Friday, January 7, 2011

കൊച്ചിക്കായലിൽ ഒരു ബ്ലോഗ് മീറ്റ്!

സുഹൃത്തുക്കളെ....

കഴിഞ്ഞയാഴ്ചയാണ് പുതുവത്സരത്തിൽ ഒരു ബ്ലോഗർ സംഗമം നടത്തിയാലോ എന്ന് ചില കൊച്ചിവാസികളായ ബ്ലോഗർമാർക്ക് തോന്നിയത്. അങ്ങനെയാണ് തിടുക്കത്തിൽ ഞാനൊരു പോസ്റ്റിട്ടതും.

ആദ്യം കൊച്ചിയിലും പരിസരപ്രദേശത്തുമുള്ളവർ കൂടാം എന്നായിരുന്നു കരുതിയിരുന്നതെങ്കിലും പിന്നീട് സജിം തട്ടത്തുമല, ഷെറീഫ് കൊട്ടാരക്കര, ആളവന്താൻ തുടങ്ങിയ വിദൂരസ്ഥരായ സുഹൃത്തുക്കളും വരാം എന്നേറ്റു.20 ഓളം പേർ എത്തും എന്ന ധാരണയുണ്ടായി.

അങ്ങനെ ജനുവരി ആറാം തീയതി വ്യാഴാഴ്ച സമാഗതമായി. വൈകുന്നേരം കൃത്യം നാലുമണിക്കു തന്നെ ഒരു ഫോൺ കോളെത്തി. ബ്ലോഗർ ദമ്പതികളായ ആവനാഴി രാഘവേട്ടനും പത്നി മാവേലികേരളം ബ്ലോഗുടമ പ്രസന്നച്ചേച്ചിയും മറൈൻ ഡ്രൈവിനും മുന്നിൽ നിൽക്കുന്നു എന്നറിയിക്കാൻ രാഘവെട്ടൻ ആണ് വിളിച്ചത്.

അതിനു തൊട്ടു മുൻപ് ഒരു മെസേജ് വന്നിരുന്നു “ഞാൻ മഴവിൽ പാലത്തിനു മുന്നിലുണ്ട്
മെസേജിൽ പേരു വയ്ക്കാഞ്ഞതുകാരണം ആരാണ് മഴവിൽ പാലത്തിനു മുന്നിൽ എന്നു മനസ്സിലായില്ല. ആ നമ്പറിൽ വിളിച്ചു. “ഞാൻ ദിലീപാണ്..” എന്നു മറുപടി കിട്ടി. ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ കണ്ടിട്ടു നിൽക്കുകയാണത്രെ! ദൈവമേ! ദിലീപും ബ്ലോഗറായോ.....ആശയക്കുഴപ്പം നീളും മുൻപേ ഫോൺ കട്ടായി.

ഞാൻ ഒരു മിനിറ്റിനുള്ളിൽ മറൈൻ ഡ്രൈവിലെത്തി.

മുന്നിൽ തന്നെ രാഘവേട്ടനും പ്രസന്നച്ചേച്ചിയും നിൽക്കുന്നു. അവർക്ക് എന്നെ മനസ്സിലായില്ലെങ്കിലും എനിക്ക് അവരെ മനസ്സിലായി. താൻ ഒരു ചുവന്ന ബാഗുമായി നിൽക്കുന്നു എന്ന് രാഘവേട്ടൻ പറഞ്ഞിരുന്നു.

ദാ.... ഇതാണ് പുള്ളി!

ഇത് പ്രസന്നച്ചേച്ചി....


അവരെയും കൂട്ടി മറൈൻ ഡ്രൈവിലെ ജി.സി.ഡി.എ.കോമ്പ്ലക്സിനു പിന്നിൽ കായലോരത്തുകൂടിയുള്ള പ്രശസ്തമായ നടപ്പാതയിലേക്ക് പോയി.


കൊച്ചീക്കായലിൽ നത്തയ്ക്ക നോക്കി ഒരു പയ്യൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു.


