Monday, February 7, 2011

ലേഡീസ് കമ്പാർട്ട്മെന്റുകൾ നിർത്തലാക്കുക!

എട്ടു പത്തിനു വരേണ്ട ഷട്ടിൽ ട്രെയിൻ പല ദിവസങ്ങളിലും എട്ടേ മുക്കാലിനും, ചില ദിവസങ്ങളിൽ ഒൻപതുമണിക്കു ശേഷവും വൈകി വരുമ്പോൾ, കൊല്ലം റെയിൽ വേ സ്റ്റേഷനിൽ ആശങ്കയോടെ നിന്നിരുന്ന സഹോദരന്മാരുടെയും, അച്ഛന്മാരുടെയും, ഭർത്താക്കന്മാരുടെയും കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു, കഴിഞ്ഞ രണ്ടു വർഷം.... ഭാര്യയെ കാത്ത്....

അവൾക്കു ചങ്ങനാശേരിയിൽ നിന്ന് ട്രാൻസ്ഫർ കിട്ടിയിട്ട് ഒരു മാസമേ ആകുന്നുള്ളൂ. അതുവരെ ഞങ്ങൾ അനുഭവിച്ചിരുന്ന - എന്നെക്കാൾ അവളുടെ അച്ഛൻ അനുഭവിച്ചിരുന്ന ടെൻഷൻ - എനിക്കു നന്നായറിയാം.

ട്രെയിൻ യാത്രയിലെ ദുരിതങ്ങൾ ഭാര്യ വിവരിക്കുമ്പോൾ ഒരല്പം അവിശ്വസനീയതയോടെ ‘അല്ലെങ്കിലും നിങ്ങൾ സ്ത്രീകൾക്ക് എല്ലാ ആണുങ്ങളും ആഭാസന്മാരാണെന്നാ വിചാരം’ എന്ന ഭാവത്തിൽ നിന്നിരുന്നവനാണ് ഞാൻ.....

ഇന്നിപ്പോൾ ഒരു ‘ഗോവിന്ദ സാമി’ എന്നെ പാടേ ഷണ്ഡനാക്കിക്കളഞ്ഞു!

സൌമ്യ എന്ന പാവം കുട്ടിയുടെ ദുരന്ത വാർത്ത കേട്ടപ്പോൾ, അമ്പരപ്പും, ലജ്ജയും ഭാര്യ കാണാതിരിക്കാൻ പാടുപെട്ടിട്ടുണ്ടാവും, എന്നെപ്പോലെ മിക്ക ഭർത്താക്കന്മാരും.....

മൃഗങ്ങൾ ഒരിക്കലും ചെയ്യാത്ത ചെയ്തിയെ മൃഗീയം എന്നു വിശേഷിപ്പിക്കാൻ ഞാനില്ല. ഇത് തികച്ചും മാനുഷികമായ തെണ്ടിത്തരം തന്നെയാണ്!

ലിംഗച്ഛേദം ഒരു മിനിമം ശിക്ഷ മാത്രമാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ. അതു നമ്മുടെ നാട്ടിലും വേണം എന്ന ചിന്ത എന്റെ ഭാര്യ മുതൽ സഹപ്രവർത്തക വരെ പ്രകടിപ്പിക്കുന്നു....

(ബലാത്സംഗം ചെയ്തത്  ഒരു മലയാളി അല്ലാഞ്ഞത് മറ്റൊരു ചർച്ചയ്ക്ക് അവസരം നിഷേധിച്ചു. അല്ലെങ്കിൽ ഇതു മുഴുവൻ മലയാളിയുടെ ലൈംഗികദാരിദ്ര്യം മൂലമാണെന്നും, ഉടൻ വേശ്യാത്തെരുവുകൾ സ്ഥാപിച്ച് അത് പരിഹരിക്കണം എന്നും ചിലരെങ്കിലും ആവശ്യപ്പെട്ടേനേ!)

ഒപ്പം മറ്റൊന്നു കൂടി. വെറും കാമദാഹം മാത്രമല്ല ഇത്തരം കുറ്റകൃത്യങ്ങൾക്കു പിന്നിൽ. മനോവൈകല്യവും,മയക്കുമരുന്ന് ഉപയോഗവും കൂടിയാണ് പലരെയും ഹാലിളക്കുന്നത്. വികലാംഗത്വം പോലും അതിനൊരു തടസമല്ല എന്നും നമ്മൾ കണ്ടു!
അതുകൊണ്ട്  നമ്മുടെ ശ്രദ്ധ ആ വഴിക്കും തിരിഞ്ഞേ തീരൂ.

ഇനി റെയിൽ വേ നടത്തിപ്പിനെപ്പറ്റി.

ലേഡീസ് കമ്പാർട്ട്മെന്റുകൾ കൊണ്ട് എന്താണുദ്ദേശിക്കുന്നത്?
സ്ത്രീകൾക്ക് സുരക്ഷിതരായി യാത്ര ചെയ്യാൻ സൌകര്യം ഒരുക്കുക എന്നതല്ലേ അത്? പക്ഷേ അത് പ്രയോജനം ചെയ്യുന്നില്ല എന്നത് നമുക്കു ബൊധ്യമായി. മിക്ക ട്രെയിനികളിലും ഏറ്റവും പിന്നിലാണ് ലേഡീസ് കമ്പാർട്ട്മെന്റ്. ലോക്കൽ സ്റ്റെഷനുകളിലൊന്നും നീളമുള്ള പ്ലാറ്റ്ഫൊമുകൾ ഇല്ലാത്തതിനാൽ, മിക്കപ്പോഴും, പ്ലാറ്റ്ഫൊമില്ലാത്ത കുറ്റിക്കാടുവളർന്ന സ്ഥലങ്ങളിലാണ് ഇവ വന്നു നിൽക്കുന്നത്. അതിൽ നിന്ന് ഞാന്നിറങ്ങുന്ന സ്ത്രീകൾ താഴെവീഴാതെ, പാമ്പുകടിയേൽക്കാതെ, സാമൂഹ്യവിരുദ്ധരുടെ ശല്യമില്ലാതെ, വീടെത്തുന്നതെങ്ങനെയെന്ന് ആ പാവങ്ങൾക്കു മാത്രം അറിയാം!

സാധാരണ സെക്കൻഡ് ക്ലാസ് റെയിൽ വേ കമ്പാർട്ട്മെന്റുകളിൽ ഇരുന്നു യാത്രചെയ്യാനുള്ള പ്രൊവിഷനേ ഉള്ളൂ.കിടക്കാൻ സൌകര്യം ഇല്ല.
മുന്നിലും പിന്നിലും ഉള്ള കമ്പാർട്ട്മെന്റുകളുമായി ബന്ധമില്ലാതെയാണ് ലേഡീസ് കമ്പാർട്ട്മെന്റുകൾ ഘടിപ്പിക്കാറ്‌.
അതു നടുക്കാക്കാൻ റെയിൽവേയ്ക്ക് കഴിയുകയില്ല.
അതുകൊണ്ട്, എനിക്കു പറയാനുള്ളത്, ഇതാണ് - ട്രെയിനുകളിൽ ലേഡീസ് കമ്പാർട്ട്മെന്റുകൾ നിർത്തലാക്കുക!
പകരം ഷട്ടിൽ ട്രെയിനുകളിൽ, മൊത്തംബോഗികളിലും നാലിൽ ഒന്നു സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യുക - ബസ്സുകളിൽ ചെയ്യുന്നപോലെ തന്നെ. അവ ഒരുമിച്ചായാൽ അത്രയും നന്ന്. 72 സീറ്റുള്ള ഒരു ബോഗിയിൽ 18 സീറ്റുകൾ സ്ത്രീകൾക്കായി മാത്രം മാറ്റിവയ്ക്കണം.

ജനറൽ ബോഗികളുടെ എണ്ണം എക്സ്പ്രസ് ട്രെയിനുകളിൽ അഞ്ചാക്കുക. മുന്നിൽ രണ്ട്. പിന്നിൽ മൂന്ന് എന്ന ക്രമത്തിൽ. അവിടെയും ഓരോ ബോഗിയിലും 18 സീറ്റുകൾ വീതം സ്ത്രീകൾക്കു മാത്രമായി മാറ്റിവയ്ക്കുക. അങ്ങനെയാവുമ്പോൾ 90 സീറ്റുകൾ സ്ത്രീകൾക്കു മാത്രമായി ലഭിക്കും. പുരുഷന്മാരുറ്റെ സീറ്റുകൾ കുറയുകയുമില്ല.

ഇതു മൂലം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കുറയ്ക്കാനും, അഥവാ ആരെങ്കിലും അങ്ങനെ ചെയ്താൽ അതിനെ എതിർക്കാൻ സുമനസ്സുകളായ പുരുഷന്മാർക്ക് മുന്നോട്ടു വരാനും സഹായകമാകും.


വായനക്കാരുടെ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു....

109 comments:

  1. നമുക്ക് കുറ്റകരമായ ഷണ്ഡത്വം വെടിയാം, ഇനിയെങ്കിലും!

    പ്രതികരിക്കൂ, സുഹൃത്തുക്കളേ!

    ReplyDelete
  2. ഇതു മുഴുവൻ മലയാളിയുടെ ലൈംഗികദാരിദ്ര്യം മൂലമാണെന്നും, ഉടൻ വേശ്യാത്തെരുവുകൾ സ്ഥാപിച്ച് അത് പരിഹരിക്കണം എന്നും ചിലരെങ്കിലും ആവശ്യപ്പെട്ടേനേ!
    അത് കിടു....

    ReplyDelete
  3. സത്യത്തില്‍ ആ വാര്‍ത്ത തന്ന ഷോക്കില്‍ നിന്നും വിട്ടിട്ടില്ല. പ്രതികരണശേഷി നമുക്കൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു.

    ReplyDelete
  4. ഇതു മുഴുവൻ മലയാളിയുടെ ലൈംഗികദാരിദ്ര്യം മൂലമാണെന്നും ഉടൻ വേശ്യാത്തെരുവുകൾ സ്ഥാപിച്ച് അത് പരിഹരിക്കണം"""

    അത് ഇനി ഇത്ര സ്ഥാപിക്കേണ്ട ആവശ്യമൊന്നും ഇല്ല, എല്ലാം ഇവിടെ സുലഭം തന്നെ എന്നത് ഒരു പരമസത്യം ആണ്, എന്നിട്ടും ലൈംഗിക ദാരിദ്ര്യം നിലനില്‍ക്കുന്നു എന്നുണ്ടെങ്കില്‍ ഇതിനു വേശ്യ തെരുവുകള്‍ സ്ഥാപിക്കുകയല്ല പരിഹാരം. പരിഹാരം എന്താണെന്ന് "മൂല്യബോധം ഇല്ലാതെ വഴിതെറ്റിയ" എന്ന് നാം വിളിക്കാന്‍ സാധ്യതയുള്ള ഭാവി തലമുറ നമുക്ക്‌ കാണിച്ചു തരും..ഇപ്പോള്‍ തന്നെ ആണ്‍ പെണ് വ്യത്യാസമില്ലാതെ(അതും നഷ്ടബോധത്തിന്റെ അസൂയയാല്‍ കണ്ണുരുട്ടുന്ന കാരണവന്മാരെ മൈന്റ് ചെയ്യാതെ) ഒരുമിച്ചു യാത്ര ചെയ്യുന്ന യുവ തലമുറയുടെ അടുത്ത തലമുറ, ഒരു തരം സീറ്റ് സംവരണവും ഇവിടെ വേണ്ട എന്ന് അവര്‍ തന്നെ വിളിച്ചു പറയും..

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. താങ്കളുടെ അപിപ്രയത്തോടെ ഞാന്‍ നൂറു ശതമാനം യോജിക്കുന്നു

    ReplyDelete
  7. ജയേട്ടാ..ഈ പോസ്റ്റ്‌ വെറുമൊരു പ്രതികരണം മാത്രമല്ല..മികച്ച കുറെ നിര്‍ദ്ദേശങ്ങള്‍ കൂടിയാണ്.തികച്ചും സ്വാഗതാര്‍ഹമായ നിര്‍ദ്ദേശം.ഒപ്പം ട്രെയിനുകളിലെ പെരുകുന്ന യാചകരെ നിയന്ത്രിക്കാനുള്ള നടപടികള്‍ കൂടി വേണ്ടി വരും. നമ്മുടെ പാസന്‍ജര്‍ അസോസിയേഷനുകള്‍ ഇങ്ങനെയുള്ള ക്രിയാത്മക നിര്‍ദേശങ്ങള്‍ വേണ്ടപ്പെട്ടവരുടെ മുമ്പില്‍ അവതരിപ്പിക്കട്ടെ...

    ഒരു പാവപ്പെട്ട കുടുംബത്തിന്‍റെ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തിയ ഈ പേപ്പട്ടിക്ക് നല്‍കാന്‍ പറ്റുന്ന മിനിമം ശിക്ഷയെ ആകുന്നുള്ളൂ ലിംഗച്ഛേദം. ദൌര്‍ഭാഗ്യവശാല്‍ നമ്മുടെ നിയമം അത് അനുവദിക്കുന്നില്ലല്ലോ..?

    ReplyDelete
  8. ജയെട്ടാ .. ഇങ്ങനയുള്ള ചാമികളെ കുനിച്ചു നിര്‍ത്തി കൂമ്പ് ഓടിച്ചു അങ്ങ് കൊന്നു കളയണം .. എന്നാലേ ബാക്കിയുള്ള ഈ കടി ഉള്ളവന്മാര്‍ക്ക് ചെറിയ ഒരു പേടി എങ്കിലും വരും.

    ReplyDelete
  9. ഇന്നലെ യാദൃചികമായി ഒരു ട്രെയിന്‍ യാത്ര വേണ്ടി വന്നു എനിക്കും ..അങ്കമാലി മുതല്‍ കൊഴികോട് വരെ ... അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രകള്‍ രണ്ടു രീതിയില്‍ ആണ് അനുഭവപ്പെട്ടത് .രാവിലെ കോഴിക്കോടിനു തിരക്ക് അധികം ഇല്ലായിരുന്നു എങ്കിലും വൈകിട്ട് നല്ല തിരക്കായിരുന്നു .. സ്ത്രീകള്‍ അടക്കമുള്ളവര്‍ തിങ്ങി ഞെരുങ്ങി യാത്ര ചെയ്യേണ്ടി വരുന്നു ... (അത് കൊണ്ട് തന്നെ തൃശ്ശൂര്‍ ഇറങ്ങിയാത്ര ബസ്സില്‍ ആക്കി ) സ്ത്രീകളെ ആദരിക്കുന്ന ഒരു സംസ്കാരം നമുക്ക് ഉണ്ട് എന്ന് നമ്മള്‍ ഇത് വരെ അഭിമാനിച്ചിരുന്ന ഒരു സംസ്കാരം നഷ്ടപ്പെടുന്നു എന്നാണു തോന്നുന്നത് ... എല്ലാവരും സ്വാര്തരും ,നിസ്സംഗരും ആകുന്ന പ്രവണത ... ട്രെയിനിന്റെ ഉള്ളില്‍ വെച്ച് അപമാനിക്കപ്പെടുന്ന സ്ത്രീകള്‍ നമുക്ക് ചുറ്റും നിത്യ കാഴ്ചയാണെന്ന് വാര്‍ത്തകളുടെ ബാഹുല്യവും , പത്ര മാധ്യമങ്ങളിലെ പ്രതികരണ കോളങ്ങളും വായിക്കുമ്പോള്‍ തോന്നുന്നു ... ദീര്‍ഘ ദൂര യാത്രകള്‍ മാത്രമല്ല ഹൃസ്വ ദൂര ബസ് യാത്രകളും ഇത്തരം പീഡന സംഭവങ്ങളില്‍ കടന്നു വരുന്നു ..നിയമങ്ങള്‍ പലപ്പോഴും നടപ്പിലാകാതെ വരുന്നത് ജന ബാഹുല്യം മൂലം അധികൃതര്‍ മൌനികലകുംപോലാണ് ..എന്താണൊരു പരിഹാരം ..?സ്വന്തം അമ്മ, പെങ്ങള്‍ , ഭാര്യ ,മക്കളുടെ മാനം സംരക്ഷിക്കുവാന്‍ ജാഗ്രതയില്ലാത്ത ആണുങ്ങള്‍ ചിന്തിക്കട്ടെ ....

    ReplyDelete
  10. എന്താ ചെയ്ക...ഈ പോലീസുകാര്‍ക്ക്‌ പാവങ്ങളായ നിരപരാധികളെ കൊല്ലുന്നത്പോലെ ഇവട്ടകളെയും ഒന്ന് വെടിവേച്ചാല്‍ എന്തേ?.

    ReplyDelete
  11. താങ്കളുടെ അപിപ്രയത്തോടെ ഞാന്‍ നൂറു ശതമാനം യോജിക്കുന്നു
    ഗോവിന്ദ ചാമി പോലുള്ള ക്രിമിനുകള്‍ക്ക് ഇത്ര സുഖമായി യാത്ര ചെയ്യാവുന്ന ഒരു അവസ്ഥ
    എങ്ങനെ സംജാതമായി ?

    ReplyDelete
  12. എന്ത് കൊണ്ട് മനുഷ്യത്വം നമുക്ക് നമുക്ക് നഷ്ടപ്പെടുന്നു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു ... അഭിപ്രായങ്ങളും ചര്‍ച്ചകളും മുറ പോലെ നടക്കുമ്പോഴും പരിഹാരം മാത്രം സംഭവിക്കുന്നില്ല , അല്ലെങ്കില്‍ നാം ശ്രമിക്കുന്നില്ല ... നാമൊക്കെ അടങ്ങുന്ന പുരുഷന്മാര്‍ എങ്ങിനെ അതിനെ മറികടക്കും .... ഈ ഷണ്ഡത്വം നമുക്ക് വെടിയണം ??

    അഭിപ്രായങ്ങളോട് യോജിക്കുന്നു .. സംവരണ തത്വം പാലിക്കപ്പെടട്ടെ ... പുരുഷ മേധാവിത്വം അവിടെയും വില്ലനാവാതിരിക്കട്ടെ ..

    ReplyDelete
  13. എന്തിനു വയ്യാ വേലിക്ക് പോകണം എന്ന കാഴ്ചപ്പാടിലേക്ക്‌ പോകുവാന്‍ മാത്രം അനുകമ്പ വറ്റിയവര്‍ ആയോ മലയാളികള്‍ ... ? അക്രമങ്ങള്‍ പലപ്പോഴും നടക്കുക ഒരു ആള്‍ക്കൂട്ടത്തിന്റെ ബലത്തിലോ ,ഇരുട്ടിന്റെ മറവിലോ ആയിരിക്കും ..ഇപ്പോള്‍ അങ്ങിനെ അല്ല സംഭവിക്കുന്നത്‌ ...ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍ , തെളിഞ്ഞ പ്രകാശത്തില്‍ ...!!!! അപ്പോള്‍ നമ്മുടെ വീട്ടില്‍ പോലും സുരക്ഷിതത്വം ഇല്ലാത്ത ഒരു കാലം അത്ര വിദൂരതാണോ ?

    ReplyDelete
  14. ഞാന്‍ ഒറ്റയ്ക്കു യാത്ര ചെയ്യുമ്പോള്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റിനു പകരം ആളുകള്‍ കുടുംബസമേതം യാത്ര ചെയ്യുന്ന ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കയറുകയാണ് പതിവ്.. ലേഡീസില്‍ ആദ്യത്തെ രണ്ട് മൂന്ന് സ്റ്റേഷനുകളില്‍ ആളുകളുണ്ടാവും അവസാനമാകുമ്പോഴെയ്ക്കും തീര്‍ത്തും വിജനമായിരിക്കും. ഒറ്റയ്ക്കൊരു കമ്പാര്‍ട്ട്മെന്റില്‍ പെണ്ണെന്നല്ല ആണും യാത്ര ചെയ്യുന്നത് അപകടമാണ്...
    ജയേട്ടന്റെ അഭിപ്രായങ്ങളോടും നിര്‍ദ്ദേശങ്ങളോടും യോജിക്കുന്നു.

    ReplyDelete
  15. ജയന്‍ പറഞ്ഞ കാര്യങ്ങളൊന്നും പ്രാക്ടിക്കലായോ പരിഹാരമായോ എനിക്ക് തോന്നുന്നില്ല. ഒന്നാമത്തെ കാര്യം ഗോവിന്ദച്ചാമിയോളം വരില്ലെങ്കിലും ചെറിയൊരു ശതമാനം ഗോവിന്ദച്ചാമിത്തം പല യാത്രക്കാരിലും ഉണ്ട് എന്ന് കുടുംബസമേതം ബസ്സിലും ട്രെയിനിലും യാത്ര ചെയ്തപ്പോള്‍ എനിക്ക് മനസ്സിലായിട്ടുണ്ട്. പലപ്പോഴും കുഴപ്പം ഉണ്ടാകുമല്ലോ എന്ന് ഭയന്ന് ഭാര്യയും മകളും എന്നോട് പറയാതെ സഹിക്കാറായിരുന്നു പതിവ്. മിക്ക അച്ഛന്മാര്‍ക്കും ഭര്‍ത്താക്കന്മാര്‍ക്കും ഈ അനുഭവം ഉണ്ടായിരിക്കും എന്ന് തന്നെ ഞാന്‍ കരുതുന്നു. സര്‍ക്കാരിനെയും പോലീസിനെയും നിയമങ്ങളെയും കുറ്റം പറഞ്ഞത്കൊണ്ടായില്ല. സമൂഹത്തിലെ പൌരന്മാര്‍ക്ക് ചില കടമകളും ഉത്തരവാദിത്വങ്ങളും ഒക്കെ ഉണ്ട്. ആളുകള്‍ ചില മൂല്യങ്ങള്‍ മുന്‍ നിര്‍ത്തി ജീവിയ്ക്കുകയും വേണം. അതൊക്കെ ഇല്ലാതെ വരുമ്പോള്‍ എല്ലാം സര്‍ക്കാര്‍ ചെയ്യണം എന്ന് പറഞ്ഞാല്‍ നടപ്പുള്ള കാര്യമല്ല. എത്രയോ രാഷ്ട്രീയസംഘടനകളും , ആത്മീയ-മത-സാംസ്ക്കാരിക സംഘടനകളും ഇവിടെ ഉണ്ടായിട്ടും അവയൊന്നും മനുഷ്യമനസ്സുകളെ സംസ്ക്കരിക്കാന്‍ ഉതകുന്നില്ല എന്നതാണ് ദു:ഖകരമായ സമകാല സത്യം. ബാഹ്യമായ ആചാരങ്ങള്‍ മാത്രമാണ് അനുഷ്ടിക്കപ്പെടുന്നത്. ആന്തരികമായി മാനവീകരണം നടക്കുന്നില്ല. സംഘടനകളും പ്രസ്ഥാനങ്ങളും പരസ്പരം വെറുപ്പ് ഊട്ടാനേ ഉപകരിക്കുന്നുള്ളു. വിദ്യാഭ്യാസമാണെങ്കില്‍ വെറും മത്സരം മാത്രമായി മാറിപ്പോയി. ചുരുക്കത്തിലെ മനുഷ്യനിലെ മൃഗത്തെ മെരുക്കി, മനുഷ്യത്വത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഇന്ന് സംവിധാനങ്ങളില്ല. ഈ കുറവ് പരിഹരിക്കാന്‍ എല്ലാ സംഘടനകളും ഒന്നിച്ച് എന്തെങ്കിലും പോംവഴി കണ്ടെത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ആശയ്ക്ക് വകയുണ്ട്. എല്ലാം സര്‍ക്കാരിനെ കുറ്റം പറയാനുള്ള ചാന്‍സായി കാണുകയാണെങ്കില്‍ രക്ഷയില്ല. നൌഷാദിന്റെ കമന്റ് അര്‍ഥമുള്ളതായി...

    ReplyDelete
  16. ഞാന്‍ ഇതേ ചോദ്യം ഇന്നലെ എന്നോട് തന്നെ ചോദിച്ചേയുള്ളൂ....എന്തിനാ ഈ ലേഡീസ് കമ്പാര്‍ട്ട്മെന്റ്....
    കേരളം വിട്ടാല്‍ ഏത് ബസ്സിലും, ട്രെയിനിലും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ആളുകള്‍ ഒരുമിച്ചു യാത്ര ചെയ്യുന്നു...അവിടെയൊന്നും ഒരു കുഴപ്പോമില്ല....
    കൂടുതല്‍ കെട്ടിത്തിരിക്കുമ്പോഴാ മതില് ചാടാനുള്ള പ്രവണത കൂടുന്നത്....
    ചിന്ത അഭിനന്ദനാര്‍ഹം.....

    ReplyDelete
  17. If we want to keep ladies compartments-mumbai first class compartment of local trains positioned at a particular cmpt number and the positions are marked on platform with separate colour. we can try the same here to keep 7&8 boogies (or near station master's office) as ladies cmpt and platform can be painted green at this position locations. no need to keep the interconnection open from 1 end to other. If platform police (pref ladies) can ensure proper closing of doors and no men entry, it will be secured (i think)

    ReplyDelete
  18. അഭിപ്രായമറിയിച്ച എല്ലാവർക്കും നന്ദി...

    കാർന്നോരുടെ നിർദേശം നല്ലതാണ്.
    വേണമെങ്കിൽ ചക്ക റെയിൽ വേയിലും കായ്ക്കും.
    വിചാരിച്ചാൽ നടപ്പാക്കാവുന്നതേ ഉള്ളൂ.

