗിൽ  സച്ചിൻ കുറിപ്പുകൾ പൂർത്തിയായപ്പോൾ അതൊരു പുസ്തകമാക്കി പ്രസിദ്ധീകരിക്കണം എന്ന ആശയുണ്ടായി. അതിനായി 'കൃതി' ബുക്സ് മുന്നോട്ടു വരികയും ചെയ്തു.  അഞ്ചെട്ടധ്യായങ്ങൾ കൂടുതലായി എഴുതിച്ചേർത്തു. ഇനി ഇതൊക്കെ ഒന്നു വായിച്ചു നോക്കി കൊള്ളാമോ, ഇല്ലയോ എന്നു പറയാൻ കഴിവുള്ള ആരെയെങ്കിലും കാണിക്കണം എന്നതായി ആശ. അങ്ങനെ കെ.എൽ .മോഹനവര്മ്മ സാറിന്റെ അരികിലെത്തി. അദ്ദേഹം വളരെ ക്ഷമയോടെ പ്രിന്റ്‌ ഔട്ടുകൾ മുഴുവൻ വായിച്ചു തീർത്ത്, ഗംഭീരമായൊരു അവതാരികയും എഴുതിത്തന്ന് ഞെട്ടിച്ചു.

അതോടെ ആശ വീണ്ടു വന്നു. ക്രിക്കറ്റ് ലെജൻഡിനെക്കുറിച്ചുള്ള പുസ്തകം മറ്റൊരു ലെജൻഡിനെക്കൊണ്ടു പ്രകാശനം ചെയ്യിക്കണം. കുഴപ്പക്കാരൻ സച്ചിൻ തന്നെ. അദ്ദേഹമാണല്ലോ "സ്വപ്‌നങ്ങൾ കാണൂ.... അവ ഫലിക്കുക തന്നെ ചെയ്യും!" എന്ന് പറഞ്ഞ് നമ്മളെ പ്രചോദിപ്പിക്കുന്നത്!

"എന്റെ പേരിൽ  കുറ്റമില്ല , വണ്‍ ടൂ ത്രീ...." എന്ന ലൈനിൽ സ്വപ്നങ്ങൾ നിരന്നു. പക്ഷേ ഒറ്റ മുഖമേ മൂന്നു സ്വപ്നത്തിലും തെളിഞ്ഞുള്ളൂ. അത് നമ്മുടെ സ്വന്തം ലാലേട്ടന്റേതായിരുന്നു!

സിനിമാതാരം എന്നതിലുപരി സെലിബ്രിറ്റി ക്രിക്കറ്റിൽ ലീഗിൽ കേരളത്തിന്റെ ക്യാപ്ടനുമാണല്ലോ മോഹൻ  ലാൽ. മാത്രവുമല്ല ഒരു മലയാളം ബ്ലോഗർ കൂടിയാണദ്ദേഹം! സച്ചിൻ വിരമിച്ച വേളയിൽ അദ്ദേഹത്തെക്കുറിച്ച് പ്രത്യേകം ബ്ലോഗ് പോസ്റ്റും ഇട്ടിരുന്നു.

വലിയൊരു സംഭവമായി പുസ്തകം പ്രകാശിപ്പിക്കുന്നതിനേക്കാൾ സച്ചിനു സമശീർഷനായ ഒരാളെക്കൊണ്ട് അത് ചെയ്യിക്കാനായിരുന്നു എനിക്കാഗ്രഹം. മലയാളത്തിന്റെ ഇതിഹാസ താരം, ക്രിക്കറ്റിലെ ഇതിഹാസ താരത്തെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്യുന്ന അനർഘനിമിഷം ഞാൻ വീണ്ടും വീണ്ടും റീവൈൻഡ് ചെയ്തു കണ്ടുകൊണ്ടിരുന്നു.

പക്ഷേ എങ്ങനെ അദ്ദേഹത്തെ സമീപിക്കാം എന്നതിനെക്കുറിച്ച് ഒരു പിടിയും കിട്ടിയില്ല. പലരോടും അന്വേഷിച്ചെങ്കിലും ഒന്നും നടന്നില്ല. അപ്പോഴാണ്‌  വിദ്യാർത്ഥി ഡോ. മധുവിനെ വിളിക്കാൻ തോന്നിയത്. ആൾ കില്ലാടിയാണ്. ഉടൻ തന്നെ മറ്റൊരു മധുവിനെ പരിചയപ്പെടുത്തിത്തന്നു - മധു വാര്യർ. അദ്ദേഹം ചില പ്രാഥമിക അന്വേഷണങ്ങൾക്കു ശേഷം പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന പുസ്തകത്തിന്റെ ഒരു കോപ്പി ലാലേട്ടന് എത്തിച്ചു കൊടുക്കാമോ എന്നാരാഞ്ഞു. താൻ നാളെ രാവിലെ അദ്ദേഹത്തെ കാണാൻ പോകുന്നുണ്ട് എന്നും പറഞ്ഞു!

അതോടെ എനിക്കാധിയായി. പ്രിന്റ്‌ ഔട്ട് കയ്യിലുണ്ട്. ശനിയാഴ്ചയാണ്. പക്ഷേ ഞാൻ ആശുപത്രി ഓ.പി.ഡ്യൂട്ടിയിലാണുള്ളത്. ഇന്നു തന്നെ ഇത് കോട്ടക്കലെത്തിക്കാൻ എന്താണൊരു വഴി എന്ന് ചിന്തിച്ചു വലഞ്ഞു. അപ്പോൾ തന്നെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ വിളിച്ചു.  ജിതിൻ പുരുഷോത്തമൻ എന്ന പയ്യൻ  സഹായത്തിനെത്തി. വണ്ടിക്കൂലിയും കൊടുത്ത് ആളെ പുസ്തകത്തിന്റെ കോപ്പിയുമായി കോട്ടക്കലേക്കു പറഞ്ഞു വിട്ടു. കൂടുതൽ തിരക്കാണെങ്കിൽ ഷൂട്ടിംഗ് സ്ഥലത്തെവിടെ വച്ചെങ്കിലും ഇത് ഒന്ന് പ്രകാശിപ്പിച്ചു തന്നാൽ സന്തോഷമായി എന്നൊരു കുറിപ്പും ഒപ്പം വച്ചു.

സന്ധ്യയോടെ അത് മധു വാര്യരുടെ കയ്യിലെത്തി. അദ്ദേഹം അത് ലാലേട്ടനെത്തിച്ചു.  പലദിനങ്ങൾ പലവഴി കൊഴിഞ്ഞു. ഒടുവിൽ മി.ഫ്രോഡ് എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം വരിക്കാശേരിമനയിലേക്കു ചെന്നാൽ പ്രകാശനം അവിടെ വച്ചു നടത്താൻ കഴിഞ്ഞേക്കും എന്ന മധു വാര്യർ  അറിയിച്ചു. പക്ഷേ, എന്റെ കഷ്ടകാലത്തിന് ഞാനപ്പോൾ യൂണിവേഴ്സിറ്റി വാല്യുവേഷൻ ക്യാമ്പിലായിപ്പോയി. പുസ്തകമെത്തിക്കാൻ പ്രസാധകർക്കും കഴിഞ്ഞില്ല. മധു വാര്യരും, ഒരു സുഹൃത്തും മനയിൽ കാത്തിരുന്നു നിരാശരായി. ലാലേട്ടൻ ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങുകയും ചെയ്തു. അടുത്ത ഷെഡ്യൂൾ മുംബൈയിലാണ്.

ഞാനാകെ നിരാശനായി. കാത്തുകാത്തിരുന്നൊരു സുവർണാവസരം കൈവെള്ളയിലൂടെ ഊർന്നു പോയി. തങ്ങൾ ചെന്നപാടെ ലാലേട്ടൻ ചോദിച്ചത് "പുസ്തകമെവിടെ?" എന്നായിരുന്നു എന്ന് മധുവാര്യർ പറഞ്ഞതു കേട്ട് എന്റെ ചങ്കു തകർന്നു. അദ്ദേഹവും നിരാശനായി. കൂട്ടുകാർ  അതിലേറെ നിരാശരായി.  മോഹൻ ലാലിനെപ്പോലൊരു ലെജൻഡിനെ കിട്ടിയിട്ടും, പുസ്തകമെത്തിക്കാൻ കഴിയാത്തവരെക്കുറിച്ച് അദ്ദേഹമെന്താവും കരുതിയിട്ടുണ്ടാവുക എന്നാലോചിച്ച് എനിക്ക് വട്ടായി. നിരാശ ഒരു ഫെയ്സ് ബുക്ക് സ്റ്റാറ്റസായിട്ട് ഞാൻ മുങ്ങി.

മധു വാര്യരോടു സംസാരിക്കാൻ പോലും എനിക്ക് ലജ്ജ തോന്നി. എനിക്ക് വേണ്ടിയാണ് അദ്ദേഹം കോഴിക്കോട്ടു നിന്ന് വരിക്കാശേരി മന വരെ യാത്ര ചെയ്തു വന്നു കാത്തിരുന്നത്. അവർ എന്നെ വിശ്വസിച്ച്, പുസ്തകം കൊണ്ടുവരും എന്ന് ലാലേട്ടനോട് പറയുകയും ചെയ്തിരുന്നു. നിരാശ മാറാൻ കുറച്ചു നാളെടുത്തു. പക്ഷേ മധു വാര്യർ എന്നെ കൈവിട്ടില്ല. സച്ചിൻ തെണ്ടുൽക്കർ ലാലേട്ടന് അങ്ങേയറ്റം പ്രിയപ്പെട്ട കളിക്കാരനാണെന്ന കാര്യവും, പുസ്തകത്തിന്റെ മാറ്റർ അദ്ദേഹം വായിച്ചു എന്ന കാര്യവും സൂചിപ്പിച്ചു. പറ്റിയാൽ ഒന്ന് കൂടി ശ്രമിക്കാം എന്ന് പറഞ്ഞ് എന്നെ സമാധാനപ്പെടുത്തി.

ലാലേട്ടൻ മുംബൈയിലെ  ഷെഡ്യൂൾ പൂർ ത്തിയാക്കി മടങ്ങിയെത്തി. അടുത്ത ചിത്രത്തിൽ ജോയിൻ  ചെയ്തു. അത് കൊച്ചിയിലാണ്. പക്ഷേ, ഫോണിലും, ഫെയ്സ് ബുക്കിലും ബന്ധപ്പെട്ടിരുന്നെങ്കിലും മധുവാര്യർക്ക് ജോലി സംബന്ധമായും, അച്ഛന്റെ ആരോഗ്യപ്രശ്നങ്ങൾ മൂലവും ഇവിടെ വന്നു പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു.