നല്ല പരിചയം തോന്നിക്കുന്ന പയ്യനെ നോക്കി ഒന്നു തിരിഞ്ഞപ്പോൾ സൈഡിൽ നോക്കി മറ്റൊരാൾ വരുന്നു.... ഷെറീഫ് കൊട്ടാരക്കര!


അദ്ദേഹം “ഹാ... മത്താപ്പേ... ! ”എന്നു വിളിച്ച് പയ്യനടുത്തേക്കോടിയെത്തി!
ഹോ! എന്റെയൊരു മറവി! കഴിഞ്ഞ ഇടപ്പള്ളി മീറ്റിനു കണ്ട പയ്യനാ മത്താപ്പ്.... മത്താപ്പ് ദിലീപ്!
ഷേണായീസിൽ പോയി ‘മേരിക്കുണ്ടൊരു കുഞ്ഞാട്’കണ്ടിട്ടു വന്ന ദിലീപ്!


അവർ കൂട്ടുകാർ ഒരു പടം എടുക്കണം എന്ന് എന്നോടാജ്ഞാപിച്ചു.
അനുസരിക്കുകയല്ലാതെ എന്തു മാർഗം!


അപ്പോൾ, അതാ വരുന്നു പൊക്കണ സഞ്ചിയുമായി രണ്ടുപേർ!
മനോരാജ്, യൂസുഫ്പ!
“ആഹാ! അഞ്ചാളുണ്ടോ!? അപ്പോ മീറ്റ് വിജയിച്ചു!” ഒന്നു ഞെളിഞ്ഞു നിന്ന് മനോ പ്രഖ്യാപിച്ചു.




എല്ലാവരും പരസ്പരം പരിചയപ്പെട്ടു.
കൃതി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ബ്ലോഗ് കഥകളുടെ സമാഹാരം “ മൌനത്തിനപ്പുറ”വുമായാണ് മനോരാജ് എത്തിയിരിക്കുന്നത്.
അങ്ങനെ കത്തി മൂക്കവേ അടുത്ത ബ്ലോഗർ ദമ്പതികൾ എത്തി. ലീലേച്ചിയും ചന്ദ്രേട്ടനും.അതോടെ മത്താപ്പ് പൊട്ടിവിരിഞ്ഞു!


മണി നാലര.
അടുത്തതായെത്തിയത് ഒരു കറുമ്പൻ, കുറുമ്പൻ, സുമുഖൻ, സുന്ദരൺ!
ആളവൻ തന്നെ... ആളവന്താൻ! വിമൽ.


പോക്കുവെയിലും ഇളം കാറ്റുമേറ്റ് കായൽക്കരയിൽ സൌഹൃദ സല്ലാപം പൊടി പൊടിച്ചു.



“ചേച്ചി ബ്ലോഗറാണോ..?” ഒരു കിളിമൊഴി.
പ്രസന്നച്ചേച്ചിയും, ലീലേച്ചിയും ആഹ്ലാദത്തോടെ യുവബ്ലോഗർ സോണിയയെ സ്വീകരിച്ചു. ഒപ്പമുള്ളത് അനിയത്തിയാണെന്ന് സോണിയ പറഞ്ഞപ്പോൾ എല്ലാവർക്കും അതിശയം. ഐ.റ്റി. പ്രൊഫഷണലാണ് സോണിയ.


സമയം അഞ്ചാകുന്നു.
“ഹലോ... ഹലോ.... അതെയതെ ... ബിസിയാണ്... ബിസി... ബിസി...” ചെങ്കൊടിയിൽ വരയിട്ട ടീ ഷർട്ടുകാരൻ, നെറ്റിയിൽ കുറിയുമായി ഭയങ്കരതിടുക്കത്തിൽ പ്രത്യക്ഷപ്പെട്ടു.....വട്ടപ്പറമ്പൻ പ്രവീൺ!
പല മൾട്ടിനാഷണൽ ക്ലയന്റ്സിനെയും അവഗണിച്ചാണ് താൻ ഇപ്പോൾ ഇവിടെയെത്തിയത് എന്ന് വട്ടപ്പറമ്പൻ ഞങ്ങളെ അറിയിച്ചു.