    കെ.പി.എസ്. പ്രകടിപ്പിച്ച അഭിപ്രായത്തോറ്റ് ഒരു യൊജിപ്പും ഇല്ല.

    ഞാൻ പറഞ്ഞ നിർദേശങ്ങൾ ഒന്നും പ്രാക്ടിക്കൽ അല്ല എന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് പറഞ്ഞത്?

    ഓരോ ബോഗിയിലും ആനുപാതികമായി സ്ത്രീകൾക്ക് (ബസ്സിലെ പ്പോലെ) സീറ്റ് സംവരണം ചെയ്താൽ എന്താണു കുഴപ്പം?

    നല്ല നിർദേശങ്ങൾ ഉണ്ടെങ്കിൽ അത് കെ.പി.എസ് മുന്നോട്ടു വയ്ക്കും എന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete
  19. പോസ്റ്റിൽ എഴുതാൻ വിട്ടുപോയ ഒരു സംഗതി എന്തെന്നാൽ....

    നമ്മൾ ആണുങ്ങൾ മാത്രമാണ് ഇത്തരം അക്രമങ്ങൾക്കുത്തരവാദികൾ.

    സമൂഹത്തിൽ പുരുഷന്മാർ ഉത്തരവാദിത്തത്തോടുകൂടി ആണത്തം പ്രകടിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

    കുറച്ചു വർഷങ്ങൾക്കു മുൻപ് ട്രെയിനിൽ നിലവിളിച്ചോടി വന്ന ഒരു സ്ത്രീക്കു വേണ്ടി ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചിട്ടുണ്ട്, ഞാൻ .... അന്നു ചിലർ നിരുത്സാഹപ്പെടുത്തി എങ്കിലും.

    എന്നാൽ ഈ സംഭവത്തിൽ അതുണ്ടായില്ല. അതിനു മുതിർന്ന ഒരു യുവാവിനെ സഹയാത്രികർ നിരുത്സാഹപ്പെടുത്തിയത്രേ!

    ReplyDelete
  20. ട്രയിനിലെ പരിഷ്കാരങ്ങളും ഒന്നും എന്റെ മനസ്സില്‍ ഇപ്പൊ ഇല്ല.... ഫസ്റ്റ് ഈസ്‌ ഫസ്റ്റ് ...
    ഗോവിന്ദചാമി എന്ന ക്രിമിനലിനെ ഏറ്റവും മാതൃകാപരമായി ശിക്ഷിക്കണം.. എത്രയും പെട്ടെന്ന്.. കഴിയുമെങ്കില്‍ പരസ്യമായി തന്നെ ശിക്ഷ നടപ്പാക്കുകയും വേണം.
    മാതൃകാ പരം എന്നാല്‍ അവിയല് പോലത്തെ തടവോ പിഴയോ ഒന്നും അല്ല...സൌദിയിലോ മറ്റോ കൊടുക്കുന്നത് പോലെ ഉള്ള ശിക്ഷ തന്നെ. കഴിയുമെങ്കില്‍ പൊതു റോഡില്‍ ഇറക്കി വിട്ടിട്ടു കല്ലെറിയാനുള്ള അധികാരം താല്‍ക്കാലികമായി ജനങ്ങള്‍ക്ക്‌ കൊടുക്കണം.ആ ശിക്ഷ തന്നെ വലിയൊരു പരിഷ്കാരമാണ്.

    ReplyDelete
  21. :-( ഇങ്ങനെ ഒരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍,കയ്യുള്ളതും ഇല്ലാത്തതുമായ എല്ലാ കാട്ടാളന്മാരില്‍ നിന്നും നമ്മുടെ പെങ്ങന്മാരെ രക്ഷിക്കാന്‍,ദയവു ചെയ്തു മൌനം വെടിയൂ...

    ReplyDelete
  22. ഇവനെയൊക്കെ അരിഞ്ഞരിഞ്ഞ് നല്ല കാന്താരി മുളക് തേച്ച് തേച്ച്……..
    കൊല്ലരുത്. കുറച്ച് നാൾ “…..“ അതിൽ തന്നെ തേച്ച് പിടിപ്പിക്കണം
    ഇതിനെക്കെ അതാണ് പരിഹാരം(ഒരു പരിധിവരെ)

    ReplyDelete
  23. നമ്മുടെ സഹോദരിമാർക്കും ഭാര്യമാർക്കും മക്കൾക്കുമെല്ലാം ഇനിയും ഇതുപോലെ പലതും അനുഭവിക്കേണ്ടിവരില്ലെന്ന് ആർകാണു ഉറപ്പ് പറയാൻ കഴിയുക്. അത്തരം സുരക്ഷയും ക്രമീകരണങ്ങളും നടപ്പിലാക്കാൻ ആർജ്ജവവും തന്റേടവുമുള്ള ഭരണാധികാരികൾ ഇനിയുമിവിടെ ജനിച്ചിട്ടുവേണം.

    1) പരമാവധി സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുക, 2)ഇത്തരം കൃതിങ്ങൾക്ക് മുതിരുന്നവർക്ക് കഠിന(അർഹ്ഹമായ) ശിക്ഷ നല്കുക. 3)സ്വയം സുരക്ഷിതാവസ്ഥ കൈവരിക്കുക തുടങ്ങിയ കാര്യങ്ങളല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ല.
    ഇതിൽ ഒന്നാമത്തെ കാര്യം നടപ്പിലാക്കണമെങ്കിൽ ഇവിടുത്തെ അധികാരി വർഗ്ഗം കണ്ണു തുറക്കണം. അതെന്തായാലും പെട്ടന്നുണ്ടാവുമെന്ന് തോന്നുന്നില്ല. പിന്നെ രണ്ടാമത്തെ കാര്യത്തെ കുറിച്ച് ചർച്ചചെയ്യേണ്ട ആവശ്യമുണ്ടൊ? എത്ര സ്ത്രീപീഠനക്കേസ്സുകളിൽ ഇവിടെ അർഹമായ ശിക്ഷ നൽകാൻ നമ്മുടെ നീതിന്യായ സംവിധാനത്തിനും നിയമ വ്യവസ്ഥക്കും കഴിഞ്ഞിട്ടുണ്ടു? ഇനി നമുക്ക് ചെയ്യാൻ കഴിയുന്നത് സ്വയം സുരക്ഷിതരാവുക എന്നതാണു. ഇതാണു ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടത്. ഒരു ചെറു കാറ്റുവീശിയാൽ പോലും ആണായിപ്പിറന്നവരുടെ മേക്കിട്ട് കേറുന്ന ഫെമിനിസ്റ്റുകൾ പറയുന്നതുപോലെ നമ്മുടെ പാവം പെൺകുട്ടികൾക്ക്, എന്തും ചെയ്യാൻ മടിയില്ലാത്ത നികൃഷ്ട ജീവികളുടെ നേർക്കുനേർ നിന്ന് യുദ്ധം ചെയ്യാനുള്ള ശക്തിയുണ്ടൊ? അവർ മനസ്സിലാക്കിയപോലെ ‘പെണ്ണിനെ ആണാക്കാനുള്ള’ ശ്രമമല്ല വേണ്ടത്. ഇത്തരം വാദഗതികളല്ല നമുക്കാവശ്യം. പൂർണ്ണ സുരക്ഷിതത്വവും ബഹുമാനാദരവുകളും സ്ത്രീകൾക്ക് ലഭ്യമാക്കേണ്ടതുണ്ടു. ഒരു കാട്ടാളന്റേയും കാമാർത്ഥിക്കു മുമ്പിൽ നമ്മുടെ സഹോദരിമാർ അകപ്പെട്ടുപോകരുത്. ഇതിനുള്ള വഴികളാണു നാം കണ്ടെത്തേണ്ടത്.

    വളരെ സുപ്രധാനവും അത്യാവശ്യവുമായ ചർച്ചക്ക് തുടക്കം കുറിച്ചതിനു ഹൃദ്യമായ നന്ദി...

    ReplyDelete
  24. സ്ത്രീകൾക്ക് സീർ സംവരണം എന്ന അഭിപ്രായം പ്രായോഗികതയുള്ള ഒരു പരിഹാ‍രമായി തോന്നുന്നു.

    ReplyDelete
  25. ഒരു മനുഷ്യനല്ല ,ഒരു ആള്‍ക്കൂട്ടമാണ് നിസ്സംഗത അല്ലെങ്കില്‍ ഉദാസീനത കാണിച്ചത് ..അതും ഒരു ഒറ്റക്കയ്യന്റെ വ്യക്തമായും എതിര്‍ക്കപ്പെടേണ്ട കുറ്റ കൃത്യത്തിനു മുന്‍പില്‍ ...നമ്മള്‍ അഭിമാനത്തോടെ ഉയര്തിക്കാനുന്ന ഒരു സംസ്കാരം തകര്‍ന്നു വീഴുന്നതിന്റെ സൂചനയാണ് ഈ ആള്‍ക്കൂട്ടത്തിന്റെ നിസ്സംഗതക്ക് മുന്നില്‍ വായിചെടുക്കേണ്ടത് ..ട്രെയിന്‍ യാത്രകളില്‍ മാത്രമല്ല സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീത്വം സംരക്ഷിക്കപ്പെടണം ..അതിനു മുന്‍കൈ എടുക്കേണ്ടത് അമ്മ പെങ്ങമ്മാരും ,ഭാര്യയും മക്കളും ഉള്ള പുരുഷന്മാര്‍ ആകണം

    ReplyDelete
  26. ഒരാഴ്ച നമ്മളിതൊക്കെ പറയും ജയേട്ടാ... നാളെ വേറൊരു കാര്യം കിട്ടിയാല്‍ അതിന്‍റെ പുറകിലായിരിക്കും ആളുകള്‍ ..!!

    ജയേട്ടന്‍ പറഞ്ഞതിനെയൊന്നും നിഷേധിക്കുന്നില്ല.. സത്യവുമാണ്... പക്ഷേ.. ഏതെങ്കിലും ഒരു രാഷ്ട്രീയ-ജാതി-മത-വര്‍ഗ്ഗ-നിറവ്യത്യാസങ്ങളെ കുറിച്ച് ഒരു വാഗ്വാദമോ.. തല്ലോ അവിടെ നടക്കുകയാണേല്‍ പക്ഷം ചേരാനും.. തല്ലാനും കൊല്ലാനും ഇവരില്‍ ഭൂരിഭാഗം പേരും സംഘടിക്കും...!!! ജീവനു വേണ്ടി മനുഷ്യന്‍ കരയുമ്പോള്‍ തിരിഞ്ഞു നോക്കുന്നുപോലുമില്ല..!!സ്വന്തം അമ്മയോ.. പെങ്ങളോ.. ഭാര്യയോ.. അനിയത്തിയോ...ആണെങ്കില്‍ അവര്‍ ഇതുപോലെ നിശ്ശബ്ദരായി... സഹായിക്കാന്‍ വരുന്നവരെ കൂടി നിരുത്സാഹപ്പെടുത്തുമായിരുന്നോ..?

    ഇല്ല.. വായ് കൊണ്ടു പറയുമ്പോള്‍ .. എത്ര ഹൃദയവിശാലതയുള്ള ആളുകള്‍ എന്ന് നമ്മള്‍ നോക്കി നിന്നേക്കാം.. പക്ഷേ.. നേരിട്ട് കാണുമ്പോഴോ.. അല്ലെങ്കില്‍ എന്തെങ്കിലുമനുഭവമുണ്ടാവുമ്പോഴോ.. എത്ര പേര്‍ പ്രതികരിക്കുന്നു... അല്ലെങ്കില്‍ പ്രതികരിക്കും........?അതിപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി..

    പെണ്ണായാലും സ്വന്തം ജീവനും മാനവും സ്വയം രക്ഷിക്കണം എന്ന സന്ദേശമാണ് ഇതിലൂടെ എല്ലാവരിലേക്കുമെത്തുന്നത്....!!!!
    ഒരുപക്ഷേ.. വ്യത്യസ്ഥമായ അഭിപ്രായങ്ങളുമായ് ഒരുപാട് പേരെ ഇവിടെ കണ്ടേക്കാം..

    പക്ഷേ.. മനസ്സാക്ഷിയെ വഞ്ചിക്കാത്ത എത്ര അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടറിയുക തന്നെ വേണം.......!!

    ReplyDelete
  27. രാവിലെ "ഒരു ഇല" യുടെ പോസ്റ്റ്‌ വായിച്ചപ്പോളാണ്
    ആ കുട്ടി മരിച്ച വിവരം അറിഞ്ഞത്.ബാലാല്കാരങ്ങള്‍ക്ക്
    അന്ത്യം ഇല്ല.ദുബായില്‍ നാല് വയസ്സുകാരി.ബാലാല്കാരികള്‍
    രണ്ടു മലയാളികളും ഒരു അന്ധ്രകാരനും.(നല്ല യോജിപ്പ്)..
    നിയമം വീണ്ടും ശക്തം ആകണം.എന്ത് തെറ്റ് ചെയ്താലും നിയമത്തിന്റെ തല നാരിഴ കീറി കുറ്റവാളികള്‍ രക്ഷപെടുന്ന ലോകത്ത് അവ വീണ്ടും പ്രലോഭനം ആണ് കൊടുക്കുക
    ഇത്തരക്കാര്‍ക്ക്. ജയേട്ടന്റെ നിര്‍ദേശങ്ങള്‍ സ്വഗാതാര്‍ഹം ആണ്.അധികാരികല്ല്ക് വേണ്ട രീതിയില്‍ ഈ nirdeshangal
    ഒരു കൂട്ടായ രീതിയില്‍ നല്‍കാന്‍ എന്തെങ്കിലും ചെയ്യുക.കേന്ദ്ര മന്ത്രിമാര്‍ കേരളത്തിനു വേണ്ടുവോളം ഉണ്ടല്ലോ!!!

    ReplyDelete
  28. ജയേട്ടാ..നല്ല ചിന്ത.
    ആ ദുഷ്ടനെ എല്ലാരും പറഞ്ഞതു പോലെ ഇഞ്ചിഞ്ചായി കൊല്ലണം...
    അതും പെട്ടെന്നാവരുത്...ദിവസങ്ങളോ ആഴ്ചകളോ എടുത്ത് വേദന എന്തെന്ന് അവനെ മനസ്സിലാക്കിച്ച് കൊല്ലണം...

    ReplyDelete
  29. ആ ദുഷ്ടനെ എല്ലാരും പറഞ്ഞതു പോലെ ഇഞ്ചിഞ്ചായി കൊല്ലണം.. അയാളോരു രോഗിയാണെന്നേ ഞാന്‍ പറയുകയൊള്ളൂ... ഒരു പെണ്ണിനെ കൊന്നതിന് ഇയാളെ ഇങ്ങനെയൊക്കെ ശിക്ഷിക്കണമെങ്കില്‍.. ഒരുനാടിനെ മൊത്തം ഇതിലും പ്രാകൃതമായില്‍ കൊന്നുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിലെ രാഷ്ടീയ നേതാക്കളെ എന്ത് ചെയ്യണം... ഏയ് എമാന്മാരുടെ കുറ്റം തെളിയിക്കാന്‍ പറ്റിയിട്ടില്ലാ... അല്ലേ :) ഇത് പറഞ്ഞതിന് എന്റെ അമ്മയേയും പെങ്ങന്മാരേയും ദ്രോഹിക്കാന്‍ വരല്ലേ!

    ReplyDelete
  30. രണ്ടു കാരിയങ്ങള്‍..
    ഇതിലെ പ്രതിയെ കുറിച്ച് എനിക്കധികം അറിയില്ല. എങ്കിലും, ഒരു മാനസിക രോഗിയാണെന്ന് ഏതാണ്ട് ഉറപ്പിച്ചു പറയാം. വെറുമൊരു ഞരമ്പ്‌ രോഗി ഒരിക്കലും ഇത്രയും ഹീനമായ ഒരു കൃത്യം ചെയ്യില്ല. മാനസിക രോഗങ്ങളെ നിര്‍ണയിക്കാനും രോഗികളെ ചികിത്സിക്കാനുമുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ വളരെ പരിതാപകരമാണ്. ഒരു സമൂഹത്തിന്റെ അളവുകോല്‍ മാനസിക രോഗികളോടുള്ള അതിന്റെ സമീപനമാനെനു ഞാന്‍ ഒരു പരിധി വരെ വിശ്വസിക്കുന്നു.
    ഒരുപാടു നന്മാകുലുള്ള ഒരു സംസ്കാരമാണ് നമ്മുടേതെന്നു നമ്മളെല്ലാം അഭിമാനിക്കുന്നു. എന്കില്ലും, ആപത്തില്‍ പെട്ട ഒരു സ്‌ത്രീയെ സഹായിക്കാന്‍ പോലും നമ്മള്‍ പലപ്പോയും മടി കാട്ടുന്നു. കാലക്രമേണ ഇത്തരം മൂല്യങ്ങള്‍ കുറഞ്ഞു വരുന്നതായും ഞാന്‍ കണ്ടു വരുന്നു. ഈ മൂല്യച്യുതി കേരളത്തിലെത് പോലെ ഒരിടത്തും ഈ അളവില്‍ ഞാന്‍ കണ്ടിട്ടില്ല. എനിക്കിപ്പോള്‍ മലയാളീ എന്നാ നിലയില്‍ വലിയ അഭിമാനമൊന്നും ബാക്കിയില്ല തന്നെ. മലയാളിയുടെ നന്മകള്‍ എവിടെ എങ്ങനെ നഷ്ടപെടുന്നുവെന്നു എനിക്കിനിയും മനസ്സിലായിട്ടില്ല..
    ജയന്‍, സാമൂഹ്യ പ്രശ്നങ്ങള കുറിച്ച് ദയവായി ഇനിയും എഴുതുക. ആശംസകള്‍.

    ReplyDelete
  31. ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. ഇത് കേവലം മറ്റൊരു പൊസ്റ്റ് ആകരുത്, എന്നാഗ്രഹിക്കുമ്പോഴും അങ്ങനെ ആകാനുള്ള സാദ്ധ്യതയാണ് കൂ‍ടുതല്‍. കാരണം എത്ര സഹോദരികള്‍, സഹോദരന്മാര്‍, അച്ഛന്മാര്‍, ഭര്‍ത്താക്കന്മാര്‍, എവിടെയൊക്കെ പബ്ലിക്കില്‍ ഇതിന്റെ പേരില്‍ പ്രതിഷേധ സ്വര്‍മുയര്‍ത്തി? നിസ്സരമായ് ഒരു ചോദ്യം എല്ലാവരോടൂം. ഇതില്‍ പ്രതിഷേധിച്ച് നീതി ലഭിക്കുന്നതിനു വേണ്ടി ഒരു പ്രതിഷേധം നാട്ടില്‍ ഒരുക്കിയാല്‍, എത്ര പേരതില്‍ പങ്കുചേരും?

    ‘ഓ ഭഗവനേ എനിക്കൊന്നും പറ്റിയില്ലല്ലോ, എന്റെ വീട്ടുകാരിക്കൊന്നും പറ്റിയില്ലല്ലോ?’ എന്നുള്ള ആത്മ സംതൃപ്തിയില്‍ സായൂജ്യമടഞ്ഞ്, ഇതൊന്നും എന്റെ ഉത്തരവാദിത്തമല്ല, പോലീസിന്റ് ഉത്തരവാദിത്ത്മാണ്, അഥവാ പാപഭലമാണ്.മുജന്മദോഷമാണ്, ഇങ്ങനൊക്കെയല്ലേ ഇപ്പോഴും പറയുക. അങ്ങനെയുള്ള ഒരു കേരള സമൂഹത്തെയാണ് എനിക്കറിവ്, ഇപ്പോള്‍ എന്തെങ്കിലും മാറ്റമുണ്ടായോ എന്നറിയാന്‍ ചോദിക്കയാണ്.

    സുകുമാരന്‍ മാഷു പറഞ്ഞ പല കാര്യങ്ങളോടൂം യോജിക്കാതിര്‍ക്കാന്‍ കഴിയുന്നില്ല. ഡോക്ടറൂ പറയുന്നതിലും പ്രായോഗികതയുണ്ട്. പക്ഷെ ഡോക്റ്റ്രേ ഈ പൊതു ബോഗിയിലെ മാന്യന്മാരില്‍ നിന്നുള്ള ശല്യത്തില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനല്ലേ ഈ സ്ത്രീ ബോഗികള്‍ ഉണ്ടാക്കിയത്.

    മന്‍സിലുള്ളതൊക്കെ എഴുതിയാല്‍ ഒത്തിരി നീണ്ടുപോകും. ഒരു കാര്യം കൂടീ എഴുതി നിര്‍ത്തട്ടെ. സെന്റ് സേവ്യേഴ്സ് കോളജിലെ പെണ്‍കുട്ടികള്‍ അധിക്ഷേപം പറഞ്ഞവനെ പൊതിരെ തല്ലി കൊല്ലാക്കൊല ചെയ്തു എന്നു കേട്ടു. മിടുക്കികള്‍. നേരില്‍ കണ്ടിരുന്നെങ്കില്‍ ഒരു ‘വെല്‍ ഡണ്‍’ പറയാമായിരുന്നു.:)

    ReplyDelete
  32. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു മൌന ജാഥയില്‍ പങ്കെടുത്തത്. ഇന്ന്, സൌമ്യയ്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച്, അവളനുഭവിച്ച ദു:സ്ഥിതിയോടു ആവും വിധം രോഷംകൊണ്ട്, ഈ മൌനം മുറിഞ്ഞുള്ള പ്രതികരണങ്ങള്‍ ആണ് ആവശ്യം എന്ന് തിരിച്ചറിഞ്ഞ്..
    നടുക്കം മാറാത്ത വാര്‍ത്ത ആഴത്തില്‍ നോവിക്കുന്നു ഇപ്പോളും. ജീവിക്കാനുള്ള അവകാശം എന്നത് എത്ര അര്‍ത്ഥവാത്തായ ഒരു പ്രയോഗമാണ് എന്നോര്‍ത്തു.
    യാത്രകളെ പേടിയോടെയല്ലാതെ എങ്ങനെ സമീപിക്കും എന്നറിയുന്നില്ല. തീവണ്ടി യാത്രകളോടുള്ള പ്രണയം നഷ്ട്ടപ്പെടുന്നു.

    ഇവിടെ പറഞ്ഞവ തീര്‍ച്ചയായും നല്ല നിര്‍ദ്ദേശങ്ങള്‍ ആണ്.

    നന്ദി.

    ReplyDelete
  33. നമ്മ മലയാളികൾ ഈ വാർത്തയുടെ ചൂടാറും വരെ കുറെ സഹതാപവും ,വീറും,പ്രതികരണങ്ങ്ളുമൊക്കെ നടത്തുമെങ്കിലും..

    വീണ്ടും കാര്യങ്ങൾ തഥൈവ തന്നെ.

    ഇത്തരം പീഡനക്കാരെ നിയമത്തിന് വിട്ടുകൊടുക്കാതെ നാട്ടുകാർ ഒന്നിച്ച് ചേർന്ന് നാല് തവണയെങ്കിലും പല സ്ഥലത്തും വെച്ച് ,ഇവരെയൊക്കെ ശരിക്കും കൈകാര്യം ചെയ്ത് ശിക്ഷ നടപ്പാക്കിയാൽ ,അഞ്ചാമത് പീഡിപ്പിക്കുവാൻ പോകുന്നവനെങ്കിലും ഒരു ഉൾഭയം ഉണ്ടാകും...!

    ReplyDelete
  34. എന്തെങ്കിലും സംഭവം കഴിഞ്ഞാല്‍ അതിന് പിന്നിലെ ഓട്ടം ഒരു നേട്ടവും ഇല്ല. ക്രിമിനലുകള്‍ വിലസുകയല്ലാത്ത നിയമ വിധി നമ്മുടെ നാട്ടില്‍ ഉണ്ടോ ..? അപകടം സംഭവിക്കും മുന്‍പ് ആ കുട്ടി വിളിച്ചു കരഞ്ഞപ്പോള്‍ ഒരു മനുഷ്യര്‍ പോലും പ്രതികരിച്ചില്ല
    ഈ ലോകം ദൈവത്തിനല്ലാതെ നന്നാക്കാന്‍ ഒക്കില്ല. മരിച്ചു കഴിഞ്ഞു ഇനി പറഞ്ഞിട്ട് എന്തിന് വെറും പാഴ് വാക്കുകള്‍ ആ ദുഷ്ട്ടനെ കുറേ കഴിയുമ്പോള്‍ വെറുതെയും വിടും അതാണല്ലോ നമ്മുടെ ഭരണത്തിന്‍റെ രീതി ഇങ്ങനേ ദാരുണമായ എത്ര സംഭവങ്ങള്‍ കഴിഞ്ഞു അതെല്ലാം ചെയ്ത കശ്മലന്മാര്‍ ഇന്നും ജീവിക്കുന്നു ആരെയും കൊല ചെയ്തില്ല അത് പോലെ കുറച്ചു കഴിഞ്ഞു ഇതും മറക്കും. ഇനി ഇങ്ങനേ സംഭവിക്കാതിരിക്കാന്‍ നമ്മുടെ മക്കളെ നമ്മള്‍ സുക്ഷിക്കുകയും മറ്റുള്ളവര്‍ക്ക് ഇങ്ങനേ വല്ലതും സംഭവിക്കാതിരിക്കാന്‍ ഓരോരുത്തരും പ്രവര്‍ത്തിക്കുകയും ചെയ്യുക
    ജയേട്ടന്റെ പോസ്റ്റ്‌ നല്ലത് കുറേ കാര്യങ്ങള്‍ പറഞ്ഞു

    ReplyDelete
  35. http://indiaheritage1.blogspot.com/2011/02/blog-post.html

    http://indiaheritage1.blogspot.com/2011/02/blog-post.html?showComment=1297096689067#c1165110714460469525

    ReplyDelete
  36. അറിയില്ല എന്തു പറയണമെന്ന്. പ്രജ്ഞ മരവിച്ചിരിക്കുകയാണ് :(

    ReplyDelete
  37. ട്രെയിൻ യാത്ര പാടില്ല എന്ന് അദ്ദേഹം എപ്പോഴും പറയും. ട്രെയിനിലെ പോകൂ, എന്ന് പറയുന്ന മകളുടെ ഭാഗമാണ് ഞാൻ. അവളെ യാത്രയയക്കാൻ കണ്ണൂർ റെയിൽ‌വെ സ്റ്റേഷനിൽ എത്തി, തിരക്കുള്ള ലേഡീസ് കമ്പാർട്ട്മെന്റിൽ കയറി അവൾ ഇരിക്കുന്നത് നോക്കി ട്രെയിൻ പോകുന്നതുവരെ സ്റ്റേഷനിൽ നിൽക്കും. ഇനി ട്രെയിൻ യാത്ര പോകാനും അയക്കാനും പേടിയാവുന്നു.

