Tuesday, December 30, 2014

ഉന്നാൽ മുടിയും പൊണ്ണേ! (നിനക്കു കഴിയും പെണ്ണേ!)

ആക്ടിവിസത്തിനപ്പുറം, പരിഹാരമാർഗങ്ങളിലേക്കു പോവുക എന്നതാവണം ന്യൂ ജനറേഷൻ സമരങ്ങളുടെ പരിണതി. സമൂഹത്തോടുള്ള തങ്ങളുടെ പ്രതിഷേധം പൊട്ടിത്തെറിയിലൂടെ പ്രകടിപ്പിക്കുക എന്നത് യൗവനത്തിൽ അസാധാരണമായ ഒരു കാര്യമല്ല. എന്നാൽ പ്രശ്നങ്ങൾക്കു പരിഹാരം കാണുക എന്നതിലേക്ക് അവർ നീങ്ങിയാൽ അതാവും ശരിയായ വിപ്ലവം.





ഉദാഹരണത്തിന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർത്തിക്കാട്ടുന്ന സാനിറ്ററി നാപ്കിൻ വിഷയം. ഈ വിഷയത്തെ (മറ്റേതൊരു വിഷയത്തേയും എന്നപോലെ തന്നെ!) നിഷ്പക്ഷതയോടെ ആരും സമീപിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട ഏതാനും വസ്തുതകൾ ഒന്നു നോക്കാം. (തീണ്ടാരിയല്ല വിഷയം; നാപ്കിൻ ഡിസ്പോസലാണ്)

1. കേരളത്തിൽ എന്നുമാത്രമല്ല വിദേശരാജ്യങ്ങളിൽ പോലും ഇത് ഒരു വിഷയം തന്നെയാണ്. ഹോസ്റ്റലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കൊമേർഷ്യൽ കോമ്പ്ലക്സുകൾ തുടങ്ങിയ ബഹുഭൂരിപക്ഷം കെട്ടിടങ്ങളിലും പ്ലംബിംഗ് ബ്ലോക്കുണ്ടാകുന്നതിന്റെ പ്രധാനകാരണവും ഇതു തന്നെ.

2.  ക്ലോസറ്റിൽ ഫ്ലഷ് ചെയ്തു വിടരുത് എന്ന കർശന നിർദേശമുണ്ടായാലും പലരും അതു മാനിക്കാറില്ല. അതുകൊണ്ട് സ്ത്രീകളെ മൂത്രമൊഴിക്കാൻ അനുവദിക്കാത്ത പെട്രോൾ പമ്പിലെ മൂത്രപ്പുരക്കാരോ, റെസ്റ്റോറന്റുകാരോ ഈ ദുസ്തിതിക്ക് പൂർണ ഉത്തരവാദികളാവില്ല. (കമ്പനിയിൽ സംഭവിച്ചത് വേറേ കാര്യം. അത് കുറ്റകരമാണ്. ആ വിഷയം ഉയർത്തിക്കൊണ്ടു വന്നതാണ് ഇപ്പോൾ ഇങ്ങനൊരു ചർച്ചയ്ക്കും കാരണമായത് എന്നതു വിസ്മരിക്കനാവില്ല.)

3. ഉപയോഗിക്കപ്പെട്ട നാപ്കിന്നുകൾ മാലിന്യപ്രശ്നം തന്നെയാണ്. ജൈവ - അജൈവ മാലിന്യം. നദികളും, കായലുകളും, കടലും ആണ് ഈ മാലിന്യം ഏറ്റെടുക്കേണ്ടി വരുന്നത്. ഏതു മാലിന്യമായാലും അത് സുരക്ഷിതമായി നിർമാർജനം ചെയ്തേ പറ്റൂ.

4. സാനിറ്ററി നാപ്കിൻ ഡിസ്പോസൽ പോയിട്ട്, ശുചിത്വമുള്ള മൂത്രപ്പുരകൾ പോലും നമ്മുടെ നാട്ടിൽ സ്ത്രീകൾക്കായി ഇല്ല എന്നു തന്നെ പറയാം. അതിനുള്ള സാഹചര്യം ഒരുക്കണം. ആദ്യം ദേശീയപാതയോരങ്ങളിൽ സ്ത്രീ സൗഹൃദ റെസ്റ്റോറന്റുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവ തുടങ്ങാൻ സ്ത്രീകൂട്ടായ്മകൾ മുന്നോട്ടു വരണം. സ്ത്രീ സംരംഭകർ ഇല്ലാത്ത നാടൊന്നുമല്ല കേരളം. അഥവാ ഇല്ലെങ്കിൽക്കൂടി കാലഘട്ടം അതാവശ്യപ്പെടുന്നു.