 “എന്നെക്കാൾ മുൻപേ നീ വരും അല്ലേടാ...!” എന്ന അലർച്ചയും, മനോരാജിന്റെ നിലവിളിയും കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ കണ്ടത്, സ്നേഹമസൃണമായി മനോരാജിന്റെ കഴുത്തിനു പിടിച്ച് അഭിവാദ്യം ചെയ്യുന്ന നന്ദനെ. ആ സ്നേഹപ്രകടനം കണ്ട് പുളകം കൊള്ളുന്ന ഒരു കൊച്ചീക്കാരൻ പിന്നിൽ.


മനോരാജിന്റെ കഴുത്തിനു പിടിച്ച ആനന്ദത്തിൽ വിജൃംഭിതവീര്യനായി നന്ദൻ


അപ്പോൾ ‘നമ്മുടെ ബൂലോക’ത്തുനിന്നും ജോ എത്തി.


മനോരാജും, പ്രവീണും നർമ്മ ഭാഷണത്തിൽ.
ഒപ്പം ലീലേച്ചി.



മനോരാജ്, ജയൻ ഏവൂർ


യൂസുഫ്പ, പ്രവീൺ, മനോരാജ്



അഞ്ചര മണിയായി. ഇനി ഒരു ബോട്ട് യാത്ര. ഈ സംഗമത്തിന്റെ പ്രധാന ഉദ്ദേശമായ മലയാളം ബ്ലോഗ് ചർച്ച ബോട്ടിൽ വച്ചാണ്. എല്ലാവരും എണീറ്റു. ബോട്ട് ജെട്ടിയിലേക്ക്.


ബോട്ടിൽ കയറും മുൻപൊരു ഗ്രൂപ്പ് ഫോട്ടോ.


ആ ഫോട്ടോയും ഈ ഫോട്ടോയും തമ്മിൽ വ്യത്യാസം എന്ത്?
കണ്ടു പിടിക്കുന്നവർക്ക് സമ്മാനം , നന്ദൻ വക!

ബോട്ടിലേക്ക്.


എല്ലാവരും....


കായൽ സഞ്ചാരം....


കായലിന്റെ മാദകഭംഗി മനോരാ‍ജിനെ ഹഠാദാകർഷിച്ചു. ഉടൻ തുടങ്ങി, ഒപ്പിയെടുക്കൽ!


അതോടെ മറ്റുള്ളവരും....


ഇതാണ് ഓണത്തിനിടയിൽ പുട്ടുകച്ചവടം എന്നു പറയുന്നത്....വട്ടപ്പറമ്പൻ പറയുന്നു...


ലോകത്തിൽ വട്ടപ്പറമ്പിൽ മാത്രം കണ്ടുവരുന്ന അപൂർവയിനം മുന്തിരിയാണ് ‘ലോലോലിക്ക!’ ചിലർ ഓലിക്ക, ഡബിളോളിക്ക എന്നൊക്കെ വിളിക്കും! പ്രവീൺ മാർക്കറ്റിംഗ് ആരംഭിച്ചു.


മുന്തിരി പുളിക്കുമോ എന്ന് സംശയിച്ചിരുന്ന പ്രസന്നച്ചേച്ചിയെ കത്തിയിൽ വീഴ്ത്തുന്ന വട്ടപ്പറമ്പൻ...


തിന്നണ്ട വിധം വിവരിക്കുന്നു!



അളിയാ.... ടച്ചിംഗ്സ് ഉഗ്രൻ...! ഇനി കുപ്പിയെട്.....ഓലോലിക്ക തിന്ന് കിന്റായി മനോരാജ്!


ഓലോലിക്കയിൽ വീണ ജയൻ ഏവൂരിന്റെ ആത്മഹർഷം....

മര്യാദയ്ക്ക് ചർച്ച തുടങ്ങ്!
വട്ടപ്പറമ്പൻ സീരിയസായി.