    ReplyDelete
  38. പെണ്മക്കള്‍ പുറത്ത് പോയി തിരിച്ചുവരുന്നത് വരെ എന്നെപ്പോലുള്ള ഉമ്മമാരുടെ മനസ്സില്‍ തീയാണ്.
    അതിനെ ശരിവെക്കുന്നതായിരുന്നു ഇപ്പോള്‍ കഴിഞ്ഞ ഭയാനകമായ സംഭവം.
    ഒരു കുട്ടിക്കും ഇങ്ങനെയൊരു ഗതി വരുത്തല്ലേ എന്ന് മനം നൊന്തു പ്രാര്‍ഥിച്ചുപോയി.
    നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹാമാണ്.
    ലേഡീസ് compartment മധ്യഭാഗത്ത്‌ ആകുന്നത് ഒരു പരിധി വരെ അപകടങ്ങള്‍ തടയാനുതകും.
    ആ മാതാപിതാക്കളുടെ കണ്ണീരില്‍,വേദനയില്‍.. നോവുന്ന മനസ്സോടെ ഞാനും പങ്കു ചേരുന്നു.

    ReplyDelete
  39. എനിക്ക് നല്ല നിര്‍ദ്ദേശങ്ങളുണ്ട്. അതില്‍ ഒന്ന് ഇപ്പോള്‍ തന്നെ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ലേഡീസ് കമ്പാര്‍ട്ട്മെന്റ് ട്രെയിനിന്റെ മധ്യഭാഗത്ത് ആക്കുക എന്നതാണത്. അത് എളുപ്പവും പ്രായോഗികവും താരതമ്യേന സ്ത്രീകള്‍ക്ക് സുരക്ഷിതവുമാണ്. ലേഡീസ് കമ്പാര്‍ട്ട്മെന്റ് നിര്‍ത്തലാക്കാനേ പാടില്ല. ഇന്ന് എത്രയോ സ്ത്രീകള്‍ സുരക്ഷിതമായി യാത്ര ചെയ്യുന്നത് അത് ഉള്ളത്കൊണ്ടാണ്. പിന്നെ ബസ്സിലെ പോലെ ട്രെയിനില്‍ സ്ത്രീകള്‍ക്ക് സീറ്റ് റിസര്‍വേഷന്‍ പ്രായോഗികമല്ല. ഒരിക്കലും നടക്കാത്തത്കൊണ്ട് അതിന്റെ അപ്രായോഗികത വിവരിച്ച് സമയം മെനക്കെടുത്തുന്നില്ല.

    എനിക്കുള്ള മറ്റൊരു നിര്‍ദ്ദേശം തീവണ്ടികളില്‍ സെക്യൂരിറ്റിക്ക് ആവശ്യമായ പോലീസുകാരെ നിയമിക്കുക എന്നതാണ്. അതും ആഭ്യന്തര മന്ത്രി പറഞ്ഞിട്ടുണ്ട്. ആ പറച്ചില്‍ പക്ഷെ സന്ദര്‍ഭത്തിന്റെ ചൂടില്‍ ഉരുവിടുന്ന പതിവ് ഭംഗിവാക്കുകളാണ്. മന്ത്രി ഇപ്പോള്‍ തന്നെ അത് മറന്നുകാണും. അത് നടപ്പിലാക്കാന്‍ ജനങ്ങള്‍ സമ്മര്‍ദ്ധം ചെലുത്തണം. എങ്കിലേ നടക്കൂ. അല്ലെങ്കില്‍ മറ്റൊരു സൌമ്യ കൊല്ലപ്പെടുന്നത് വരെ മിണ്ടാതിരിക്കും. റെയില്‍‌വേ സ്റ്റേഷനും തീവണ്ടികളും എല്ലായ്പ്പോഴും പിടിച്ചുപറിക്കാരുടെയും സാമൂഹ്യവിരുദ്ധരുടെയും വിഹാരരംഗമാണ്. അപ്പോള്‍ ട്രെയിനിലെയും റെയില്‍‌വേ സ്റ്റേഷനിലെയും സുരക്ഷിതത്വം സെക്യൂരിറ്റിക്കാരുടെ ചുമതലയാക്കണം.

    പ്രധാനപ്പെട്ട മറ്റൊരു നിര്‍ദ്ദേശം കള്ളന്മാരുടെയും പിടിച്ചുപറിക്കാരുടെയും ശിക്ഷ കര്‍ശനമാക്കണം എന്നതാണ്. ഏത് പെരുങ്കള്ളനെയും പിടിച്ചാല്‍ അടുത്ത ആഴ്ച തന്നെ ജാമ്യത്തിലിറങ്ങി വീണ്ടും തൊഴിലില്‍ ഏര്‍പ്പെടുന്നതാണ് കാണുന്നത്. ഒരു കള്ളനെ പിടിക്കുമ്പോള്‍ അയാള്‍ മറ്റ് എത്രയോ കേസില്‍ പ്രതിയാണെന്ന് പത്രങ്ങളില്‍ കാണുന്നു. ആ കേസിലും അയാള്‍ ജാമ്യത്തില്‍ ഇറങ്ങുന്നു. പ്രൊഫഷനല്‍ കള്ളന്മാര്‍ക്ക് ലീവ് കിട്ടുന്ന പോലെയാണ് അല്പദിവസത്തെ ജയില്‍ വാസം. അത്കൊണ്ട് ആദ്യത്തെ പിടുത്തത്തില്‍ തന്നെ കള്ളന്മാര്‍ക്ക് ജാമ്യം കിട്ടരുത്. ആദ്യകേസില്‍ തന്നെ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ ശിക്ഷ കിട്ടണം. അപ്പോള്‍ കളവ് നില്‍ക്കും. കള്ളന്മാരെ നല്ല മനുഷ്യനാക്കാനല്ല ഇപ്പോഴത്തെ നിയമം സഹായിക്കുന്നത്, പെരുങ്കള്ളനാക്കാണ്. കള്ളന്മാരോട് ഒരു ദയയും സൌജന്യവും നിയമവും സമൂഹവും കാണിക്കരുത്. പണി എടുത്ത് ജീവിയ്ക്കാന്‍ സമൂഹത്തിലേ ഓരോ അംഗവും ശീലിക്കേണ്ടതുണ്ട്.

    മറ്റുള്ളവര്‍ക്ക് ആപത്തോ അപകടങ്ങളോ വരുമ്പോള്‍ സഹായിക്കാനുള്ള സന്നദ്ധത ഉണ്ടായാലേ അവനവനും ഇവിടെ സുരക്ഷിതനാകൂ എന്ന ബോധം എല്ലാവരിലും ഉണ്ടാക്കലും പ്രധാനമാണ്. ഇതിനെല്ലാം ഒരു മൂവ്മെന്റ് വേണം. താല്‍ക്കാലിക രോഷപ്രകടനങ്ങള്‍ കൊണ്ടും ചര്‍ച്ചകള്‍ കൊണ്ടും കാര്യമില്ല. പൂ‍ച്ചയ്ക്കാര് മണി കെട്ടും എന്ന പ്രശ്നവുമുണ്ട്.

    ReplyDelete
  40. ജയന്‍ ശരിയായ കുറെ കാര്യങ്ങളാണ് പറഞ്ഞത്. പലപ്പോഴും ലേഡീസ് കംമ്പാര്‍ട്ടുമെന്‍റില്‍ കേറുമ്പോള്‍ ഞാന്‍ചിന്തിച്ചിട്ടുള്ള കാര്യമാണിത്. ഇതൊരറ്റപ്പെട്ട സംഭവമായിരിക്കാം. ട്രെയിനില്‍ യാത്രക്കാരുടെ സുരക്ഷ പ്രത്യേകിച്ചും സ്ത്രീകളുടെ സുരക്ഷയ്ക്ക് റെയില്‍വെ ഒന്നും ചെയ്യുന്നില്ല. സ്ത്രീകളുടെ കംമ്പാര്‍ട്ടുമെന്‍റില്‍ അവര്‍ തനിയെ യാകുമ്പോള്‍ ഇതേപോലെ ആഭാസന്‍മാര്‍ കേറി വിലസാറുണ്ട്. ഇത് ഇപ്പോള്‍ കുറെ ബഹളം ഒക്കെ
    ഉണ്ടാക്കീട്ട് വീണ്ടും ചങ്കരന്‍ തെങ്ങേലാകും.

    ReplyDelete
  41. ജയേട്ടന്‍ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു...

    ഞാന്‍ പന്ത്രണ്ടു വര്‍ഷത്തോളം ട്രെയിനില്‍ യാത്ര ചെയ്തിരുന്ന ഒരു വ്യക്തിയാണ്... ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ പലപ്പോഴും കയരില്ലായിരുന്നു.. അതിന്റെ കാരണം തന്നെ ഇറങ്ങേണ്ട സ്റെഷനില്‍ എത്തുമ്പോള്‍ പ്ലാറ്റ് ഫോമിനു പുറത്തു കിടക്കുന്ന ബോഗിയില്‍ നിന്ന് തൂങ്ങി ഇറങ്ങാനുള്ള ബുദ്ധിമുട്ട് കാരണം തന്നെ.. മാത്രവുമല്ല പുരുഷന്മാര്‍ ഇറങ്ങുന്ന അത്രേം വേഗത്തില്‍ സ്ത്രീകള്‍ക്ക് ഇറങ്ങാനും കഴിയില്ല.. അപ്പോഴേക്കും ട്രെയിന്‍ പുറപ്പെട്ടു പോവുമോ എന്നുള്ള പേടിയും...

    എല്ലാ ബോഗികളിലും സ്ത്രീകള്‍ക്കായി സീറ്റുകള്‍ വേര്‍തിരിക്കുക.. ഇത് തന്നെയാണ് ഇതിനൊരു പ്രതിവിധി... ഏകദേശം പതിനെട്ടു സീറ്റുകള്‍ സ്ത്രീകള്‍ക്കായ് മാറ്റുമ്പോള്‍ അവിടെ സ്ത്രീകളോട് ആരും മോശമായ് പെരുമാറും എന്നാ പേടിയും വേണ്ട.. അങ്ങിനെ ഉണ്ടായാല്‍ തന്നെ സഹായത്തിനു നല്ല മനസ്സുള്ള പുരുഷന്മാര്‍ അവിടെ തീര്‍ച്ചയായും ഉണ്ടാകും...

    റെയില്‍വേ ഈ സൗകര്യം എത്രയും പെട്ടെന്ന് നടപ്പിലാക്കട്ടെ....

    ReplyDelete
  42. ബസ്സിലും ട്രെയിനിലും വിമാനത്തിലും അങ്ങേയറ്റം സുരക്ഷിതമെന്ന് നമ്മൾ ഭാവിയ്ക്കുന്ന വീടുകളിലുമെല്ലാം ഒരേ പോലെ സ്ത്രീകൾക്ക് ഈ ഗതികേട് നേരിടേണ്ടി വരാറുണ്ട്. പുറത്തറിയാത്തത് സംഭവിച്ചിട്ടില്ല എന്ന് കരുതുവാൻ നമ്മൾ മിടുക്കരുമാണ്.
    സ്ത്രീകൾ പീഡനം പീഡനം എന്ന് നിലവിളിയ്ക്കുന്നുവെന്ന് പുച്ഛിച്ച് കണ്ണടച്ചിരുട്ടാക്കുവാനും നമുക്ക് കഴിയുന്നതുകൊണ്ട് കാതു തുളയ്ക്കുന്ന നിലവിളി കേൾക്കാതിരിയ്ക്കാൻ മൊബൈലോ അല്ലെങ്കിൽ വാക്മാനോ ചെവിയിൽ തിരുകാനും എല്ലാവരും തയാറാണ്.

    ജയൻ എഴുതിയ രണ്ട് വരികൾ ഒത്തിരി വേദനാജനകമായ അനുഭവങ്ങളെ പരിചയപ്പെട്ട അതീവ സാധാരണക്കാരിയായ ഒരു സ്ത്രീ എന്ന നിലയിൽ എന്നെ ആശ്വസിപ്പിയ്ക്കുന്നു.

    “നമ്മൾ ആണുങ്ങൾ മാത്രമാണ് ഇത്തരം അക്രമങ്ങൾക്കുത്തരവാദികൾ.

    സമൂഹത്തിൽ പുരുഷന്മാർ ഉത്തരവാദിത്തത്തോടുകൂടി ആണത്തം പ്രകടിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.“

    സൌമ്യ എന്നെ എന്നും വേദനിപ്പിച്ചുകൊണ്ടിരിക്കും........

    ReplyDelete
  43. പ്രതികരണങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങിയ ഉശിരന്‍ പോസ്റ്റ് മാഷേ...!!
    അഭിനന്ദനങ്ങള്‍!!!

    ReplyDelete
  44. ആര്‍ക്കും ആരെയും രക്ഷിക്കാന്‍ ആകാത്ത, മനസ്സില്ലാത്ത ഒരു കാലം.
    http://firefly-talks.blogspot.com/2011/02/blog-post.html 
    സ്ത്രീകള്‍ ചെറുത്തു നില്‍ക്കാന്‍ പഠിക്കട്ടെ.

    ReplyDelete
  45. മനുഷ്യനും മൃഗവുമല്ലാത്ത കുറെ ജന്തുക്കൾക്ക് വളരാൻ പറ്റിയ ഇടങ്ങളിലൊന്നാണ്‌ നമ്മുടെ നാട്. അതിനാൽ മറ്റുള്ള ഇടങ്ങളിൽ നിന്നും ഇവിടേക്ക് ഇവ ആകർഷിക്കപ്പെടുന്നു.
    മൃഗങ്ങളുമായി ഒരിക്കലും ഇവയെ താരതമ്യപ്പെടുത്തരുത്. മൃഗങ്ങൾ ഒരിക്കലും ഇണയെ കടന്നാക്രമിക്കാറില്ല.
    ഡോക്റ്ററുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു. ബസിലെപ്പോലെ പാസഞ്ചർ ട്രെയിനുകളിൽ കുറച്ച് സീറ്റ് സ്ത്രീകൾക്കായി ഒഴിച്ചിടാവുന്നതേയുള്ളു. റിസർവ്വേഷൻ പ്രശ്നങ്ങളൊന്നും വരാത്തിടത്തോളം നഷ്ടങ്ങളൊന്നും സംഭവിക്കുന്നുമില്ല. പിന്നെ ആ ബോഗിയിൽ “ആണുങ്ങളായി” ആരെങ്കിലുമൊക്കെ ഉണ്ടാവും. അതിനാൽ ഈ രണ്ടുംകെട്ടതുങ്ങൾക്ക് ധൈര്യം വരില്ല.

    ReplyDelete
  46. സംഭവത്തിന്റെ ഷോക്ക് ഇപ്പോഴും മാറിയിട്ടില്ല.ആരും ഒന്നും ചെയ്തില്ലല്ലോ എന്ന ചിന്ത വല്ലാതെ നോവിക്കുന്നു. ദേഷ്യവും സങ്കടവും എല്ലാം കൂടി. ഉറങ്ങാനാകുന്നില്ല ആ കുട്ടിയുടെ കരച്ചിലാണു കാതില്‍.
    ഡോക്റ്റര്‍ പറഞ്ഞത് പോലെ ലേഡീസ് കമ്പാര്‍ട്ട്മെന്റ് നിര്‍ത്തലാക്കലല്ല പരിഹാരം. അതിരാവിലേ എണിറ്റ് എല്ലാവര്‍ക്കും വയര്‍ നിറക്കാനുള്ളത് ഉണ്ടാക്കി വെച്ച് ,കുളിച്ചൂന്ന് വരുത്തി റെയില്‍ വെ സ്റ്റേഷനിലേക്ക് ഓടുന്നവളാണു മിക്ക സ്ത്രീകളും. ലേഡീസ് കമ്പാര്‍ട്ട്മെന്റിന്റെ സ്വകാര്യതയിലാണു അവള്‍ വെള്ളം ഇറ്റുവീഴുന്ന മുടിയൊന്ന് ചീകികെട്ടുന്നതും ധൃതിയില്‍
    ഓടിപ്പോരുന്നതിനിടക്ക് തല മാറിയുടുത്ത സാരിയൊന്ന് അഴിച്ചുടുക്കുന്നതും.ഇതൊക്കെ നിങ്ങളുടെ മുന്‍പില്‍ വെച്ച് ചെയ്യാനാകുമോ? ഇനി കുഞ്ഞുങ്ങളുമൊത്ത് യാത്ര ചെയ്യുന്ന അമ്മക്ക് ,കുഞ്ഞ് വിശന്നു കരയുമ്പൊ അതിന്റെ വായില്‍ അമ്മിഞ്ഞ വെച്ചു കൊടുക്കണമെങ്കില്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റാണു നല്ലത്. അല്ലേല്‍ കുഞ്ഞിനെക്കാള്‍ വിശന്ന നോട്ടങ്ങളാവും അവക്ക് മുന്‍പില്‍. ലേഡീസ് കമ്പാര്‍റ്റ്മെന്റില്‍ മതിയായ സംരക്ഷണം ഏര്‍പ്പെടുത്തുകയും അത് നടുവിലേക്കോ മുന്നിലേക്കൊ മാറ്റുകയും ചെയ്യുക.യാചകരേയും കച്ചവടക്കാരേയും കര്‍ശനമായ് നിയന്ത്രിക്കുക.
    പിന്നെ മാറേണ്ട ഒന്നു കൂടിയുണ്ട്. നമ്മുടെയൊക്കെ മന:സ്ഥിതി. തന്റെ സഹയാത്രികനെ ,യാത്രികയുടെ ദുസ്ഥിതിയില്‍ ഒരു തരി പോലും വേദന തോന്നാത്ത നമ്മുടെ മനസ്സ്.
    ഇങ്ങനത്തെ കുറ്റവാളികളെ അതിക്രൂരമായ് ശിക്ഷിക്കണം. എല്ലാവര്‍ക്കും പാഠമാകുന്ന തരത്തില്‍. മദ്യമോ മയക്കുമരുന്നോ,എന്തിന്റെ പേരിലായാലും ശരി,തന്റെ കാമഭ്രാന്ത് തനിക്ക് ഒരു അവകാശവുമില്ലാത്ത ഒരു പെണ്ണിന്റെ മേല്‍ തീര്‍ക്കാന്‍ ആരേയും അനുവദിച്ചുകൂടാ. ഇനി അത് തീര്‍ത്തേ പറ്റൂ എന്നാണെല്‍ അത് കുലത്തൊഴിലാക്കിയവരുടെ അടുത്ത് പോകുക.അല്ലെങ്കില്‍ സ്വയം ചെയ്യുക.
    ഒന്നുകൂടി, നമ്മുടെ സ്കൂള്‍ സിലബസ്സുകളില്‍ കളരി അല്ലെങ്കില്‍ കരാട്ടെ എതെങ്കിലും ഒന്ന് നിര്‍ബന്ധമാക്കുക.ഞങ്ങളിനി സ്വയം രക്ഷിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  47. " ട്രെയിനുകളിൽ ലേഡീസ് കമ്പാർട്ട്മെന്റുകൾ നിർത്തലാക്കുക!
    ഇതു മൂലം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കുറയ്ക്കാനും, അഥവാ ആരെങ്കിലും അങ്ങനെ ചെയ്താൽ അതിനെ എതിർക്കാൻ സുമനസ്സുകളായ പുരുഷന്മാർക്ക് മുന്നോട്ടു വരാനും സഹായകമാകും."

    ഇതുതന്നെയാണ് എന്റെയും അഭിപ്രായം....

    ReplyDelete
  48. സജീവമായ ചർച്ചയായി ഇതിനെ മാറ്റിയതിന് എല്ലാ സുഹൃത്തുക്കൾക്കും നന്ദി പറയട്ടെ....

    നമുക്ക് പരിഹാരങ്ങളായി നിർദേശിക്കപ്പെട്ട കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാം.

    1. ലേഡീസ് കമ്പാർട്ട്മെന്റ് ട്രെയിനിന്റെ നടുഭാഗത്താക്കാക്കുക.

    അല്ലെങ്കിൽ,

    2. ലേഡീസ് കമ്പാർട്ട്മെന്റ് എന്ന സംവിധാനം നിർത്തലാക്കി പകരം എല്ലാ ജനറൽ കമ്പാർട്ട്മെന്റുകളിലും 25 % സീറ്റുകൾ സ്ത്രീകൾക്കാ യി നീക്കി വയ്ക്കുക.

    3.ഭിക്ഷാടനം, നാടുതെണ്ടൽ, കുട്ടികൾ എഉപയോഗിച്ചുള്ള പാട്ടുപ്രകടനങ്ങൾ ഇവ കർശനമായി നിരോധിക്കുക.

    4. സ്ത്രീകൾക്കെതിരെയുൾല അതിക്രമങ്ങൾക്ക് കർശനവും, ദാക്ഷിണ്യമില്ലാത്തതുമായ ശിക്ഷകൾ ഏർപ്പെടുത്തുക.

    5. യാത്രക്കാരായ പുരുഷന്മാർ സ്ത്രീകളോട് അനുഭാവപൂർണമായി പെരുമാറുകയും, സ്വന്തം വീട്ടിലെ സ്ത്രീകൾക്ക് ആപത്തു വന്നാലത്തെപ്പോലെ ഉത്തരവാദിത്തത്തോടെ ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുക.

    6. സ്ത്രീകൾ സ്വയം കരുത്താർജിക്കുകയും, പരസ്പരം താങ്ങാവുകയും ചെയ്യുക.

    7. അപായച്ചങ്ങല, വലിക്കാനുള്ളതു തന്നെയാണ്. ആപത്തു വരുമ്പോൾ അതു വലിച്ച് ട്രെയിൻ നിർത്തുക.

    ReplyDelete
  49. എനിക്കറിയില്ല ഡോക്ടറെ എന്ത് പറയണമെന്ന്... ഒന്ന് മാത്രം തോന്നുന്നുണ്ട്....നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ സ്വയം രക്ഷിക്കാന്‍ പഠിച്ചേ പറ്റൂ...തോക്കോ കത്തിയോ കൊണ്ട് നടക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.സ്കൂളുകളില്‍ കുട്ടികളുടെ സ്വയ രക്ഷക്കായുള്ള പഠനം അത്യാവശ്യമാണ്.ഇനിയുള്ള തലമുറയേ എങ്കിലും രക്ഷിചെടുക്കുക.ഭൂമികുലുക്കം കൂടുതലുള്ള ഒരു നാടാണ്‌ ജപ്പാന്‍.എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും വര്‍ഷത്ത്ല്‍ ഒരിക്കല്‍,ഭൂമികുലുക്കം ഉണ്ടായാല്‍ എങ്ങനെ രക്ഷപെടാം എന്നതിനെ കുറിച്ച് ക്ലാസ്സ്‌ എടുക്കാറുണ്ട്. എല്ലാ വര്‍ഷവും അത് തുടരുന്നു.ക്ലാസ്സ്‌ എടുത്തത്‌ കൊണ്ട് എന്തെങ്കിലും രക്ഷയുണ്ടോ ഭൂമികുലുങ്ങുമ്പോള്‍ എന്ന് എന്റെ മനസ്സില്‍ സംശയം ഉണ്ടായിരുന്നു.പക്ഷെ ഞാന്‍ നേരിട്ട് അനുഭവിച്ച കാര്യം ആണ്... കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കുലുക്കം ഉണ്ടായപ്പോള്‍ ഞാന്‍ പേടിച്ചു വിറച്ചു..എന്ത് ചെയ്യണമെന്നു അറിയാതെ.. എന്റെ കുഞ്ഞു മകള്‍ ..അമ്മെ.. നമ്മുക്ക് ടേബിള്‍ ന്റെ അടിയില്‍ ഇരിക്കാം ..അങ്ങനെയ ടീച്ചര്‍ പറഞ്ഞത് എന്ന് പറഞ്ഞു... ഞങ്ങള്‍ ടേബിള്‍ ന്റെ അടിയില്‍ ഇരുന്നത് കൊണ്ട് മുകളില്‍ നിന്നും ഒന്നും തലയില്‍ വീഴാതെ രക്ഷപെട്ടു.പിന്നെ കുറച്ചു കുലുക്കം നിന്നപ്പോള്‍ പുറത്തേക്കു ഓടി.അത് കൊണ്ടാണ് ഞാന്‍ പറയുന്നത്... കുട്ടികളെ പഠിപ്പികണം എമര്‍ജന്‍സി ഉണ്ടായാല്‍ എന്ത് ചെയ്യണം എന്ന്.അല്ലാതെ നമ്മുടെ നാട്ടിലെ ഗവണ്മെന്റ് ഒന്നും സ്ത്രീകളുടെ സുരക്ഷക്കായി ചെയ്യും എന്ന് കരുതി കാത്തിരിക്കരുത്.പാര്‍ട്ടി അല്ലെ അവര്കൊക്കെ വലുത്.. പാര്‍ട്ടിയും അവരും നന്നാവട്ടെ...ബാക്കിയുള്ള സാധാരണ ജനങ്ങള്‍ സ്വയം രക്ഷിക്കാന്‍ പഠിച്ചേ പറ്റൂ ... സത്യം പറഞ്ഞാല്‍ എനിക്ക് പേടിയാവുന്നു,എന്റെ മകളെയും കൊണ്ട് നാട്ടില്‍ വരാന്‍...