ദിവസങ്ങൾ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു. പുസ്തകമിറക്കണം എന്ന ആധി  എനിക്കും, പ്രസാധകർ ക്കും കൂടി. ഒടുവിൽ ഏപ്രിൽ 24  ന് കൊച്ചിയിലെ ലൊക്കേഷനിൽ ചെല്ലാൻ മധു വാര്യർ അറിയിച്ചു. അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് കോഴിക്കോടു നിന്നും വരും. വേണ്ട സഹായങ്ങൾ ചെയ്യും, എന്ന് പറഞ്ഞു. പക്ഷേ ആ ദിവസം തന്നെ കേരളമാകെ ട്രെയിൻ ഗതാഗതം താറുമാറായി! സുഹൃത്തിന് സമയത്തെത്താൻ കഴിഞ്ഞില്ല. അദ്ദേഹമില്ലാതെ ഷൂട്ടിംഗ് സെറ്റിൽ കയറാനുമാവില്ല.കൊച്ചിയിൽ സുഹൃത്തുക്കളുമായി കാത്തിരുന്ന ഞാൻ വീണ്ടും നിരാശനായി.

ഇനി ഈ സംരംഭം നടക്കുമോ എന്നു തന്നെ സംശയമായി. എന്നെക്കാൾ വിഷമം മധു വാര്യർക്കാണെന്നു തോന്നി. അദ്ദേഹം ഒരവസാനവട്ട ശ്രമം എന്ന നിലയ്ക്ക് ശനിയാഴ്ച വൈകുന്നേരം കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലെത്താൻ നിർദേശിച്ചു. അവിടെ ലാലേട്ടന്റെ സഹായിയുടെ നമ്പർ  തന്നു. ബാക്കിയൊക്കെ ഭാഗ്യം പോലെ എന്ന് പറഞ്ഞു.

യാത്രയ്ക്കിടയിൽ സഹായിയെ വിളിച്ചെങ്കിലും പ്രകാശനത്തിന്റെ ഫോട്ടോയെടുക്കാൻ ബുദ്ധിമുട്ടായിരിക്കും , പിന്നെ, നിങ്ങൾ വന്നു നോക്കൂ എന്ന മറുപടിയാണ് കിട്ടിയത്. പ്രൊഡക്ഷൻ ടീം അതനുവടിക്കില്ലത്രേ. ആധിയോടെ സുഹൃത്തുക്കളായ സുമേഷ്, പ്രവീണ്‍ എന്നിവർക്കൊപ്പം ഞാൻ സെറ്റിലെത്തി. സുമേഷാണ് കഴിഞ്ഞ ഒരാഴ്ചയായി എന്നെ എല്ലായിടത്തും കാറിൽ എത്തിച്ചു കൊണ്ടിരുന്നത്. പുസ്തകത്തിന്റെ പ്രിന്റിംഗും അദ്ദേഹമാണ് ചെയ്തത്.

ഷൂട്ടിംഗ് സെറ്റിൽ ഒരു കാർ  കത്തിക്കാനുള്ള പരിപാടിയാണെന്നു തോന്നി. പൊളിഞ്ഞ ഒരു കാറും, പുക വരുന്ന ഒരു യന്ത്രം പ്രവർത്തിപ്പിച്ചു  നോക്കുന്ന സെറ്റ് തൊഴിലാളികളും മാത്രം. ഞങ്ങൾ കാത്തു നിൽക്കുന്നതിനിടയിൽ സുമേഷ്  ഏതോ പ്രസ്സിൽ ബുക്ക് കൊടുത്ത് ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയി.

ഏതാനും  മിനിറ്റുകൾ കഴിഞ്ഞു. പുതിയതായി ആരും ആ പ്രദേശത്തേക്കേ വരുന്നില്ല. അപ്പോൾ ഒരു കാർ  വന്നു നിന്നു. അത് അവിടെ കിടന്നിരുന്ന കാരവാനരികിൽ നിർത്തി. കാറിൽ വന്നയാൾ അതിലേക്കു കയറാൻ തുടങ്ങി. അപ്പോൾ പ്രവീണ്‍ പറഞ്ഞു "അത് ലാലേട്ടനല്ലേ!?" പുകപടലമുയർത്തി ഒരടിപൊളി കാറിൽ പാഞ്ഞു വന്ന സ്റ്റൈലായി കാറിൽ നിന്നിറങ്ങുന്ന ലാലേട്ടനെ കാത്തു നിന്ന എന്റെ കണ്ണിൽ ഈ ദൃശ്യം പെട്ടില്ല! എന്ത് ചെയ്യണം എന്നൊരു പിടിയുമില്ല... പരിചയക്കാർ ആരുമില്ല. ലാലേട്ടന് ഞങ്ങളെ അറിയുകയുമില്ല...

മധു വാര്യർ ഇല്ലാതെ പോയല്ലോ എന്ന ചിന്ത ഒരു നിമിഷം ഉള്ളിൽ ഒരാന്തലായി കടന്നു പോയി. അടുത്ത നിമിഷം ഞാൻ മുന്നോട്ടാഞ്ഞു. പ്രവീണും. ലാലേട്ടൻ ഞങ്ങളെ കണ്ടു. ഒന്ന് നോക്കി അകത്തേക്കു കയറാൻ തുടങ്ങി. അപ്പോൾ വാതിലിൽ നിന്ന പ്രായമുള്ള ഒരാൾ (ആ മനുഷ്യനോട് ലാലേട്ടനെ കാണാനാണു  വന്നതെന്ന് ഞങ്ങൾ നേരത്തേ പറഞ്ഞിരുന്നു.) അദ്ദേഹത്തോട് ഞങ്ങളെ ചൂണ്ടി എന്തോ പറഞ്ഞു. ഞങ്ങളിരുവരും അങ്ങോട്ടു പാഞ്ഞു. അപ്പോൾ ആരോ വാതിലടച്ചു. എങ്കിലും "അല്ല... അവരെ വിളിക്കൂ..." എന്ന ലാലേട്ടൻ പറയുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.  പ്രതീക്ഷയോടെ നിലകൊണ്ട ഞങ്ങളുടെ മുന്നിൽ വാതിൽ  വീണ്ടും തുറന്നു.

ലാലേട്ടൻ ചോദിച്ചു. "എന്ത് വേണം?"
"എന്റെ പേര് ഡോ. ജയൻ. സച്ചിനെക്കുറിച്ചുള്ള പുസ്തകം എഴുതിയത് ഞാനാണ്. "
"ഏതാശുപത്രിയിലെ ഡോക്ടർ?"
"തൃപ്പൂണിത്തുറ  ആയുർവേദ കോളേജ്.... "
"നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്?"
"ലാലേട്ടൻ ഈ പുസ്തകം പ്രകാശനം ചെയ്യണം എന്നാണാഗ്രഹം...."
"ഷൂട്ടിംഗ് സെറ്റിൽ അതൊക്കെ വലിയ ചടങ്ങാണ്. നമുക്കൊരു ഫോട്ടോ എടുത്താൽ പോരേ? "
 "ഓ... ധാരാളം മതി."
ഞങ്ങളോട് "വരൂ അകത്തേക്കു വരൂ" എന്ന് പറഞ്ഞു.
ഒരു നിമിഷാർദ്ധത്തിൽ പ്രവീണും ഞാനും അകത്തെത്തി. അദ്ദേഹത്തിന്റെ സഹായികൾ ഓടിയെത്തുന്നതേയുള്ളു.

പിന്നെല്ലാം ഞൊടിയിടയിൽ. ലാലേട്ടൻ പുസ്തകത്തിന്റെ ആദ്യ പ്രതി എന്റെ കയ്യില നിന്നു സ്വീകരിച്ചു. പ്രവീണ്‍ ചിത്രമെടുത്തു. എടുത്തോളൂ... സാവകാശം എടുത്തോളൂ എന്നു  പറഞ്ഞ് ക്ഷമയോടെ നിന്ന് ലാലേട്ടൻ. ചിത്രമെടുത്ത് നന്ദി പറഞ്ഞു പുറത്തിറങ്ങി ഞങ്ങൾ.











അമ്പരപ്പായിരുന്നു ഏതാനും നിമിഷങ്ങൾ.....


ഒരു പരിചയവുമില്ലാത്ത ഞങ്ങളോട് ഇത്ര പരിഗണനയോടെ, ഒരു വിധത്തിലും താരമെന്ന ഭാവമില്ലാതെ പെരുമാറിയ ഈ മനുഷ്യനെക്കുറിച്ച് ഞാനെന്താണു പറയുക....

താരമായ, സൂപ്പർ  താരമായ, ജീനിയസായ ഒരു മനുഷ്യൻ....
തനിക്കു യാതൊരു പരിചയവുമില്ലാത്ത ഒരാളോട് പെരുമാറുന്നതിലെ ലാളിത്യം ഇതിനപ്പുറം എങ്ങനെ എന്ന് എനിക്കൊരു പിടിയുമില്ല!

ദൃശ്യം പോലെ ഒരു ബ്രഹ്മാണ്ഡ വിജയ ചിത്രത്തിനു ശേഷവും ഒരു തരി തലക്കനമില്ലാതെ, ഇത്ര സൗജന്യ മധുരമായി ആളുകളോട് പെരുമാറുന്ന താരം.

പലരും പറയാറുണ്ട്‌ മോഹൻലാലിന്റെ പെരുമാറ്റം വെറും സുഖിപ്പീരാണ്  എന്ന്.... അവർ ഒരിക്കൽ പോലും അദ്ദേഹത്തോട് നേരിട്ടു സംസാരിച്ചിട്ടുണ്ടാവില്ല എന്നെനിക്കു തോന്നുന്നു! (പേഴ്സണൽ സ്റ്റാഫിന്റെ മറവിൽ ഞങ്ങളോട് സംസാരിക്കുകപോലും ചെയ്യാതെ അനായാസം അദ്ദേഹത്തിന്  ഞങ്ങളെ ഒഴിവാക്കാമായിരുന്നു.)

മധു വാര്യർ അദ്ദേഹത്തോട് എന്നെപ്പറ്റി പറഞ്ഞതിനപ്പുറം മറ്റൊന്നും അദ്ദേഹത്തിന് എന്നെക്കുറിച്ചറിയാൻ വഴിയില്ല. പിന്നെ സച്ചിനെക്കുറി ച്ചെഴുതിയ വരികളും....

ലാലേട്ടനെ ഷൂട്ട് ചെയ്യാൻ പറ്റിയ ആവേശത്തിലും പ്രവീണ്‍ പറഞ്ഞു. "ക്യാമറ പിടിച്ചപ്പോൾ എന്റെ കൈ വിറച്ചിട്ടു പാടില്ലായിരുന്ന് !"

എനിക്കും കഴിഞ്ഞുപോയ നിമിഷങ്ങൾ ഉദ്വേഗഭരിതമായിരുന്നു. മേഘങ്ങൾക്ക് മീതെ സഞ്ചരിക്കുന്ന പോലൊരു അനുഭവം....