ആരോ പ്രസംഗം തുടങ്ങി. അതിൽ ആകൃഷ്ടയായി പ്രസന്നച്ചേച്ചി.


പഴയ സത്യൻ മാഷ് ശൈലിയിൽ കൊട്ടാരക്കരയുടെ രോമാഞ്ചം ഷേറീഫിക്ക...


മറുവാദങ്ങളുമായി ലീലേച്ചി.


നിങ്ങൾ പറയുന്നതു മാത്രം ശരി എന്നു ഞാൻ സമ്മതിക്കില്ല. മത്താപ്പിന്റെ വാദം ഖണ്ഡിക്കുന്ന വട്ടപ്പറമ്പൻ.



മത്താപ്പ് ഉശിരൻ ഫോമിലായിരുന്നു. പക്ഷേ ആ ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല.
പകരം ശാന്തനായ ശേഷമുള്ള ഫോട്ടോ.

നന്ദന് ജോ ഹാൻഡിക്യാമിൽ കൈവിഷം കൊടുത്തു...!

അപ്പോൾ അതുവഴി ഒരു പോലീസ് ജീപ്പ്, ഛേ1 പോലീസ് ബോട്ട് വന്നു!
ബോട്ടുകാർ പരിഭ്രാന്തരായി എല്ലാരുടെയും മേൽ ലൈഫ് ജായ്ക്കറ്റുകൾ എറിഞ്ഞു പിടിപ്പിച്ചു.


പിന്നെ അല്പം കാഴ്ച കാണൽ....

ഒരു മണിക്കൂർ നീണ്ട കായൽ സവാരി അവസാനിക്കുകയാണ്...
സന്ധ്യ മയങ്ങും നേരം.....


ആളവന്താൻ മയങ്ങിപ്പോയത് ഇതുകണ്ടാണ്....


ദൂരെ മാണിക്യച്ചെമ്പഴുക്ക മുങ്ങിത്താഴും മുൻപ് കൂടണയാൻ വെമ്പുന്ന പക്ഷികൾ.....


ഞങ്ങളും കര പറ്റി.
അപ്പോഴാണ് നക്ഷത്രം പോലൊരാൾ മുൻപിൽ പ്രത്യക്ഷപ്പെട്ടത്!
സജിം തട്ടത്തുമല. നാലര മുതൽ മറൈൻ ഡ്രൈവിൽ കറങ്ങി നടക്കുകയായിരുന്നത്രെ അദ്ദേഹം!
ആരുടെയും ഫോൺ നമ്പർ കയ്യിലില്ല. കഴിഞ്ഞ മീറ്റിൽ വാങ്ങിയ നമ്പരൊക്കെ മനസ്സിൽ സേവ് ചെയ്തിട്ടാണ് വന്നത്. പക്ഷേ മൊബൈലിൽ ഞെക്കിയപ്പോൾ അതൊന്നും തെളിഞ്ഞില്ലത്രെ!

എന്തായാലും ഞങ്ങളെ കണ്ടതോടെ സജിം ഹാപ്പിയായി. ഉടൻ നോട്ടുകുറിക്കൽ തുടങ്ങി. ലേഖനം ഉടൻ പ്രതീക്ഷിക്കാം!


രാത്രിയായതോടെ നന്ദനും കുറിപ്പടിതുടങ്ങി.


ഇനി ... പാതയോരത്ത് ഒരു കവിതാലാപനം....
ലീലേച്ചി കവിത ചൊല്ലുന്നു.


 അപ്പോഴേക്കും ബ്ലോഗർ സിജീഷ് വന്നു ചേർന്നു.
ശ്രദ്ധയോടെ സജിം...


നന്ദൻ ചിന്തയിലാണ്ടു...


പരസ്പരം കളിയാ‍ക്കിയും, പൊട്ടിച്ചിരിച്ചും, വാദപ്രതിവാദം നടത്തിയും ഒരു സുഹൃദ്സംഗമം  സമാപിക്കുകയാണ്......