    ReplyDelete
  50. സീറ്റ്‌ സംവരണം നല്ല ഒരു കാര്യമായി തോന്നുന്നു..... അത് നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവും എന്ന് തോന്നുന്നില്ല....

    ReplyDelete
  51. ജയേട്ടന്റെ ആശയത്തോട് ഞാനും യോജിക്കുന്നു. ഏറ്റവും പ്രാക്റ്റിക്കലായ എത്രയും പെട്ടെന്ന് നടപ്പാക്കാന്‍ പറ്റുന്ന ഒന്ന്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ തനിയെ ഒന്ന് നാട്ടില്‍ പോവേണ്ടി വന്നു. ടിക്കറ്റ്‌ എടുത്തപ്പോള്‍ മുന്‍കൂട്ടി റിക്വസ്റ്റ് ചെയ്താണ് ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ സീറ്റ്‌ റിസേര്‍വ് ചെയ്തത്. ട്രെയിനില്‍ കയിയപ്പോള്‍ അത് നിറയെ ആണുങ്ങള്‍. രാവും പകലും എന്നില്ലാതെ മദ്യ സേവയും അര്‍ഥം വച്ചുള്ള കമെന്റുകളും. രണ്ടു ദിവസത്തെ യാത്ര കഴിച്ചുകൂട്ടിയ ബുദ്ധിമുട്ട് എനിക്കറിയാം. എന്നെപ്പോലെ ലേഡീസ് കമ്പാര്‍ട്ട്മെന്റ് ചോദിച്ചു വാങ്ങിച്ച വേറെയും കുറച്ചു സ്ത്രീകള്‍ ഉണ്ടായിരുന്നു. എന്തിനാണ് ഈ വിരോധാഭാസം എന്ന് ടി.ടി.യോട് ചോദിക്കണം എന്നുണ്ടായിരുന്നു, ടിക്കെറ്റ് ചെക്ക്‌ ചെയ്യാന്‍ പോലും ആ മഹാന്‍ അതിലെ വന്നില്ല. പോരെങ്കില്‍ ബോഗി ഏറ്റവും പിന്നറ്റത്തും. കണ്ണനുണ്ണി പറഞ്ഞത് പോലെ ഒരു മാതൃകാപരമായ ശിക്ഷാ നടപടി ഉണ്ടാവണം. വര്‍ഷങ്ങള്‍ നീളുന്ന വിചാരണയും നിയമ നടപടികളും കഴിഞ്ഞു ഒരു വ്യാഴ വട്ടത്തിന് ശേഷമല്ല, എത്രയും പെട്ടെന്ന്. പൊതുജന സമക്ഷം അവനെ കാഴ്ച ബംഗ്ലാവിലെ വന്യമൃഗങ്ങള്‍ക്ക് തീറ്റയാക്കണം. വലിച്ചു കീറപ്പെടുന്നതിന്റെ വേദന ഒരു നിമിഷമെങ്കില്‍ അത്രയും അവന്‍ അനുഭവിക്കട്ടെ. എന്നാല്‍പോലും അത് വളരെ കുറഞ്ഞുപോവും. ദൈവത്തിന്റെ നാടല്ല, ചെകുത്താന്റെ നാട്.

    ReplyDelete
  52. ഇവയിൽ ആദ്യത്തെ രണ്ടു നിർദേശങ്ങളിൽ ഒന്നു തീരുമാനിക്കുക എന്നതിലേ അഭിപ്രായവ്യത്യസമുണ്ടാകാനിടയുള്ളൂ.

    ലേഡീസ് കമ്പാർട്ട്മെന്റ് നടുഭാഗത്താക്കുക എന്നത് നല്ല നിർദേശം തന്നെയാണ്.

    എന്നാൽ റെയിൽ വേ അതിനോട് മുഖം തിരിച്ചതോടെയാണ് ഒരു ബദൽ നിർദേശത്തെക്കുറിച്ച് ഞാ‍ൻ ചിന്തിച്ചത്.

    കഴിഞ്ഞ 20 വർഷക്കാലമായി സ്ഥിരം ട്രെയിൻ യാത്രക്കാരനാണ് ഞാൻ. അതിൽ തന്നെ പന്ത്രണ്ട് വർഷത്തോളം സീസൺ ടിക്കറ്റ് യാത്രക്കാരൻ.

    ആ അനുഭവം വച്ചു പറയട്ടെ, ട്രെയിനിൽ ഒരു കമ്പാർട്ട്മെന്റ് ലേഡീസിനായി മധ്യഭാഗത്ത് ഏർപ്പെടുത്തിയതുകൊണ്ട് മാത്രം പ്രശ്നം തീരുന്നില്ല.

    ഒരു കമ്പാർട്ട്മെന്റിൽ ഉൾക്കൊള്ളുന്നതല്ല ഇന്നത്തെ സ്ത്രീ യാത്രക്കാരുടെ എണ്ണം എന്നതു തന്നെ, അതിനുകാരണം.

    (അതേ സമയം സ്ത്രീകൾക്ക് സ്വകാര്യത - സാരിമാറാൻ സൌകര്യം... ഒക്കെ ലേഡീസ് കമ്പാർട്ട്മെന്റിൽ ഉണ്ടെന്നു സമ്മതിക്കുന്നു. എന്നാൽ കുട്ടികൾക്കു മുലയൂട്ടൽ ലേഡീസ് കമ്പാർട്ട്മെന്റിൽ മാത്രം മതിയോ? അതിൽ ഉള്ളതിൽ കൂടുതൽ സ്ത്രീകൾ മറ്റു 16 കമ്പാർട്ട്കളിൽ ഇല്ലേ? മാത്രവുമല്ല ലേഡീസ് കമ്പാര്ര്റ്റ്മെന്റുകളിൽ ഭൂരിപക്ഷവും ജീവനക്കാരികളായ സ്ഥിരം യാത്രക്കാരാ‍ണുള്ളത്. അവർ കുട്ടികളുമായല്ല യാത്ര ചെയ്യുന്നത്.)

    ഈ അവസരത്തിലാണ് അന്ന മുകളിൽ പറഞ്ഞതുപോലെ സ്ത്രീകൾ ചിന്തിക്കുന്നത്. ലേഡീസ് കമ്പാർട്ട്മെന്റിലേക്കാൾ സുരക്ഷ പുരുഷന്മാർ കൂടി ഉള്ള, ജനറൽ കമ്പാർട്ട്മെന്റുകളിലാണ് എന്ന് നിരവധി സഹയാത്രികമാരും, എന്റെ ഭാര്യയും എന്നോട് പറഞ്ഞിട്ടുള്ളതാണ്.

    അതുകൊണ്ടാണ്, ലേഡീ‍സ് കമ്പാർട്ട്മെന്റ് മധ്യഭാഗത്താക്കാൻ റെയിൽവേ തയ്യാറാകാത്ത സാഹചര്യത്തിൽ ഇങ്ങനെയൊരു നിർദേശം ഞാൻ വച്ചത്.

    ഒന്നു തീർത്തു പറയട്ടെ,
    ഏറ്റവും പിന്നിൽ ലേഡീസ് കമ്പാർട്ട്മെന്റ് വയ്ക്കുന്നതിനോട് അശേഷം യോജിപ്പില്ല. അതിലും ഭേദം അത് നിർത്തലാക്കുന്നതു തന്നെയാണ്.

    ReplyDelete
  53. ഇനി മറ്റൊരു കാര്യം.

    കേരളത്തിൽ 150 ഓളം എക്സ്പ്രസ് ട്രെയിനുകളും, 100 പാസഞ്ച്കർ ട്രെയിനുകളും ആണ് ദിനം പ്രതി ഓടിക്കൊണ്ടിരിക്കുന്നത്.

    ഇവയിൽ പാസഞ്ചർ ട്രെയിനുകളിൽ 16 -18 ബോഗികൾ ഉണ്ടാവും.

    ഇവയിലെല്ലാം സ്ഥിരം യാത്രക്കാരായ സ്ത്രീകളാണ് പകുതിയിലേറെ.

    ഇന്റർസിറ്റി എക്സ്പ്രസുകൾ, വഞ്ചിനാട്, പരശുറാം, വേണാട് തുടങ്ങിയ ട്രെയിനുകളിലും , പാസഞ്ചർ ട്രെയിനുകളിലുമാണ് മഹാഭൂരിപക്ഷം മലയാളി സ്ത്രീകളും യാത്ര ചെയ്യുന്നത്.

    ഇവകളിൽ ഒരു ലേഡീസ് കമ്പാർട്ട്മെന്റ് നടുക്കു സ്ഥാപിക്കുന്നതിനെക്കാൾ, എല്ലാ കമ്പാർട്ട്മെന്റുകളിലും 25 % സീറ്റുകൾ (കഴിയുന്നതും ഒന്നു മുതൽ 25-30 വരെ ഉള്ള സീറ്റുകൾ) സ്ത്രീകൾക്കായി നീക്കി വയ്ക്കുക.

    ഒരു ബോഗിയിൽ മൂന്നു വാതിലാണ് ഉണ്ടാവുക. ഇവയിൽ ആദ്യത്തെ വാതിൽ സ്ത്രീകൾക്കു മാത്രമായി അനുവദിക്കുക. പുരുഷന്മാർ മറ്റു രണ്ടു വാതിലുകളിലൂടെ പ്രവേശിക്കുകയും ഇറങ്ങുകയും ചെയ്യട്ടെ. സ്ത്രീകൾക്കും ആവശ്യമെങ്കിൽ ആ വാതിലുകൾ ഉപയോഗിക്കാം.

    എന്നാൽ 1-25 വരെ സീറ്റുകൾക്ക് അടുത്തുള്ള വാതിൽ സ്ത്രീകൾക്കു മാത്രമാക്കുക. അതിനു വേണമെങ്കിൽ പ്രത്യേകകളർ കൊടുക്കാം.

    ReplyDelete
  54. എക്സ്പ്രസ് ട്രെയിനുകളിൽ ലേഡീസ് കമ്പാർട്ട്മെന്റ്, എ.സി കമ്പാർട്ട്മെന്റുകളുടെ അവസാനം, സ്ലീപ്പർ കോച്ചുകൾ തുടങ്ങുന്നതിനു തൊട്ടു മുന്നിലായി ഘടിപ്പിക്കട്ടെ...

    അതാവുമ്പോൾ പാസേജ് ബ്ലോക്ക് ചെയ്യുന്നതിൽ (സ്ലീപ്പർ ക്ലാസുകളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് നെടുനീളത്തിൽ നടക്കാം)തടസം ഉണ്ടാവില്ല. എ.സി യിലേക്ക് സ്ലീപ്പർ ക്ലാസിൽ നിന്നുള്ള പ്രവേശനം ബ്ലോക്ക് ചെയ്തിരിക്കുകയാണല്ലോ ട്രെയിനുകളിൽ.

    ReplyDelete
  55. ബസിലെ പോലെയുള്ള ഒരു സീറ്റു റിസര്‍വേഷന്‍ പ്രായോഗികമാണോ? ദുരുപയോഗം ചെയ്യുന്നവരേയും ഒര്‍ക്കണം. ബോഗി റിസര്‍വേഷന്‍ തുടരണം. ഒരു ബോഗിയില്‍ 10 സീറ്റു റിസര്‍വ് ചെയ്താല്‍ ഒരു പക്ഷേ രണ്ടു ലേഡീസ് മാത്രമേ ഉള്ളുവെങ്കിലും (ദുരുപയോഗം ചെയ്യുന്നവരാണെങ്കില്‍) ചുമ്മാ നെടുമ്പാടു കിടന്നുകളയും (ബസില്‍ അങ്ങനെ നടപ്പില്ല). ഒരു പ്രായമായ പുരുഷന്‍ എങ്കിലും അവിടെ ഇരിക്കാന്‍ ശ്രമിച്ചാല്‍ പിന്നെ നിയമക്കുരുക്കുകളാവും ഫലം. വേറേ ബോഗിയായാല്‍ അവിടെ കയറാതെ കഴിയുമല്ലോ. പ്രത്യേക തരം ബോഗി (സ്റ്റേഷന്‍ വിട്ടാല്‍ വാതില്‍ തുറക്കാത്ത പോലെ) പരിഗണിയ്ക്കാം

    ReplyDelete
  56. ഈ നിർദ്ദേശങ്ങളൊക്കെ നടപ്പിലാക്കി കിട്ടാൻ നമ്മൾ സമരം ചെയ്യേണ്ടതുണ്ടല്ലോ. അതിന് സാധാരണ മാർഗ്ഗങ്ങൾ മതിയാവാതെ വരില്ലേ? അതും കൂടി ആലോചിയ്ക്കണമെന്ന് ഒരു അഭിപ്രായം ഉണ്ട്.

    ReplyDelete
  57. കേരളീയര്‍ പ്രബുധരാണു ഇവിടെ വനിതാ കമ്മീഷന്‍ മൈനോറിറ്റി കമ്മീഷന്‍ ഹ്യൂമന്‍ റൈറ്റ്സ്‌ കമ്മീഷന്‍ ലോകായുക്ത ഒക്കെ സജീവമാണു

    ഇതുകൊണ്ടൊക്കെ ഗുണം അനുഭവിക്കുന്നത്‌ കള്ളന്‍മാരും കൊലപാതകികളും പോകറ്റ്‌ അടിക്കാരും ക്രിമിനലുകളും ഗുണ്ടകളും ആണെന്നു മാത്രം,

    തമിഴ്‌ നാടില്‍ ഈയിടെ കോയമ്പത്തൂരില്‍ ഒരു ഡ്രൈവര്‍ അവന്‍ മുന്‍പ്‌ നിന്ന വീട്ടിലെ രണ്ട്‌ കുട്ടികളെ തട്ടിക്കൊണ്ടു പോയി, പോയതല്ല അവണ്റ്റെ പരിചയം കാരണം അവന്‍ പുതിയ ഒരു കാറും കൊണ്ട്‌ വന്നു സ്കൂളിനടുത്തു വന്നു വിളിച്ചപ്പോള്‍ കുട്ടികള്‍ ആ വിശ്വാസ വഞ്ചകണ്റ്റെ കൂടെ പോയി, അവന്‍ അതില്‍ മുതിര്‍ന്ന പെണ്‍കുട്ടിയെ പത്തുവയസ്സുള്ള അവന്‍ ഉപ്പും ചോറും റ്റിന്ന വീട്ടിലെ കുട്ടിയേ റേപ്‌ ചെയ്തു പിന്നെ പോലീസ്‌ തെരയുന്ന പാനിക്കില്‍ ആണ്‍കുട്ടിയെയും കൊന്നു,

    മൂന്നു ദിവസത്തിനകം പോലീസ്‌ അവനെ പിടിച്ചു ഒരു എന്‍ കൌണ്ടര്‍ നടത്തി അവനെ തട്ടി, ഓടി രക്ഷപെടാന്‍ ശ്രമിച്ചു വേരെ ഒരു പോലീസുകാരനെ വെടിവച്ചു എന്നൊക്കെ ഒരു കഥ ഉണ്ടാക്കി, പക്ഷെ ഇനി കോയമ്പത്തൂരില്‍ ഒരുത്തന്‍ ഇതുമാതിരി പണിക്കിറങ്ങുമ്പോള്‍ സ്വന്തം ജീവനെ പറ്റി ആലോചിക്കും

    അവിടെ ഒരു കമ്മീഷനും പോലീസിണ്റ്റെ തോളില്‍ കയറാന്‍ പോയില്ല, ഇതുപോലെ തമിഴ്‌ നാട്‌ എക്സ്പ്രസ്സില്‍ മദ്യപിക്കുന്നത്‌ കണ്ടാല്‍ അപ്പോല്‍ തന്നെ കരണത്തടി കിട്ടിയിരിക്കും ഏതു വമ്പന്‍ ആയാലും , അതിനാല്‍ ഈ ട്രെയിനില്‍ ആരും മദ്യപിക്കാറില്ല, കേരളത്തില്‍ പാലക്കാട്ട്‌ ഒരുത്തന്‍ വാടകക്കൊലയാളി ഒരു വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു, പോലീസ്‌ ബന്ധു ബലം കൊണ്ടായിരിക്കാം അവനെ കസ്റ്റഡിയില്‍ മരിച്ചു

    പക്ഷെ ഇപ്പോള്‍ സീ ബി ഐ കോടതി മനുഷ്യാവകാശം എല്ലാം അവനു അനുകൂലമാണു അവന്‍ പണത്തിനു വാടക കൊല നടത്തിയത്‌ പ്റശ്നമല്ല അവന്‍ ചത്തതാണു പ്റശ്നം

    ഇതുകാരണം ഒരു പോലീസുകാരനും പ്റതിയെ ഒന്നു തലോടാന്‍ പോലും മടിക്കുന്നു, ഇതു കാരണം രണ്ട്‌ പ്റാവശ്യം പോലീസ്‌ സ്റ്റേഷന്‍ കയറിയാല്‍ ഏതൊരുത്തനും മനസ്സിലാകുന്നു ഇതു ശൂ പോലെയെ ഉള്ളു, വീണ്ടും അവന്‍ പണിക്കിറങ്ങുന്നു, ഇതാണു പ്റശ്നം ,

    നമ്മള്‍ സമൂഹത്തിണ്റ്റെ പണി അല്ല ക്റമസമാധാനം

    സന്ദീപ്‌ ഉണ്ണിക്രിഷ്ണന്‍ മരിച്ചു കസബ്‌ പാട്ടും പാടി നടക്കുന്നു ഈ സ്ഥിതി മാറിയില്ലെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ കേരളം കാണൂം

    വനിതാ കമ്പാറ്‍ട്‌മണ്റ്റ്‌ കുറവാണു അതിനാല്‍ വേറെ വണ്ടിയില്‍ നിന്നഴിച്ചൊക്കെ ആണു ഷണ്ടിംഗ്‌

    ട്റെയിനിണ്റ്റെ നടുക്കു ഷണ്ട്‌ ചെയ്യാന്‍ ഒരു പാട്‌ പണി ഉണ്ട്‌ അടുത്ത വണ്ടിക്കു വീണ്ടും അതഴിക്കണം

    ഇതാണു പ്റക്ടിക്കല്‍ ആയ ബുധിമുട്ട്‌

    ReplyDelete
  58. കാർന്നോരേ...

    സ്ലീപ്പർ ക്ലാസിലെ റിസർവേഷൻ അല്ല ഇവിടെ പരാമർശിച്ചത്.
    ജനറൽ ബോഗികളിലെ കാര്യമാണ്.

    സ്ലീപ്പർ ക്ലാസ്/എ.സി കോച്ചുകളിൽ ഒരു ചെയ്ഞ്ചും വേണമെന്നില്ല.

    ഇവിടെ ഇപ്പോൾ ഏറ്റവും പ്രശ്നം ജനറൽ കമ്പാർട്ട്മെന്റിലെ നിത്യയാത്രക്കാരായ സ്ത്രീകൾ നേരിടുന്നതാണ്.

    പരശുറാം, വേണാട്, വഞ്ചിനാട്, വിവിധ ഇന്റർസിറ്റി എക്സ്പ്രസുകൾ ഇവയിൽ ഒന്നോ രണ്ടോ എ.സി കമ്പാർട്ട്മെന്റുകൾ ഒഴികെ ബാക്കി മുഴുവൻ ജനറൽ ബോഗികൾ ആണ്. 14 -16 ബോഗികൾ.

    ഷട്ടിൽ ട്രെയിനുകളിൽ മുഴുവൻ ബോഗികളും ജനരൽ ആണ്.

    ഈ രണ്ടു വിഭാഗം ട്രെയിനുകളിലാണ് 25% സീറ്റുകൾ സ്ത്രീകൾക്കു കൊടുക്കണം എന്ന് ഞാൻ നിർദേശിക്കുന്നത്.

    ശബരി,കേരള, നേത്രാവതി, ജയന്തി ജനത തുടങ്ങിയ ദീർഘദൂര ട്രെയിനുകളിൽ ആകെ രണ്ടോ മൂന്നോ ജനറൽ ബോഗികളേ ഉണ്ടാവൂ. ഒരു ലേഡീസ് കമ്പാർട്ട്മെന്റും.

    അവയിൽ ഉള്ള ലേഡീസ് കമ്പാർട്ട്മെന്റ് എ.സി. ബോഗികളുടെ ഒടുവിൽ (ട്രെയിനിന്റെ മധ്യഭാഗത്തായി) ഘടിപ്പിക്കാൻ റെയിൽ വേ തയ്യാറാകുമെങ്കിൽ വലിയ ഉപകാരം.

    പിന്നെ,
    കിടക്കാൻ ഉള്ള ബോഗി (സ്ലീപ്പർ കോച്ച്)അല്ലാത്തതുകൊണ്ട്, സ്ത്രീകൾ കിടന്നു യാത്രചെയ്യാൻ സാധ്യത കുറവാണ്.

    “സ്ത്രീകൾക്കു മുൻ ഗണന” എന്ന രീതിയിൽ സീറ്റ് അനുവദിക്കാം എന്നു തന്നെ കരുതുന്നു.

    പിന്നെ, വികലാംഗർക്കുള്ളതു പോലെ തന്നെ വൃദ്ധന്മാർക്കും മുൻ ഗണനാ സീറ്റുകൾ നൽകേണ്ടതാണ്. അല്ലേ?

    ഒരു ജനരൽ ബോഗിയിൽ (പരശുറാം, വേണാട്, ഇന്റർസിറ്റികൾ...)108 സീറ്റുകളാണ് ഉണ്ടാവുക.

    ശതമാനക്കണക്ക് നോക്കിയില്ലെങ്കിലും, അവയിൽ 25 സീറ്റുകൾ സ്ത്രീകൾക്കും 10 സീറ്റുകൾ വൃദ്ധർക്കും മാറ്റിവയ്ക്കാം. ബാക്കി 73 സീറ്റുകൾ പൊതുവായുണ്ടാകും.

    സ്ഥിരം റെയിൽ വേ യാത്ര നടത്തുന്നയാൾ എന്ന നിലയിൽ പറയട്ടെ, ഓരോ ട്രെയിൻ സ്റ്റേഷനിൽ പിടിക്കുമ്പോഴും പുരുഷന്മാർ (ഞാനുൾപ്പടെ)ഇടിച്ചു കയറി സീറ്റുകൾ കൈക്കലാക്കുന്നത് നിത്യ സംഭവമാണ്. അതും പോരാഞ്ഞ്, ട്രെയിൻ വരുമ്പോൾ എതിർ വശത്തെ ട്രാക്കിൽ ചാടി, അതിലൂടെയും നമ്മൾ വലിഞ്ഞു കയറും...

    ഇത് സ്ഥിരം സംഭവമാണ്.

    പിന്നെ,

    പുരുഷന്മാർ മുഴുവൻ മോശക്കാർ; സ്ത്രീകൾ നല്ലവർ എന്ന നിലപാടെനിക്കില്ല.

    ഒരു സ്ത്രീയ്ക്കു വേണ്ടി മറ്റൊരു സ്ത്രീ സീറ്റൊഴിഞ്ഞു കൊടുക്കുന്നത് വിരളമാണെന്നും കൂടി സൂചിപ്പിക്കട്ടെ. മിക്കവാറും ആണുങ്ങൽ തന്നെയാണ് സീറ്റൊഴിഞ്ഞു കൊടുക്കാറ്‌.

    അതുകൊണ്ടു തന്നെ സ്ത്രീകൾ ജനറൽ കമ്പാർട്ട്മെന്റുകളിൽ യാത്ര ചെയ്യുന്നതാണ് അവർക്കു കൂടുതൽ സൌകര്യം.

    (വസ്ത്രം മാറുക തുടങ്ങിയ സൌകര്യം കുറയും എന്നത് ശരിയാണെങ്കിലും...)


    എച്ച്‌മുക്കുട്ടി,
    ഈ നിർദേശങ്ങൾ നമുക്ക് റെയിൽ വേയ്ക്ക് സമർപ്പിക്കാം.
    ഒപ്പം റെയിൽ പാസഞ്ചേഴ്സ് അസോസിയേഷന്റെ ശ്രദ്ധയിലും പെടുത്താം. അവർക്ക് മറ്റു ബദൽ നിർദേശങ്ങളും ഉണ്ടാവും. ഒന്നും ചെയ്യാതിരിക്കാനാവില്ല, ആർക്കും.