5. ഐ.ടി. സ്ഥാപനങ്ങൾ, ഓഫീസുകൾ, കോളേജുകൾ തുടങ്ങി വൃത്തിയുള്ള ശൗചാലയങ്ങൾ ഉള്ളിടത്തു പോലും നാപ്കിൻ ഡിസ്പോസൽ ശരിയായല്ല നടക്കുന്നത്. ഇക്കാര്യത്തിൽ ബോധവൽക്കരണവും, ഡിസ്പോസൽ ടെക്നിക്കുകളും നടത്താൻ പ്രതിഫലം വാങ്ങിക്കൊണ്ടുള്ള സേവനക്കൂട്ടായ്മകൾ (കുടുംബശ്രീ മാതൃകയിൽ) ഉണ്ടാക്കണം. നാടു മുഴുവൻ ഒറ്റയടിക്ക് ശരിയാക്കനാവില്ല. ആദ്യം ഇവിടങ്ങൾ നന്നാവട്ടെ. തുടർന്ന് മറ്റിടങ്ങളിലേക്കും ഇതു വ്യാപിപ്പിക്കാം. ബാത്ത് റൂം ഭിത്തിയിൽ തന്നെ പതിപ്പിച്ചു വയ്ക്കാവുന്ന ഡിസ്പോസൽ കിറ്റുകൾ ഇപ്പോൾ ലഭ്യമാണ്. അതുണ്ടെങ്കിൽ ആരും നാപ്കിൻ ക്ലോസറ്റിലിടില്ല.






6. മുഴുവൻ വനിതാഹോസ്റ്റലുകളിലും സ്ത്രീകൂട്ടായ്മകൾ വഴി നാപ്കിന്നുകൾ ശുചിയായി നിർമാർജനം ചെയ്യാനുള്ള 'ഡ്രൈവ്' ആരംഭിക്കാവുന്നതാണ്. ഇതോടൊപ്പം തന്നെ കൗമാര/സ്ത്രീ ആരോഗ്യബോധവൽക്കരണവും, സ്വയം പര്യാപ്തതാ ബോധവും ഉണ്ടാക്കിയെടുക്കുകയും ചെയ്യാം.

താല്പര്യമുള്ളവർക്ക് നെറ്റിൽ ധാരാളം മാർഗനിർദേശങ്ങൾ കിട്ടും. ഉദാഹരണം
http://jackieggi.hubpages.com/hub/Sanitary-napkin-disposal-that-reduces-cross-contamination
http://www.sanitarypaddisposal.com/
ഇവ കൂടാതെ നിരവധിയിടങ്ങൾ ഉണ്ടാവും, നെറ്റിൽ.

7. ജനപ്രതിനിധികളുടെ സഹായത്തോടെ വനിതാകൂട്ടായ്മയുണ്ടാക്കിയാൽ നാട്ടിലെ മുഴുവൻ സ്കൂളുകളിലും വൃത്തിയുള്ള ശൗചാലയങ്ങൾ ഉണ്ടാകും.

പ്രതിഷേധിക്കുക മാത്രമാവരുത്  ഉദ്ദേശ്യം. ക്രിയാത്മകമായി പ്രവർത്തിക്കലാവണം പ്രധാനലക്ഷ്യം. പുരുഷന്മാർക്കു വേണ്ടി കാത്തു നിൽക്കാതെ സ്ത്രീകൾ തന്നെ ഈ സംരംഭങ്ങൾ കയ്യേൽക്കണം എന്നാണഭിപ്രായം.

കേരളം മുഴുവൻ ഇങ്ങനൊരു മൂവ്മെന്റ് ഉണ്ടാക്കാൻ കഴിയില്ല എന്നോർത്ത് ആരും പിന്നാക്കം പോകേണ്ടതില്ല. ഏതെങ്കിലും ഒരു ഗ്രാമത്തിൽ/ നഗരത്തിൽ/ സ്ഥാപനത്തിൽ/സ്കൂളിൽ/കോളേജിൽ/ഓഫീസിൽ ഇതു തുടങ്ങൂ. പിൻ തുണയ്ക്കായി ഞാനുൾപ്പടെയുള്ള പുരുഷസമൂഹം ഉണ്ടാവും. പക്ഷെ, മുൻ നിരയിലും, നടത്തിപ്പിലും സ്ത്രീകൾ തന്നെയുണ്ടാകണം. ഒപ്പം സ്ത്രീ സൗഹൃദ റെസ്റ്റോന്റുകൾ, സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രങ്ങൾ, സ്ത്രീ സൗഹൃദ ബാത്ത് റൂമുകൾ എന്നിവയുമായി വനിതാ സംരംഭകർ മുന്നോട്ടു വരട്ടെ.

ഉന്നാൽ മുടിയും പൊണ്ണേ!
(നിനക്കു കഴിയും പെണ്ണേ!)