ലാലേട്ടാ, യു ക്ലീൻ ബൗൾഡ് അസ് ബോത്ത്!

ഇതിനൊക്കെ കാരണക്കാരനായ മധു വാര്യരും ഞാനും തമ്മിൽ ഇതുവരെ നേരിൽ കണ്ടിട്ടില്ല എന്നതാണ് ഈ സൌഹൃദത്തിന്റെ ഏറ്റവും വലിയ മനോഹാരിത....

നന്ദിയാരോടു ഞാൻ ചൊല്ലേണ്ടൂ!?




പുസ്തകത്തെ പറ്റിയുള്ള വാർ ത്തയും മറ്റു വിവരങ്ങളും ദാ താഴെ.

 Asianet News

Mathrubhumi News

Manorama News


* പുസ്തകവിതരണത്തിന്റെ ഉദ്ഘാടനം കേരളത്തിലെ ക്രിക്കറ്റ് കളിത്തൊട്ടിലായ തൃപ്പൂണിത്തുറ പാലസ് ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടുമായി ബന്ധപ്പെട്ടു ചെയ്യണം എന്നാണാഗ്രഹം. അതിനായി ശ്രമിച്ചു വരുന്നു.

പുസ്തകം ലഭിക്കുവാൻ ഈ നമ്പരിൽ വിളിക്കുക.
പ്രശാന്ത് 09447 89 16 14

Friday, February 28, 2014

ഒരു സ്വപ്നം പൂവണിയുന്നു!


കഴിഞ്ഞ വർഷം ഒക്ടോബറിൽ എഴുതിത്തുടങ്ങിയ സച്ചിൻ സ്മരണകൾ പൂർത്തീകരിച്ചത് ഇക്കഴിഞ്ഞ ജനുവരി മാസമാണ്. എന്റെ ഉള്ളിൽ തന്നെയുള്ള സച്ചിൻ വിമർശകനും ആരാധകനും തമ്മിലുള്ള സംവാദം എന്ന നിലയിൽ 3 ഭാഗങ്ങളുള്ള ലേഖന പരമ്പരയായിട്ടായിരുന്നു തുടക്കം. പിന്നീട് സുഹൃത്തുക്കളുടെ പ്രോത്സാഹനത്തിൽ 24 അദ്ധ്യായങ്ങൾ കൂടി എഴുതി. അവയ്ക്കൊപ്പം ഏതാനും ലേഖനങ്ങളും, സ്ഥിതിവിവരക്കണക്കുകളും കൂടി ചേർത്ത് ഇപ്പോൾ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുകയാണ്.

സച്ചിൻ - താരങ്ങളുടെ താരം എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. അതികായന്മാരായ കളിക്കാർ ധാരാളം ഉണ്ടായിട്ടുണ്ടെങ്കിലും സച്ചിൻ തെണ്ടുൽക്കറെപ്പോലെ  ജനപ്രീതിയും, കേളീ മികവും ഒത്തിണങ്ങിയ മറ്റൊരാൾ സമകാലിക ക്രിക്കറ്റിൽ ഉണ്ടായിട്ടില്ലല്ലോ.





                                               കവർ ഡിസൈൻ : അനിമേഷ് സേവിയർ

ബ്ലോഗിൽ നിരവധി  കഥകളും, ലേഖനങ്ങളും എഴുതിയിട്ടുണ്ടെങ്കിലും സ്പോര്ട്ട്സ് സംബന്ധമായി ഇത്രയും പോസ്റ്റുകൾ എഴുതുമെന്നോ, അവ പുസ്തകമാക്കുമെന്നോ ഉള്ള ചിന്ത അഞ്ചുമാസം മുൻപ് വരെ ഉണ്ടായിരുന്നില്ല. എന്നാൽ സച്ചിനെക്കുറിച്ച് എഴുതിയെഴുതിപ്പോകെ അങ്ങനെയൊരു ആഗ്രഹം പൊട്ടിമുളയ്ക്കുകയും, അതൊരു സ്വപ്നമായി മാറുകയും ആണുണ്ടായത്.

ആദ്യ ഏതാനും ലേഖനങ്ങൾ വായിച്ചു കഴിഞ്ഞപ്പോഴേ പ്രവീണ്‍ വട്ടപ്പറമ്പത്ത് എന്ന ബ്ലോഗർ സുഹൃത്ത് ഫോണിൽ ബന്ധപ്പെടുകയും ഇത് ഒരു പുസ്തകമാക്കാൻ തങ്ങളുടെ 'കൃതി' ബുക്സിന് താല്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് പ്രിയ ബ്ലോഗർ  മനോരാജും ബന്ധപ്പെട്ടു. (പരിചയപ്പെടുത്തൽ ആവശ്യമില്ലല്ലോ )

'അവിയൽ' എന്ന ഈ ബ്ലോഗിൽ പ്രത്യക്ഷപ്പെട്ട 27 ലേഖനങ്ങൾ കൂടാതെ ഏതാനും അദ്ധ്യായങ്ങൾ കൂടി എഴുതിച്ചേർക്കണം എന്ന ആഗ്രഹം അവരെ അറിയിച്ചു.  സച്ചിനെ സംബന്ധിച്ച്  കിട്ടാൻ ബുദ്ധിമുട്ടുള്ള നിരവധി വിവരങ്ങളും, സ്ഥിതിവിവരക്കണക്കുകളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം 24 വർ ഷത്തെ ഓർമ്മകളുടെ ഒരു സമാഹാരം കൂടിയാണിത്. ആ അർത്ഥത്തിൽ 24 വർഷമായി ഞാനീ പുസ്തക രചനയിലായിരുന്നെന്നും പറയാം!


കവർ ചിത്രങ്ങൾ ഉൾപ്പടെ പുസ്തകരൂപകല്പന അനിമേഷ് സേവിയർ ആണു നിർവഹിച്ചത്. മലയാളം യൂണികോഡ് ഫോണ്ടുകൾ പ്രിന്റ്‌ ഫ്രണ്ട്ലി ഫോണ്ടാക്കി മാറാൻ സഹായിച്ചത് റിയാസ്.ടി.അലി ആണ് . ഇരുവരും ബ്ലോഗർ സുഹൃത്തുക്കൾ തന്നെ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ബ്ലോഗർ  ആയില്ലായിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനൊരു പുസ്തകം എഴുതി പ്രസിദ്ധീകരിക്കാനാവുമായിരുന്നില്ല എന്നതാണു സത്യം.

പുസ്തകത്തിന് ഒരു അവതാരിക ആരെക്കൊണ്ടെഴുതിക്കും എന്ന കാര്യത്തിൽ ഒരു സംശയവും മനസ്സിൽ  ഉണ്ടായിരുന്നില്ല. ഒരേയൊരു പേരേ തെളിഞ്ഞു വന്നുള്ളു. അത് ശ്രീ.കെ.എൽ. മോഹനവർമ്മ എന്നതായിരുന്നു. ആ ആഗ്രഹവും ഭാഗ്യവശാൽ സാധിക്കപ്പെട്ടു. അദ്ദേഹം ഒരാഴ്ചയ്ക്കുള്ളിൽ പുസ്തകത്തിന്റെ കരടു മുഴുവൻ വായിക്കുകയും, വിശദമായ ഒരു അവതാരിക തന്നെ എഴുതി നല്കുകയും ചെയ്തു.

ഇതിനിടെ ഔദ്യോഗികവും, ഗാർഹികവുമായ പല തിരക്കുകളും വന്നു ചേർന്നപ്പോൾ പുസ്തകം വിചാരിച്ചത്ര വേഗം വായനക്കാരിലെത്തിക്കാൻ കഴിഞ്ഞില്ല. എങ്കിലും അധികം വൈകാതെ അത് നിങ്ങളിലെത്തുകയാണ്. പ്രസിദ്ധീകരണത്തീയതി ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമാകുമെന്നു കരുതുന്നു.

പുസ്തകമായി പ്രസിദ്ധീകരിക്കുന്നതുകൊണ്ട് ഏതാനും ലേഖനങ്ങളൊഴികെ ബ്ലോഗിൽ നിന്ന് തൽക്കാലത്തേക്ക് പിൻവലിക്കുകയാണ്. എല്ലാവരും പുസ്തകം വാങ്ങണമെന്നും,  വായിച്ചു വിലയിരുത്തണമെന്നും  അഭ്യർത്ഥിക്കുന്നു.


സ്നേഹപൂർവ്വം

ജയൻ

Tuesday, January 7, 2014

നവംബറിന്റെ നഷ്ടം.....



സച്ചിൻ വിരമിക്കുന്നു എന്ന വാർത്ത പരന്നപ്പോൾത്തന്നെ അവസാന ടെസ്റ്റ് മൽസരത്തിന്റെ വേദിക്കായി വിവിധ ക്രിക്കറ്റ് അസോസിയേഷനുകൾ ശ്രമം തുടങ്ങി. എറ്റവും വലിയ 'ക്ലെയിം' കൊൽക്കൊത്ത ഈഡൻ ഗാർഡൻസിനു വേണ്ടി ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റേതായിരുന്നു. ലോകത്തെ എറ്റവും വലിയ ക്രിക്കറ്റ് താരം വിരമിക്കുമ്പോൾ കയ്യടിച്ചു പ്രോൽസാഹിപ്പിക്കാൻ ഒരു ലക്ഷത്തോളം കാണികളെ ഉൾക്കൊള്ളാവുന്ന ഈഡനേക്കാൾ നല്ലൊരു വേദി വേറെയില്ല എന്നത് സത്യമാണു താനും. എന്നാൽ വ്യക്തിപരമായി തന്റെ ജന്മനാട്ടിൽ അവസാന മൽസരം കളിക്കണം എന്നാണാഗ്രഹം എന്ന് സച്ചിൻ അറിയിച്ചു. അങ്ങനെയായാൽ ഇന്നുവരെ തന്റെ ഒരു കളി പോലും നേരിൽ കണ്ടിട്ടില്ലാത്ത സ്വന്തം മാതാവിന് അതു കാണാൻ അവസരമുണ്ടാവും. അമ്മയ്ക്കു മുന്നിൽ കളിച്ചുകൊണ്ട് പാഡഴിക്കണം എന്ന ആഗ്രഹത്തോട് എല്ലാവരും യോജിച്ചു. അങ്ങനെ അവസാന മൽസരം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ എന്നു തീർച്ചപ്പെടുത്തി. സച്ചിന്റെ ഇരുനൂറാം ടെസ്റ്റ് മൽസരം കൂടിയാണത്. നൂറ്റിത്തൊണ്ണൂറ്റൊൻപതാമതു മൽസരം കൊൽക്കൊത്ത ഈഡൻ ഗാർഡൻസിനും നല്കി.