സാർത്ഥകമായ ഒരു സായന്തനം മറയും മുൻപ് ഒരുമിച്ച്.......





ജോ യുടെയും മത്താപ്പിന്റെയും നടുവിൽ നിൽക്കുന്നതാ‍ണ് സിജീഷ്.

ഈ സംഗമത്തിന്റെ  ഭാഗമായി വളരെ ഗൌരവകരമായും, ക്രിയാത്മകമായും ഒരു മണിക്കൂർ നീണ്ട ചർച്ച നടന്നു. എല്ലാവരും അതിൽ സജീവമായി പങ്കേടുത്തു. മത്താപ്പു തുടങ്ങി വച്ച വെടിക്കെട്ട് മറ്റുള്ളവർ പൂർത്തീകരിച്ചു.

ഞങ്ങൾ പറയുന്നു, ഒരു ബ്ലോഗ് വസന്തം അകലെയല്ല!

 അതിന്റെ വിശദാംശങ്ങൾ അടുത്ത പോസ്റ്റിൽ....

 സ്റ്റോപ്പ് പ്രസ്: വാക്കു പാലിക്കാൻ കഴിഞ്ഞില്ല. ഒരു ട്രെയിനിംഗിൽ പെട്ടു.
മനോരാജ് ഈ വിഷയത്തിൽ പുതിയ പോസ്റ്റിട്ടിട്ടുണ്ട്
ദയവായി വായിക്കുക.

കായല്‍പ്പരപ്പില്‍ ഒരു ബ്ലോഗ് മീറ്റ് - ചര്‍ച്ചയിലേക്ക്

Thursday, December 30, 2010

ബ്ലോഗർ സുഹൃത്തുക്കൾക്ക് സ്വാഗതം!

ഇന്ന് ന്യൂ ഇയർ ഈവാണ്.

2010 ഇനി മറിഞ്ഞുപോയ കലണ്ടർ താളുകളിലും, നമ്മുടെയൊക്കെ ഓർമ്മകളിലും അവശേഷിക്കും.




കഴിഞ്ഞ നൂറ്റാണ്ടോടെ കത്തെഴുത്ത് മണ്മറഞ്ഞതിൽ പിന്നെ ആശയസംവേദനത്തിനായി മലയാളം ഏറ്റവും കൂടുതൽ എഴുതപ്പെടുന്ന മേഖലയായി ബൂലോകം മാറി എന്നത് അഭിമാനിക്കത്തക്ക നേട്ടമാണ്.

എന്നാൽ, ഒട്ടേറെ പ്രതീക്ഷകളും സാധ്യതകളുമായി പുതിയ മില്ലെനിയത്തിൽ അവതരിച്ച ബ്ലോഗ് എന്ന മാധ്യമം നിറയെ വെല്ലുവിളികൾ നേരിട്ട വർഷമാണ് 2010.


സാകേതികത അതിന്റെ വിശ്വരൂപം അക്ഷരാർത്ഥത്തിൽ പ്രകടിപ്പിക്കുന്ന ഇക്കാലത്ത്, അതിന്റെ പിന്തുണയോടെ തന്നെ വന്ന പുതു സംരംഭങ്ങൾ - ട്വിറ്റർ, ബസ്, ഫെയ്സ് ബുക്ക് തുടങ്ങിയവ - ബ്ലോഗ് എന്ന മാധ്യമത്തെ വിഴുങ്ങിക്കളയുമോ എന്ന ആശങ്ക ലോകമെമ്പാടുമുള്ള ബ്ലോഗ് പ്രേമികളിൽ ഉണർത്തിയിട്ടുണ്ട്.