    ReplyDelete
  59. ഞാനും ഉദ്ദേശിച്ചത് ജനറല്‍ ബോഗിയുടെ കാര്യം തന്നെയാണ്. അവിടെയും പ്രായമായവരും കുട്ടികളെ ഏന്തിയ സ്ത്രീകളും നില്‍ക്കുമ്പൊള്‍ നെടുമ്പാടുകിടന്ന് ഉറക്കം നടിക്കുന്ന (ആണ്‍ പെണ്‍) ജന്മങ്ങളെ കണ്ടിട്ടുണ്ട്. ചിലരെ തലയില്‍ കൊട്ടി എണീപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ട് ‘റിസര്‍വേഷന്‍’ എന്നതിനെക്കാള്‍ ‘മുന്‍‌ഗണന’ എന്ന പ്രയോഗമാവും അഭികാമ്യം. ഒരു സ്റ്റേഷനില്‍ 8 പോലീസുകാരുണ്ടെങ്കില്‍ ഇടത്തോട്ടും വലത്തോട്ടും അടുത്ത സ്റ്റേഷന്‍ വരെ പോയ്‌വരാന്‍ കുറഞ്ഞത് 4 ട്രൈയിനുകള്‍ വരെ. ഷട്ടില്‍ സര്‍വീസായി നിയോഗിച്ചുകൂടേ? ഒരു ലോംഗ് ട്രിപ് ആയാല്‍ ശ്രദ്ധ കുറയും. പാസഞ്ചേഴ്സ് അസോസിയേഷനു ഫണ്ടുണ്ടെങ്കില്‍ എന്തെങ്കിലും സെക്യൂരിറ്റി മെഷേഴ്സ് സാധ്യമാകുമോ? കുറഞ്ഞ പക്ഷം ലേഡീസ് ബോഗികളില്‍ - ഒറ്റയ്ക്ക് യാത്ര അരുത്, 5 പേരില്‍ കുറഞ്ഞാല്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റിലേക്ക് മാറുക, കൂടെയുള്ളവര്‍ എവിടെ ഇറങ്ങുമെന്ന് മുന്‍‌കൂട്ടി ഉറപ്പാക്കുക, വാതിലുകള്‍ അടച്ചുവെന്ന് ഉറപ്പിക്കുക, റെയില്‍/പോലീസ് എമര്‍ജന്‍സി നമ്പേഴ്സ്....., പരസ്പരം സഹായിക്കുക, പ്രതികരിക്കാന്‍ മടിക്കാതിരിക്കുക തുടങ്ങിയ വാണിങ്ങ് നോട്ടീസ് പതിക്കാന്‍ കഴിയുമല്ലോ

    ReplyDelete
  60. ഓക്കെ കാർന്നോരേ!

    പോയിന്റ് നോട്ടെഡ്.

    ഞാൻ ഇക്കാര്യത്തിൽ ഒരു ശ്രമം നടത്താം.

    ബോഗി നടുക്ക് കൊളുത്താൻ റെയിൽ വേയ്ക്ക് ബുദ്ധിമുട്ടുള്ള സ്ഥിതിക്ക്, ഈ നിർദേശങ്ങൾ പരിഗണിക്കാവുന്നതേ ഉള്ളൂ എന്നാണെനിക്കു തോന്നുന്നത്.

    ReplyDelete
  61. ഞാന്‍ ഒരു കാര്യം പറയട്ടേ ...എത്രയോ തവണ ഞാന്‍ ഈ
    മൃഗത്തെ കണ്ടിട്ടുണ്ട് !!!! ഒന്നോ രണ്ടോ രൂപയും കൊടുത്തിട്ടുണ്ട്....

    അതുകൊണ്ട് തന്നെ പത്ര വാര്‍ത്തകള്‍ നോക്കാന്‍ ഞെട്ടല്‍ ആണ്..
    ഇങ്ങനെയുള്ള ഒരുത്തരെയും ട്രെയിനില്‍ കയറ്റരുത് ...
    നമ്മള്‍ എങ്ങിനെ പ്രതികരിക്കണം എന്ന് അറിയില്ല...
    ഇനിയും ഇങ്ങനെയുള്ള ചരിത്രം ആവര്‍ത്തിക്കാതിരിക്കട്ടെ .

    ReplyDelete
  62. ഒരു സംഭവമുണ്ടാകുമ്പോള്‍ മാത്രം നാം നമ്മുടെ മൂല്യച്യുതിയെക്കുറിച്ച് വിശകലനം ചെയ്താല്‍ മതിയോ ? നമ്മള്‍ കറപ്റ്റഡ് ആണ്. നമ്മില്‍ നിന്നും മനുഷ്യത്തം ചോര്‍ന്നു പോയിരിക്കുന്നു. ശ്രീ കെപിെസ് പറഞ്ഞപോലെ ഗോവിന്ദസാമിത്തം ഏറിയും കുറഞ്ഞും എല്ലാവരിലും ഉറങ്ങിക്കിടക്കുന്നു. പ്രത്യേകിച്ച് പുരുഷമേധാവിത്വമുള്ള സമൂഹത്തില്‍. നമ്മെ കൂടുതല്‍ വഷളാക്കിയത് ലാഭം മാത്രം ലക്ഷ്യമാക്കിയ, മാനവികത ലാഭത്തിന് വിഘാതമായതിനാല്‍ അതു കൈയൊഴിയാന്‍ പ്രേരിപ്പിക്കുന്ന രാഷ്ട്രീയസംസ്ക്കാരമാണ്.ആഗോളവത്ക്കരണവും ഉദാരവത്ക്കരണവും വേണ്ടേ വേണ്ട എന്നു പറയാന്‍ ഞാന്‍ ആളല്ലെങ്കിലും സാമൂഹിതകയില്‍ നിന്നും വ്യക്തിവാദത്തിലേക്ക് അതു നമ്മെ തള്ളിവിടുന്നതിനെ ഏങ്ങിനെ ചെറുക്കണമെന്ന കാര്യത്തെ ഗൌരവമായി എടുക്കുന്നില്ലെങ്കില്‍ കാര്യങ്ങള്‍ ഇനിയും കുഴപ്പത്തിലാകും സംശയമില്ല.

    ReplyDelete
  63. >>വെറും കാമദാഹം മാത്രമല്ല ഇത്തരം കുറ്റകൃത്യങ്ങൾക്കു പിന്നിൽ. മനോവൈകല്യവും,മയക്കുമരുന്ന് ഉപയോഗവും കൂടിയാണ് പലരെയും ഹാലിളക്കുന്നത്. വികലാംഗത്വം പോലും അതിനൊരു തടസമല്ല എന്നും നമ്മൾ കണ്ടു!
    അതുകൊണ്ട് നമ്മുടെ ശ്രദ്ധ ആ വഴിക്കും തിരിഞ്ഞേ തീരൂ. <<

    തികച്ചു ശരിയാണ്..

    പോസ്റ്റും ചർച്ചയും ക്രിയാത്മകം
    അഭിനന്ദനങ്ങൾ

    ReplyDelete
  64. സത്യത്തില്‍ എവിടെയാണ് കാതലായ പ്രശ്നം. അന്തി മയങ്ങിയാല്‍ ആണുങ്ങള്‍ക്ക് മാത്രം ഒറ്റക്ക് ഇറങ്ങി നടക്കാന്‍ കഴിയുന്ന ഒരു നാട്ടിലിരുന്നാണ് ഇതൊക്കെ നമ്മള്‍ പറയുന്നത്. പ്രത്യക കമ്പാര്‍ട്മെന്റും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടെങ്കില്‍ മാത്രമേ സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയൂ എന്ന അവസ്ഥ എന്ത് ഭീകരമാണ്. ഇത്ര അപകടകരമായ ഒരവസ്ഥയെ എങ്ങിന മാറ്റിയെടുക്കാനാവും. കേരളത്തിന്റെ പൊതുമനസ്സ് പെണ്ണുങ്ങളെ കൈകാര്യം ചെയ്യുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമല്ല സൌമ്യ. ഇന്നും നാളെയുമൊക്കെ തുടരുന്ന ഒന്നാണത്. മനോരോഗികളുടെ ഈ കമ്യൂണ്‍ അടിത്തറ മുതല്‍ തകര്‍ക്കുക തന്നെ വേണം.

    ReplyDelete
  65. ജയേട്ടാ,

    നിര്‍ദ്ദേശങ്ങള്‍ നല്ലതുതന്നെ.പോലീസുകരെ ഡ്യൂട്ടിക്കിട്ടതുകൊണ്ടോ കമ്പാര്‍ട്ട്മെന്റ് മധ്യഭാഗത്താക്കിയതുകൊണ്ടോ സീറ്റ് സംവരണം നടപ്പിലാക്കിയതുകൊണ്ടോ മാത്രം പ്രശ്നങ്ങള്‍ അവസാനിക്കുമെന്നു കരുതുന്നുണ്ടോ.എന്തുകൊണ്ട് ഇതേപോലുള്ള അക്രമങ്ങള്‍ തുടര്‍ക്കഥയാവുന്നു.നമ്മുടെ നിയമങ്ങള്‍ ആരെയും ശിക്ഷിക്കില്ല എന്നു പൂര്‍ണ്ണബോധ്യമുള്ളപ്പോള്‍,മാനസികവൈകല്യമുള്ള ഗോവിന്ദച്ചാമിമാര്‍ നിര്‍ഭയം വിഹരിക്കുമ്പോള്‍ സൌമ്യമാര്‍ നിരവധി ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും.ഇവിടെ മാറേണ്ടത് ജനങ്ങളല്ല.കാലഹരണപ്പെട്ട നിയമങ്ങളാണ്.ഒരു തെമ്മാടിയ്ക്കെങ്കിലും കടുത്ത ശിക്ഷ നല്‍കാനുള്ള ആര്‍ജ്ജവം നമ്മുടെ നിയമസംവിധാനം ചെയ്റ്റിരുന്നുവെങ്കില്‍ ഗോവിന്ദചാമിമാര്‍ അല്‍പ്പമൊന്നറച്ചേനേ.തങ്ങളുടേ വിധി എന്നു കരുതി സമാധാനിയ്ക്കാതെ സ്വയം പൊരുതുവാന്‍ ഓരോ സഹോദരിയും തുനിഞ്ഞിറങ്ങിയാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം താനെയുണ്ടായിക്കൊള്ളും.നിങ്ങളെ സംരക്ഷിക്കുവാന്‍ ഒരു ദൈവവും നിയമവും വരുമെന്ന് പാഴ്ക്കിനാവു കാണണ്ട.നിങ്ങളെ തോണ്ടുന്നവന്റെ ചെപ്പക്കുറ്റിയടിച്ചുപൊട്ടിയ്ക്കുവാന്‍ നിങ്ങള്‍ തയ്യാറായാല്‍ ഒരു ഉപദ്രവവും നിങ്ങള്‍ക്കുണ്ടാവില്ല.സഹോദരിമാരെ ഇനിയെങ്കിലും ധൈര്യവതികളാകൂ.നിങ്ങളുടേ രക്ഷ നിങ്ങള്‍ഊടെ മാത്രം കൈകളിലാണു.കാരണം നിങ്ങള്‍ ജീവിയ്ക്കുന്നത് അങ്ങിനെയൊരു നാട്ടിലാണ്.

    ReplyDelete
  66. പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴാണ് നാട് നോക്കുന്ന എല്ലാ ജന സേവകരും ചാടിച്ചാടിയിറങ്ങുക .അത് ഇവിടെയും കാണാം. മാധ്യമങ്ങളില്‍ തല വരാന്‍ എത്ര പേര്‍ കല്ലും വടിയുമായി പ്രതികരിക്കുന്നു. എന്നിട്ട് ഒരാഴ്ച കഴിയട്ടെ....പിന്നേം ലേഡീസ് വാഗണ്‍ പുതിയ ട്രാജടികള്‍ ഉണ്ടാക്കും. ഇതത്രേ രാഷ്ട്ര സേവനം.അധികാരിക്ക്‌ കണ്ണ് തുറക്കാന്‍ യഥാര്‍ത്ഥത്തില്‍ ഫിസിക്കല്‍ ശക്തി പ്രയോഗിക്കണം;നമ്മള്‍ സാധാരണ പ്രജകള്‍.
    പകരം, ഇവിടെ നടക്കുന്നതെന്താണ്? നിയമം നടത്തേണ്ടവര്‍ അത് ചെയ്യുന്നില്ല. മാത്രമല്ല, അവര്‍ തന്നെ ആഭാസകരമായി പ്രതികരിച്ചു പ്രതികരണത്തിന്റെ വില കളയുന്നു....നമ്മുടെ അനിയത്തിമാരും ചേച്ചിമാരും ഭാര്യയും ഇതുപോലെ യാത്ര കഴിഞ്ഞു വരുമ്പോള്‍ നമ്മിലെ പുരുഷന്‍ അവഗണിക്കും..ഒരു സൗമയ കൂടി പോകുമ്പോള്‍ ഓരോന്ന് എഴുതിക്കൂട്ടും,,,,,,,,,,,എന്ത് ചെയ്യാം...
    malayalamresources.blogspot.com

    ReplyDelete
  67. ഒരു മനുഷ്യനും മൃഗവും തമ്മിലുള്ള വിത്യാസം മനുഷ്യത്വം മാത്രമല്ല. മനുഷ്യന്‍ ഒരു സാധാരണ മൃഗത്തെക്കാള്‍ തരം താഴുന്നത്‌ സഹജീവികളെ ഉപദ്രവിക്കുമ്പോഴാണ്‌. വിശിഷ്യാ കാമോദ്ധീപനത്തിണ്റ്റെ പേരില്‍. ഈ ലോകത്ത്‌ ഇന്നേവരെ ഒന്നില്‍ കൂടുതല്‍ ആണ്‍ജീവികള്‍ ഒരു പെണ്‍ജീവിയേയും ഒരു സമയത്ത്‌ തങ്ങളുടെ കാമാം തീര്‍ക്കാന്‍ കീഴ്പ്പെടുത്താറില്ല. പക്ഷെ മനുഷ്യനെന്നു പറയുന്ന നികൃഷ്ടനോ?

    ഈ ലോകത്ത്‌ ഒരു ജീവിയും ഭക്ഷണത്തിനോ സുരക്ഷിതത്വത്തിനോ വേണ്ടിയല്ലാതെ മറ്റൊരു ജീവിയേയും ഉപദ്രവിക്കാറില്ല. വിശിഷ്യാ സ്വജാതിയില്‍ പെട്ട ജീവികളെ. പക്ഷെ മനുഷ്യനോ?

    നമുക്കിതിനൊക്കെയേ പറ്റൂ. ആരാലും കേള്‍ക്കാതെ പോകുന്ന വിലാപങ്ങളാകുന്ന ഈ ചര്‍ച്ചകള്‍ക്ക്‌. ഈ കുറ്റവാളികളെയെല്ലാം കഠിനമായി ശിക്ഷിക്കണം എന്നു പറഞ്ഞാല്‍ അതിനെതിരെ പറയാനും ധാരാളം പേരുണ്ടാവും. സ്വന്തത്തില്‍ നിന്നോരാളുടെ രോമത്തിനു പോലും ഇന്നേ വരെ ഒരു കേടും പറ്റാത്ത ആളുകള്‍. സൌമ്യയുടെ മരണത്തിന്‌ നാമടങ്ങുന്ന സമൂഹത്തിന്‌ വ്യക്‌തമായ ഉത്തരവാദിത്വമുണ്ട്‌. ഓരോരോ വ്യക്‌തിയിലും കുടിയിരിക്കുന്ന ഉത്തരവാദിത്വം. യാതൊരു സംശയവും ഇല്ല.

    ReplyDelete
  68. സൌമ്യയുടെ അപകടവാര്‍ത്ത ശരിയ്ക്കുമൊരു ഷോക്ക് ആണ് നല്‍കിയത്.

    ശരിയ്ക്കു പറഞ്ഞാല്‍ എങ്ങനെ പ്രതികരിയ്ക്കണമെന്നറിയാത്ത അവസ്ഥ

    ReplyDelete
  69. സത്യത്തില്‍ ഞാനിപ്പോഴാണ് ഇത് ആലോചിക്കുന്നത്..

    പിന്നെ റിസര്‍വേഷന്‍ സമ്പ്രദായം ഫല പ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ വളരെ നന്ന്.പക്ഷെ ഈ നിര്‍ദേശങ്ങളും പേപ്പറില്‍ ഒതുങ്ങി കൊണ്ടു പ്രാവര്‍ത്തിക മാക്കിയാല്‍ പ്രശ്നങ്ങള്‍ തുടരുക തന്നെ ചെയ്യും.ഇപ്പോളത്തെ അവസ്ഥ വെച്ച്,സൌമ്യ ഇമ്പാക്റ്റ് മൂലം ഓരോ വനിതാ പോലീസിനെ ഡ്യൂട്ടിക്ക് കൂടി വെച്ചാല്‍ ഇടും,രണ്ടു ആഴ്ച്ചക്കകം ഒരു വി ഐ പി വരുമ്പോള്‍ സേനയില്‍ ആളില്ലാതെ വരുകയും ആരുമറിയാതെ ഈ 'ചേച്ചിയെ' ആ വകുപ്പിലേക്ക് മാറ്റുകയും പിന്നെ ഒരിക്കലും ചേച്ചി വനിതാ കമ്പാര്‍ട്ട് മെന്റ് കാണുക പോലുമില്ല.അതിനാല്‍ നിര്‍ദേശങ്ങളും താങ്കള്‍ പറഞ്ഞത് പോലെയുമായ നല്ല നിര്‍ദേശങ്ങള്‍ ഫല പ്രദമായി നടപ്പാക്കണം.

    ReplyDelete
  70. സ്ത്രീകൾക്ക് പ്രത്യേക ക്യൂ ഇല്ലാത്ത റെയിൽ‌വേയ്ക്ക് എന്തിനാണീ പ്രത്യേക വനിതാ കമ്പാർട്ട്മെന്റ്?
    നമ്മുടെ സ്ത്രീകൾ അവർക്കായി സംവരണം ചെയ്യപ്പെട്ട, പൊതു കമ്പാർട്ട്മെന്റുകളിലെ സീറ്റിൽ തന്നെ യാത്ര ചെയ്യട്ടെ.
    ഇത്തരം മനുഷ്യാധമന്മാരിൽ നിന്ന് അവർക്ക് സംരക്ഷണം നൽകാൻ ഒറ്റപ്പെട്ട ചില കൈകളെങ്കിലും ഉയരുമെന്നുറപ്പാണ്.

    ഇത്തരം വ്യക്തികളെ നിയമവ്യവസ്ഥയല്ല, ജനങ്ങൾ തന്നെയാണ് കൈകാര്യം ചെയ്യേണ്ടത്.

    ReplyDelete
  71. "അതുകൊണ്ട്, എനിക്കു പറയാനുള്ളത്, ഇതാണ് - ട്രെയിനുകളിൽ ലേഡീസ് കമ്പാർട്ട്മെന്റുകൾ നിർത്തലാക്കുക!
    പകരം ഷട്ടിൽ ട്രെയിനുകളിൽ, മൊത്തംബോഗികളിലും നാലിൽ ഒന്നു സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യുക - ബസ്സുകളിൽ ചെയ്യുന്നപോലെ തന്നെ. അവ ഒരുമിച്ചായാൽ അത്രയും നന്ന്. 72 സീറ്റുള്ള ഒരു ബോഗിയിൽ 18 സീറ്റുകൾ സ്ത്രീകൾക്കായി മാത്രം മാറ്റിവയ്ക്കണം"

    ഇത് പറയുന്നതിന് മുന്‍പ് passenger ട്രെയിനില്‍ കയറുന്ന സ്ത്രീകളുടെ അനുഭവങ്ങള്‍ ഒന്നോര്‍ക്കണം തിരക്കുള്ള ട്രെയിനിലെ അവസ്ഥ ഊഹിക്കാവുന്നതെ ഉള്ളു. അതില്‍ sandwitch പോലെ നില്കേണ്ട അവസ്ഥ സഹിക്കാം . പക്ഷെ ആ അവസ്ഥ മുതെലെടുക്കുന്ന ഒരു പുരുഷ കേസരിയെകിലും ഓരോ കംപാര്ട്ട്മെന്റ് ലും ഉണ്ടാവും.തോണ്ടല്‍ ,ചവിട്ടല്‍ ,ഉരസല്‍ അള്ളിപ്പിടിത്തം ഇതാവും കലാപരിപാടികള്‍ . ഇനി സീറ്റ്‌ കിട്ടിയാലോ കണ്ണും പൂട്ടിയിരികുന്നതാവും നല്ലത് . അല്ലെങ്കില്‍ പല ഷോകള്‍ കാണേണ്ടി വരും . ഇതൊന്നുമില്ലാതെ സമാധാനമായി ഇരിക്കാന്‍ പറ്റുന്നത് ലേഡീസ് കംപാര്ട്ട്മെന്റ് ല്‍ മാത്രമാണ്. എല്ലാ പുരുഷന്മാരും ഇങ്ങനെ ആണ് എന്നല്ല .. പക്ഷെ ഭൂരിഭാഗം പേരും ഇങ്ങനെ ആണ്. ടീനെജുകാരന്‍ തൊട്ടു വായില്‍ പല്ലില്ലാത്ത അപ്പൂപ്പന്‍ വരെ. ഇത് പോലുള്ള അക്രമികളില്‍ നിന്ന് രക്ഷിക്കുന്ന പുരുഷന്മാരെയും മറക്കുന്നില്ല.

    ലേഡീസ് കംപാര്ട്ട്മെന്റ് നിര്‍ത്തുന്നത് ഒരു പരിഹാരമല്ല .അത് മിഡില്‍ കംപാര്ട്ട്മെന്റ് ആക്കുന്നതും ഒരു വനിതാ പോലീസിനെ വയ്ക്കുന്നതും നന്നാവും.ladies കംപാര്ട്ട്മെന്റ് ല്‍ കയറിയ കുടിയന്മാരെ ഇറക്കി വിടാന്‍ പണിപ്പെടുന്ന സാഹചര്യങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്.

    ഇതു മുഴുവൻ മലയാളിയുടെ ലൈംഗികദാരിദ്ര്യം മൂലമാണെന്നും, ഉടൻ വേശ്യാത്തെരുവുകൾ സ്ഥാപിച്ച് അത് പരിഹരിക്കണം എന്നും ചിലരെങ്കിലും ആവശ്യപ്പെട്ടേനേ!

    ഞാനും അങ്ങനാണ് വിചാരിച്ചിരുന്നത്.ബാംഗ്ലൂര്‍ വച്ച് ഒരു കൂട്ടുകാരിക്കുണ്ടായ അനുഭവങ്ങള്‍ ഇത് തിരുത്തി.പട്ടാപ്പകല്‍ തിരക്കുള്ള ഒരു ബസ്‌ സ്റ്റോപ്പില്‍ മാന്യമായ വസ്ത്രം ധരിച്ചു നിന്ന എന്റെ കൂട്ടുകാരിക്ക് ഇത് പോലെ ആക്രമണം നേരിടേണ്ടി വന്നു.പിന്നെ അമേരിക്കയില്‍ വച്ച് ഇത് പോലെ ഒരു സംഭവം നേരില്‍ കണ്ടപ്പോഴും. എവിടെയും കാര്യങ്ങള്‍ ഒരു പോലെ തന്നെ.


    ആകെ ചെയ്യാവുന്നത് പെണ്‍ കുട്ടികള്‍ സ്വയം സംരക്ഷിക്കാന്‍ പ്രാപ്തരാവുക. കരാട്ടെയും കുങ്ങ്ഫുവും ഒന്നും പഠിച്ചില്ലേലും അതാവശ്യം ഒരു അക്രമിയെ നേരിടാന്‍ അറിഞ്ഞിരിക്കുക .മൌന ജാഥകളിലും നല്ലത് ഇത് പോലെ എന്തെങ്കിലും ക്ലാസുകള്‍ organize ചെയ്യുന്നതാണ്‌ .

    ReplyDelete
  72. ഒരു കാര്യം കൂടി
    നമ്മുടെ ആൺകുഞ്ഞുങ്ങളെ സദാചാരമൂല്യങ്ങൾ ശീലിപ്പിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം
    പെൺകുട്ടികളെ സംരക്ഷിക്കണമെന്നും സ്ത്രീകളെ ഉപദ്രവിക്കുന്നത് ആണത്തത്തിന്റെയല്ല പ്രത്യുത അധമത്വത്തിന്റെ ലക്ഷണമാണെന്നും പഠിപ്പിച്ചെടുക്കേണ്ടത് അച്ഛനമ്മമാരുടെ കടമയാണ്

    ReplyDelete
  73. എല്ലാവരും പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ സ്വാഗതം ചെയ്യുന്നു.

    വിപിൻ ചോദിച്ച ചോദ്യം പ്രസക്തമാണ്.

    ലക്ഷ്മി പരഞ്ഞത് ശരിയാണ്. എന്നാൽ ഭാഗികമായേ ശരിയാകുന്നുള്ളൂ.

    1500 സ്ത്രീകൾ യാത്ര ചെയ്യുന്ന ഒരു ട്രെയിനിൽ 100 പേർ മാത്രം ഒരു ലേഡീസ് കമ്പാർട്ട്മെന്റിൽ സുഖമായിരുന്നിട്ടെന്തു കാര്യം?

    ബാക്കി 1400 പേരെക്കുറിച്ച് ചിന്തിക്കാത്തതെന്ത്!?