ഒരല്പം പോലും വിട്ടുവീഴ്ച കാണിക്കാത്ത എതിരാളികളായിരിക്കും തങ്ങൾ എന്ന് വെസ്റ്റ് ഇൻഡീസ് ടീം മാനേജർ റിച്ചി റിച്ചാർഡ്സൺ പ്രഖ്യാപിച്ചു. ഒരോ റണ്ണും നേടാൻ സച്ചിന് വിയർപ്പൊഴുക്കേണ്ടി വരും എന്ന് ഷെയ്ൻ ഷില്ലിങ്ഫോർഡ് എന്ന സ്പിന്നർ പറഞ്ഞു. രണ്ടു വാദങ്ങളിലും കഴമ്പുണ്ടായി.

2013 നവംബർ 6. കൊൽക്കൊത്ത ഈഡൻ ഗാർഡൻസ്  മൈതാനത്തെ സച്ചിന്റെ അവസാന ടെസ്റ്റ് ആരംഭിച്ചു. ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. 138-2 എന്ന സുരക്ഷിതമായ നിലയിൽ നിന്നും മുഹമ്മദ് ഷമി എന്ന പുതുമുഖ പെയ്സ് ബൌളറുടെ മിടുക്കിൽ 172-6 എന്ന അവസ്ഥയിലേക്ക് അവർ മൂക്കു കുത്തി. പ്രധാന സ്പിന്നർ അശ്വിൻ അത്ര മികവു കാട്ടാഞ്ഞപ്പോൾ ധോണി പന്ത് സച്ചിനു നല്കി. ഷെയ്ൻ ഷില്ലിംഗ് ഫോർഡായിരുന്നു ക്രീസിൽ. ഓവർ നമ്പർ 63. ആദ്യ പന്ത് ഒരു ലെഗ് ബ്രെയ്ക്ക് ആയിരുന്നു. അത് ഡിഫൻഡ് ചെയ്യപ്പെട്ടു. രണ്ടാമത്തേത് ഒരു കുത്തിത്തിരിയൻ ഗൂഗ്ലി! ലെഗ് സൈഡിൽ പിച്ച് ചെയ്തു കുത്തിത്തിരിഞ്ഞ്, അതു ധോണിയേയും കളിപ്പിച്ച് പിന്നിലേക്കു പാഞ്ഞു. 4 റൺസ് ബൈ. ഓഫ് സൈഡിൽ പിച്ച് ചെയ്ത അടുത്ത പന്ത്, സ്പിൻ ചെയ്തു പുറത്തേക്ക്. ഷില്ലിംഗ് ഫോഡ് അതു തടുത്തിട്ടു. അടുത്ത പന്ത് നന്നായി ഫ്ലിയറ്റ് ചെയ്തു വിട്ട ഒരു സ്ട്റെയ്റ്റ് ഡെലിവറി. പന്തിന്റെ ഗതി മനസ്സിലാക്കാൻ കഴിയാഞ്ഞ ഷില്ലിംഗ്ഫോർഡ് സ്റ്റമ്പിനു മുന്നിൽ കുരുങ്ങി. എൽ.ബി.ഡബ്ല്യു! ഈഡൻ ഗാർഡൻസ് പൊട്ടിത്തെറിച്ചു. ജനക്കൂട്ടത്തിന്റെ ആരവത്തിനു നടുവിൽ സച്ചിൻ ഇരു കൈകളുമുയർത്തി വിജയമുദ്ര കാണിച്ചു. വിൻഡീസ് 192-7. അധികം താമസിയാതെ അവർ 234 ന് ഓൾ ഔട്ടായി.



ഇൻഡ്യ ബാറ്റിംഗ് ആരംഭിച്ചു. ആദ്യമായി കാണികൾ ഇൻഡ്യൻ വിക്കറ്റ് വീഴാൻ വേണ്ടി കാത്തിരുന്നു. അവർക്ക് എങ്ങനെയെങ്കിലും സച്ചിൻ ക്രീസിലെത്തിയാൽ മതി എന്ന ചിന്ത മാത്രം! എന്നാൽ ശിഖർ ധവാനും, മുരളി വിജയും ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്തു. ആദ്യ ദിനം അവസാനിക്കുമ്പോൾ ഇൻഡ്യ വിക്കറ്റ് നഷ്ടമില്ലാതെ 37.

രണ്ടാം ദിനം രാവിലെ തന്നെ ധവാനും, കുറേക്കഴിഞ്ഞ് വിജയും വീണു. രണ്ടു വിക്കറ്റും ഷില്ലിംഗ് ഫോഡിന്. സ്കോർ 57-2. ഓവർ നമ്പർ 21. കാതടപ്പിക്കുന്ന കരഘോഷത്തോടെ സച്ചിൻ ഗ്രൌണ്ടിലേക്കിറങ്ങി. ആദ്യ പന്ത് തിടുക്കത്തിൽ ഡിഫൻഡ് ചെയ്തിട്ടു. രണ്ടാം പന്ത് ലെഗ് സൈഡിൽ. ഒരു റൺ ലെഗ് ബൈ. വെസ്റ്റ് ഇൻഡീസ് നിരയിലെ വേഗമേറിയ ബൌളർ ടിനോ ബെസ്റ്റായിരുന്നു അടുത്ത ഓവർ എറിഞ്ഞത്. നാലാം പന്തിൽ ഒരു റൺ നേടി അക്കൌണ്ട് തുറന്നു. അടുത്ത ഓവറിൽ വീണ്ടും ഷില്ലിംഗ് ഫോഡ്. ആദ്യ പന്ത് മിഡ് വിക്കറ്റിലൂടെ ബൌണ്ടറിയിലേക്ക്. അടുത്തത് കട്ട് ചെയ്യാൻ ശ്രമിച്ചു. കിട്ടിയില്ല. മൂന്നാം പന്തും മിഡ് വിക്കറ്റ് ബൌണ്ടറിയിലേക്കു പാഞ്ഞു! സച്ചിൻ മൂഡിലായി. എന്നാൽ ഏതാനും ഓവറുകൾക്കുള്ളിൽ  പുജാര പുറത്തായി. ഷില്ലിംഗ് ഫോഡിന്റെ അടുത്ത ഓവറിൽ ആദ്യ രണ്ടു പന്തും സച്ചിൻ തടുത്തിട്ടു. എന്നാൽ മൂന്നാമത്തെ പന്ത് ഒരു 'ദൂസര' ആയിരുന്നു. അത് മനസ്സിലാക്കാൻ സച്ചിൻ താമസിച്ചു. പന്ത് കാലിൽ തട്ടി. അപ്പീൽ ഉയർന്നു. അമ്പയർ നിഗൽ ലോങ്ങ് കൈ പൊക്കി. ഈഡൻ ഗാർഡൻസ് നിശ്ശബ്ദമായി.

സച്ചിൻ തെണ്ടുൽക്കർ എൽ.ബി.ഡബ്ല്യു. ഷില്ലിംഗ് ഫോഡ് 10 (2 ഫോർ)

മുഴുവൻ കാണികളും എണീറ്റു നിന്ന് സച്ചിന് ആദരപൂർവം വിട നല്കി.

എന്നാൽ റീപ്ലേകളിൽ പന്ത് കാലിൽ വളരെ ഉയരത്തിലാണു തട്ടിയതെന്നും, അത് സ്റ്റമ്പിനു മുകളിലൂടെയേ പോകുമായിരുന്നുള്ളൂ എന്നും തെളിഞ്ഞു. ഇൻഡ്യ റിവ്യൂ സിസ്റ്റത്തിനെതിരായതിൽ ആരാധകർ അരിശം കൊണ്ടു. ചിലർ അമ്പയർ ലോങ്ങിനെ 'കൈകാര്യം' ചെയ്യണമെന്നാവശ്യപ്പെട്ടു!

(എറ്റവും ദു:ഖകരമായ കാര്യം ഒരു മാസത്തിനുള്ളിൽ, ഷില്ലിംഗ് ഫോഡിന്റേത് ഇല്ലീഗൽ ബൌളിംഗ് ആക്ഷൻ ആണെന്ന് ഐ.സി.സി. സ്ഥിരീകരിച്ചു എന്നുള്ളതാണ്! കയ്യോടെ ആളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു! സച്ചിന്റെ കരിയറിൽ ഇത്തരം  എത്രയോ എൽ.ബി. ഡബ്ല്യുകൾ! സാന്ദർഭികമായി പറയട്ടെ, എറ്റവും കൂടുതൽ എൽ.ബി. പുറത്താകലുകൾ അനുഭവിച്ചതിന്റെ ലോക റെക്കോർഡും സച്ചിനു തന്നെ - 63 തവണ! )

ഇൻഡ്യക്ക് ഞെട്ടൽ അവസാനിച്ചിരുന്നില്ല. തന്റെ അടുത്ത ഓവറിൽ ഷില്ലിംഗ്ഫോഡ് വിരാട് കോലിയെ പുറത്താക്കി! ഇൻഡ്യ 83-5.

ധോണിയും, ആദ്യ ടെസ്റ്റ് കളിക്കുന്ന രോഹിത് ശർമ്മയും ചേർന്ന് 74 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടർന്നു വന്നതും അപ്രതീക്ഷിത പ്രകടനമായിരുന്നു.  അശ്വിനും രോഹിത്തും കൂടി 280 റൺസ് പാർട്ട് ണർഷിപ്പ്! ഇൻഡ്യ 453 ഒൾ ഔട്ട്! രോഹിത് 177. അശ്വിൻ 124.

ഇതോടെ രണ്ടാമതൊരു വട്ടം കൂടി സച്ചിൻ ബാറ്റിംഗിനിറങ്ങാനുള്ള സാധ്യത മങ്ങി. ഇൻഡ്യൻ ബൌളർമാർ, പ്രത്യേകിച്ച് മുഹമ്മദ് ഷമി അപാര ഫോമിലായിരുന്നു. 5 വിക്കറ്റ് നേടിയ ഷമി വിഡീസിനെ 168 ന് പുറത്താക്കി. ഇൻഡ്യ ഇന്നിംഗ്സിനും 51 റൺസിനും ജയിച്ചു. രോഹിത് മാൻ ഒഫ് ദ മാച്ചായി.

കളിക്കു ശേഷം സച്ചിനെ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ആദരിച്ചു. പഴയ തോഴൻ സൌരവ് ഗാംഗുലി സച്ചിനെ കിരീടം അണിയിച്ചു. ആലിംഗനം ചെയ്തു.



അവസാന മൽസരം മുംബൈയിൽ ആണെങ്കിലും ആശങ്കകൾ ധാരാളം ഉണ്ടായിരുന്നു. വാങ്കഡെയിൽ നടന്ന അവസാന 7 ടെസ്റ്റുകളിൽ നാലിലും ഇൻഡ്യ തോല്ക്കുകയാണുണ്ടായത്. ജയിച്ചത് രണ്ടിൽ മാത്രം. എങ്കിലും ആരാധകർ  തികഞ്ഞ പ്രതീക്ഷയിലായിരുന്നു. സച്ചിൻ സെഞ്ച്വറി നേടി വിരമിക്കും എന്ന പ്രതീക്ഷയായിരുന്നു എല്ലാവർക്കും.