സാഹിത്യത്തിന്, മാധ്യമ പ്രവർത്തനത്തിന്, ആശയപ്രചാരണത്തിന്, അതിജീവനത്തിന്....
ഒക്കെ ഒരു ബദൽ സംരംഭം എന്ന നിലയിൽ തുടങ്ങിയതാണെങ്കിലും മലയാളത്തെ സംബന്ധിച്ചിടത്തോളം സാഹിത്യരചനകൾക്കും, ആശയപ്രചാരണങ്ങൾക്കുമായാണ് ബ്ലോഗ് കൂടുതലായി ഉപയോഗിക്കപ്പെട്ടത്.

വർഷങ്ങളായി എഴുത്തും വായനയും കൈമോശം വന്ന സാഹിത്യപ്രേമികളായ ആൾക്കാരായിരുന്നു (അതും സാങ്കേതികമേഖലയിൽ പ്രവർത്തിച്ചിരുന്നവർ) മലയാളത്തിലെ ആദ്യ ബ്ലോഗർമാർ. തുടർന്ന് പ്രവാസികളുടെ ഒരു വലിയ കൂട്ടം തന്നെ ബൂലോകത്തേക്കൊഴുകിയെത്തി. എഴുതിയും വയിച്ചും പരസ്പരം പ്രോത്സാഹിപ്പിച്ചു, വിമർശിച്ചും ഒരു ബ്ലോഗർ കൂട്ടാ‍യ്മ തന്നെ ഇവിടെ ഉരുത്തിരിഞ്ഞു വന്നു.

എന്നാൽ പോകെപ്പോകെ പുതുമ നശിച്ചിട്ടോ, ഉറവ വറ്റിയിട്ടോ, തൊഴിൽ പ്രശ്നങ്ങൾ മൂലമോ ഒക്കെയായി, ബ്ലോഗിൽ പലരുടെയും എഴുത്തു കുറഞ്ഞു. പുതുമുഖങ്ങൾ വന്നെത്തുന്നുണ്ടെങ്കിലും രണ്ടു കൊല്ലം മുൻപുവരെ ഉണ്ടായിരുന്ന ആവേശം ഇന്ന് ബ്ലോഗ് രംഗത്തു കാണുന്നില്ല.( ഈ വിഷയത്തിൽ ഞാൻ മുൻപൊരു പോസ്റ്റിട്ടിരുന്നത് കാണുക )


എന്നാൽ ഇത് മലയാളത്തിലെ മാത്രം പ്രശ്നമല്ല. ആഗോളതലത്തിൽ തന്നെ പുതുസംരംഭങ്ങൾ യുവാക്കളെ ആകർഷിക്കുന്ന പുതുരീതികളുമായി വന്നപ്പോൾ ടീനേജും, യൂത്തും ബ്ലോഗിൽ വിരളമായി. അങ്ങനെയാണ് “ദ ബ്ലോഗ് ഈസ് ഡെഡ്; ലോങ് ലിവ് ദ ബ്ലോഗ് !” എന്ന് സായിപ്പ് വിളിച്ചു കൂവിയത്.

ഭാഗ്യവശാൽ മലയാളം ബ്ലോഗ് മരിച്ചിട്ടില്ല. അല്പം മാന്ദ്യം ഉണ്ടായി എന്നു മാത്രം.


മലയാളം പോലുള്ള പ്രാദേശിക ഭാഷകൾക്ക് നിലനിൽക്കാനും, തലയുയർത്താനും ഭാവിയിൽ പറ്റിയ ഏറ്റവും നല്ല മാധ്യമമാണ് ബ്ലോഗ്.

സാഹിത്യ അക്കാഡമി ഉൾപ്പടെ ഇക്കാര്യത്തിൽ ബോധമുള്ളതായിക്കഴിഞ്ഞു എന്നത് നമ്മെ സംബന്ധിച്ചും, ഭാഷയെ സംബന്ധിച്ചും ശുഭോദർക്കമാണ്.

മുഖ്യധാരാ ബ്ലോഗർമാരെക്കൂടി ഉൾപ്പെടുത്തി ആ സംരംഭംവിജയിപ്പിക്കുവാൻ അക്കാഡമി ശ്രമിക്കും എന്ന് പ്രത്യാശിക്കുകയാണ്.