    എല്ലാ കമ്പാർട്ട്മെന്റിലും 25 സീറ്റുകൾ വീതം സ്ത്രീകൾക്കു കിട്ടിയാൽ ആ ഏരിയയിലെങ്കിലും സ്ത്രീകൾക്കു ശാക്തീകരണം ഉണ്ടാകും.

    അവർക്കെതിരെ അതിക്രമം ഉണ്ടായാൽ പ്രതികരിക്കാൻ ബാക്കി 75 ആണുങ്ങളിൽ ഒന്നോ രണ്ടോ പേരെങ്കിലും ഉണ്ടാവുകയും ചെയ്യും. അതല്ലേ നല്ലത്?

    (നടുക്ക് ലേഡീസ് കമ്പാർട്ട്മെന്റ് പ്രായോഗികം അല്ലെന്നാണ് റെയിൽ വേ പറയുന്നത്)

    ReplyDelete
  74. ജയൻ മാഷെ, പോസ്റ്റിലെ കാര്യങ്ങൾ, ക്രിയാത്മകമായ അഭിപ്രായങ്ങൾ,, ഇവ ജനമനസ്സിലേക്ക് ആഴത്തിൽ പതിയട്ടെ.. പെണ്ണെന്നാൽ കാമത്തിനു വേണ്ടിയുള്ളതല്ലെന്നും അവൾ തന്നെപ്പോലെയുള്ള സഹജീവിയാണെന്ന് മാതാപിതാക്കൾ ഇനിയുള്ള തലമുറയെ മനസ്സിലാക്കി വളർത്തട്ടെ...അതുപോലെ മാനസീകമായും ശാരീരകാമായും എന്ത് വന്നാലും നേരിടാനുള്ള കഴിവ് പ്രത്യേകിച്ച് പെൺ കുട്ടികൾക്കുണ്ടാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കട്ടെ..ഏതൊരക്രമവും കാണുമ്പോൾ അത് എന്റെ പ്രിയപ്പെട്ടവർക്കുണ്ടാകുന്നതാണെന്ന് തോന്നൽ എല്ലാവർക്കും ഉണ്ടാകട്ടെ... ഞാനും ഭർത്താവും തട്ടാനും എന്ന സ്റ്റൈലിൽ നമ്മൾ ഇനിയും ജീവിക്കരുത്..!

    ReplyDelete
  75. "പുലയന്റെ നെല്ലു കൊള്ളാം പണം കൊള്ളാം! പക്ഷെ,പൂജാദി കര്‍മ്മങ്ങളില്‍, പുലയനെ അമ്പലത്തില്‍ കയറ്റിക്കൂടാ!!"
    ഇതാണു നമ്മുടെ ഭരണാധികാരികളുടെ കാഴ്ചപ്പാട്? യാത്രക്കാരികളായ സ്ത്രീകളെ, ശല്യപ്പെടുത്തുന്ന മന്ത്രിമാര്‍ വരെ ഉണ്ടെന്നു നമുക്കഭിമാനിച്ചു കൂടേ!!?(ഇവരില്‍നിന്നു നീതി പ്രതീക്ഷിക്കരുത്, പെണ്‍കൊച്ചുങ്ങളെ)പാലക്കാട്ടെ ഷീലയെ കൊന്നത് സംഭവമല്ല, സമ്പത്തിനെ ഉരുട്ടിയതാണ് പ്രമാദമായത്. എന്റെ രാജ്യവും, ഞാന്‍ രാജാവും ആയിരുന്നെങ്കില്‍, ഒത്തിരി സംമ്പത്തുമാര്‍ ആയുസ്സെത്താതെ, പരലോകം പൂകിയേനെ!!

    ReplyDelete
  76. സീറ്റ്‌ reserve ചെയ്തിട്ട് എന്താ കാര്യം.ഒരിക്കല്‍ തിരക്കുള്ള superfast ബസില്‍ പുരുഷന്മാര്‍ മാത്രം നില്‍ക്കുമ്പോള്‍ sandwitch പോലെ ആകാതിരിക്കാന്‍ ആ reserve ചെയ്ത സീറ്റ്‌ ഒന്ന് ഒഴിഞ്ഞു തരുമോ എന്ന് ഒരു പുരുഷ കേസരിയോട് ചോദിക്കേണ്ടി വന്നു.മറുപടി അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്ന മറ്റു കേസരികളെ ചൂണ്ടിയുള്ള നോട്ടമാണ്. ആ കേസരികളുടെയും അവസ്ഥ ഇത് തന്നെ ... അല്ലെങ്കില്‍ ഭയങ്കര ഉറക്കം. പിന്നെ മൂന്ന് കേസരികളില്‍ ഒരാളെ മാറ്റി ഇരുന്നാല്‍ മറ്റു രണ്ടു കേസരികളെ എങ്ങനെ വിശ്വസിക്കും.അനുഭവങ്ങള്‍ ഏറെയാണ്‌. പിന്നെ കയ്യിലെ ബാഗ് ,കുട ,സേഫ്റ്റി പിന്‍,കോമ്പസ് ,ബുക്ക്‌ ,ചെരുപ്പിന്റെ ഹീല് ,ഇതൊക്കെ തന്നെ ശരണം ...

    ReplyDelete
  77. നിയമങ്ങളെ മാറ്റി എഴുതുന്നതിനേക്കാള്‍ നല്ലതല്ലേ .. നമുക്കിടയിലെ ചെകുത്താന്‍ മാരെ നമ്മള്‍ തന്നെ മാറ്റി എഴുതുന്നത്‌ .. മുതലക്കുഞ്ഞിന്റെ ചെറിയ ബുദ്ധിയില്‍ തോന്നിയ കാര്യമാ ..സ്ത്രീ കള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അവര്‍ ഉറക്കെ വിളിച്ചു പറയട്ടെ !! നട്ടെല്ലുള്ള ഒരു ആണെങ്കിലും ഉണ്ടാവും അത് കേട്ട് പ്രതികരിക്കാന്‍
    ട്രെയിനിനുള്ളില്‍ മാത്രം ഒതുങ്ങുന്നതല്ലല്ലോ അതിക്രമങ്ങള്‍ .. എന്തിനു പോലീസ് സ്റ്റേഷനില്‍ വരെ -പെണ്ണിന് പീഡനം ..ഞരമ്പ്‌ രോഗികളുടെ എണ്ണം കൂടിയെന്ന് കരുതി ഞരമ്പ്‌ മുറിച്ചു കളയാന്‍ പറ്റുമോ ? ചികിത്സിക്കണം അതല്ലേ ഡോക്ടറെ അതിന്‍റെ ശരി ?

    ReplyDelete
  78. സൌമ്യക്ക്‌ ആദരാഞ്ജലികള്‍ ....
    ഇതിനെ വെറുമൊരു പോസ്റ്റ്‌ എന്ന രീതിയില്‍ കണ്ടു കമന്റ്‌ ഇടാന്‍ പറ്റില്ല...
    ജയേട്ടന്‍ പറഞ്ഞകാര്യങ്ങള്‍ സത്യവും, നിര്‍ദേശങ്ങള്‍ നല്ലതും ആണ്..
    പക്ഷെ ഇവിടെ ഇതൊക്കെ എത്ര കണ്ടു പ്രായോഗികമാവും എന്നത് സംശയമാണ്..
    കുറച്ചു നാളുകള്‍ ഈ വിഷയവുമായി എല്ലാവരും കാണും....എന്നാല്‍ അടുത്ത ഒരു പ്രശ്നം വരുമ്പോ ഇതെല്ലാം മറന്നു അതിന്റെ പിന്നാലെ പോകും..
    ഞാന്‍ ഉള്‍പ്പെടെയുള്ള മലയാളി സമൂഹത്തിന്റെ ഉദാസീനത അല്ലെങ്കില്‍ സ്വാര്‍ഥത തന്നെയാണ് ഇങ്ങനെ ഒരു ദുരന്തം ഉണ്ടാവാന്‍ ഉള്ള കാരണം..
    ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേലാണ് എന്ന് പറയുന്ന ഒരു സംസ്കാരത്തിലേക്ക് നമ്മള്‍ എത്തിപ്പെട്ടു കൊണ്ടിരിക്കുന്നു...
    പ്രതികരിക്കാന്‍ അല്പമെങ്കിലും മനസ് കാട്ടിയ ആ യുവാവിനെ തടഞ്ഞവര്‍, സൗമ്യയുടെ സ്ഥാനത്ത് അവരുടെ അമ്മ പെങ്ങന്മാര്‍ ആയിരുന്നെങ്കില്‍ ഇങ്ങനെ മാറി നിക്കുമോ?..
    ഒരിക്കലും ഇല്ല എന്ന് തന്നെയാണ് ഉത്തരം..അപ്പോള്‍ പ്രതികരിക്കാന്‍ അറിയാത്തതല്ല പ്രശ്നം..മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ടു എന്തെങ്കിലും പ്രശ്നം ആയാലോ എന്ന ചിന്തയാണ്..അല്ലെങ്കില്‍ എന്‍റെ ആരും അല്ലല്ലോ എന്ന സ്വാര്‍ഥത..

    എന്തു തന്നെ ആയാലും ഗോവിന്ദ സ്വാമിയേ പോലെയുള്ള കുറ്റവാളികളെ ജനകീയ വിചാരണ ചെയ്യണം..
    തൊലച്ചു കളയണം ഇവനെയൊക്കെ..

    ReplyDelete
  79. ആലോചന നല്ലത് തന്നെ....

    ReplyDelete
  80. പ്രിയ ജയന്‍ ഏവൂര്‍,
    ഞാന്‍ അല്‍പ്പം വൈകിപ്പോയി.ലേഡീസ് കമ്പാര്‍ട്ട്മെന്റും അതിനോടനുബന്ധിച്ച കുറ്റകൃത്യങ്ങളും എപ്പോഴും എന്നും ഉണ്ടായിരുന്നു. നിയമം എപ്പോള്‍ നോക്ക്കുത്തി ആയി മാറുന്നുവോ അവിടെ സംഭവിക്കുന്നതാണ് ഇവിടെയും ഇപ്പോള്‍ സംഭവിച്ചത്. ശിക്ഷ പേരിന് ആയി തീരുമ്പോള്‍ പിന്നൊന്നും പറയാനുമില്ല.
    കേരളത്തില്‍ ട്രൈനുമായി ബന്ധപ്പെട്ട് സാധാരണ കുറ്റങ്ങള്‍ (അത് പെറ്റി കേസുകള്‍ എന്ന് വിളിക്കപ്പെടുന്നു) കൈകാര്യം ചെയ്യാന്‍ ആകെ 3 കോടതികളാണ് ഇപ്പോള്‍ നിലവിലുള്ളത്. ശ്രദ്ധിക്കുക, പെറ്റി ആണ് പിന്നീട് മേജര്‍ കുറ്റമായി മാറുന്നത്. ഉദാ: ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ പുരുഷന്‍ കയറുന്നത് പെറ്റി കേസാണ്. പക്ഷേ ആ പെറ്റി കേസ് നിയമ പാലകര്‍ അവഗണിക്കുമ്പോഴാണ് അത് പിടിച്ചു പറിക്കല്‍, ശാരീരിക പീഢനം തുടങ്ങി മേജര്‍ കുറ്റ കൃത്യമായി മാറുന്നത്.ആ പെറ്റി കേസ് തല്‍ക്ഷണം കൈകാര്യം ചെയ്യാന്‍ നിയമപാലകര്‍ ഉണ്ടായിരിക്കണം. അവര്‍ക്ക് അവരുടെ ജോലിയില്‍ ജാഗ്രത വേണം. കുറ്റം കയ്യോടെ പിടിക്കപ്പെടണം. ബന്ധപ്പെട്ട കോടതിയില്‍ ഹാജരാക്കണം. കുറ്റ സ്വഭാവം സാഹചര്യം അനുസരിച്ച് വിവരിക്കുന്ന കുറ്റപത്രം തയാറാക്കണം. മനപൂര്‍വമാണ് കുറ്റമെങ്കില്‍ ശിക്ഷ കര്‍ശനമായിരിക്കുകയും വേണം.
    കേരളത്തിലെ മൂന്ന് കോടതികളില്‍ (ഒന്ന്) പാറശ്ശാല മുതല്‍ എറുണാകുളം സൌത്ത് വരെ അധികാരാതൃത്തിയുള്ള കൊല്ലം റെയില്‍ വേ കോടതി(2) എറുണാകുളം നോര്‍ത്ത് മുതല്‍ പാലക്കാടു വരെയുള്ള ഷൊര്‍ണൂര്‍ കോടതി,(3)തിരൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കോഴിക്കോട് കോടതി എന്നിവയാണ്.ഇതില്‍ ഹോണറെറി മജിസ്ട്രെറ്റുമാരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി മുഖേനെ നിയമിക്കുന്നു. ആയിരക്കണക്കിന് കേസുകളാണ് ഈ കോടതിയില്‍ കെട്ടിക്കിടക്കുന്നത്.ഞാന്‍ കൊല്ലം കോടതിയില്‍ ചാര്‍ജു എടുക്കുമ്പോള്‍ ഇരുപതിനായിരം കേസുകളാണ് കുടിശ്ശിക ആയുണ്ടായിരുന്നത്.അഞ്ചു വര്‍ഷത്തിന് ശേഷം ഞാന്‍ അവിടെ നിന്നും മാറുമ്പോള്‍ നാലായിരം കേസുകള്‍ ബാക്കി ഉണ്ടായിരുന്നു.ഇതിനിടയില്‍ ഞാന്‍ തീര്‍ത്തത് എഴുപത്തിരണ്ടായിരം കേസ്കള്‍.(ഇത്രയും കേസുകള്‍ അതിനു മുമ്പ് ആരും തീര്‍ത്തിരുന്നില്ല. ആ വാര്‍ത്ത എല്ലാ പത്രങ്ങളിലും അന്ന് പ്രസിദ്ധീകരിച്ചിരുന്നു) ഇതിനിടയില്‍ ഫയല്‍ ചെയ്യപ്പെട്ട കേസുകളുടെ ബാഹുല്യം ചിന്തിച്ച് നോക്കുക. ഒരു മനുഷ്യന് കൈകാര്യം ചെയ്യാന്‍ അസാദ്ധ്യമായ വിധത്തിലാണ് ട്രൈനിലെ കുറ്റ കൃത്യങ്ങള്‍ സമ്പന്ധിച്ച കേസുകള്‍ പെരുകുന്നത്. ഇതിനു പരിഹാരം എല്ലാ ജില്ലകളിലും കോടതികള്‍ സ്ഥാപിക്കുക, ആവശ്യത്തിന് റെയില്‍ വേ സംരക്ഷണ സേന/ പോലീസ് ജീവനക്കാരെ നിയമിക്കുക, ശിക്ഷകള്‍ കര്‍ശനമാക്കുക തുടങ്ങിയവയാണ്.ഞാന്‍ ചാര്‍ജു എടുക്കുന്നതിനു മുമ്പ് പെറ്റി കേസുകളില്‍ തടവ് ശിക്ഷ അപൂര്‍വമായിരുന്നു. വെറും ഫൈന്‍ മാത്രം. സ്ഥിരം കുറ്റവാളികളെയും സ്ത്രീകളെ ശല്യപ്പെടുത്തുന്നവരെയും തടവിന് ശിക്ഷിക്കാന്‍ തുടങ്ങിയതോടെ കുറ്റ കൃത്യങ്ങള്‍ ഗണ്യമായി കുറഞ്ഞു. ആലുവാ പാലം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഒരു പറ്റം പിടിച്ചുപറിക്കല്‍ കുറ്റവാളികളെ ശിക്ഷിച്ച് ജെയിലില്‍ വിട്ടപ്പോള്‍ 2008ലെഈസ്റ്റര്‍ അവധി തിരക്കില്‍ ഒരു പിടിച്ചു പറിക്കല്‍/പോക്കറ്റടി/മാലപൊട്ടിക്കല്‍ കേസ് കൊല്ലം കോടതി അധികാരാതൃത്തിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. ഞാന്‍ പറഞ്ഞു കൊണ്ട് വരുന്നത് നിലവിലുള്ള നിയമം കര്‍ശനമായി നടപ്പില്‍ വരുത്താന്‍ നിയമ പാലകര്‍ ജാഗ്രത പുലര്‍ത്തുകയും ശിക്ഷ കര്‍ശനമാക്കുകയു ചെയ്താല്‍ സ്ഥിരം കുറ്റവാളികളില്‍ നിന്നും യാത്രക്കാര്‍ക്ക് ഒരു പരിധിവരെ സംരക്ഷണം ലഭിക്കും. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ വന്‍ ലാഭം കൊയ്യുന്ന റെയില്‍ വേ നടപടികളെടുക്കുകയും വേണം.
    ഈ വിഷയ സംബന്ധമായി ഒരു പോസ്റ്റ് ഇടാന്‍ ഒരുങ്ങിയെങ്കിലും മടി എന്നെ അലസനാക്കിയതിനാല്‍ അത് നീണ്ട് നീണ്ട് പോകുന്നു. അതാണ് ഈ കമന്റില്‍ഒതുക്കിയത്.

    ReplyDelete
  81. ആളും നാഥനുമില്ലാത്ത ഒരു വാഹനമാണ് നമ്മുടെ നാട്ടിലെ തീവണ്ടികള്‍.ഇപ്പഴും ഏതോ വെള്ളക്കാരന്‍ ഉടമസ്തതയിലാണെന്ന തോന്നലിലാണ് അതിന്റെ നടത്തിപ്പുകാര്‍.ഒട്ടും ജനകീയമോ, സേവന സന്ന്ദ്ധതയോടു കൂടിയതോ,മാനുഷികമായ പരിഗണനകള്‍ ഉള്ളതോ അല്ല ഇന്ത്യന്‍ റെയില്‍ വെ. കന്നുകാലികളെപ്പോലുള്ള ആള്‍ക്കൂട്ടം സ്വന്തം സത്യസന്ധത പ്രകാരം ക്യൂനിന്ന് കാലുകഴച്ച് ടിക്കറ്റെടുത്ത്, എങ്ങനെയൊക്കെയോ ഈ സാധനങ്ങള്‍ക്കകത്ത് കയറിപ്പറ്റി, യാത്രചെയ്യുന്നു എന്നു മാത്രം. സ്ഥിരം യാത്രക്കാര്‍ക്ക് ശീലമായതുകൊണ്ട്
    പ്രശ്നം തോന്നില്ലായിരിക്കും. എന്നാല്‍ വല്ലപ്പോഴും പോകുന്ന ചിത്രകാരന്
    തികച്ചും അപരിചിതമാണ് തീവണ്ടികളുടെ പോക്കുവരവുകള്‍.
    ഇത്രയും തിരക്കും വരുമാനവുമുള്ള വണ്ടികളില്‍ റയില്‍ വേയുടെ പത്തിരുപത് ഉപഭോക്തൃ സേവകരോ, സുരക്ഷാ ജീവനക്കാരോ ഒരോ വണ്ടിയിലും ഓടിനടന്നു ജോലി ചെയ്യേണ്ടതാണ്.ഇതൊരു സേവനമല്ലേ? കാശുകൊടുത്ത് ടിക്കറ്റെടുത്ത് യാത്രചെയ്യുന്ന ഉപയോക്താവിനെ മാനിക്കേണ്ട കടപ്പാട് റയില്‍ വേക്ക് ഉണ്ടാകേണ്ടതല്ലേ ? വലിയ ക്ലാസ്സുകളില്‍ നിസാര ചാര്‍ജ്ജില്‍ വിശാലമായ സൌകര്യങ്ങാളോടെ യാത്രാസൌകര്യം ചെയ്തു കോടുക്കുന്ന റയില്‍ വേക്ക് അതിനേക്കാള്‍ എത്രയോ ഇരട്ടി പണം ജനറല്‍ കമ്പാര്‍ട്ടു മെന്റില്‍ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുന്ന മനുഷ്യരില്‍ നിന്നും ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ ബ്രാഹ്മണ സായിപ്പന്മാരുടെ ഭരണത്തിലുള്ള റയില്‍ വെ ഇത്രയൊക്കയേ നന്നാകു എന്നും ഒരു കാരണമുണ്ട്.മുന്തിയ ക്ലാസില്‍ പോകുന്നവരെ ഈ ജാതി രാക്ഷസന്മാര്‍ക്ക് മനുഷ്യരായി തോന്നുകയുള്ളു.

    ലോറിയില്‍ കന്നുകാലികളെ കൊണ്ടുപോകുന്നതുപോലെയാണ് റയില്‍ വേ മനുഷ്യരെ കൈകാര്യം ചെയ്യുന്നതെന്ന സത്യം മനുഷ്യാവകാശ കമ്മീഷനിലോ ഉപഭോക്തൃകോടതിയിലോ പരാതിയായി അവതരിപ്പിക്കപ്പെടേണ്ടതാണ്. ചോദിക്കാനും പറയാനും ആരുമില്ലാത്ത നിരുത്തരവാദപരമായി നടത്തപ്പെടുന്ന സര്‍വ്വീസുകളുടെ പേരില്‍ റയില്‍ വേ മന്ത്രിയേയും മന്ത്രാലയത്തിലെ ഉന്നതോദ്ധ്യോഗസ്ഥരേയും റയില്‍ വെ ഉന്നതോദ്ധ്യോഗസ്ഥരേയും പിടിച്ച് രണ്ടുമാസമെങ്കിലും ജയിലിലിടേണ്ടതാണ്. ഇവനൊന്നുമില്ലെങ്കിലും വെള്ളക്കാരന്‍ ഉണ്ടാക്കിയ റെയിലിലൂടെ വെള്ളക്കാരന്റെ ബുദ്ധിയില്‍ നിന്നുണ്ടായ ട്രൈനുകള്‍ എന്ന ഈ അനാഥവണ്ടികള്‍ ഓടിക്കൊള്ളും. അതൊന്ന് ജനാധിപത്യവല്‍ക്കരിക്കാന്‍ നീണ്ട 60 വര്‍ഷം കഴിഞ്ഞിട്ടും നമുക്ക് കഴിഞ്ഞിട്ടില്ല.

    ലേഡീസ് കമ്പാര്‍ട്ടുമെന്റ് ഒഴിവാക്കിയാലും ഇല്ലെങ്കിലും, നടുവിലാക്കിയാലും, ഇല്ലെങ്കിലും അതിലേക്ക് തൊട്ടടുത്ത ബോഗികളില്‍ നിന്നും പ്രവേശിക്കാന്‍ വാതിലുണ്ടായിരിക്കേണ്ടത്/ വഴിയുണ്ടായിരീക്കേണ്ടത് അത്യാവശ്യ കാര്യമാണ്.വാതിലുകള്‍ക്ക് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഓഫീസുകളിലുണ്ടായിരുന്നതുപോലെ ഒരു ഹാഫ് ഡോര്‍ ലേഡീസ് ഓണ്‍ലി എന്ന് എഴുതിവച്ച് ഫിറ്റ് ചെയ്യാം.ലേദീസ് കംബാര്‍ട്ടുമെന്റില്‍ ആളുകുറയുംബോള്‍ സ്ത്രീകള്‍ക്ക് മറ്റു കംബാര്‍ട്ടുമെന്റിലേക്ക് മാറിയിരിക്കാനും സുരക്ഷ ഉദ്ദ്യോഗസ്തര്‍ക്ക് കംബാര്‍ട്ടുമെന്റ് കൂടുതല്‍ ശ്രദ്ധിക്കാനും ഹാഫ് ഡോര്‍ പ്രയോജനപ്പെടും.
    ഏതോ അന്യ വര്‍ഗ്ഗ ജീവികളെ കൊണ്ടുപോകുന്നതുപോലെ സ്ത്രീകളെ അടച്ചു പെട്ടിയിലാക്കി കൊണ്ടുപോകുമ്പോള്‍ വാഗണ്‍ ട്രാജെഡികളല്ലാതെ മറ്റെന്താണുണ്ടാകുക ?

    റയില്‍ വേ സ്റ്റേഷനിലായാലും,തീവണ്ടക്കകത്തായാലും ഭിക്ഷക്കാരേയും,കച്ചവടക്കാരേയും അനുവദിക്കുന്ന റയില്‍ വേയുടെ അനാസ്ഥ യാത്രക്കാരോടു ചെയ്യുന്ന ഗുരുതരമായുഅ കുറ്റ കൃത്യമാണ് എന്ന് വിളിച്ചുപറയാന്‍ നമുക്ക് ഇതുവരെ തോന്നിട്ടില്ല.
    ഇന്ത്യന്‍ ബ്രാഹ്മണരുടെ ഭരണത്തിലുള്ള ചലിക്കുന്ന വഴിയമ്പലം എന്നെ റയില്‍ വേയെ വിശേഷിപ്പിക്കാനാകു.

    ReplyDelete
  82. ശരിക്കും എനിക്ക് പേടിയാ അമ്മയോ അനിയത്തിയോ ഭാര്യയോ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോ അതിപ്പോ ബസ്സിലയാലും ട്രെയിനിലയാലും.. എന്താ നമ്മുക്ക് പറ്റിയത് ?

    ഇവിടെ പറഞ്ഞവ തീര്‍ച്ചയായും നല്ല നിര്‍ദ്ദേശങ്ങള്‍ ആണ് ഇതിനി റെയില്‍വേ അംഗീകരിക്കാന്‍ നമ്മള്‍ എന്ത് ചെയ്യണം ?