സച്ചിന്റെ അവസാന ടെസ്റ്റ് മൽസരം  കാണാൻ ആരാധകർ ലോകമെമ്പാടും നിന്ന് ക്യാസൂംഗ.കോമിലേക്കിരച്ചെത്തി. വെബ് സൈറ്റ് ഡൌണായി. എന്നിട്ടും വെറും 15 മണിക്കൂറിൽ ടിക്കറ്റ് തീർന്നു! അതിഭാഗ്യവാന്മാർക്കു മാത്രം ടിക്കറ്റ് കിട്ടി.

നവംബർ 14 വന്നണഞ്ഞു. കാണികൾ സച്ചീൻ.... സച്ചീൻ.... എന്നു വിളിച്ചു കൊണ്ടേ ഇരുന്നു. വാങ്കഡേയിൽ, സച്ചിന്റെ മുഖം ആലേഖനം ചെയ്ത നാണയം വച്ച് ധോണി ടോസ് ചെയ്തു. ഡാരൻ സമി  ഹെഡ്സ് വിളിച്ചു. വീണത് ടെയ്ൽസ്. ധോണി ടോസ് ജയിച്ചു. എന്നാൽ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ക്യാപ്റ്റൻ കൂൾ, ബൌളിംഗ് തിരഞ്ഞെടുത്തു.

സമയം ഒൻപതരയാകാൻ രണ്ടര മിനിറ്റുള്ളപ്പോൾ സ്റ്റേഡിയത്തിലെ കൂറ്റൻ സ്ക്രീനിൽ കൌണ്ട് ഡൌൺ ആരംഭിച്ചു. ഐതിഹാസികമായ ഈ ടെസ്റ്റിൽ പന്തെറിയാൻ ഇനി 150 സെക്കൻഡുകൾ മാത്രം!

ഇരുനൂറാമതു ടെസ്റ്റു കളിക്കാൻ ധോണി സമ്മാനിച്ച പുതുപുത്തൻ തൊപ്പി ധരിച്ച് സച്ചിൻ, ഇൻഡ്യൻ ടീമിനെ മൈതാനത്തേക്കു നയിച്ചു. കൌണ്ട് ഡൌണിലെ അവസാന പത്തു സെക്കൻഡുകൾ ഇൻഡ്യൻ താരങ്ങൾ എണ്ണി. അവസാന സെക്കൻഡ് ധോണി എണ്ണി. തൊണ്ണൂറ്റൊൻപതാം ടെസ്റ്റ് കളിക്കുന്ന ക്രിസ് ഗെയ്ലിനൊപ്പം കീറൺ പവൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ വന്നു. ഭുവനേശ്വർ കുമാർ ആദ്യ പന്തെറിഞ്ഞു. ഗെയ്ൽ അത് വൈഡ് മിഡോണിലേക്കു കളിച്ച് ഒരു റൺ നേടി. ഒടിയെത്തി ആദ്യ പന്ത് ഫീൽഡ് ചെയ്തത് സച്ചിൻ രമേഷ് തെണ്ടുൽക്കർ! ജനം ഇളകി മറിഞ്ഞു.

അദ്യ ടെസ്റ്റിലെപ്പോലെ ഇവിടെയും ഗെയ്ൽ ആദ്യമേ പോയെങ്കിലും,  വെസ്റ്റ് ഇൻഡീസിന് നല്ല തുടക്കം കിട്ടി. 86-1. എന്നാൽ പ്രഗ്യാൻ ഓജയും, അർ. അശ്വിനും കൂടി അവരെ തകർത്തു. ഓജയ്ക്ക് 5 വിക്കറ്റ്. അശ്വിന് 3. ജനം ആവേശത്തിലായി. ഇൻഡ്യൻ ഒപ്പണർമാർ വന്നു. ധവാനും, വിജയും തകർത്തു കളിച്ചുതുടങ്ങി. അവർ 77-0 എത്തിയപ്പോൾ ധവാനെ ഷില്ലിംഗ്ഫോഡ് വീഴ്ത്തി. ഒരു പന്തിനു ശേഷം വിജയും വീണു! മൂന്നു പന്തിൽ 2 വിക്കറ്റ്. ജനം ആഹ്ലാദാരവം മുഴക്കി!

കഴിഞ്ഞ കളിയിലെപ്പോലെ വിജയ് പോയപ്പോൾ സച്ചിൻ വന്നു. ഒരു നാല്പതുകാരന്റെ ലക്ഷണങ്ങളൊന്നുമില്ലാതെ..... ഇപ്പോഴും കളിക്കളത്തിലിറങ്ങാൻ ആവേശമുള്ള ചെറുപ്പക്കാരനെപ്പോലെ...



വെസ്റ്റ് ഇൻഡ്യൻ ക്രിക്കറ്റ് ടീം ഒന്നാകെ നിരന്നു നിന്ന് ഗാർഡ് ഒഫ് ഓണർ നല്കി. സ്റ്റേഡിയം മുഴുവൻ ശബ്ദ മുഖരിതം.

ഒരോവറിൽ രണ്ടു വിക്കറ്റ് വീണ സമയം.... അവസാന ടെസ്റ്റ് കളിക്കുന്നയാൾ അല്ലെൻകിൽ കൂടി ചൻകിടിക്കുന്ന സന്ദർഭം... ഇനിയും 2 പന്ത് ബാക്കിയുണ്ട്. സച്ചീൻ.... സച്ചീൻ....എന്ന ആരവം എല്ലായിടത്തും.... അവസാന മൽസരം കളിക്കുന്ന ഒരു മനുഷ്യന് വികാരാധീനനാകാതെ എങ്ങനെ ശ്രദ്ധകേന്ദ്രീകരിക്കാനാവും എന്ന് ആരും സംശയിച്ചുപോകുന്ന അവസ്ഥ...

ഗ്യാലറിയിൽ സച്ചിന്റെ അമ്മയും, ഭാര്യയും, മക്കളും, ഇൻഡ്യൻ ക്രിക്കറ്റിലെ മഹാരഥന്മാരും നിരന്നു. എല്ലാവരും പ്രാർത്ഥനാ നിരതരായിരുന്നു. സച്ചിന്റെ മികച്ച പ്രകടനം എല്ലാവരും ആഗ്രഹിക്കുന്നു...

മഹാനായ ബ്രാഡ്മാനെപ്പോലെ സച്ചിനും കണ്ണു നിറഞ്ഞ് പൂജ്യത്തിനു പുറത്താകുമോ? ഒരു എൽ.ബി. അപ്പീൽ ഉയരുകയും, അമ്പയർ വിരലുയർത്തിപ്പോവുകയും ചെയ്യുമോ? ഗ്രൌണ്ടിലും, ടെലിവിഷനിലും കളികണ്ടുകൊണ്ടിരുന്ന എല്ലാവരേയും  ത്രസിപ്പിക്കുന്ന, രോമാഞ്ചപുളകിതരാക്കുന്ന അനിർവചനീയതയുടെ നിമിഷങ്ങൾ....

സച്ചിൻ വന്ന് ക്രീസിൽ നിലയുറപ്പിച്ചു.ബാറ്റിനു ചുറ്റും 4 ഫീൽഡർമാർ. വെസ്റ്റ് ഇൻഡീസ് ഒന്നും തളികയിൽ വച്ചു നീട്ടില്ല എന്നത് ഉറപ്പായിരുന്നു. പ്രത്യേകിച്ചും ഷില്ലിംഗ്ഫോഡ് . പാക്കിസ്ഥാൻ സ്പിൻ മാന്ത്രികൻ സഖ് ലെയ്ൻ മുഷ്താഖ് 'ദൂസര' യിൽ പ്രത്യേക പരിശീലനം നല്കി അനുഗ്രഹിച്ചു വിട്ട ബൌളറാണ് ഷില്ലിംഗ് ഫോഡ്. കഴിഞ്ഞ കളിയിൽ സച്ചിന്റെയുൾപ്പടെ 5 വിക്കറ്റ് നേടിയ ആൾ. സാങ്കേതികമായി ഔട്ടല്ലായിരുന്നെങ്കിലും ആ 'ദൂസര' മനസ്സിലാക്കാൻ സച്ചിൻ പരാജയപ്പെട്ടതായിരുന്നു എൽ.ബി. അപ്പീലിനു തന്നെ കാരണം. അതുകൊണ്ടുതന്നെ ഓരോ പന്തും നിലനിൽപ്പിനായുള്ള പോരാട്ടമാവും.

ആ ഓവറിലെ അഞ്ചാം പന്ത്. സച്ചിൻ ഫോർവേഡ് ഷോട്ട് ലെഗ്ഗിലേക്കു കളിച്ചു. ബൌളർ 'ക്യാച്ച് ഹിം!' എന്നലറി കാണികളുടെ നെഞ്ചിടിപ്പു കൂട്ടിയെങ്കിലും പന്ത് നിലത്തുതന്നെ അടിച്ചിട്ടു സച്ചിൻ. അടുത്ത പന്തും സുരക്ഷിതമായി ഡിഫൻഡ് ചെയ്യപ്പെട്ടു.

ക്രീസിൽ രണ്ട് പുതിയ ബാറ്റ്സ്മാന്മാർ. സച്ചിൻ 0*, പുജാര 0*

പെയ്സ് ബൌളർ ഗബ്രിയേൽ എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ പുജാര പോയിന്റിലൂടെ ബൌണ്ടറിയടിച്ചു. അപ്പോഴും കാണികൾ "സച്ചീൻ.... സച്ചീൻ...." എന്ന് ആരവം മുഴക്കിക്കൊണ്ടിരുന്നു.

ഇരുനൂറാമത്തെ ടെസ്റ്റ് കളിക്കുമ്പോഴും കാണികളിൽ ഈ ആവേശമുയർത്താൻ ലോകത്ത് ഒരേയൊരാൾക്കേ കഴ്ഹിഞ്ഞിട്ടുള്ളൂ എന്നോർക്കുമ്പോൾ എതു ഭാരതീയനാണ് രോമാഞ്ചം ഉണ്ടാകാത്തത്!?

അടുത്ത പന്ത് പുജാര ഡിഫൻഡ് ചെയ്തു. മൂന്നാമത്തെ പന്തിൽ വീണ്ടും ബൌണ്ടറി! ശേഷിച്ച മൂന്നു പന്തും ഡിഫൻഡ് ചെയ്തു.  ഷില്ലിംഗ് ഫോഡ് വീണ്ടും എത്തി. സച്ചിൻ മുന്നിൽ. ആദ്യ പന്തു തന്നെ സ്കവയർ ലെഗ്ഗിലേക്കടിച്ച് സച്ചിൻ ആദ്യ റൺ നേടി. കാണികൾ ഹർഷാരവം മുഴക്കി!