ഈ വിഷയവുമായി ബന്ധപ്പെട്ട് ബ്ലോഗർമാർ തുടങ്ങിയ സംരംഭം കാണുക. സാഹിത്യ അക്കാഡമിക്ക് ഒരു ഭീമഹർജി

മലയാളം ബ്ലോഗിനെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രാഥമികവായനക്കാർ ബ്ലോഗർമാർ തന്നെയാണ്! ഇതു തന്നെയാണ് നമ്മുടെ വെല്ലുവിളിയും. അതുകൊണ്ട് ബ്ലോഗർമാരല്ലാത്ത വായനക്കാരെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾ, പുതുതലമുറയെ ബ്ലോഗർമാരാകാൻ ക്ഷണിക്കൽ ഇവ നമ്മൾ തന്നെ മുൻ കൈ എടുത്ത് നടത്തിയേ മതിയാകൂ.

മലയാളഭാഷയോടും, ബ്ലോഗ് സമൂഹത്തോടു ഉള്ള നമ്മുടെ ഉത്തരവാദിത്തമായി ഇത് നമ്മൾ ഏറ്റെടുക്കണം എന്ന് എല്ലാ സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു.

ബ്ലോഗ് ലിറ്ററസിയെപ്പറ്റി ബൂലോകം ഓൺലൈൻ നടത്തുന്ന പ്രവർത്തനങ്ങളും ശ്ലാഘനീയമാണ്. അതുപോലെ തന്ന്നെ മലയാളത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റായ കൂട്ടം.കോം കഥാ-കവിതാ മത്സരങ്ങൾ നടത്തി ബ്ലോഗുകളെ പ്രോത്സാഹിപ്പിക്കുന്നു.

നമ്മുടെ ബൂലോകം, ബ്ലോത്രം തുടങ്ങി നമുക്കു പരിചിതമായ മറ്റു പ്രസ്ഥാനങ്ങളുമുണ്ട്.

നമുക്കൊക്കെ ഒന്നായി നിന്നുകൊണ്ട് മലയാളം ബൂലോകത്തിന്റെ സടകുടഞ്ഞെണീക്കലിനു സാക്ഷ്യം വഹിക്കാം; പങ്കാളികളാകാം!

ഒപ്പം ഓർക്കാനുള്ളത്, കേവലം നൊസ്റ്റാൽജിയ എഴുത്തുകൾക്കുപരി വ്യത്യസ്തമായ വിഷയങ്ങളും, രചനാ സമ്പ്രദായങ്ങളും ബ്ലോഗുകളിൽ കടന്നു വരേണ്ടിയിരിക്കുന്നു എന്നുള്ളതാണ്.

2011 ബ്ലോഗ് നവോത്ഥാനത്തിനുള്ള വർഷമായിത്തീരട്ടെ!

എല്ലാവർക്കും പുതുവത്സരാശംസകൾ!


എറണാകുളത്തും പരിസരപ്രദേശത്തുമുള്ള പുതുവത്സരാഘോഷത്തിനായി ബ്ലോഗർമാരെ ഒരുമിച്ചു കൂടാൻ ക്ഷണിക്കുന്നു. ജാനുവരി  ആറാം തീയതി എറണാകുളത്ത് ചേരാൻ താല്പര്യമുള്ള ബ്ലോഗർമാർ വിവരം ഈ ബ്ലോഗില അറിയിക്കണം എന്നു താല്പര്യപ്പെടുന്നു. മേൽ വിഷയത്തിലുള്ള പ്രാഥമിക ചർച്ചയും നമുക്കു നടത്താം.

വൈകുന്നേരം നല്ലൊരു സായന്തനം 4 മണി മുതൽ 8 മണി വരെ എന്നാണുദ്ദേശിക്കുന്നത്. മറ്റു നിർദേശങ്ങൾ ഉണ്ടെങ്കിൽ അതും ഇവിടെ പറയാവുന്നതാണ്.
സ്ഥലം: മറൈൻ ഡ്രൈവ്, എറണാകുളം.