വെള്ളക്കുപ്പായമുപേക്ഷിച്ച് എം.എസ്.ധോനി






മഹേന്ദ്രസിംഗ് ധോനി ടെസ്റ്റ് കളി മതിയാക്കി. വിമർശനങ്ങൾ ഏറെ ഉന്നയിക്കാമെങ്കിലും എപ്പോൾ കളി മതിയാക്കണം എന്നു തീരുമാനിക്കാൻ കഴിയാതിരുന്ന പല മുൻ ടെസ്റ്റ് താരങ്ങളെ വച്ചു നോക്കുമ്പോൾ ആ തീരുമാനമെടുക്കുന്ന കാര്യത്തിൽ മഹി സ്കോർ ചെയ്തു.

ക്യാപ്റ്റൻ എന്ന നിലയിലും, ബാറ്റ്സ്മാൻ എന്ന നിലയിലും ഏകദിനങ്ങളിലെയോ, 20-20 യിലെയോ പോലെ വൈഭവം ധോനിക്ക് ടെസ്റ്റിൽ ഉണ്ടായിരുന്നില്ല. എങ്കിലും കളിച്ച 90 ടെസ്റ്റുകളിൽ 60 എണ്ണത്തിലും നായകനാകാൻ അദ്ദേഹത്തിനു ഭാഗ്യം സിദ്ധിച്ചു. 27 കളികളിൽ ജയിച്ചു. 18 പരാജയം. വിജയശതമാനം 45. തൊട്ടടുത്തു വരുന്ന ഗാംഗുലിക്ക് 21 ജയങ്ങൾ, 13 പരാജയം, വിജയശതമാനം 42.9. എന്നാൽ ഒരു കൂട്ടത്തിന്റെ നായകൻ എന്ന നിലയിൽ ദാദയ്ക്കടുത്തെത്തില്ല മഹി. പക്ഷേ വിദേശത്ത് തുടർച്ചയായ പരാജമായിരുന്നു ധോനിയുടെ കീഴിൽ ഇൻഡ്യ.

ഇത് ധോനിയെ ചെറിയയാൾ ആക്കുന്നില്ല. കാരണം ഇതിഹാസ താരങ്ങളായ ഗാവസ്കർ, കപിൽ ദേവ്, സച്ചിൻ എന്നിവരുടെ വിജയശതമാനം 19.1, 11.8, 16. എന്നിങ്ങനെയാണ്. അസറുദ്ദീന്റേത് 29.8 ഉം.

ബാറ്റ്സ്മാൻ എന്ന നിലയിൽ 90 ടെസ്റ്റിൽ നിന്ന് 4876 റൺസ് ആണ് ധോനിയുടെ സമ്പാദ്യം. സാങ്കേതികത്തികവുള്ള ബാറ്റ്സ്മാൻ അല്ലായിരുന്നെങ്കിലും, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നിലയിൽ ഒരു ഇൻഡ്യക്കാരന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.  6 സെഞ്ച്വറികൾ, 33 ഫിഫ്റ്റികൾ.  ഓസ്ടേലിയക്കെതിരെ ചെന്നെയിൽ നേടിയ 224 (24ഫോർ 6 സിക്സ്) ഉം, പാക്കിസ്ഥാനെതിരെ ഫൈസലാബാദിൽ നേടിയ 148 (19 ഫോർ 4 സിക്സ് ) ഉം മറക്കാനാവില്ല.

ധോനിയുടെ ആവറേജ് 38.09 മാത്രമാണെന്നതും ഒരു വൻ ന്യൂനതയായി കാണേണ്ടതില്ല. ഇപ്പോഴത്തെ കോച്ചും, മുൻ ക്യാപ്റ്റനും, ഓപ്പണിംഗ് ബാറ്റ്സ്മാനുമായിരുന്ന രവിശാസ്ത്രി നേടിയത് 35.79 ശരാശരിയിൽ 3830 റൺസാണ്. (80 ടെസ്റ്റ്). ടി.വി. കമന്റേറ്ററും, ക്ലാസിക് ബാറ്റ്സ്മാനുമായിരുന്ന മഞ്ച് രേക്കർ നേടിയത് 37.14 ശരാശരിയിൽ 2043 റൺസ്. വെടിക്കെട്ടു ബാറ്റ്സ്മാൻ ശ്രീകാന്ത് 29.88 ശരാശരിയിൽ 2062 റൺസ്. യുവരാജ് സിംഗ് 33.92 ശരാശരിയിൽ 1900 റൺസ്. അപ്പോ, അതു പോട്ടെ! ടെസ്റ്റ് ഈസ് എ ഡിഫറന്റ് ബോൾ ഗെയിം!