ഗബ്രിയേലിന്റെ ഓവറിൽ 3 സിംഗിളുകൾ. ഷില്ലിംഗ് ഫോഡിന്റെ അടുത്ത ഓവറിൽ സച്ചിൻ 2 ബൌണ്ടറികൾ നേടി. അദ്യത്തേത് പൊയിന്റിലൂടെ. രണ്ടാമത്തേത് മിഡോഫിലൂടെ. കാണികൾ ഹർഷോന്മാദത്തിലേക്ക്!

അടുത്ത ഓവറിൽ ഗബ്രിയേലിനെതിരെ പുജാര നാലാമത്തെ പന്തിൽ സിംഗിൾ നേടി. അഞ്ചാമത്തെ പന്തിൽ സച്ചിന്റെ വിഖ്യാതമായ ആ കവർ ഡ്രൈവ് വീണ്ടും കാണാൻ കാണികൾക്കായി. ഇടതു കാൽ മുന്നോട്ടു വച്ച്, ശരീരം മുന്നോട്ടൂന്നി സുന്ദരമായൊഴുകിയ ചലനങ്ങൾക്കൊടുവിൽ ഒന്നാന്തരം ടൈമിംഗോടെ പന്ത് ബൌണ്ടറിയിലേക്ക്!

സച്ചിൻ 15 പന്തിൽ 16 റൺ. കാണികൾ ആനന്ദത്തേരിൽ! സ്കോർ ബോർഡ് നോക്കിയവർ ഇത് 2013 തന്നെയോ എന്നതിശയിച്ചു. ആ ഷോട്ട് അവരെ രണ്ടു പതിറ്റാണ്ട് പിന്നിലേക്കു കൊണ്ടുപോയിക്കഴിഞ്ഞിരുന്നു!

പിന്നീട് ബൌളിംഗിനെത്തിയ സാമുവൽ സിനെതിരെ രണ്ടു തവണ സച്ചിൻ ബൌണ്ടറി നേടി. എന്നാൽ എറ്റവും കേമമായത് ആദ്യ ദിനം കളി അവസാനിക്കാൻ രണ്ടോവർ ശേഷിക്കേ, ഡാരൻ സമിക്കെതിരെമൊഡോണിലൂടെ നേടിയ ബൌണ്ടറിയാണ്. ആഹ്ലാദാരവങ്ങ്ങ്ങൾ അതിന്റെ പരകോടിയിലെത്തി. ആദ്യ ദിനം അവസാനിക്കുമ്പോൾ 6 ബൌണ്ടറികളോടെ സച്ചിൻ 38*, 4 ബൌണ്ടറികളോടെ പുജാര 34*. ഇൻഡ്യൻ സ്കോർ 157-2

ലോകത്തൊരു കായികതാരവും ഇത്രയും സമ്മർദം നേരിട്ടിട്ടുണ്ടാവില്ല എന്ന് കളി അവലോകനത്തിൽ രാഹുൽ ദ്രാവിഡ് സൂചിപ്പിച്ചു. അവസാന മൽസരത്തിൽ പോലും സച്ചിൻ സെഞ്ച്വറി നേടും, നേടണം എന്ന സമ്മർദമാണ് ചുറ്റിലും.

ഇൻഡ്യയിലെ എറ്റവും മികച്ച കൌമാരതാരം, കളിച്ച പ്രധാന ടൂർണമെന്റുകളിലെ ആദ്യ മൽസരങ്ങളിൽ തന്നെ സെഞ്ച്വറി നേടിയവൻ, എന്നൊക്കെയുള്ള സമ്മർദത്തിലായിരുന്നു ആദ്യ ടെസ്റ്റെങ്കിൽ ഇരുനൂറാമത്തേതും അങ്ങനെ തന്നെ (അല്പം കൂടുതലല്ലെങ്കിലേ ഉള്ളൂ!)

ആദ്യദിന പ്രകടനം കണ്ട മൈക്കൽ വോൻ ട്വീറ്റ് ചെയ്തു
"എന്തിനാണ് സച്ചിൻ, വിരമിക്കുന്നത്? ഇപ്പോഴും താങ്കൾ ദൈവത്തെപ്പോലെ കളിക്കുന്നുണ്ടല്ലോ!"

 നല്ല ഫോമിൽ കളിക്കുന്ന ബാറ്റ്സ്മാന്മാർക്ക് ഇന്നിംഗ്സിനിടെയുള്ള ബ്രെയ്ക്കുകൾ അസഹനീയമാണ്. പ്രത്യേകിച്ചും ഒരു രാത്രി. (ബൌളർമാർക്ക് തിരിച്ചും!) പിറ്റേന്നു രാവിലെ പിച്ച് എങ്ങനെയുൺറ്റാകും, പന്ത് എങ്ങനെ മൂവ് ചെയ്യും എന്നൊന്നും ഒരു പിടിയുമുണ്ടാവില്ല. എകാഗ്രതയ്ക്ക് ഭംഗവും സംഭവിച്ചിട്ടുണ്ടാകും.

നവംബർ 15 നു രാവിലെ ഒൻപതരയ്ക്ക് സച്ചിൻ, പുജാരയുമൊത്ത് വീണ്ടും മൈതാനത്തേക്കു കാലൂന്നി. ജനം പെരുവിരലിലുയർന്ന് ആർപ്പു വിളിച്ചു. തലേ ദിവസം രാവിലെ 40% നിറഞ്ഞ സ്റ്റേഡിയം ഇന്ന് 60% നിറഞ്ഞു കഴിഞ്ഞു. ആയിരങ്ങൾ ടിക്കറ്റ് കിട്ടാതെ പുറത്തും! (സ്റ്റേഡിയത്തിലെ ടിക്കറ്റുകൾ പ്രധാനമായും വിവിധ മെംബർ ക്ലബ്ബുകൾക്ക് നല്കിയതാണ് ഇതിനു കാരണം. അവരിൽ പലരും അതു മറിച്ചു വില്ക്കാൻ കൊടുത്തു. കരിഞ്ചന്തയിൽ പത്തിരട്ടി വിലയ്ക്കു വില്ക്കാൻ! ഓൺ ലൈനിൽ ലഭ്യമായിരുന്നത് 5000 ടിക്കറ്റുകൾ മാത്രം!)

ഒരു മണിക്കൂറിനുള്ളിൽ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു. നാല്പതിനായിരം കാണികൾ സച്ചിനുവേണ്ടി ആർപ്പുവിളിച്ചലറി. ടിക്കറ്റ് നല്കുമായിരുന്നെങ്കിൽ അതിലുമേറേപ്പേർ കയറിയേനേ. പക്ഷേ വാങ്കഡേയ്ക്ക് അതിലേറെ കപ്പാസിറ്റി ഇല്ലായിരുന്നു.


തലേന്ന് അവസാന പന്ത് നേരിട്ടത് സച്ചിൻ ആയതിനാൽ, ഇന്ന് ആദ്യ പന്ത് നേരിടേണ്ടത് പുജാര. ടിനോ ബെസ്റ്റിന്റെ നാലാം പന്തിൽ പുജാര സിംഗിൾ എടുത്തു. അടുത്ത പന്ത് സച്ചിൻ ഡിഫൻഡ് ചെയ്തു. അവസാനപന്തിൽ ഒരു സിംഗിൾ.

ഷില്ലിംഗ്ഫോഡ് വീണ്ടും. ആദ്യ രണ്ടു പന്തും തടുത്തിട്ട സച്ചിൻ അടുത്ത രണ്ടെണ്ണത്തിലും ബൌണ്ടറിയടിച്ച് സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ചു. ഒച്ച കാരണം ഒന്നും കേൾക്കാൻ വയ്യാത്ത അവസ്ഥ. ആ ഓവർ അങ്ങനെ കഴിഞ്ഞു. അടുത്ത ഷില്ലിംഗ്ഫോഡ് ഓവറിലും ഒരു സിംഗിൾ നേടി. ടിനോ ബെസ്റ്റിനെ നേരിടുമ്പോൾ സച്ചിൻ 48*. ജനം അർദ്ധസെഞ്ച്വറി പ്രതീക്ഷയിൽ കയ്യടിയാരംഭിച്ചു. ഇൻഡ്യൻ സ്കോർ എത്രയെന്നതിനേക്കാൾ അതായിരുന്നു ജനം ചിന്തിച്ചുകൊണ്ടിരുന്നത്! ആദ്യ നാലു പന്തിൽ റണ്ണില്ല. അഞ്ചാം പന്ത് സച്ചിന്റെ  ട്റേഡ് മാർക്ക് ഷോട്ട്! സ്ട്രെയ്റ്റ് ഡ്രൈവ്! ബൌണ്ടറി!

ക്യാമറ സച്ചിന്റെ പ്രിയ പത്നിയിലേക്ക്. കയ്യടിക്കുന്ന അഞ്ജലി. സച്ചിനോട് ക്ഷമാപൂർ വം ക്രീസിൽ നിന്നു കളി തുടരാൻ ആംഗ്യം കാണിക്കുന്ന അഞ്ജലി...
സച്ചിന്റെ അമ്മ, ബന്ധുക്കൾ....
അഹ്ലാദാതിരേകത്തിലായ കാണികൾ...

താൻ നല്ല മൂഡിലാണെന്ന് അടുത്ത ഓവറിൽ ഷില്ലിംഗ് ഫോർഡിനെ ബാക്ക് വേഡ് പോയിന്റിൽ ബൌണ്ടറിയടിച്ച് സച്ചിൻ വീണ്ടും തെളിയിച്ചു. രണ്ടോവറുകൾക്കു ശേഷം ടിനോ ബെസ്റ്റിന്റെ ആദ്യ പന്തിൽ തന്നെ കവർ ഡ്രൈവ് ചെയ്തു. ക്ലാസിൿ ഷോട്ട്. ഫോർ റൺസ്! ഗബ്രിയേലിനെതിരെ വീണ്ടും സ്ട്രെയ്റ്റ് ഡ്രൈവ്! ബൌണ്ടറി നമ്പർ 12 !



പ്രധാന ബൌളർമാർ പരാജയപ്പെട്ടപ്പോൾ ഡാരൻ സമി പന്ത് ഡിയോനരൈനു നല്കി. ആ ഓവറിൽ പുജാര ഒരു ഫോറും സിംഗിളും അടിച്ചു. ഗബ്രിയേൽ എറിഞ്ഞ അടുത്ത ഓവറോടെ ഡ്രിങ്ക്സ് ബ്രെയ്ക്ക്. സച്ചിൻ 71* പുജാര 58*.