    ReplyDelete
  83. സൌമ്യയുടെ അനുഭവം ഇന്നു ഞാന്‍ ഉള്‍പ്പെടെ പലരുടെയും ബ്ലോഗില്‍ ഒരു വിഷയമായി മാറിക്കഴിഞ്ഞു. ഞാന്‍ ഇന്നു വരെ കണ്ടിട്ടില്ലാത്ത, ഇനി ഒരിക്കലും കാണാന്‍ കഴിയാത്ത ആ കൂട്ടുകാരി മനസ്സില്‍ ഒരു വിങ്ങല്‍ മാറ്റി നിര്‍ത്തിയിട്ടാണ് യാത്രയായത്. ഓര്‍ക്കുംതോറും നടുക്കം കൂടുന്നത്തെ ഉള്ളൂ. ഇനി ഒരിക്കലും ഒരു സ്ത്രീയും ഇരകളാവാതിരിക്കട്ടെ. സ്ഥിരമായി ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന ഓരോ സ്ത്രീയും ഇന്നു ഇതാണ് ആഗ്രഹിക്കുന്നത്.

    പണ്ടൊരു പെണ്‍കുഞ്ഞു ജനിച്ചാല്‍ അവളെ നല്ല സ്ത്രീ ധനം കൊടുത്തു നല്ല കൈകളില്‍ ഏല്‍പ്പിക്കാന്‍ ആയിരുന്നു അച്ഛന്‍ അമ്മമാരുടെ ആശ. പക്ഷെ ഇന്നു ഒരു പെണ്‍കുഞ്ഞു ജനിച്ചാല്‍ അവള്‍ മരിച്ചു മണ്ണടിയുന്നത് വരെ അവളുടെ മാനത്തെ ഓര്‍ത്താണവര്‍ വേവലാതിപ്പെടുന്നത്. ശ്രീ ഒ എന്‍ വി കുറുപ്പ് പറഞ്ഞ പോലെ , ഗോതമ്പക്കതിരിന്‍റെ നിറമുള്ള പെണ്‍കുട്ടി ആഗ്രഹിച്ചത്‌ മാരനെയോ മണവാളനെയോ അല്ല , തന്‍റെ മാനം കാക്കുന്ന ഒരാങ്ങളയെ ആണ്. ഒരു പക്ഷെ ആ ആക്രമിക്കപ്പെടുന്ന ആ നിമിഷങ്ങളില്‍ അവള്‍ ആഗ്രഹിച്ചതും അതായിരിക്കാം.

    ഇനിയെങ്ങിലും പെണ്ണിനെ ഒരു നേരമ്പോക്കായി എടുക്കാതിരിക്കുക. അവള്‍ക്കും അത്മാവുണ്ടെന്നറിയുക. ശ്രീ ജയന്‍ പറഞ്ഞത് പോലെ ഇത്തരം തെണ്ടിത്തരം കാണിക്കുന്നവരെ കോടതി മുറികളും ജയിലറകളും കാണിക്കാതെ തന്നെ പച്ചക്ക് തീയിടുക.

    ReplyDelete
  84. സമൂഹത്തിലെ നല്ല പങ്ക്‌ ആളുകളും ഇതുപോലെ ഒരു അനീതി കണ്ടാല്‍ പ്രതികരിക്കുന്നവരാണ്‌.

    പക്ഷെ അവരെ പ്രതികരണത്തില്‍ നിന്നും തടയുവാന്‍ ഉതകുന്ന പ്രവൃത്തികള്‍ ആണ്‌ കാശും അധികാരവും അല്‍പം ഒച്ചയുണ്ടാക്കാനുള്ള കഴിവും ഉള്ളവരില്‍ നിന്നും ഉണ്ടാകുന്നത്‌.

    ജീവിക്കുവാന്‍ വേണ്ടി അന്നന്ന്ത്തെ അപ്പത്തിനു വേണ്ടി പണിയെടുക്കുന്നവര്‍ സ്വന്തം നിലനില്‍പിനെ ഓര്‍ത്ത്‌ പ്രതികരിക്കുവാന്‍ ഭയപ്പെടുന്നു

    ഒരു ഉദാഹരണം നോക്കൂ

    തനിക്കു പരിഗണന ലഭിക്കാത്തതിന്റെ പേരില്‍ എഴുതിയ ഒരു ലേഖനം. അതിലെ കമന്റുകളും നോക്കൂ

    തുച്ഛമായ ശമ്പളത്തിനു വേണ്ടി നിയമിക്കപ്പെട്ട ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ കുടുക്കാന്‍ നോക്കുന്ന രണ്ട്‌ അഭ്യസ്ഥ വിദ്യന്മാര്‍ ബ്ഭൂൂ നായ്ക്കളെക്കാള്‍ നാറികള്‍ അല്ലേ ഇവര്‍?

    ഇക്കൂട്ടരെ തളയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ എന്തു പരിഷ്കാരം കൊണ്ടു വന്നിട്ടെതു കാര്യം?

    See

    മുന്‍പൊരിക്കല്‍ എറണാകുളം അമൃത ആശുപത്രിയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ ഒരു പ്രവര്‍ത്തിയെ കുറിച്ചു ശ്രീ അമ്പി എഴുതിയ ഒരു ലേഖനം http://abhibhaashanam.blogspot.com/2007/06/blog-post.html ദാ ഇവിടെ ഉണ്ട്‌.

    സുരക്ഷാ പാലനത്തിനു നിയോഗിച്ച ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനം തെറ്റായി ചിത്രീകരിക്കുന്ന വേല്‍കയും അതിനെ കുറെ ആളുകള്‍ ന്യായീകരിക്കുന്നതും വായിച്ചാല്‍ ബോധം ഉള്ളവന്‍ എന്തു തോന്നും എന്നു വായിച്ചു തന്നെ മനസ്സിലാക്കുക.

    സുരക്ഷാപാലകന്റെ പെരുമാറ്റം സുരക്ഷാപാലകന്റെതായിരിക്കണം അതിനാണ്‌ അയാളെ നിയമിച്ചിരിക്കുന്നത്‌ അയാള്‍ക്കു മുന്നില്‍ വരുന്ന ഏതൊരാളും ഒരുപോലെ ആയിരിക്കണം.

    തനിക്കു പരിഗണന ലഭിക്കാത്തതില്‍ കരയുന്ന ഒരു തനി മാനസികരോഗിയുടെ വെപ്രാളം ആണ്‍ അദ്ദേഹത്തിന്റെ ലേഖനത്തില്‍ ഉടനീളം നിഴലിക്കുന്നത്‌.

    see "ഒരോ ടവറില്‍ നിന്നും ഓരോ വാതിലുകള്‍ പുറത്തേയ്കുണ്ട്..മൂന്നാം ടവറിന്റെ വാതിലിനു മുന്നിലാണ് ഒരു കാന്റീന്‍..ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ് മൂന്നാം ടവറിലും..

    ഒരു ദിവസം അതിലെക്കൂടെ കയറാന്‍ പോയപ്പോഴാണ് സെക്യൂരിറ്റി തടഞ്ഞ് നിര്‍ത്തിയത്..

    “ഇയാള്‍ ഡൊക്ടറാണോ?“

    “അല്ല“

    "ഇതേക്കൂടെ കയറാന്‍ പറ്റില്ല..എച് ആര്‍ ഡീ ന്ന് ഓഡറുണ്ട്..“

    “അതെന്താ? “

    “അതൊന്നും ഞങ്ങള്‍ക്കറിയില്ല..ഓഡറുണ്ട്..ഡോക്ടര്‍മാര്‍ക്കു മാത്രമേ എല്ലാ വാതിലില്‍ക്കൂടേയും കയറാന്‍ പറ്റൂ..നിങ്ങള്‍ അപ്പുറത്തെ ടവറിനും മെഡിയ്ക്കല്‍ കോളെജിനും ഇടയിലുള്ള വാതിലിലൂടെ കയറണം.“

    അങ്ങേരോട് എന്തു പറയാന്‍..പണ്ടത്തെപ്പോലെ മുറുമുറുക്കലുകളൊന്നും നടത്തിയിട്ട് കാര്യ‍മില്ല എന്നറിയാമായിരുന്നു..പറയേണ്ടിടത്ത് ചിലടത്ത് പറഞ്ഞു..
    വേണ്ടതു ചെയ്യാം എന്ന് അവര്‍ ഉറപ്പും തന്നു.." ---
    --പിറ്റേന്ന് ചായ കുടിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ ഞങ്ങളുടെ ഒരു നല്ല സുഹൃത്ത് ഡോക്ടര്‍ രാജേഷിന് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് അതേ പോലെ തന്നെ ഫോണ്‍ വന്നു..

    “ഞാനൊരു കാര്യം കാണിച്ചുതരാം“

    അയാള്‍ ഐ ഡീ എടുത്ത് പോക്കറ്റിലിട്ടു..നേരേ മൂന്നാം നിലയുടെ വാതിലിലൂടെ അകത്ത് കയറി..

    "ഡോക്ടറാണോ?“

    രാജേഷ് ഒന്നും മിണ്ടിയില്ല..
    സെക്യൂരിറ്റി ബലം പിടിച്ച് തടഞ്ഞു.ഡോ രാജേഷിന്റെ ഉടുപ്പ് കീറി."

    ഇതിനെ സധാരണ ഭാഷയില്‍ തെണ്ടിത്തരം എന്നു വിളിച്ചാല്‍ മതിയാകുമോ?
    ഇതുപോലെ ഉള്ള സമൂഹ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ ആണ്‌ ഇതിനൊക്കെ മൂലകാരണം

    തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന കാര്‍ഡ്‌ പോക്കറ്റിലിട്ടിട്ട്‌ തുഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്ന സുരക്ഷ ഉദ്യോഗസ്ഥനെ കുടൂക്കാന്‍ ശ്രമിക്കുന്ന ഇവന്‍ ഡോക്റ്റരോ?

    ഇവനെ ഒക്കെ മുക്കാലിയില്‍ കെട്ടി അടിയ്ക്കാന്‍ വ്യവസ്ഥയില്ലാത്തതല്ലെ ഈ നാടിന്റെ ശാപം?

    പക്ഷെ കമന്റിടുന്നവരോ

    അവര്‍ക്കു അവരുടെ ഗൂഢോദ്ദേശ്യം സാധിച്ചെടുക്കാന്‍ പറ്റിയ ഒരു ലേഖനം കണ്ടു അവര്‍ മുതലെടുത്തു.

    ReplyDelete
  85. മലയാളികള്‍ക്ക് മൊത്തത്തില്‍ ജരമ്പ് രോഗം കൂടുതലാണെന്ന് പോത്തുവില്‍ നമുക്കൊക്കെ അറിയാം .. അത് കൊണ്ട് , അടുത്ത തലമുറ(അല്ലെങ്ങില്‍ അതിനടുത്തത് ) സമൂഹത്തിന്റെ ചര്‍ജെടുക്കുന്നത് വരെ തുറിച്ചു നോട്ടവും തോണ്ടലും ഒക്കെ നിര്‍ബാധം തുടരും എന്നും ഉറപ്പു ... .. പത്തു വയസ്സാകുന്നതിനു മുമ്പേ മല്ലു ഫിലിംസ് കണ്ടിറങ്ങുന്ന സമൂഹം ഇങ്ങനെ ആയില്ലെങ്ങില്‍ എന്താനല്ഭുതം ..?

    പക്ഷെ എനിക്ക് പറയാനുള്ളത് പ്രായോഗികമായി ഇക്കാര്യത്തില്‍ ഇപ്പൊ എന്ത് ചെയ്യാം എന്നതാണ് .. ആദ്യമായി തീവണ്ടിയില്‍ "ചങ്ങല " എന്നാ സാധനം ഉണ്ടെന്നും അത് വലിച്ചാല്‍ വണ്ടി നില്‍ക്കുമെന്നും അറിയുക.. അത് കോച്ചിന്റെ ഏതു ഭാഗത്താണ് എന്ന് നോക്കി വക്കുക.. കഴിയുമെങ്ങില്‍ അതിന്നടുതിരിക്കുക .. ചങ്ങല വലിക്കുന്നത് ക്രിമിനല്‍ കുറ്റമല്ല എന്നും അത് വലിക്കാന്‍ വേണ്ടിയാണ് അവിടെ വച്ചിരിക്കുന്നതെന്നും ഓരോരുത്തരെയും പറഞ്ഞു മനസ്സിലാക്കുക .. ആരെങ്ങിലും ആക്രമിക്കാന്‍ വന്നാല്‍ ..ആ സംഭവം പിടിച്ചു വലിക്കുക ...

    ഇനി റെയില്‍വേ ചെയ്യേണ്ട ഒരു കാര്യം ... ഈ ചങ്ങലകള്‍ കോച്ചില്‍ എല്ലാ സീട്ടിനടുത്തും പിടിപ്പിക്കുക .. ഇതൊന്നും അത്ര ചിലവുല്ലതല്ല ..ഏറിയാല്‍ ഒരു 1000 രൂവാ ....

    ചങ്ങലക്കു പകരം ഒരു DC മോട്ടോര്‍ കണ്ട്രോള്‍ഡ് ആയ ചങ്ങലയായാലും മതി ..അതാകുമ്പോള്‍ നമ്മുടെ വീട്ടിലെ ബള്‍ബ്‌ ഓണാക്കുന്ന പോലെ സ്വിച്ത് അമര്‍ത്തിയാല്‍ മതിയാകും ..(ചങ്ങല വലിക്കുക തുടയിയ , "ഭാരിച്ച "കായികാധ്വാനം ആവശ്യമുള്ള കാര്യങ്ങളൊന്നും പെണ്ണുങ്ങള്‍ ചെയ്യേണ്ടാതല്ലെന്നനല്ലോ ചെറുപ്പത്തിലെ തന്നെ അവരെ സമൂഹം പഠിപ്പിക്കുന്നത് )

    ഇനി അടുത്തത് .. എല്ലാ ബോഗിയിലും കരണ്ട് ഉണ്ടല്ലോ ..? പക്ഷെ ഓരോ ബോഗിയിലെയും വൈദുതി ആ ബോഗിയില്‍ തന്നെയാണ് ഉത്പ്പടിപ്പിക്കുന്നത് എന്നത് തോന്നുന്നു (തെറ്റാനെങ്ങില്‍ ആരെങ്ങിലും തിരുത്തുമല്ലോ ).. അല്ലെങ്ങില്‍ അലാറം സിഗ്നല്‍ സ്വിച്ച് ഓരോ സീട്ടിന്ടെയും അടുത്ത് കൊടുക്കാമായിരുന്നു ..സ്വിട്ചിട്ടാല്‍ ഡ്രൈവറിന്റെ മുന്നില്‍ അലാറം കത്തും എന്നാ രീതിയില്‍ ...

    ഇനി മേല്പറഞ്ഞ മാതിരി centralised wiring അല്ല എങ്കില്‍ , ഒരു RF tramitter ഓരോ ബോഗിയിലും ഖടിപ്പിക്കുക .. എല്ലാ സീട്ടിന്റെയും അടുത്ത് ഒരു സ്വിച്ചും പിടിപ്പിക്കുക ...സ്വിച്ച് അമര്‍ത്തിയാല്‍ ഡ്രൈവറിന്റെ മുറിയിലുള്ള RF receiver റെഡ് ലൈറ്റ് കത്തും .. ഇതിനു ചെലവ് 500 രൂപയില്‍ താഴെയേ വരൂ .. ഞാന്‍ ഡിസൈന്‍ പറഞ്ഞു തരാം,ഫ്രീ ഓഫ് കോസ്റ്റ് ..ഇതിനു വേണ്ടി കൊട്ടഷന്‍ വിളിച്ചു കോടികള്‍ തുലക്കേണ്ട ..

    3G ടെക്നോലോഗിയുടെ കാലത്ത് , ഗിഗ ഹെര്‍ട്സ് ഇന്റെര്നെട്ടിണ്ടേ കാലത്ത് , seemless connectivitty യുടെ കാലത്ത് , ഒരു കംബാര്‍ത്ടുമെണ്ടും ഡ്രൈവറും തമ്മില്‍ കണക്റ്റ് ചെയ്യാന്‍ മാര്‍ഗ്ഗമില്ല എന്ന് പറഞ്ഞാല്‍ .. എന്തിനാണ് സാര്‍ നമ്മള്‍ ഇരുപതോന്നം നൂട്ടണ്ടിലാനെന്നു അവകാശപ്പെടുന്നത് ..?

    ReplyDelete
  86. വായിച്ചു.ഇതുവരെ ട്രെയിനിൽ യാത്രചെയ്യാത്തതിനാൽ അഭിപ്രായം ഇല്ല.

    ReplyDelete
  87. സൗമ്യ എന്ന പെൺ‌കുട്ടിയ്ക്കുണ്ടായ അനുഭവം ഞെട്ടിപ്പിയ്ക്കുന്നതും അപലപനീയവും തന്നെ. കുറ്റവാളി മാതൃകാപരമായി ശിക്ഷിക്കപ്പെടണം എന്നു തന്നെ ഞനും ആഗ്രഹിക്കുന്നു. നിലവിലെ വ്യവസ്ഥിതിയിൽ അയാൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ ജീവപര്യന്തം തടവാകാനാണ് സാദ്ധ്യത. 70 വർഷം വരെ പ്രതി പുറം‌ലോകം കാണരുതെന്ന ചില വിധികൾ ചില കൊലപാതക്കേസുകളിൽ ഉണ്ടായിട്ടുള്ളത് ആശക്ക് വകനൽകുന്നതാണ്.

    യാത്രക്കാർക്ക് അനുപാതികമായി ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതും, സ്ത്രീകൾക്കായുള്ള കം‌പാർട്ട്‌മെന്റുകൾ എറ്റവും പിന്നിൽ നിന്നും മാറ്റുക എന്നതുമാണ് കൂടുതൽ അഭികാമ്യം എന്ന് ഞാൻ കരുതുന്നു. ബസ്സുകളിലെപ്പോലെ ട്രെയിനിൽ ജനറൽ കം‌പാർട്ട്‌മെന്റിലും സ്ത്രീകൾക്ക് സീറ്റ് സംവരണം എന്ന ആശയത്തോട് യോജിക്കാൻ സാധിക്കുന്നില്ല.

    ഇത്തരം സംഭവങ്ങളുടെ പ്രധാന ഉത്തരവാദി റെയിൽ‌വേ തന്നെയാണ്. യാത്രക്കാർക്ക് ആനുപാതികമായി സർവ്വീസുകൾ ഉണ്ടാവുന്നില്ല എന്നതാണ് ദുരിതത്തിന്റെ പ്രധാനകാരണം. യാത്രക്കാർക്ക് മതിയായ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ ശ്രദ്ധിക്കുന്നില്ല.

    ReplyDelete
  88. ഇവിടെ ദുബായിലും ചെറുതെങ്കിലും ചെറിയ മെട്രോ ട്രെയിനുണ്ട്, അതിൽ ലേഡീസ് കമ്പാർട്ടുമെന്റുകളുണ്ട്...
    ശവത്തെ വരെ ഭോഗിക്കാറുള്ള ആദിവാസി പാക്കിസ്ഥാനികളുണ്ട്, തമിഴരുണ്ട്, ക്രൂരതയുടെ ആൾ രൂപങ്ങളായ ആഫ്രിക്കക്കാരുണ്ട്...

    ഉഷ്ണകാലങ്ങളിൽ കാമം കുമിഞ്ഞുകൂടി തീക്ഷ്ണരാകുന്ന പഞ്ചാബികളും പാക്കിസ്ഥാനികളും ബംഗാളികളും ബലൂചികളുമുണ്ട്.

    സർവ്വോപരി പണക്കൊഴുപ്പിലും രാജവംശത്തിന്റെ ധാർഷ്ട്യത്തിൽ അനിഷേഷ്യരായ ലോക്കൽ അറബികളുണ്ട്.

    അവരൊക്കെയും ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ട്! അവിടെയും കാലിയായതും ഒരു പെണ്ണുമാത്രമുള്ളതുമായ ലേഡീസ്
    കമ്പാർട്ടുകളുമുണ്ടാവാറുണ്ട്....

    അവരൊന്നും സ്ത്രീകളെ ഒരു നോട്ടം കൊണ്ടു പോലും ഭോഗിക്കാത്തത്, അനന്തര ഫലമെന്ന അതിശക്തമായ സംഹിതകളെ ഓർക്കുന്നതുകൊണ്ടാണ്‌...
    ശക്തമായ നിയമത്തിന്റെ ദാക്ഷിണ്യലേശമില്ലാത്ത തീവ്രമുഖത്തെ മുന്നിൽ കാണുമ്പോൾ
    മയക്കുമരുന്നു ലഹരിയും ആൽക്കഹോൾ ലഹരിയും മാനസിക വൈകല്യം പോലും
    ഒരു വേള സ്വയം കടിഞ്ഞാണിടുന്നു!

    അതുകൊണ്ട് തന്നെ കുറ്റകൃത്യങ്ങളുടെ
    അളവുകൾ കുറയുന്നു...

    ലേഡീസ് കമ്പാർട്ടുമെന്റ് പലപ്പോഴും, മുൻ കമന്റിൽ സൂചിപ്പിച്ച പോലെ യാത്രകളുടെ ഇടവേകളിൽ സ്ത്രീയ്ക്ക്, തികച്ചും വ്യക്തിപരവുമായതും അനിവാര്യമായതും ചെയ്ത് തീർക്കാൻ കഴിയുന്ന പെണ്മറയുള്ള സ്വകാര്യകേന്ദ്രങ്ങളാണ്‌,
    പുരുഷ നോട്ടത്തിന്റെ വന്യത കുറയും കാലം വരെയെങ്കിലും...

    അതുകൊണ്ട് അതു മാറ്റപ്പെടാതെ തന്നെ മദ്ധ്യഭാഗത്തേയ്ക്ക്
    മാറ്റപ്പെടുന്നതിലെന്താണ്‌ തെറ്റ്?

    ടിക്കറ്റ് എക്സാമിനർക്കോ മറ്റു അത്യാവശത്തിന്‌ സ്ത്രീയാത്രക്കാർക്കോ? മറ്റു കമ്പാർട്ടുമെന്റുകളിലേയ്ക്ക് ആക്സസ്ഉള്ള രീതിയിൽ ഘടിപ്പിച്ചാൽ സ്ത്രീകളുടെ കൂടെയുള്ള പുരുഷയാത്രക്കാർക്ക് അപ്പുറവും ഇപ്പുറവുമുള്ള കമ്പാർട്ടുമെന്റുകളിൽ അടുത്തുണ്ടെന്ന സമാധാനത്തിൽ സ്വസ്ഥമായിരിക്കാനും കഴിയും....

    പിന്നെ ലേഡീസ് ക്യാബിൽ പുരുഷൻമാർ കയറുമ്പോൾ അതു കൈകാര്യം ചെയ്യാൻ സ്ത്രീകൾക്ക് തന്നെ കഴിയില്ലെ?

    ReplyDelete
  89. ശക്തമായ പ്രതികരണം, ശരിയായ നിർദ്ദേശം- പ്രത്യേക കമ്പാർട്ട്മെന്റിനു പകരം സംവരണം- ഇതു പോലെ നമ്മുടെ മനസ്സ് അസ്വസ്ഥമാക്കിയ ഒരു സംഭവം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.

    ReplyDelete
  90. റെയില്‍വേ ഒന്നും ചെയ്യുമെന്ന് എനിക്ക് വിശ്വാസമില്ല, പിന്നെ ആള്‍ക്കാരുടെ വീമ്പ്, അതു മാക്സിമം ഒരാഴ്ച നീളും...ചാമിയെ തട്ടും ഇന്ജിയിലിട്ടു കൊല്ലും എന്നൊക്കെ പറയുന്നവര്‍ തന്നെ ചാമിയെ പോലെ അവസരം കിട്ടിയാല്‍ കണ്ണ് കൊണ്ട്ട്, അല്ലെങ്കില്‍ മനസ്സ് കൊണ്ടെങ്കിലും ചാമിയെ വെല്ലും. ഉള്ള പരിമിതി വച്ചു നമുക്ക് എന്ത് ചെയ്യാന്‍ പറ്റും എന്നതാണ് ആലോചിക്കേണ്ട പ്രധാന വിഷയം.

    ReplyDelete
  91. സ്ത്രീകള്‍ക്ക് സീറ്റ് സംവരണം എന്നതിനോട് യോജിക്കാന്‍ പറ്റുന്നില്ല..ആണും പെണ്ണും ഇടകലര്‍ന്നിരിക്കുന്നത് കേരളത്തിന്റെ പുറത്തു ഒരു തെറ്റെ അല്ലാത്ത സ്ഥിതിക്ക് ഇവിടെ മാത്രം അത് വേണം എന്ന് ശഠിക്കുന്നത് ശരിയാണോ ? ആണും പെണ്ണും ഒരേ കമ്പാര്‍ട്ടുമെന്റില്‍ ആണെങ്കില്‍ പത്തില്‍ ഒരു പുരുഷന്‍ എങ്കിലും സ്ത്രീകളോടുള്ള അതിക്രമത്തില്‍ പ്രതികരിചെക്കാം എന്ന് എനിക്ക് തോന്നുന്നു.