വിക്കറ്റ് കീപ്പർ എന്ന നിലയിൽ എക്കാലത്തെയും മികച്ച കീപ്പർമാരിൽ അഞ്ചാം സ്ഥാനമുണ്ട് ധോനിക്ക്. ആകെ 294 ഇരകൾ. ഒരു മോശം ബൗളിംഗ് ടീമിലെ കീപ്പറെ സംബന്ധിച്ച് ഇതൊരു നേട്ടം തന്നെയാണ്.

സെയ്യദ് കിർമാണിയും, കിരൺ മോറെയും, നയൻ മോംഗിയയുമായിരുന്നു ധോനിക്കു മുൻപ് ഇൻഡ്യ കണ്ട പ്രമുഖ കീപ്പർമാർ. എന്നാൽ അവരെയൊക്കെക്കാൾ ഏറെ മുന്നിലെത്താൻ ധോനിക്കായി. അവരുടെ ഇരകൾ യഥക്രമം 198, (88 ടെസ്റ്റ്) 130, (49ടെസ്റ്റ്) 107 (44 ടെസ്റ്റ്).

ധോനിയുടെ ടെസ്റ്റ് റെക്കോഡുകൾ
1. ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിയ ഇൻഡ്യൻ ക്യാപ്റ്റൻ (27)
2. ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നാട്ടിൽ നേടിയ ക്യാപ്റ്റൻ (21)
3. ക്യാപ്റ്റനായ ശേഷം ഇൻഡ്യക്കു വേണ്ടി ഏറ്റവും കൂടുതൽ റണ്ണടിച്ച താരം 3454 റൺസ്.
4. ഇൻഡ്യൻ ക്യാപ്റ്റൻ  നേടിയ ഏറ്റവും ഉയർന്ന സ്കോർ (224)
5.  വിക്കറ്റ് കീപ്പർ ക്യാപ്റ്റൻ നേടിയ ഏറ്റവും ഉയർന്ന സ്കോർ (224)
6.  ഇൻഡ്യൻ കീപ്പർ നേടിയ ഏറ്റവും ഉയർന്ന സ്കോർ (224)
7.  എറ്റവും കൂടുതൽ ക്യാച്ചെടുത്ത ഇൻഡ്യൻ കീപ്പർ (256)
8. എറ്റവും കൂടുതൽ ഇരകളെ നേടിയ ഇൻഡ്യൻ കീപ്പർ (294)
9.  ഒരു കളിയിൽ ഏറ്റവും കൂടുതൽ ഇരകളെ നേടിയ ഇൻഡ്യൻ കീപ്പർ (9)

ധോനിയുടെ യഥാർത്ഥ പ്രതിഭ ഏകദിന ക്രിക്കറ്റിൽ ആണ്. എക്കാലത്തെയും മികച്ച ഏകദിന ക്യാപ്റ്റന്മാരിൽ ഒരാളാണദ്ദേഹം. എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്സ്മാന്മാരിൽ ഒരാൾ. 50 ൽ കൂടുതൽ ബാറ്റിംഗ് ആവറേജ് ഉള്ള  താരം. ഏറ്റവും കൂടുതൽ പുറത്താക്കൽ നടത്തിയ വിക്കറ്റ് കീപ്പർമാരിൽ നാലാമൻ... അങ്ങനെ. അതെപ്പറ്റി വിശദമായി ധോനി ഏകദിനത്തിൽ നിന്നു വിരമിക്കുമ്പോൾ എഴുതാം.

ടെസ്റ്റിൽ ധോനിയുടെ അഭാവം ഇൻഡ്യയെ കാര്യമായി ബാധിക്കാൻ പോകുന്നില്ല എന്നാണെനിക്കു തോന്നുന്നത്. എന്നാൽ ഏകദിനത്തിൽ നിന്നു വിരമിച്ചാൽ  'പ്രഷർ കുക്കർ' സന്ദർഭങ്ങളിൽ ഇൻഡ്യയ്ക്ക് ക്യാപ്റ്റൻ കൂളിനെ ശരിക്കും മിസ്സ് ചെയ്യുക തന്നെ ചെയ്യും.

ശരിയായ തീരുമാനം, ശരിയായ സമയത്ത് എടുത്തതിന് ധോനിക്ക് അഭിനന്ദനങ്ങൾ! ഇനിയുമുണ്ടല്ലോ ഏകദിനങ്ങളും 20-20 യും. 2015 ലെ ലോകകപ്പിൽ തിളങ്ങാൻ ധോനിക്കും, ടീം ഇൻഡ്യയ്ക്കും കഴിയട്ടെ!!

സച്ചിൻ തെണ്ടുൽക്കർ ധോനിക്കായി സമർപ്പിച്ച ട്വീറ്റ് പകർത്തി ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.


sachin tendulkar @sachin_rt  ·  4h 4 hours ago

well done on a wonderful career in test cricket @msdhoni. Always enjoyed playing together. Next target 2015 WC my friend!!