ബ്രെയ്ക്കിനു ശേഷം ഡിയോനരൈൻ തുടർന്നു. ആദ്യ പന്തിൽ പുജാര 1 റൺ. അടുത്തതിൽ സച്ചിൻ 2 റൺസ്. തുടർന്നൊരു സിംഗിൾ. നാലാം പന്തിൽ പുജാര വീണ്ടും സിംഗിൾ. അഞ്ചാം പന്തിൽ സ്റ്റേഡിയം നിശ്ശബ്ദമായി...!

നിരുപദ്രവമെന്നു തോന്നിയ പന്ത് വിചാരിച്ചതിനേക്കാൾ കൂടുതൽ ഉയർന്നു. സച്ചിന്റെ ബാറ്റിലുരസി അത്, സ്ലിപ്പിൽ കാത്തു നിന്ന സമിയുടെ കൈകളിലേക്ക്. എല്ലാം കഴിഞ്ഞു.

ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്കാഴ്ന്നിറങ്ങിയ ഹംസഗീതം ഇവിടെ അവസാനിച്ചു. ഒരു തരിപോലും ബോറടിപ്പിക്കാതെ, വലിച്ചു നീട്ടാതെ, ഇനിയുമൊന്നു കൂടി എന്ന കൊതി അവശേഷിപ്പിച്ചുകൊണ്ട്, അതവസാനിച്ചു!

അവിശ്വസനീയമായ നിമിഷങ്ങൾക്കൊടുവിൽ സച്ചിൻ തിരിച്ചു നടക്കാൻ തുടങ്ങി. സമനില തിരിച്ചുപിടിച്ച സ്റ്റേഡിയം മുഴുവൻ എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കി. ലോകം കണ്ട എറ്റവും വലിയ ക്രിക്കറ്റ് താരത്തിന്റെ മടക്കയാത്ര. ഒരു നവംബർ 15 നു തുടങ്ങിയ യാത്ര മറ്റൊരു നവംബർ 15 നു മഹത്തായ പരിസമാപ്തിയിലേക്ക്.



സച്ചിൻ കളിക്കളത്തിനു പുറത്തേക്ക്, കോലി അകത്തേക്ക്....
കാലത്തിന്റെ നിയോഗം പോലെയൊരു സീൻ!
സച്ചിനു പകരക്കാരനാവാൻ യോഗം വിരാട് കോലിക്കു തന്നെ!

കോലി ഫിഫ്റ്റിയടിച്ചു. പുജാര സെസെഞ്ച്വറി നേടി. രോഹിത് ശർമ്മ തുടരെ രണ്ടാം സെഞ്ച്വറിനേടി. ഇൻഡ്യ 495. വിൻഡീസ് രണ്ടാമിന്നിംഗ്സിൽ ഫീൽഡ് ചെയ്യാനിറങ്ങിയ സച്ചിനെ ജനം വീണ്ടും ഹർഷാതിരേകത്തോടെ ആർപ്പുവിളിച്ചു സ്വീകരിച്ചു.  രണ്ടാം ദിനം അവസാനിക്കുമ്പോൾ വെസ്റ്റ് ഇൻഡീസ് 43-3. ഇൻഡ്യ രണ്ടാമത് ബാറ്റ് ചെയ്യേണ്ടി വരില്ല എന്ന് 99% ഉറപ്പായി.

പിറ്റേന്നു രാവിലെ ഫുട്ട്ബോൾ കളിച്ച്  വാം അപ്പ് ചെയ്ത് സച്ചിൻ തയ്യാറായി. ജനം  കാത്തു നിൽക്കുകയാണ്. അല്പനേരത്തിനുള്ളിൽ ഡ്രെസിംഗ് റൂമിലേക്കുള്ള സ്റ്റെപ്പുകയറുന്നതിനിടയിൽ അവർ സച്ചിനെ പൊതിഞ്ഞു, ഒട്ടോഗ്രാഫുകൾ നീട്ടിയ എല്ലാവർക്കും ഒപ്പിട്ടു നല്കി. അകത്തേക്കു കയറി മിനിറ്റുകൾക്കുള്ളിൽ ടീമംഗങ്ങളുമായി പുറത്തു വന്നു. ഒരു ടീം ഫോട്ടോ സെഷൻ. അതിനു ശേഷം ധോണി എല്ലാവരെയും അകത്തേക്കു വിളിച്ചു. തുടർന്ന് സച്ചിൻ ടീമിനെ നയിച്ചുകൊണ്ട് ഗ്രൌണ്ടിലേക്ക്.... അന്താരാഷ്ട്ര ക്രിക്കറ്റിലെ അവസാന ദിനം.... എന്തൊക്കെയായിരിക്കും സച്ചിന്റെ മനസ്സിലൂടെ കടന്നു പോയിട്ടുണ്ടാവുക...! 24 കൊല്ലം മുൻപ് പാക്കിസ്ഥാനിൽ തുടങ്ങിയ കേളീ സപര്യ ഇവിടെ സമാപിക്കുകയാണ്....

അശ്വിനും ഓജയും ബൌളിംഗ് പുനരാരംഭിച്ചു. ഗെയ്ൽ ഇടക്ക് എതാനും ഫോറുകളും ഒരു സിക്സറും പറത്തിയെങ്കിലും വിക്കറ്റുകൾ കൊഴിഞ്ഞുകൊണ്ടേയിരുന്നു. ജനം അസഹ്യരായി. അവർ ധോണിയെ കൂവിവിളിച്ചു. "സച്ചിന് ഓവർകൊടുക്കൂ!" ആരവമുയർന്നു.

ഒടുവിൽ നാല്പത് ഓവർ കഴിഞ്ഞപ്പോൾ, സ്കോർ 162-8 ആയപ്പോൾ പന്ത് സച്ചിന്റെ കയ്യിൽ! ജനം വീണ്ടും ആവേശത്തിലായി. രാംദിൻ ആണ് ബാറ്റ്സ്മാൻ. മൂന്നാം പന്തിൽ ഒരു സിംഗിൾ. അടുത്ത മൂന്നു പന്തും ഷില്ലിംഗ് ഫോഡ് പ്രതിരോധിച്ചു. ഓജയുടെ ഒരോവറിനു ശേഷം വീണ്ടും സച്ചിൻ. അദ്യ പന്തിൽ രാംദിൻ 2, അടുത്ത പന്തിൽ 4. അതിനടുത്തതിൽ 1. ശേഷിച്ച മൂന്നു പന്തും ഷില്ലിംഗ് ഫോഡ് പ്രതിരോധിച്ചു. അമ്പയർമാർ ലഞ്ച് 15 മിനിറ്റ് നീട്ടി വച്ചു. അശ്വിൻ വീണ്ടുംവന്നു. ഷില്ലിംഗ് ഫോഡ് ഔട്ട്. ലോങ് ഓണിൽ നിന്ന സച്ചിൻ ഒഴികെയുള്ളവർ ഒത്തുകൂടി എന്തോ സംസാരിച്ചു.

ഓജയുടെ ഒരോവറിനു ശേഷം മുഹമ്മദ് ഷമി വന്നു. അദ്യ അഞ്ചു പന്തുകളിൽ വിക്കറ്റില്ല. അവസാന പന്ത്, സച്ചിൻ സ്കവയർ ലെഗ് ബൌണ്ടറിയിൽ. പാഞ്ഞു വന്ന ഷമി ഗബ്രിയേലിനെ ക്ലീൻ ബൌൾ ചെയ്തു! വിൻഡീസ് 187 നു പുറത്ത്.സമയം 11.50.

സച്ചിൻ കൈകൾ ഉയർത്തി, ബൌണ്ടറിയിൽ നിന്നും കൂട്ടുകാർക്കരികിലേക്കു കുതിച്ചു.  ചരിത്രം ഒരു നിമിഷം കൺ ചിമ്മി നിന്നു. ഈ നിമിഷം മുതൽ ഈ മനുഷ്യൻ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ്... മുൻ ഇൻഡ്യൻ താരം സച്ചിൻ രമേഷ് തെണ്ടുൽക്കർ!

കൂട്ടുകാർ അപ്പോഴേക്കും അല്പം മുൻപ് ഒത്തുകൂടിയപ്പോൾ നിർദേശിക്കപ്പെട്ട പ്രകാരം സച്ചിന് ഇരുവശങ്ങളിലായി നിരന്നു. വിജയസ്മരണികയായി ഊരിപ്പിടിച്ച സ്റ്റമ്പുമായി സച്ചിനൊപ്പം ചലിക്കുന്ന ഗാർഡ് ഒഫ് ഓണറുമായി കൂട്ടുകാർ നീങ്ങി. മുംബൈ വാങ്കഡേ സ്റ്റേഡിയവും, ലോകം മുഴുവൻ ഈ കളി കണ്ടുകൊണ്ടിരുന്ന കോടിക്കണക്കിനാളുകളും  അക്ഷരാർത്ഥത്തിൽ രോമാഞ്ചപുളകിതരായി. (എട്ടു വർഷത്തിനു ശേഷം ഇൻഡ്യ സാക്ഷ്യം വഹിച്ച എറ്റവും വലിയ ടി.വി. വ്യൂവർഷിപ്പായിരുന്നു ഈ മൽസരത്തിനു കിട്ടിയത്!)




മിഴിക്കോണിലെങ്ങോ ഉറഞ്ഞുകൂടിയ നീർത്തുള്ളിയുമായി സച്ചിൻ, മൈതാനത്തുനിന്ന് ഡ്രെസിംഗ് റൂമിലേക്ക് നടന്നു. അവിടെ അഞ്ജലി മക്കൾക്കൊപ്പം കാത്തു നില്പുണ്ടായിരുന്നു. അവരെ കടന്ന് വെസ്റ്റിൻഡ്യൻ ഡ്രെസിംഗ് റൂമിൽ അല്പനേരം ചിലവഴിച്ച്, കൂട്ടുകാരൻ ബ്രയൻ ലാറയോട് എന്തോ പറഞ്ഞ് സച്ചിൻ തിരിച്ചെത്തി.

ജനം മുഴുവൻ എണീറ്റുനിന്ന് കയ്യടിച്ചുകൊണ്ടേയിരുന്നു. ആരവങ്ങൾക്കിടയിൽ പ്രസന്റേഷൻ സെറിമണി ആരംഭിച്ചു.

പത്തു വിക്കറ്റ് നേടിയ ഓജ മാൻ ഒഫ് ദ മാച്ച്. രോഹിത് ശർമ്മ മാൻ ഒഫ് ദ സീരീസ്. ഓജ തന്റെ മാൻ ഒഫ് ദ മാച്ച് സച്ചിനു സമർപ്പിച്ചു. തുടർന്ന് സമിയും, ധോണിയും സംസാരിച്ചു. ഒടുവിൽ രവി ശാസ്ത്രി മൈക്ക് സച്ചിനു നല്കി....
 