    ReplyDelete
  92. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക്
    അറബ് നാടുകളിലേ പോലെ
    കര്‍ശന ശിക്ഷാ നടപടികള്‍ വേണം. അതും എത്രയും വേഗം.
    കേസ് വലിച്ചു നീട്ടി കൊണ്ടു പോകും കുറ്റം ചെയ്തവന്‍
    ജാമ്യത്തില്‍ പുറത്തു വിലസുകയും ചെയ്യും.
    നാട്ടില്‍ എന്തു കുറ്റം ചെയ്താലും രക്ഷപ്പെടാന്‍ മാര്‍ഗ്ഗമുണ്ടല്ലൊ

    ReplyDelete
  93. ട്രെയിനില്‍ ആണും പെണ്ണും ഇടകലര്‍ന്നിരുന്നാല്‍ ഒരു കുഴപ്പവും ഇല്ല കാരണം അഭിമുഖം ആയിട്ടാണു ഇരിക്കുന്നത്‌ രണ്ടു ബാച്ചും മറ്റുള്ളവരെ നോക്കി വായും പൊളിച്ചിരിക്കുന്നു, എല്ലാവരും സദാചാര സംരക്ഷകര്‍

    പിന്നെ ആണും പെണ്ണും ആണു ആകര്‍ഷണം എല്ലാവര്‍ക്കും ഉണ്ട്‌, അതില്ല എന്നൊന്നും പറയാന്‍ പറ്റില്ല , പെണ്ണുങ്ങളെ ചതിക്കുന്നത്‌ പെണ്ണു തന്നെ ആണു

    അല്ലെങ്കില്‍ കുളിമുറിയില്‍ കാമറ പിടിപ്പിച്ച അടിപ്പാവാട ഊരി ഇട്ടത്‌ ആണാ ആയിരുന്നൊ? ജന ശതാബ്ദിയില്‍ റിസര്‍വേഷന്‍ ആണു അവിടെ ആണും പെണ്ണും ഒരുമിച്ചല്ലേ ഇരിക്കുന്നത്‌?

    സദാചാര സംരക്ഷരുടെ ബഹുല്യം കാരണം എണ്റ്റെ ഭാര്യ ആരോടെങ്കിലും അഞ്ചു മിനിട്ടില്‍ കൂടുതല്‍ സംസാരിച്ചാല്‍ എനിക്കു ഊമക്കത്ത്‌ വരാറുണ്ടായിരുന്നു അത്ര ജാഗരൂകമായ സമൂഹമാണിവിടെ

    ലേഡീസ്‌ കമ്പാര്‍ട്ട്മണ്റ്റ്‌ എന്നു പറയുന്ന സാധനം പണ്ടു ജാംബവാണ്റ്റെ കാലത്തെ കോച്ചാണൂ ഒന്നിനും കൊള്ളാതെ ലേഡീസ്‌ ആക്കി അതില്‍ ഇനി ഡോര്‍ വെയ്ക്കാനും സെന്‍സര്‍ പിടിപ്പിക്കാനും ഒന്നും പറ്റില്ല ഇതു ഇടക്കു കയറ്റി ഷണ്ട്‌ ചെയ്യാനും പറ്റില്ല അതിനാല്‍ പ്രായോഗികമല്ല

    പോലീസിനെ ഇട്ടാല്‍ പിന്നെ അവന്‍ ആയിരിക്കും മുഖ്യ പീഡകന്‍

    ഒറ്റക്കു യാത്ര ചെയ്യേണ്ടി വന്നിട്ടുള്ളപ്പോള്‍ പ്രത്യേകിച്ചും സ്ളീപ്പര്‍ കോച്ചില്‍ ആള്‍ ഇറങ്ങി കാലിയായി വരുന്ന ലോങ്ങ്‌ ഡിസ്റ്റന്‍സ്‌ ട്രെയിനില്‍ സീസണ്‍ ടിക്കറ്റുമായി യാത്ര ചെയ്യുമ്പോള്‍ ടീ ടീ മാരും പല മാന്യന്‍മാരും ലൈംഗിക ചുവയുള്ള സംസാരം, പാണ്റ്റിണ്റ്റെ സിപ്പൂരി കാണിക്കല്‍ , പ്രേമാഭ്യര്‍ഥന എന്നിവ നടത്തിയിട്ടുള്ള കാര്യം വൈഫ്‌ പറയാറുണ്ട്‌,

    ഹസ്ബന്ദ്‌ കൊണ്ടു വിടും വിളിച്ചു കൊണ്ട്‌ പോകും പക്ഷെ ട്രെയിനില്‍ ലേഡീസ്‌ കമ്പര്‍ട്ടുമണ്റ്റ്‌ നടുവില്‍ ആയാലും പിന്നില്‍ ആയാലും മുന്നില്‍ ആയാലും ജനറലില്‍ സ്ളീപ്പറില്‍ മാത്രം സഞ്ചരിച്ചു എല്ലാ നോട്ടങ്ങളും പരിലാളനങ്ങളും ആരാധനയും ഏറ്റു വാങ്ങി അഞ്ചു പൈസ ചെലവില്ലാതെ ബ്രേക്‌ ഫാസ്റ്റ്‌ ലഘു ഭക്ഷണം കോഫീ ടീ വേണ്ടുവോളം ആസ്വദിച്ചു ഫാന്‍സ്‌ അസോസിയേഷന്‍ എല്ലാ ട്രെയിനിലും ഉണ്ടാക്കി സ്റ്റേഷന്‍ ആകുമ്പോള്‍ പതിവ്രത ആയി ഭര്‍ത്താവിണ്റ്റെ ബൈക്കില്‍ കയറി പോകുന്ന മിടുക്കികളും ഉണ്ട്‌

    ReplyDelete
  94. ഈ വിഷയത്തിൽ മാതൃഭൂമി ഓൺലൈനിൽ വന്ന ലേഖനം

    http://www.mathrubhumi.com/story.php?id=157356

    ReplyDelete
  95. എന്താ പറയേണ്ടതെന്ന്‌ അറിയുന്നില്ല. സത്യം പറഞ്ഞാൽ ഒരു ഭീതിയാണ് തോന്നുന്നതു്.നിയമത്തിനും അതിന്റെ വഴിക്കും നിൽക്കാതെ ജനങ്ങളുടെ മുൻപിലിട്ടു കൊടുക്കണം അയാളെ. ലേഡീസ് കമ്പാർട്ട്മെന്റ് എന്നതു് മാറ്റി ജയൻ പറഞ്ഞതുപോലെ കമ്പാർട്ട്മെന്റുകളിൽ സ്ത്രീകൾക്ക് കുറച്ച് സീറ്റ് മാറ്റിവക്കുന്നതു് നല്ലൊരു നിർദ്ദേശമാണ്.

    ReplyDelete
  96. ഇനി, ഇവിടെ പ്രകടിപ്പിക്കപ്പെട്ട ചിന്തകൾ ഒന്നു ക്രോഡീകരിക്കാം.

    1.ഒരു ലേഡീസ് കമ്പാർട്ട്മെന്റ് കൊണ്ടു പരിഹരിക്കാവുന്നതല്ല ട്രെയിൻയാത്ര ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ.

    2. ഇപ്പോൾ തന്നെ, ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ അഭിപ്രായം പ്രകടിപ്പിച്ചവർ ഉൾപ്പടെ മിക്കസ്ത്രീകളും ലേഡീസ് കമ്പാർട്ട്മെന്റുകളിൽ കയറാറില്ല.

    3. ദീർഘ ദൂര ട്രെയിനുകളിൽ ആകെയുണ്ടാവുന്ന ഒരു ലേഡീസ് കമ്പാർട്ട്മെന്റ് നടുഭാഗത്താക്കാൻ റെയിൽ വേയ്ക്ക് സാകേതിക ബുദ്ധിമുട്ട് ഉണ്ട്.

    4. ദിനവും സർവീസ് നടത്തുന്ന ഷട്ടിൽ ട്രെയിനുകൾ / സ്ലീപ്പർകോച്ചില്ലാത്ത പരശുറാം പോലെയുള്ള എക്സ്പ്രസ് ട്രെയിനുകളിൽ ഒരു ലേഡീസ് കമ്പാർട്ട്മെന്റിൽ കൊള്ളാവുന്നതിന്റെ പത്തിരട്ടിയിലേറെ സ്ത്രീകളാണ് യാത്ര ചെയ്യുന്നത്. അവരുടെ സുരക്ഷ ഒരു കമ്പാർട്ട്മെന്റുകൊണ്ട് നിർവഹിക്കാനാവില്ല. ഇത്തരം ട്രെയിനുകളിലാണ് ജീവനക്കാരികളും, വിദ്യാർത്ഥിനികളും ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നത്. അല്ലാതെ ദീർഘദൂര ട്രെയിനുകളിലല്ല.

    പരശുറാമിനു പുറമേ, വേണാട്, വഞ്ചിനാട്, വിവിധ ഇന്റർസിറ്റി എക്സ്പ്രസുകൾ, 100 ഓളം പ്രതിദിന ഷട്ടിൽ ട്രെയിനുകൾ എന്നിവ ഗണത്തിൽ വരും.

    5. ഇത്തരം എല്ലാ ബോഗികളിലും 20-25 സീറ്റെങ്കിലും വച്ച് സ്ത്രീകൾക്കു മുൻഗണന എന്ന നിലയിൽ കൊടുത്താൽ അത് അവർക്കു വലിയൊരു അനുഗ്രഹമാകും. അത്യാവശ്യം വേണ്ട സ്വകാര്യത കിട്ടുകയും ചെയ്യും. ആ എൻഡിലുള്ള ബാത് റൂം അവർക്കുപയോഗിക്കുകയും ചെയ്യാം. അവിടെ ആണുങ്ങൾ കൂടിനിൽക്കുന്നതുകാരണം ബാത്ത് റൂമിലേ പോകാതെ മണിക്കൂറുകൾ ഇരുന്നു ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് അത് വലിയ ആശ്വാസമാകും. പിന്നെ, അവർക്കനുവദിച്ചിട്ടുള്ള സീറ്റ് ഉറപ്പാക്കാനുള്ള ആർജവമൊക്കെ ഇന്നത്തെ യാത്രക്കാരികൾക്ക് ഉണ്ട്.


    ബോഗിയിലുള്ള മൂന്നു വാതിലുകളിൽ ലേഡീസിനു മുൻ ഗണനയുള്ള ഭാഗത്തെ വാതിലിൽ കൂടിയുള്ള പ്രവേശനം അവർക്കു മാത്രമായി നിജപ്പെടുത്തുക. ബാക്കി രണ്ടു വാതിലുകൾ പൊതുവായ പ്രവേശനമാർഗങ്ങൾ ആക്കി നിലനിർത്തുക.

    ReplyDelete
  97. 6. ട്രെയിനുകളിൽ സുരക്ഷ ശക്തമാക്കുക. അതിനു വേണ്ട സ്റ്റാഫിനെ നിയമിക്കുക. അതിനുള്ള ഫീസ് റെയിൽ വേ ഇപ്പോൾത്തന്നെ ഈടാക്കുന്നുണ്ടല്ലോ!
    (ഇന്ന് ഒരു സ്ത്രീയെ ആക്രമിച്ചു. നാളെ തണ്ടും തടിയുമുള്ള പുരുഷന്മാരും ക്രിമിനലുകളാൽ ആക്രമിക്കപ്പെടുകയില്ല എന്നാരെങ്കിലും ധരിക്കുന്നെങ്കിൽ അതു മൌഢ്യമാണ്!)

    ഇനി അത് സംസ്ഥാനത്തിന്റെ ഉത്തരവ്വാദിത്തമാണെങ്കിൽ, അതു ചൂണ്ടിക്കാട്ടി, സംസ്ഥാന സർക്കാരിനു റെയിൽവേ കത്തു നൽകുക.



    7. ഭിക്ഷാടനം, നാടുതെണ്ടൽ, കുട്ടികൾ എഉപയോഗിച്ചുള്ള പാട്ടുപ്രകടനങ്ങൾ, സകലവിധ കച്ച്വടങ്ങൾ, ഇവ കർശനമായി നിരോധിക്കുക.



    8.യാത്രക്കാരായ പുരുഷന്മാർ സ്ത്രീകളോട് അനുഭാവപൂർണമായി പെരുമാറുകയും, സ്വന്തം വീട്ടിലെ സ്ത്രീകൾക്ക് ആപത്തു വന്നാലത്തെപ്പോലെ ഉത്തരവാദിത്തത്തോടെ ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുക.



    9. ട്രെയിനിലെ അപായച്ചങ്ങല വലിക്കാനുള്ളതാണ്. അപകടം വരുമ്പോൾ അതു വലിക്കുക തന്നെ ചെയ്യുക!


    10. സീറ്റ് സംവരണം എന്നതുകൊണ്ട് ആണും പെണ്ണും ഇടകലർന്നിരിക്കരുതെന്ന് അർത്ഥമില്ല. ഒരു ബോഗിയിൽ 20 സീറ്റ് വീതം കൊടുത്താലും, യാത്രചെയ്യുന്ന മുഴുവൻ സ്ത്രീകളുടെ എണ്ണത്തിന് ആനുപാതികമാവില്ല അത്. ദിവസവും യാത്ര ചെയ്യുന്നവർക്കറിയാം ഇക്കാര്യം.

    108 സീറ്റാണ് പരശുറാം പോലുള്ള ഒരു ട്രെയിനിന്റെ ബോഗിയിൽ ഉള്ളത്. അതിൽ 20 എണ്ണം കഴിഞ്ഞാലുള്ള 88 സീറ്റുകളിൽ പുരുഷന്മാർക്കും, സ്ത്രീകൾക്കും ഇരിക്കാം. കുടുംബമുള്ളവർക്ക് സകുടുംബം. അല്ലാത്തവർക്ക് സൌകര്യം പോലെ. എന്നാൽ ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകൾക്ക് ആ മുൻ ഗണനാ സീറ്റുകൾ കൂടിയേ തീരൂ.

    ReplyDelete
  98. ഇനി, മറ്റു ചില നിർദേശങ്ങൾ.....

    1. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്ക് കർശന ശിക്ഷ ഏർപ്പെടുത്തുക. തുടരെ തുടരെ ഒരാൾ ലൈംഗിക അതിക്രമങ്ങൾ നടത്തുകയാണെങ്കിൽ അയാളുടെ ലൈംഗികാവയവം ആധുനിക ശസ്ത്രക്രിയാരീതിയിലൂടെ നീക്കം ചെയ്യുക.(മറ്റു മാർഗമില്ല!)

    2. മയക്കുമരുന്ന് കച്ചവടം കർശനമായി അടിച്ചമർത്തുക.

    3. പെൺ കുട്ടികളോടും സ്ത്രീകളോടും മാന്യമായി പെരുമാറണം എന്ന ശീലം ആൺകുട്ടികളിൽ വളർത്താൻ, എല്ലാ അമ്മമാരും അച്ഛന്മാരും നിർബന്ധമായും ശ്രമിക്കുക.

    4. പെൺകുട്ടികൾ ഒരാപത്തിൽ പെട്ടാൽ എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച് അവർക്ക് സ്കൂൾ ക്ലാസുകളിൽ തന്നെ നിർദേശം കൊടുക്കുക.

    5. തന്റെ സഹപാഠിയായ ഒരു പെൺ കുട്ടി അപകടത്തിൽ പെട്ടതു ശ്രദ്ധയിൽ പെട്ടാൽ അവളെ എങ്ങനെ സഹായിക്കണം എന്ന് ആൺ കുട്ടികൾക്കും പറഞ്ഞു കൊടുക്കുക/പഠിപ്പിക്കുക.

    6. പുരുഷന്മാർ ആണത്തത്തോടെ പ്രതികരിക്കാൻ തയ്യാറാവുക. സമൂഹത്തിലെ ഏതൊരു സ്ത്രീക്കു വേണ്ടിയും താൻ ഉയർത്തുന്ന ശബ്ദം, തന്റെ തന്നെ സഹോദരിക്കോ, അമ്മയ്ക്കോ, ഭാര്യയ്ക്കോ വേണ്ടി മറ്റൊരാൾ ഉയർത്തുന്നതാണെന്ന ബോധ്യം ഭൂരിപക്ഷം ആണുങ്ങൾക്കെങ്കിലും ഉണ്ടാവണം.


    ഇവിടെ വിവരിച്ചവയിൽ റെയിൽ വേയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉടൻ തന്നെ റെയിൽ വേ അധികാരികളെ അറിയിക്കുന്നതാണ്. പാസഞ്ചേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാനാവുമെങ്കിൽ അതും ചെയ്യാം.


    നിർദേശങ്ങൾ ഇനിയും ഉണ്ടെകിൽ അവയും ചേർക്കാം.

    ReplyDelete
  99. "ബലാത്സംഗം ചെയ്തത് ഒരു മലയാളി അല്ലാഞ്ഞത് മറ്റൊരു ചർച്ചയ്ക്ക് അവസരം നിഷേധിച്ചു. അല്ലെങ്കിൽ ഇതു മുഴുവൻ മലയാളിയുടെ ലൈംഗികദാരിദ്ര്യം മൂലമാണെന്നും, ഉടൻ വേശ്യാത്തെരുവുകൾ സ്ഥാപിച്ച് അത് പരിഹരിക്കണം എന്നും ചിലരെങ്കിലും ആവശ്യപ്പെട്ടേനേ"
    സത്യം തന്നെ.
    മുഴുവന്‍ സാമൂഹ്യവിരുദ്ധരെയും മനോരോഗികളെയും കണ്ടെത്തി വെടിവച്ചു കൊല്ലാനൊന്നും സാധിക്കില്ലല്ലൊ. അടുത്തു കേള്‍ക്കുന്ന രോദനങ്ങള്‍ക്ക് നേരെ കാതടയ്ക്കുന്നവരാകാതിരിക്കണം നാം.

    ReplyDelete
  100. താകളുടെ അഭിപ്രായത്തോട് നൂറ്‌ ശതമാനം കൂറ്‌ പുലർത്തുന്നു.എങ്കിലും പറയാതെ വയ്യല്ലൊ. കുറ്റവാളികളെ ജനമദ്ധ്യത്തിൽ വെച്ച് കല്ലെറിൺജു കൊല്ലണം. അല്ലാതെ ജീവപര്യന്തം കൊണ്ട് അവസാനിപ്പിക്കരുത് അത് നിയമത്തിന്റെ പഴുതുകൾ ഉണ്ടാക്കി രക്ഷപ്പെടാനെ സാധിക്കൂ..

    ReplyDelete
  101. ഞാനും താങ്കളോട് യോജിക്കുന്നു..ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ദീർഘവീക്ഷണത്തോടേയുള്ള ആശയങ്ങൾ അധികാരകേന്ദ്രങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ....

    ആശംസകൾ

    ReplyDelete
  102. Thankalodu njaan 100% yojikkunnu. adyam railwayude british kalathe shaily onnu mattanam, vivara sankethika vidya ithrayum vikasicha samayathu, guardum driverum thammil communication ulla soukaryam illa, pinne, ella coach kalilum alarminu pakaram, voice communication, driverumayum adutha stationumayum nadathan soukaryam cheyyanam, ithellam pattum aadyam ithiri vivaramullavar ithinteyokke thalapathu varanam. Jai hind

    ReplyDelete
  103. സൌമ്യ സംഭവുമായി ബന്ധപ്പെട്ട് ഈയുള്ളയാള്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരം കൊടുക്കുന്നു.

    രാത്രിയില്‍ വള്ളത്തോള്‍ നഗര്‍(വെട്ടിക്കാട്) സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ സ്റ്റാര്‍ട്ടുചെയ്ത ശേഷം ഒരു സ്ത്രീയും പുരുഷനും ട്രെയിനില്‍ നിന്നും ചാടുന്നത്(സൌമ്യയെ തള്ളിയിട്ടത് തന്നെ) അടുത്ത കോച്ചിന്റെ വാതിലുകളില്‍ നിന്നവര്‍ കണ്ടിരുന്നു(ലാസ്റ്റ് സ്റ്റോപ്പായ ഷൊര്‍ണൂരിലേക്ക് അഞ്ചുമിനിറ്റ് യാത്രപോലുമില്ലാത്തതിനാല്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പില്‍ എല്ലാവരും വാതിലിന്നരികില്‍ നില്‍ക്കുന്നത് പതിവാണ്). സൌമ്യയുടെ കോച്ച് കലാമണ്ഡലത്തിന്റെ നേരെയെത്തിയപ്പോഴാണ് സംഭവം നടന്നത്. ഈ സ്ഥലത്തിനു മുന്‍പേ ഗാര്‍ഡ് ഫൈനല്‍ സിഗ്നല്‍ കൊടുത്തിട്ടുണ്ടാകും. അസ്വാഭിവകമായി രണ്ടുപേര്‍ ട്രെയിനില്‍ നിന്നും വീഴുന്നത് കണ്ട യാത്രക്കാര്‍ പക്ഷെ ചെയിന്‍ വലിക്കാന്‍ തയ്യാറായില്ല. എന്തുകൊണ്ട് ? ചെയിന്‍ വലിച്ചാല്‍ കാര്യം തിരക്കി പരിഹരിച്ച് ട്രെയിന്‍ റീസ്റ്റാര്‍ട്ടു ചെയ്യുമ്പോള്‍ മിനിമം പത്തുമിനിറ്റിനുമേല്‍ സമയമാകും. ഉള്ള സമയം കളയാതെ എങ്ങിനെയെങ്കിലും തങ്ങള്‍ക്കു വീടുപിടിക്കണം ! എന്തിനു വയ്യാവേലി തലയില്‍ കയറ്റിവെയ്ക്കണം ?!! ഇതാണ് അന്ന് ഈ സംഭവം കണ്ടവരുടെ മനോഭാവം. ഗാര്‍ഡ് ഈ സംഭവം കണ്ടിരുന്നില്ല. ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയപ്പോള്‍ ഗാര്‍ഡ് വാനിനു തൊട്ടുടുത്തു നിന്നും ഇറങ്ങിയ യാത്രക്കാര്‍ അദ്ദേഹത്തെ വിവരം അറിയിച്ചു. അദ്ദേഹം സ്റ്റേഷനില്‍ കാണാത്ത കാര്യം റിപ്പോര്‍ട്ടു ചെയ്തു. ഇപ്പോള്‍ ആശാന്‍ കുടുക്കിലായി. കാരണം അദ്ദേഹം കണ്ടിട്ടും വണ്ടി നിറുത്തിയില്ലെന്ന രീതിയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. റെയില്‍വേയിലെ യാത്രക്കാരുടെ സുരക്ഷിതത്വത്തിനുവേണ്ടിയുള്ള സംവിധാനങ്ങളെപ്പറ്റിയുള്ള ആക്ഷേപങ്ങളെപ്പറ്റി ഈയുള്ളയാള്‍ ഇപ്പോള്‍ കമന്റുന്നില്ല. എന്നാല്‍ സ്വന്തം കണ്മുന്നില്‍ നടന്ന അതിക്രമത്തോടും അപകടത്തോടുമൊന്നും, സമയത്തിന്റെയും സ്വാര്‍ത്ഥതയുടെയും പേരില്‍ പ്രതികരിക്കാതെ സംവിധാനങ്ങളെ കുറ്റം പറയുന്ന ശീലം പങ്കുവെയ്ക്കുകയാണ് പതിവുപോലെ പോസ്റ്റിട്ടയാളും വികാരപരവശരായ പ്രതികരണക്കാരും ചെയ്തിരിക്കുന്നത്. പ്രതികരണക്കാരാരെങ്കിലും ട്രെയിനില്‍ ഈ സംഭവം കാണാനിടയായിരുന്നെങ്കില്‍ മറിച്ചൊന്നും സംഭവിക്കാന്‍ പോകുന്നില്ലായിരുന്നു. മനുഷ്യത്വം നമ്മളില്‍ മരവിച്ചു പോയിരിക്കുന്നു എന്ന കാര്യം വിമര്‍ശന ബുദ്ധ്യാ മനസ്സിലാക്കുക. അല്ലാതെ ഏതു കാര്യത്തിനും മറ്റുള്ളവനെ കുറ്റം പറയുന്ന പതിവ് ഒഴിവാക്കുക.

    ReplyDelete
  104. ഡോക്ടറുടെ അഭിപ്രായങ്ങള്‍ നടപ്പില്‍ വരുത്തിയാല്‍ വളരെ നല്ലത്. പക്ഷെ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ ഭരണം ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമോ? വാസ്തവത്തില്‍ നാം ജനങ്ങള്‍ക്കെന്തെങ്കിലും പവര്‍ ഉണ്ടോ? ഭസ്മാസുരനു വരം കൊടുത്തപോലെ നാം ചിലരെ തെരഞ്ഞെടുത്ത്(?) വിടുന്നു, അതോടെ തീര്‍ന്നുവല്ലൊ നമ്മുടെ അവകാശങ്ങളൊക്കെ. എന്താണ് പരിഹാരം? റെയില്‍ വേയെ ഒരു തീരുമാനമെടുപ്പിക്കുവാന്‍ ജനങ്ങള്‍ക്ക് കഴിയുമോ?

    ReplyDelete
  105. ഒരിക്കലും മാറില്ല ഈ വേദന. അത്രത്തോളം മനസ്സിൽ തട്ടിയ ഒരു സംഭവമായിപ്പോയി ഇത്.ഒരു കുഞ്ഞനുജത്തി നഷ്ടപ്പെട്ട ദു:ഖമാണു സൌമ്യയുടെ വേർപ്പാടിലൂടെ അനുഭവിക്കുന്നത്.

    ReplyDelete
  106. ഈ ബ്ലോഗ് പോസ്റ്റിൽ തുടങ്ങിവച്ചത് അടുത്ത പോസ്റ്റിൽ തുടരുന്നു....

    http://jayanevoor1.blogspot.com/2011/02/blog-post_13.html

    ReplyDelete
  107. I am happy to find your distinguished way of writing the post. Now you make it easy for me to understand and implement the concept. Thank you for the post. 먹튀폴리스

    ReplyDelete