അവസാന കളിയിൽ സച്ചിന്റെ സെഞ്ച്വറി കാണാൻ കഴിഞ്ഞില്ലല്ലോ  എന്ന് എല്ലാവരും കരുതി. എന്നാൽ നൂറ്റൊന്നാമത്തേത് വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ!

ഒരു സെഞ്ച്വറിയിൽ ഒട്ടും താഴെയായിരുന്നില്ല അത്!

സച്ചിന്റെ വിടവാങ്ങൽ പ്രസംഗം!

"സുഹൃത്തുക്കളേ... ദയവായി ശാന്തരാകൂ... അല്ലെങ്കിൽ ഞാൻ കൂടുതൽ വികാരാധീനനാകും...." ജനക്കൂട്ടം ശാന്തരായി. തുടർന്നു പറഞ്ഞ ഒരോ വാക്കും നെഞ്ചിലേറ്റി അവർ നിന്നു.

ഇരുപത്തിരണ്ടു വാരകൾക്കിടയിൽ 24 വർഷങ്ങൾ താണ്ടിയ അനുഭവം വാക്കുകളിലൂടെ സച്ചിൻ വരഞ്ഞു. തന്റെ പിതാവിൽ തുടങ്ങി അമ്മയിലൂടെ, സഹോദരന്മാരിലൂടെ, സഹോദരിയിലൂടെ, ഗുരുവിലൂടെ, ഭാര്യയിലൂടെ, മക്കളിലൂടെ കടന്ന് അത് നീണ്ടുപൊയ്ക്കൊണ്ടേയിരുന്നു. പറയണമെന്നാഗ്രഹിച്ചവരുടെ  പേരു വിട്ടുപോകാതിരിക്കാൻ കയ്യിൽ ഒരു ലിസ്റ്റുണ്ടായിരുന്നെങ്കിലും, തികച്ചും അയത്നലളിതമായിരുന്നു, ഹൃദയത്തിൽ നിന്നൊഴുകി വന്നതായിരുന്നു, ഒരോ വാക്കും. കേട്ടുനിന്നവരുടെ രോമങ്ങൾ എഴുന്നു നിന്നു. അഞ്ജലിയുടെയും മക്കളുടെയും കണ്ണുകൾ നിറഞ്ഞു.



പ്രസംഗം തീർന്ന ശേഷം, തന്റെ പ്രിയപ്പെട്ട വാങ്കഡേയ്ക്കു വലം വയ്ക്കാൻ സച്ചിൻ നീങ്ങി. ടീമംഗങ്ങളും, കുടുംബാംഗങ്ങളും ഉൾപ്പടെ പിന്നാലെ. ഒടുവിൽ ധോണിയും, കോലിയും ചേർന്ന് സച്ചിനെ തോളിലേറ്റി. ഭ്രാന്തമായ ആരവങ്ങൾക്കു നടുവിൽ ത്രിവർണപതാകയേന്തിയ  വിജേതാവ് മൈതാനം ചുറ്റി.



ഒടുവിൽ നിലത്തിറങ്ങി തനിക്കു സ്വന്തമായി എതാനു നിമിഷങ്ങൾ തരൂ എന്നാവശ്യപ്പെട്ടു. ജനം നോക്കി നില്ക്കേ, സച്ചിൻ എകനായി മൈതാന മധ്യത്തേക്കു നടന്നു. തന്റെ ശ്രീകോവിലായ ക്രിക്കറ്റ് പിച്ചിലേക്ക്.... അരികിലെത്തി മെല്ലെ കുനിഞ്ഞ് വലം കൈ കൊണ്ട് ആ മണ്ണിൽ തൊട്ടു. നിവർന്ന് കൈ നെഞ്ചിലമർത്തി. പിന്തിരിയും വഴി, നിറഞ്ഞുപോയ മിഴികൾ തുടച്ചു. ആ കാഴ്ചകണ്ട മുഴുവനാളുകളുടെയും കണ്ണു നനഞ്ഞു. ചിലർ പൊട്ടിക്കരഞ്ഞു. കമന്ററി ബോക്സിലുണ്ടായിരുന്ന വിദേശികളുൾപ്പടെ അതീന്ദ്രിയമായ ആ അനുഭവമറിഞ്ഞു. എന്തുകൊണ്ടാണ് തങ്ങളുടെയും കണ്ണുകൾ നിറയുന്നതെന്ന് അവർ അതിശയിച്ചു.... സ്ഥിതിവിവരക്കണക്കുകൾക്കും, വാദ പ്രതിവാദങ്ങൾക്കുമപ്പുറം മനുഷ്യ മനസ്സിനെ സ്പർശിക്കുന്ന അനുഭവം.... അത് അനുഭവിച്ചു തന്നെ അറിയണം!


1989 നവംബർ 15 നു തുടങ്ങിയ യാത്രയ്ക്ക് 2013 നവംബർ 16 നു പൂർണവിരാമം.

200 ടെസ്റ്റുകൾ, 329 ഇന്നിംഗ്സ്, 15,921 റൺസ്, 51 സെഞ്ച്വറികൾ, 68 അർദ്ധസെഞ്ച്വറികൾ.

തനിക്കു മുൻപും, പിൻപും ഉള്ള തലമുറയ്ക്കായി സച്ചിൻ തീർത്ത ബെഞ്ച് മാർക്ക്.
ഇനി ആർക്കു വേണമെങ്കിലും ശ്രമിക്കാം, ഇതു തകർക്കാൻ!

ചരിത്രത്തിലാദ്യമാണ് ഒരു മനുഷ്യൻ 200 ടെസ്റ്റ് മൽസരങ്ങൾ കളിച്ചു തീർക്കുന്നത്. അതിനുള്ള ക്ഷമയും, ത്യാഗവും, പ്രതിഭയും, അവസരവും വേറേ ആർക്കും ഉണ്ടായിട്ടില്ല! 463 ഏകദിനങ്ങൾ കളിച്ച മറ്റൊരാളും ഈ ഭൂമുഖത്തില്ല.

463 ഏകദിനങ്ങൾ, 452ഇന്നിംഗ്സ്, 18,426റൺസ്, 49 സെഞ്ച്വറി, 96 അർദ്ധസെഞ്ച്വറി
ഭാവി തലമുറയ്ക്ക് ഇതും തകർക്കാൻ ശ്രമിക്കാം!

വെറുതെയാണോ സാക്ഷാൽ റിക്കി പോണ്ടിംഗ് ഒരിക്കൽ പറഞ്ഞത് "സച്ചിൻ കളിച്ചത്ര മൽസരങ്ങൾ കളിച്ചിരുന്നെങ്കിൽ ഞാനിപ്പോൾ വീൽ ചെയറിൽ ആയേനേ!" എന്ന്. ശാരീരികമായ ഈ സഹനത്തേക്കാൾ എത്ര വലുതാവും ഇക്കാലയളവിലെ മാനസിക സമ്മർദം!

പിന്നീടെപ്പോഴോ ഡെയ്ൽ സ്റ്റെയ്ൻ പറഞ്ഞു "കളിക്കിടയിൽ ചെറിയകാലം കൊണ്ട് എനിക്കു കിട്ടിയ പരസ്യ ഓഫറുകളും, മറ്റ് എൻഡോഴ്സ്മെന്റുകളും പോലും മനേജ് ചെയ്യാൻ പാടുപെടുകയാണ് ഞാൻ. സച്ചിൻ എങ്ങനെ ഇതെല്ലാം കൂടി മാനേജ് ചെയ്യുന്നോ ആവോ!മറ്റൊന്ന് സ്വകാര്യതയാണ്. ഞങ്ങളുടെ ടീമിലെ ലെജൻഡ് കാലിസിനു പോലും എപ്പോൾ വേണമെങ്കിലും അരോടൊപ്പവും പുറത്തുപോകാനും, തെരുവുകളിലോ ഷോപ്പിംഗ് മാളുകളിലോ കറങ്ങാനും ആവും. സച്ചിന് അതു ചിന്തിക്കാൻ കൂടി കഴിയില്ല. എന്തൊരു കഷ്ടം! "

ഇൻഡ്യയ്ക്കു വേണ്ടി കളിക്കാൻ സ്വന്തം ജീവിതത്തിൽ അത്രയേറെ നഷ്ടങ്ങൾ സഹിച്ച ആളാണ് സച്ചിൻ. അത് ജനങ്ങൾക്കറിയാം. അതാണ് ഇത്ര സ്നേഹവായ്പ് അവർ ചൊരിയുന്നത്.

സോഷ്യൽ മീഡിയയിലും, മറ്റു മാധ്യമങ്ങളിലും പ്രചരിച്ച ഒരു സന്ദേശം എത്ര ശരിയാണ്.
"ടി.വിയിൽ ക്രിക്കറ്റ് കളി വയ്ക്കാൻ ആജ്ഞാപിക്കുന്ന മുത്തശ്ശിമാർ ഇനിയുണ്ടാവില്ല...!"

ഇതിനു മുൻപും, ശേഷവും മഹാരഥന്മാരായ ക്രിക്കറ്റർമാർ വിരമിച്ചിട്ടുണ്ട്. പക്ഷേ അവരാരും ഇത്തരം രോമാഞ്ചകരമായ യാത്രയയപ്പ് കൈപ്പറ്റിയിട്ടില്ല. താരങ്ങളുടെ താരം ഒരാൾ മാത്രം!

"താങ്ക്യു സച്ചിൻ... സച്ചിൻ തെണ്ടുൽക്കർ..... സച്ചിൻ രമേഷ് തെണ്ടുൽക്കർ...!!"
കമന്ററി ബോക്സിൽ നിന്നും ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കറുടെ ശബ്ദം മാറ്റൊലിക്കൊണ്ടു


വിരമിച്ച് മണിക്കൂറുകൾക്കുള്ളിൽ ഭാരത രത്നം ബഹുമതി സച്ചിനെത്തേടിയെത്തി. മറ്റെന്തിനേക്കാളും ഭാരതത്തെ ഒരുമിപ്പിക്കാൻ കഴിവുള്ള ശക്തിയായിരുന്നു സച്ചിൻ.

കഴിഞ്ഞ കാൽ നൂറ്റാണ്ടോളം തമിഴനെന്നോ തെലുങ്കനെന്നോ, ഗുജറാത്തിയെന്നോ മലയാളിയെന്നോ,  വടക്കനെന്നോ തെക്കനെന്നോ, ഹിന്ദുവെന്നോ കൃസ്ത്യനെന്നോ, സിക്കെന്നോ മുസൽമാനെന്നോ ഭേദമില്ലാതെ നമ്മെയൊരുമിച്ച് ആർപ്പു വിളിക്കാൻ ശീലിപ്പിച്ച എക മനുഷ്യൻ!

നന്ദി.... നന്ദി.... നന്ദി!!

ചിത്രങ്ങൾക്കു കടപ്പാട്: ഗൂഗിൾ